മിടിക്കുന്നുണ്ടോ നിങ്ങളുടെ കവിത

    എന്തുകൊണ്ട് നമ്മള്‍ സാഹിത്യം ഇഷ്ടപ്പെടുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? സാഹിത്യം വായിക്കുന്നത് രസമാണെന്നായിരിക്കും നിങ്ങളുടെ ഉത്തരം. എന്തുകൊണ്ടാണ് സാഹിത്യം ഏതു കാലത്തും ഇത്ര രസകരവും ആനന്ദദായകവുമാകുന്നത്? മറ്റൊന്നും കൊണ്ടല്ലാ അത് നമ്മളെതന്നെയാണ് പകര്‍ത്തുന്നത് എന്നതു കൊണ്ടാണ്. കണ്ടതും കേട്ടതും രുചിച്ചതും മണത്തതും തൊട്ടതും അറിഞ്ഞതുമായ ജീവിതാനുഭവങ്ങളിലൂടെ സാഹിത്യം നമ്മെക്കൊണ്ടു പോകുന്നു. തന്റെ ജീവിതത്തിനപ്പുറത്തേക്ക് കണ്ണും കാതും തുറന്ന് വച്ചിരിക്കുന്നവരാണ് മനുഷ്യര്‍. മറ്റുള്ളവരുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ അറിയാന്‍ അവര്‍ക്ക് അതിയായ താല്‍പര്യമാണ്. വ്യക്തി ജീവിതത്തിന്റെ പരിമിതികളെ ആന്തരികമായി മറികടക്കാന്‍ മറ്റുള്ളവരുടെ ജീവിതം വായിക്കുന്നതിലൂടെ സാധിക്കും. നാം ജീവിച്ചതു മാത്രമല്ല സാഹിത്യം. ജീവിക്കാന്‍ ആഗ്രഹിക്കുന്നതു കൂടിയാണ്.

           മഹത്തായ ഒരു രചന ജീവിതത്തില്‍ നിന്നും നേരെ പൊട്ടി കിളരുന്നതാണെന്ന് ഹഡ്സണ്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ രചന ജീവിതഗന്ധിയാവണം. മനുഷ്യപ്പറ്റുള്ളതാവണം. എഴുതിത്തീര്‍ന്നാല്‍ നിശ്ശബ്ദമായി നെഞ്ഞത്തൊന്ന് കൈവച്ച് നോക്കുക. മിടിക്കുന്നുണ്ടോ നിങ്ങളുടെ കവിത?

     പത്താം ക്ളാസ് കഴിഞ്ഞുപോകുന്നവര്‍ ഓട്ടോഗ്രാഫില്‍ കുറിച്ചിടാറുള്ള വരികള്‍ പോലായി അറഫാത്തിന്റെ മിഴിനീര്‍കണങ്ങള്‍. കവിതയുടെ രൂപത്തെക്കുറിച്ചുള്ള ചില മുന്‍വിധികള്‍ ഒഴിവാക്കിയാല്‍ മിടിപ്പുനല്‍കാവുന്ന നല്ല കവിതകള്‍ അറഫാത്തിന്റെ നെഞ്ചിലുണ്ട്. ‘താരകങ്ങള്‍’ ധീരമായ ശ്രമമാണ്. ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് പദാനപദ വിവര്‍ത്തനം നടത്തുമ്പോള്‍ രചനയുടെ ഒഴുക്ക് നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്ത സന്ദര്‍ഭങ്ങളില്‍ ഉചിതമായ വാക്കുകള്‍ കണ്ടെത്താനുള്ള പദസമ്പത്ത് ഉണ്ടാക്കിയെടുക്കണം. ‘എന്റെ ലോക’വും ‘ഭ്രാന്തനും’ ഒരേ വിഷയം രണ്ടു പേര്‍ കൈകാര്യം ചെയ്തപ്പോഴുണ്ടായ സര്‍ഗാത്മക വ്യത്യാസങ്ങളെ അടയാളപ്പെടുത്തുന്നു. അസ്ഥാനത്ത് ഉപയോഗിച്ച ചില വാക്കുകള്‍ തിരിച്ചും മറിച്ചുമിട്ടത് ഫവാസ് ശ്രദ്ധിക്കണം.
കൂടെയുണ്ട്.
ചങ്ങാതി

ഭ്രാന്തന്‍
കല്ലില്‍ തടഞ്ഞ് ദിശതെറ്റിവന്ന
അരുവി കണ്ട് ഞാന്‍ കരുതി
അവിടെ വീട് വെക്കാനാവുമെന്ന്.

ഇരുണ്ട് കൂടിയ മാനം കണ്ടപ്പോള്‍
നാക്ക് അറിയാതെ ചലിച്ചു
മുറ്റത്തെ നെല്ലിയെ തളിര്‍ക്കുമെന്ന്

ഉരുകുന്ന മെഴുകുതിരി
എനിക്ക് പറഞ്ഞു തന്നു
‘എന്റെ വെട്ടം നിലക്കാനുള്ളതാണെന്ന്’.
പക്ഷേ, യഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍
ഞാന്‍ ബധിരത നടിച്ചു.
നയനങ്ങള്‍ നുകര്‍ന്നു ഭാവനയില്‍
കാമിനിയെ തേടിയലിഞ്ഞു.
ഒന്നും പുലര്‍ന്നതേയില്ല.
പതുക്കെ ഹൃദയം തകര്‍ന്നു തുടങ്ങി.
ഇന്നു ഞാന്‍ ഭ്രാന്തന്‍.
കെ റബീഹ്, തലപ്പാറ

മിഴിനീര്‍കണങ്ങള്‍
നന്ദിയുണ്ട്;
കൂട്ടുകൂടാന്‍
കൂട്ടുകാരനില്ലാതിരുന്നപ്പോള്‍
കൂട്ടിനായ് വന്ന്
കുശലങ്ങള്‍ പറഞ്ഞതിന്…
മറക്കില്ല ഒരിക്കലും;
ഒറ്റയ്ക്കിരുന്ന് ഞാന്‍
ഓര്‍മകള്‍ നെയ്തപ്പോള്‍
ഓര്‍ക്കാന്‍ ഒരായിരം
ഒളിമിന്നും ഓര്‍മകള്‍ തന്നത്…
കാത്തു സൂക്ഷിക്കാം.
വാക്കുകള്‍ മുറിവ് സമ്മാനിച്ചപ്പോള്‍
വദനം ചുവന്നു തുടുത്തപ്പോള്‍
വാടല്ലേ പൊന്നെ’ന്ന് മൊഴിഞ്ഞ്
വഴിവിളിക്കായ് വന്നതിന്…
ഓര്‍മയിലുണ്ട്;
പുഞ്ചിരികൊണ്ട് തുടങ്ങിയത്
പുലരികള്‍ കണ്ടത്
പുതുമകള്‍ മൊഴിഞ്ഞത്
പുതുമഴ നനഞ്ഞത്…
കാത്തിരിക്കാം ഞാന്‍;
കണ്ണീര്‍ വീണ കവിള്‍ത്തടവുമായ്
കടവിലെ കരിങ്കല്‍ ഭിത്തിയില്‍
കഥ പറഞ്ഞ്, കവിത ചൊല്ലി
കൈപിടിച്ച് നടക്കും നാളിനായ്…
അറഫാത്ത്, പൊന്നാനി,

താരകങ്ങള്‍
മെഴുകായിരുന്നു അവര്‍
രാവ് മുഴുവന്‍ ജ്വലിച്ചു വെട്ടമായ്
മനമില്‍ ചന്ദ്ര താരകങ്ങളും.
ദാഹത്തിലും ലഹരിയായിരുന്നു.
ദാഹിക്കുന്ന കണ്ണുകളില്‍
സ്ത്രീ- പുരുഷ പ്രത്യാശകളുമായിരുന്നു.

ഉ•ാദ ശോഭയും അവസാനിച്ചു.
രാത്രിയില്‍ ജ്വലിച്ച ശരീരങ്ങള്‍
പ്രഭാതത്തില്‍ ശോക മതിലുയര്‍ത്തി;
തെരുവുകളില്‍ രക്തപ്പുഴകളൊഴുകി.
ഇരുട്ടും ഊറലും
വെളിച്ചും കെടുത്തിക്കൊണ്ടിരുന്നു.
സ്നേഹം ചങ്ങലകളാക്കി
ലക്ഷ്യത്തിലേക്ക് നടക്കൂ…
ക്രൂശിക്കപ്പെട്ട കുരിശുകള്‍
മണ്ണടങ്ങട്ടെ…
സ്വകുരിശുകള്‍
ചുമലുകളിലേറട്ടെ…
(ചാന്ദ് താരോം കാ ബന്‍)
മഖ്ദൂം മുഹ്യുദ്ദീന്‍
വിവ. സുഹൈല്‍ കെ, പെരിങ്ങത്തൂര്‍

എന്റെ ലോകം
ആഗ്രഹങ്ങള്‍ക്ക്
വേലി കെട്ടാന്‍ ശ്രമിക്കുമ്പോഴും
സ്വപ്നം കാണാന്‍
അതിര് തകര്‍ക്കാനുള്ള
വെമ്പലിലായിരുന്നു മനസ്…
ഞാന്‍ സഞ്ചരിച്ച വഴികളില്‍
നൈരാശ്യമായിരുന്നു കൂട്ടിന്
ഭാവി കാലമെന്നത്
സങ്കല്‍പം മാത്രവും….
ഒടുവില്‍;
വിവേകം
വികാരങ്ങളെ കീഴ്പ്പെടുത്തിയപ്പോള്‍
കിട്ടിയതോ വലിയൊരു ലോകവും…
ഫവാസ് പി സി, കൊളത്തൂര്‍, അത്തോളി

You must be logged in to post a comment Login