ഇംഗ്ലീഷ് ഭാഷയറിഞ്ഞാല്‍ ഇഷ്ടം പോലെ അവസരം

ഇംഗ്ലീഷ് ഭാഷയറിഞ്ഞാല്‍ ഇഷ്ടം പോലെ അവസരം

വിദ്യാഭ്യാസരംഗത്ത് ശാസ്ത്രവിഷയങ്ങളേക്കാള്‍ പുറകിലായിരുന്നു മുമ്പ് ഭാഷാവിഷയങ്ങളുടെ സ്ഥാനം. കെമിസ്ട്രിയോ ഫിസിക്‌സോ ബോട്ടണിയോ പഠിച്ചിറങ്ങുന്നവര്‍ക്ക് കിട്ടുന്ന തൊഴിലവസരങ്ങള്‍ ഇംഗ്ലീഷും മലയാളവും പഠിച്ചവര്‍ക്ക് കിട്ടിയിരുന്നില്ല. ബിരുദപഠനത്തിന് മറ്റെവിടെയും അഡ്മിഷന്‍ കിട്ടാതാകുമ്പോള്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതയായിരുന്നു ഭാഷാവിഷയങ്ങള്‍. എന്നാല്‍ അക്കാലമൊക്കെ മാറിക്കഴിഞ്ഞു. ഇന്നിപ്പോള്‍ ശാസ്ത്രവിഷയങ്ങള്‍ക്കുളളതിനേക്കാള്‍ ജോലി സാധ്യതയുളള ഭാഷാവിഷയങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ഇംഗ്ലീഷ്. ലോകഭാഷയെന്ന സ്ഥാനമുള്ള ഇംഗ്ലീഷില്‍ ബിരുദം നേടിയവര്‍ക്ക് ഇഷ്ടം പോലെ അവസരങ്ങളുണ്ട് പുതിയ കാലത്ത്. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയുന്നയാള്‍ക്ക് തന്നെ തൊഴില്‍ അഭിമുഖങ്ങളില്‍ മുന്‍ഗണന ലഭിക്കും. ആ ഭാഷയില്‍ മികച്ച രീതിയില്‍ എഴുതാനും സംസാരിക്കാനും അറിയുന്നവരെ കാത്തിരിക്കുകയാണ് ആഗോളകമ്പനികളെല്ലാം. അതുകൊണ്ട് തന്നെ ശാസ്ത്രവിഷയങ്ങള്‍ പഠിക്കാന്‍ താത്പര്യമില്ലാത്ത കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയൊരു സാധ്യതയാണിന്ന് ഇംഗ്ലീഷ് പഠനം. പ്ലസ്ടു കഴിഞ്ഞയുടന്‍ ഇതിനായി പരിശ്രമം തുടങ്ങാം.എന്താണ് പഠിക്കേണ്ടത്?

ഇംഗ്ലീഷില്‍ ഉപരിപഠനം ആഗ്രഹിക്കുന്നുവെങ്കില്‍ അതിനായി ധാരാളം സാധ്യതകള്‍ ഇന്ന് തുറന്നുകിടപ്പുണ്ട്. പ്ലസ്ടുവിന് ശേഷം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദപഠനത്തിന് ചേരാം. നമ്മുടെ നാട്ടിലെ ഏതാണ്ട് എല്ലാ കോളേജുകളിലും ബി.എ. ഇംഗ്ലീഷ് കോഴ്‌സ് നടത്തുന്നുണ്ട്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ പഠിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന് ചേര്‍ന്നാല്‍ മതി. എല്ലാ കോളേജുകളിലുമില്ലെങ്കിലും വിവിധ ജില്ലകളിലെ പ്രമുഖ കോളേജുകളിലെല്ലാം ഈ കോഴ്‌സുണ്ട്. ബി.എ. കഴിഞ്ഞാല്‍ ഇംഗ്ലീഷ് സാഹിത്യത്തിലോ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലോ പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്‌സ് ചെയ്യാം. ഉപരിപഠനത്തിനായി എം.ഫില്‍, പി.എച്ച്.ഡി. പ്രോഗ്രാമുകളും ഈ ഭാഷയിലുണ്ട്. അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാമാണ് മറ്റൊരു സാധ്യത. പ്ലസ്ടുവിന് ശേഷം ചേരേണ്ട ഈ കോഴ്‌സില്‍ പോസ്റ്റ്ഗ്രാജ്വേഷന്‍ കഴിഞ്ഞിറങ്ങാം എന്നതാണ് മെച്ചം. ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് ബിരുദക്കാര്‍ക്ക് സാദാ എം.എക്കാരേക്കാള്‍ തൊഴില്‍വിപണിയില്‍ പരിഗണന ലഭിക്കുന്നുണ്ട്.

ഇ.എഫ്.എല്‍. സര്‍വകലാശാല
ഇംഗ്ലീഷ് പഠനത്തിന് അവസരമൊരുക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു). ഇംഗ്ലീഷ്, മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം എന്നീ വിഷയങ്ങളിലായി നടത്തുന്ന ബി.എ. (ഹോണേഴ്‌സ്) ആണിവിടുത്തെ പ്രധാനപ്പെട്ട കോഴ്‌സ്. ബി.എ. ഹോണേഴ്‌സിന് ശേഷം എം.എ. പഠനത്തിനുമുള്ള സൗകര്യം ഇവിടെയുണ്ട്. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും അതിവിഗ്ദധമായി പഠിപ്പിക്കാന്‍ ശേഷിയുളള രാജ്യാന്തര നിലാരമുള്ള അധ്യാപകനിരയാണ് ഇഫ്‌ളുവിന്റെ പ്രത്യേകത. ഇംഗ്ലീഷ് ഭാഷയില്‍ ഗവേഷണത്തിനുള്ള സൗകര്യവും ഇവിടെയുണ്ട്. ദേശീയതലത്തില്‍ നടത്തപ്പെടുന്ന എന്‍ട്രന്‍സ് പരീക്ഷ വഴിയാണ് അഡ്മിഷന്‍. കേരളമുള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം കുട്ടികള്‍ ഓരോവര്‍ഷവും ഇഫ്‌ളുവില്‍ പ്രവേശനം നേടുന്നു. അഡ്മിഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ംംം.ലളഹൗിശ്‌ലൃശെ്യേ.മര.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മറ്റ് പ്രമുഖ കോളേജുകള്‍
ഹൈദരാബാദ് കഴിഞ്ഞാല്‍ ഇംഗ്ലീഷ് പഠനത്തിന് മികച്ച സൗകരമൊരുക്കുന്ന മറ്റൊരു നഗരം ഡല്‍ഹിയാണ്. ഇംഗ്ലീഷില്‍ ബി.എ.,എം.എ. കോഴ്‌സുകള്‍ നടത്തുന്ന പ്രശസ്തമായ നിരവധി കോളേജുകള്‍ നഗരത്തിലുണ്ട്. സെന്റ് സ്റ്റീഫന്‍സ് കോളേജ്, മിരാന്‍ഡ ഹൗസ്, ജീസസ് ആന്‍ഡ് മേരി കോളേജ്, ശ്രീ വെങ്കിടേശ്വര കോളേജ്, ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് എന്നിവ ഉദാഹരണങ്ങള്‍. അക്കാദമിക് മികവും കര്‍ശന അച്ചടക്കവുമാണ് ഈ സ്ഥാപനങ്ങളുടെ പ്രത്യേകത. സെന്റ് സ്റ്റീഫന്‍സ് പോലുള്ള കോളേജുകളില്‍ പ്ലസ്ടുവിന് നൂറുശതമാനത്തിനടുത്ത് മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമേ ഡിഗ്രിക്ക് പ്രവേശനം ലഭിക്കൂ. ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ കോളേജുകളില്‍ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് കമ്പയിന്‍ഡ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഫോര്‍ ഇംഗ്ലീഷ് (ഇഅഠഋ). ഇംഗ്ലീഷ് പഠനത്തിന് പേരുകേട്ട രാജ്യത്തെ പ്രമുഖ കോളേജുകളായ ലേഡി ശ്രീറാം കോളേജ് ഫോര്‍ വിമന്‍, ഇന്ദ്രപ്രസ്ഥ കോളേജ്, കമലാ നെഹ്‌റു കോളേജ്, ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ്, ഹിന്ദു കോളേജ്, മിരാന്‍ഡ ഹൗസ്, രാജധാനി കോളേജ്, ശിവാജി കോളേജ്, വിവേകാനന്ദ കോളേജ്, സത്യവതി കോളേജ്, കിരോരി മാല്‍ കോളേജ് എന്നീ കോളേജുകളില്‍ ഇംഗ്ലീഷ് പഠനത്തിന് വഴിയൊരുക്കുന്നതാണ് ഈ പരീക്ഷ.

ഡല്‍ഹിയും ഹൈദരാബാദിലും മാത്രമല്ല മറ്റ് നഗരങ്ങളിലും പേരുകേട്ട് ഇംഗ്ലീഷ് കോഴ്‌സുകള്‍ നടക്കുന്ന കോളേജുകളുണ്ട്. ചെന്നൈയിലെ ലൊയോള കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, സ്‌റ്റെല്ലാ മേരീസ് കോളേജ്, പ്രസിഡന്‍സി കോളേജ്, മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജ്, കെ.ജെ. സോമയ്യ കോളേജ് ഓഫ് ആര്‍ട്‌സ്, ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജ്, മൗണ്ട് കാര്‍മല്‍ കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ്, പൂനെയിലെ ഫെര്‍ഗുസന്‍ കോളേജ്, സിംബിയോസിസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളേജ് എന്നിവ ഉദാഹരണങ്ങള്‍. ഇവിടങ്ങളിലെല്ലാം നടക്കുന്ന ഇംഗ്ലീഷ് ബി.എ. ഹോണേഴ്‌സ് കോഴ്‌സിന് ചേരാന്‍ ഉദ്യോഗാര്‍ഥികളുടെ തള്ളിക്കയറ്റമാണ്. കോഴ്‌സുകളുടെ വിശദാംശങ്ങളും അഡ്മിഷന്‍ സംബന്ധിച്ച വിവരങ്ങളും അതത് കോളേജുകളുടെ വെബ്‌സൈറ്റില്‍ ലഭിക്കും.

ഇന്റഗ്രേറ്റഡ് എം.എ
ശാസ്ത്രപഠനത്തിന് പേര് കേട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) കളില്‍ ഇംഗ്ലീഷ് പഠനത്തിന് അവസരമുണ്ടെന്ന വിവരം പലരെയും അതിശയിപ്പിക്കുമെന്നുറപ്പ്. ഡല്‍ഹി, മദ്രാസ്, കാണ്‍പുര്‍ ഐ.ഐ.ടികളില്‍ ഇംഗ്ലീഷ് ഭാഷാപഠനത്തിന് സാധ്യതയുണ്ട്. ഇവിടെ ഗവേഷണ സൗകര്യവുമുണ്ട്.

ഇതിനുപുറമെ ഐ.ഐ.ടി മദ്രാസില്‍ ഇംഗ്ലീഷില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് കോഴ്‌സുമുണ്ട്. ഐ.ഐ.ടിയില്‍ ബി.ടെക് പ്രവേശനത്തിനുള്ളത്ര കടുപ്പമേറിയ എന്‍ട്രന്‍സ് പരീക്ഷയും അഭിമുഖവും ജയിച്ചവര്‍ക്ക് മാത്രമേ ഈ കോഴ്‌സിന് പ്രവേശനം കിട്ടൂ. വെറും ഇംഗ്ലീഷ് മാത്രമല്ല ഡെവലപ്‌മെന്റല്‍ സ്റ്റഡീസ്, ഇക്കണോമിക്‌സ്, സോഷ്യോളജി, ഹിസ്റ്ററി, ഫിലോസഫി എന്നീ വിഷയങ്ങളും കുട്ടികള്‍ക്ക് പഠിക്കാനുണ്ടാകും. ആദ്യരണ്ടുവര്‍ഷം ഇംഗ്ലീഷ്, ഡവലപ്‌മെന്റല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളിലെ അടിസ്ഥാനകാര്യങ്ങളാണ് പഠിക്കേണ്ടിവരുക. തുടര്‍ന്ന മൂന്നാം വര്‍ഷം മുതല്‍ രണ്ടു വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്തശേഷം പഠനം തുടരാം. അഞ്ചുവര്‍ഷത്തെ കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് അക്കാദമിക് മേഖലയില്‍ നിന്ന് മികച്ച അവസരങ്ങള്‍ ലഭിക്കുമെന്ന കാര്യം ഉറപ്പ്.

46 സീറ്റുകളാണ് മദ്രാസ് ഐ.ഐ.ടിയിലെ ഇംഗ്ലീഷ് ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് കോഴ്‌സിനുള്ളത്. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്കേ അഡ്മിഷന്‍ ലഭിക്കൂ. രണ്ടുഭാഗങ്ങളുള്ള എന്‍ട്രന്‍സ് പരീക്ഷയിലെ ആദ്യഭാഗം ഓണ്‍ലൈന്‍ ഒബ്ജക്ടീവ് ശൈലയിലായിരിക്കും. രണ്ടാംഭാഗം വിവതണാത്മകരീതിയിലുള്ള എഴുത്തുപരീക്ഷയായിരിക്കും. എന്‍ട്രന്‍സ പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് http:/hsee.iitm.ac.in എന്ന വെബ്‌സൈറ്റ് കാണുക.

പഠനം കേരളത്തില്‍
കേരളത്തിലെ ഭൂരിഭാഗം സര്‍വകലാശാലകളിലും കോളേജുകളിലും ഇംഗ്ലീഷ് ഭാഷ ബിരുദ, ബിരുദാനന്തര തലത്തില്‍ പഠിപ്പിക്കുന്നുണ്ട്.

കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകള്‍ ഇംഗ്ലീഷില്‍ ബി.എ., എം.എ. കോഴ്‌സുകള്‍ (ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍) നടത്തുമ്പോള്‍ കലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുളള കോളേജുകളില്‍ ബി.എ. ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ബി.എ. ഫങ്ഷണല്‍ ഇംഗ്ലീഷ്, എം.എ. ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, എം.എ. കംപാരിറ്റീവ് ലിറ്ററേച്ചര്‍, എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകള്‍ നടത്തുന്നു. ഇംഗ്ലീഷ് കമ്യൂണിക്കേഷന്‍, ഇംഗ്ലീഷ് ഫോര്‍ ഇഫക്ടീവ് കമ്യൂണിക്കേഷന്‍ എന്നീ ഡിപ്ലോമ കോഴ്‌സുകളും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ബി.എ. ഇംഗ്ലീഷ്, ബി.എ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. എം.എ. ഇംഗ്ലീഷ്, എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളും കണ്ണൂര്‍ സര്‍വകലാശാലാ കാമ്പസില്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ കോഴ്‌സുമുണ്ട്.

കേരളത്തിലെ അഞ്ച് സര്‍വകലാശാലകളിലും ഇംഗ്ലീഷില്‍ വിദൂര വിദ്യാഭ്യാസ സൗകര്യമുണ്ട്. ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി, കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി, ചിദംബരത്തെ അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും എം.എം. ഇംഗ്ലീഷില്‍ വിദൂരവിദ്യാഭ്യാസ കോഴസ് നടത്തുന്നു.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) യുടെ വിവിധ സെന്ററുകള്‍ ബി.എ., എം.എ. (ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍) സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫങ്ഷണല്‍ ഇംഗ്ലീഷ് എന്നീ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

തൊഴില്‍ സാധ്യതയേറെ
പണ്ട് ഇംഗ്ലീഷറിയാവുന്നവന് ആകെയുണ്ടായിരുന്ന തൊഴില്‍ സാധ്യത അദ്ധ്യാപനമായിരുന്നെങ്കില്‍ ഇന്നതല്ല സ്ഥിതി. കോര്‍പ്പറേറ്റ് ലോകത്തിന്റെ ഔദ്യോഗികഭാഷ ഇംഗ്ലീഷായതിനാല്‍ ബഹുരാഷ്ട്രകമ്പനികളിലെല്ലാം ഇംഗ്ലീഷ് അറിയുന്നവര്‍ക്ക് മികച്ച ജോലി ലഭിക്കും. ലാംഗ്വേജ് ട്രെയിനര്‍, ട്രാന്‍സ്‌ലേറ്റര്‍, ഓണ്‍ലൈന്‍ കണ്ടന്റ് എഡിറ്റര്‍, ടെക്‌നിക്കല്‍ ട്രാന്‍സിലേറ്റര്‍, ഡീകോഡര്‍… ഈ ജോലികളെല്ലാം ഇംഗ്ലീഷ് ബിരുദധാരികള്‍ക്കുള്ളതാണ്. ഇതിനുപുറമെ അഡ്വര്‍ട്ടൈസിങ്, പബ്‌ളിക് റിലേഷന്‍സ് എന്നീ മേഖലകളിലും തൊഴിലവസരങ്ങളുണ്ട്. താത്പര്യമുള്ളവര്‍ക്ക് അധ്യാപനമോ പത്രപ്രവര്‍ത്തനമോ തിരഞ്ഞെടുക്കാനുമാകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള കേന്ദ്രസര്‍വകശാലാകളില്‍ ബി.എ. ഇംഗ്ലീഷ് (ഹോണേഴ്‌സ്) കോഴ്‌സ് നടക്കുന്നുണ്ട്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു.) ജാമിയ മില്ലിയ ഇസ്‌ലാമിയ, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലൊക്കെ ഇംഗ്ലീഷില്‍ ബി.എ. (ഹോണേഴ്‌സ്), എം.എ. കോഴ്‌സുകളുണ്ട്. ഇതിന് പുറമെ കര്‍ണാടക സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അടക്കമുള്ള വിവിധ കേന്ദ്രസര്‍വകലാശാലകളില്‍ ഇംഗ്ലീഷ് ഇന്റഗ്രേറ്റഡ് എം.എ. പഠനത്തിനുള്ള സൗകര്യവുമൊരുക്കുന്നു. 30 സീറ്റുകളാണ് ഓരോ സര്‍വകലാശാലകളിലുമുള്ളത്. എന്‍ട്രന്‍സ് പരീക്ഷ വഴിയാണ് അഡ്മിഷന്‍. കാസര്‍കോട്ടുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്.
ഹൈദരാബാദ് സര്‍വകലാശാല എം.എ. ഇന്‍ ലാഗ്വേജ് ആന്റ് സോഷ്യല്‍സയന്‍സസ് എന്ന പേരില്‍ അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സ് നടത്തുന്നുണ്ട്. ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ആന്ത്രോപോളജി എന്നിവ പഠിക്കാനും സര്‍വകലാശാലയില്‍ അവസരമുണ്ട്.

റസല്‍

You must be logged in to post a comment Login