ഇനിയും കണ്ണു തുറക്കാതിരിക്കുന്നതെങ്ങനെ?

SWALIHഅന്ധനായ അനുചരന്റെ കണ്ണിന്റെ കാഴ്ച കിട്ടാന്‍ റസൂല്‍ പറഞ്ഞു കൊടുത്തപ്രാര്‍ത്ഥ വിശ്വാസികളുടെ ദൈനംദിന ഉപയോഗത്തിനുള്ളതല്ല എന്നാണ് വഹാബി പക്ഷം. എന്നാല്‍ എന്തുകൊണ്ടാണ് വിശ്വാസികളുടെ ദൈനംദിന പ്രാര്‍ത്ഥനാ വചനങ്ങളില്‍ ഗ്രന്ഥകാരന്മാരായ പണ്ഡിതന്മാരൊക്കെയും അതുള്‍പ്പെടുത്തിയത്?
സ്വാലിഹ് പുതുപൊന്നാനി

     അന്ധനായ അരുമ ശിഷ്യന്റെ കാഴ്ച തിരിച്ചുകിട്ടാന്‍ കാരുണ്യദൂതന്‍ പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥ പലരുടെയും കണ്ണ് തുറപ്പിക്കുമെന്നു തന്നെ ആശിക്കാം. ഈ ആശ വച്ചു കൊണ്ടായിരിക്കാം ചരിത്രകാരന്മാര്‍ അതൊരു വലിയ കാര്യമായി അവരുടെ ഗ്രന്ഥങ്ങളിലൊക്കെയും രേഖപ്പെടുത്തിയത്. നിരൂപണ സ്വഭാവമുള്ള ചരിത്രകാരന്മാര്‍ തന്നെ മറുത്തൊന്നും പറയാതെ വിഷയം അടയാളപ്പെടുത്തിയിട്ടുണ്ട്. അബൂയൂസുഫ് അല്‍ ഫസ്വി(347) ഇബ്നുകസീര്‍, ഹാഫിളുദ്ദഹബി തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ തലയെടുപ്പുള്ളവരാണ്. അല്‍ മഅ്രിഫത്തുവത്താരീഖ്, അല്‍ ബിദായത്തു വന്നിഹായ(6/178, 326), താരീഖുല്‍ ഇസ്ലാം എന്നീ ഗ്രന്ഥങ്ങള്‍ ഇക്കാര്യത്തിന് പരിശോധിക്കാവുന്നതാണ്.

വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ളത്
ഇബ്നു അബീ ഹാതിം (ഇലലുല്‍ ഹദീസ്), ഇബ്നു അസാകിര്‍(അര്‍ബഊന ഹദീസ്) ഹാഫിളുദ്ദഹബി, ഹാഫിളു മുന്‍ദിരി(തര്‍ഗീബ് 1018), ഇബ്നുല്‍ അസീര്‍, ഹാഫിള് ഹൈസമി(മജ്മഉസ്സവാഇദ് 3668), ഇമാം സുയൂഥി (ജാമിഉ സ്സ്വഗീര്‍), അലാഉദ്ദീനുല്‍ ഹിന്ദി(കന്‍സുല്‍ ഉമ്മാല്‍), അല്ലാമാ ത്വിബ്രീസി (മിശ്കാത്ത്) തുടങ്ങി ഒട്ടേറെ ഹദീസ് പരിശോധനാ വിദഗ്ധര്‍ തിര്‍മിദിയുടെ ഹാകിമിന്റെയും ഥബ്റാനിയുടെയും നിവേദനങ്ങളെയും സ്വഹീഹ് ആണെന്ന തീര്‍പ്പിനെയും അറിഞ്ഞംഗീകരിച്ചവരാണ്. ഇതോടെ പരമ്പരയില്‍ തൊട്ടുള്ള കളി നിന്നു. പിന്നെ കണ്ണടച്ചിരുട്ടാക്കുന്നവര്‍ക്കുള്ള വഴി ദുര്‍വ്യാഖ്യാനമാണ്. അതെമ്പാടും നടന്നിട്ടുണ്ട്.

    ഈ പ്രാര്‍ത്ഥന റസൂലിന്റെ മരണാനന്തരം ഉപയോഗിക്കാവതല്ലെന്നാണ് ഒരു വാദം. എന്നാല്‍ എന്നത്തേക്കുമുള്ള പ്രാര്‍ത്ഥനയായി അത് വിശ്വാസികള്‍ക്ക് നിര്‍ദേശിച്ചിരിക്കുകയാണ് പണ്ഡിത•ാര്‍. ഹാഫിള് ഇബ്നുസ്സുന്നി ‘അമലുയൌമി വല്ലൈല’:(ദിരാത്ര കര്‍മങ്ങള്‍)യില്‍ ‘കാഴ്ച നഷ്ടപ്പെട്ട വ്യക്തിക്കു പ്രാര്‍ത്ഥിക്കാനുള്ളത്’ എന്ന അധ്യാത്തില്‍ പ്രസ്തുത ഹദീസിലെ പ്രാര്‍ത്ഥന ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പിന്നീട് നസാഈ അദ്ദേഹത്തിന്റെ ‘അമലുയൌമി വല്ലൈല’യിലും അതിന്റെ സംഗ്രഹമായ അല്‍മുന്‍തഖ്വായിലും ദുആഉല്‍ ഹാജത്ത് (ആവശ്യ പൂര്‍ത്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ളത്) എന്ന അധ്യായത്തില്‍ ഇത് ചേര്‍ത്തിട്ടുണ്ട്.ചെറുതും വലുതുമായ ഹദീസ് കോശങ്ങളില്‍ എടുത്തുദ്ധരിക്കുക മാത്രമല്ല വ്യത്യസ്ത സന്ദര്‍ഭങ്ങളിലേക്കുള്ള പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളിച്ച് ‘അദ്ദുആ’യിലും ത്വബ്റാനി ഈ പ്രാര്‍ത്ഥന ചേര്‍ത്തിട്ടുണ്ട്.

    തിരുനബിയുടെ അമാനുഷികതയുടെ മഹാകൌതുകം പറയുന്ന ‘ദലാഇലി’ല്‍ ഇമാം ബൈഹഖി മരണാനന്തരവും അത് നിലനില്‍ക്കുമെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് പ്രസ്തുത പ്രാര്‍ത്ഥനാ വാക്യങ്ങള്‍ തന്റെ അദ്ദഅവാത്തുല്‍ കബീറി’ല്‍ എടുത്തുചേര്‍ക്കുന്നു. (മരണാനന്തരം അമാനുഷിക സിദ്ധികള്‍ കൊണ്ട് മഹാത്മാക്കള്‍ സഹായിക്കുമെന്നു വിശ്വസിച്ചു തന്നെയാണ് വിശ്വാസികള്‍ ഇസ്തിഗാസ ചെയ്യാറുള്ളത്. അതിനാല്‍ അന്ധനു കാഴ്ച തിരിച്ചു കിട്ടിയത് മുഅ്ജിസത്തിന്റെ ഭാഗമാണെന്നു പരഞ്ഞ് ഇസ്തിഗാസയുടെ കള്ളിയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതില്ല. ഹി 600 ല്‍ വഫാതായ അല്ലാമാ അബ്ദുല്‍ ഗനിയില്‍ മഖ്ദിസിയുടെ ‘അത്തര്‍ഗീബുഫിദ്ദുആ’യില്‍ ‘ദുആഉല്‍ ഹാജത്ത്’ എന്ന അധ്യായത്തില്‍ പ്രസ്തുത പ്രാര്‍ത്ഥന ഉള്‍പ്പെടുത്തിയതിന്റെ രഹസ്യവും ഇതു തന്നെ. ഹദീസ് പരിശോധകനായ ഇമാം നവവി (റ) അല്‍ അദ്കാര്‍ എഴുതുന്നത് അതുവരെ പുറത്തിറങ്ങിയ ദുആ ദിക്ര്‍ ഗ്രന്ഥങ്ങള്‍ സംശോധന ചെയ്ത ശേഷമാണ്. പ്രാഥമികാന്വേഷകര്‍ക്ക് എളുപ്പത്തില്‍ ദിക്ര്‍ ദുആകള്‍ പഠിപ്പിക്കുകയായിരുന്നു അല്‍ അദ്കാറിന്റെ ലക്ഷ്യം. ആ ഗ്രന്ഥത്തില്‍ ഈ പ്രാര്‍ത്ഥനാ വരികള്‍ കൊടുത്തിട്ടില്ലേ? ഉണ്ട്. സനദു പോലും താന്‍ ഒഴിവാക്കുന്നത് പ്രാര്‍ത്ഥന മന്ത്രങ്ങള്‍ ചൊല്ലാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പത്തിനാണെന്ന് ആമുഖത്തില്‍ എഴുതിയ ഇമാം നവവി വിശ്വാസികളുടെ ദൈനംദിന ഉപയോഗത്തിനു തന്നെയാണ് അല്‍ അദ്കാര്‍ രചിച്ചതെന്ന് ഇനിയും എടുത്തു പറയുമ്പോള്‍ വായനക്കാര്‍ക്ക് മുഷിയും. അത്രക്ക് വ്യക്തമാണ് കാര്യങ്ങള്‍.
ഇതോടെ എല്ലാ തടയണകളും തകര്‍ക്കപ്പെട്ടു കഴിഞ്ഞു. ഇനിയും കണ്ണ് തുറക്കാതിരിക്കുന്നതെങ്ങനെ?

    അന്ധനായ ശിഷ്യന്‍ നിര്‍ദേശിക്ക പോലെ പോയി വുളു ചെയ്ത് രണ്ടു റക്അത്ത് നിസ്കരിച്ച് നിര്‍ദിഷ്ട ദുആ ചെയ്തു. തെളി കണ്ണുകളുമായി തിരിച്ചുവന്നു. അന്നേരം റസൂല്‍ പറഞ്ഞു: “വല്ല ആവശ്യവും ഉണ്ടാവുമ്പോഴൊക്കെയും നിനക്കിപ്രകാരം ചെയ്യാ”മെന്ന്. ഈ നിവേദന പരമ്പരയില്‍ ചെറിയ തകരാറുണ്ടെന്ന് വന്നാല്‍ പോലും അന്ധനു മാത്രം പഠിപ്പിക്കപ്പെട്ട പ്രത്യേക ദുആ ആയിട്ടല്ല സ്വഹാബികളും പില്‍ക്കാല മുസ്ലിംകളും അതിനെ മനസ്സിലാക്കിയിട്ടുള്ളത്.
ഇമാം ത്വബ്റാനി തന്റെ മുഅ്ജമുല്‍ കബീറിലും സ്വഗീറിലും അതുദ്ധരിക്കുന്നത് തിരുവിയോഗാനന്തരവും സഹചര്‍ പ്രസ്തുത ദുആ നിത്യജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തിയിരുന്നു എന്നു കാണിച്ചു കൊണ്ടുതന്നെയാണ്. ഇമാം ബൈഹഖി ദലാഇലിലും ഇതു തന്നെയാണ് പകര്‍ത്തിയിട്ടുള്ളത്. ഈ നിവേദനവും അതിലെ ആശയവും സ്വഹീഹാണെന്ന ഥബ്റാനിയുടെ തീര്‍പ്പിനെതന്നെയാണ് ഹാഫിള് ഹൈസമിയും ഹാഫിള് മുന്‍ദിരിയും ബലപ്പെടുത്തിയതും.

   ഉസ്മാന്‍(റ)വിന്റെ ഖിലാഫത്തു കാലം. എന്തോ അടിയന്തിരാവശ്യം നേടുവാനായി ഖലീഫയെ കാണാനെത്തിയ ഒരു താബിഇനെ പക്ഷേ ഖലീഫ വേണ്ടത്ര ഗൌനിച്ചില്ല. പലവട്ടം ഖലീഫയെ സമീപിച്ചെങ്കിലും കാര്യം നടന്നില്ല. വിഷണ്ണനായ അദ്ദേഹം സ്വഹാബിപ്രമുഖനായ ഉസ്മാനുബ്നു ഹുനൈഫ്(റ)വുമായി സംസാരിച്ചു. തന്റെ വിഷമം അറിയിച്ചു. ആ മനുഷ്യന്റെ പ്രയാസം ദൂരീകരിക്കാന്‍ ഉസ്മാന്‍ ഒരു വഴി പറഞ്ഞുകൊടുത്തു. വുളു ചെയ്ത് രണ്ടു റക്അത്ത് നിസ്കരിക്കുക. ശേഷം ഇങ്ങനെ ദുആ ചെയ്യുക: “കാരുണ്യത്തിന്റെ പ്രവാചകനായ ഞങ്ങളുടെ നബിയെ ഇടയാളനാക്കിക്കൊണ്ട് ഞാനിതാ അല്ലാഹുവേ, നിന്നിലേക്ക് തിരിഞ്ഞു ചോദിക്കുന്നു: യാ മുഹമ്മദ്, എന്റെ ആവശ്യം നിര്‍വഹിച്ചു കിട്ടാന്‍ അങ്ങയെ ഞാന്‍ എന്റെ റബ്ബിലേക്കുള്ള മധ്യവര്‍ത്തിയാക്കുന്നു. അല്ലാഹുവേ, എനിക്കു വേണ്ടിയുള്ള അവിടുത്തെ ഇടപെടല്‍ സ്വീകരിക്കണേ.” ആ മനുഷ്യന്‍ ഉസ്മാനുബ്നു ഹുനൈഫ് നിര്‍ദേശിച്ച പ്രകാരം ചെയ്ത ശേഷം ഖലീഫയെ ചെന്നു കണ്ടു. അത്ഭുതം! ഖലീഫ തുറന്ന മനസ്സോടെ അയാളുടെ ആവശ്യം കേട്ടു. സന്തുഷ്ടനായി തിരിച്ചുവന്ന ആ മനുഷ്യന്‍ ഉസ്മാനുബ്നു ഹുനൈഫിനെ ചെന്നുകണ്ടു; നന്ദി പറയാന്‍. “സുഹൃത്തേ, താങ്കള്‍ എനിക്കു വേണ്ടി ഖലീഫയോടു സംസാരിച്ചതിനു ഫലം കിട്ടി. ഖലീഫയുടെ നിലപാടു മാറി. എന്റെ ആവശ്യം നിറവേറി.” അയാള്‍ കരുതിയത് ഇത് ഹുനൈഫിന്റെ ഇടപെടല്‍ കൊണ്ട് കിട്ടിയതാണെന്നാണ്. ഹുനൈഫ് അയാളെ തിരുത്തി:

“സുഹൃത്തെ, ഞാന്‍ താങ്കള്‍ക്കു വണ്ടി സംസാരിച്ചിട്ടൊന്നുമില്ല.” പിന്നെയെങ്ങനെ?
അദ്ദേഹം അന്ധനായ ആ നബിസഹചരന്റെ അനുഭവം ഇയാള്‍ക്ക് പറഞ്ഞു കൊടുത്തു.

പ്രശസ്തനായ ഇബ്നു അബിദ്ദുന്‍യാ (മരണം ഹിജ്റ 281)യുടെ ‘മുജാബുദ്ദഅവ'(പ്രാര്‍ത്ഥനക്കുത്തരം ലഭിച്ചവര്‍)യിലുദ്ധരിക്കുന്ന ഒരനുഭവം നോക്കൂ: അബൂഹിശാം പറയുന്നു: ഞാന്‍ കസീറുബ്നുരിഫാഅ ഇപ്രകാരം പറയുന്ന തു കേട്ടിട്ടുണ്ട്: ഒരാള്‍ വന്ന് അബ്ദുല്‍ മലിക് ബ്നു ഹയ്യാന്റെ വയറു തൊട്ടു നോക്കി പറഞ്ഞു: “താങ്കള്‍ക്കു വിട്ടുമാറാത്ത ഒരസുഖമുണ്ട്.” അബ്ദുല്‍ മലിക് അന്വേഷിച്ചു. “എന്താണിത്?” അയാള്‍ പറഞ്ഞു : “ഉള്ളില്‍ ഒരു കുരുവാണ്.” അങ്ങനെ ആഗതന്‍ മാറിനിന്നു. അബ്ദുല്‍ മലിക് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി: “അല്ലാഹു, അല്ലാഹുവാണെന്റെ റബ്ബ്. അവനോട് ഒരാളെയും ഞാന്‍ പങ്കു ചേര്‍ക്കുന്നില്ല. അല്ലാഹുവേ, കാരുണ്യത്തിന്റെ ദൂതനായ നിന്റെ പ്രവാചകന്‍ മുഹമ്മദ്(സ)യെ ഇടയാളനാക്കി ഞാന്‍ നിന്നിലേക്ക് ഇതാ തിരിഞ്ഞു നില്‍ക്കുന്നു. യാ മുഹമ്മദ് അങ്ങയെ ഇടയാളനാക്കി ഞാന്‍ അങ്ങയുടെയും എന്റെയും റബ്ബിലേക്കിതാ തിരിഞ്ഞിരിക്കുന്നു; എന്റെ പ്രശ്നം നീക്കി കരുണ ചെയ്യാന്‍ വേണ്ടി. മറ്റാരുടെയും കാരുണ്യം ആവശ്യമില്ലാത്ത വിധം മതിവരുവോളമുള്ള കാരുണ്യം.” ഇങ്ങനെ മൂന്നു പ്രാവശ്യം പ്രാര്‍ത്ഥിച്ചു. പിന്നീട് വയര്‍ പരിശോധിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു: “നിങ്ങള്‍ക്ക് ഒരസുഖവുമില്ലല്ലോ.”

1 അബൂ ഹിശാം മുഹമ്മദ് ബ്നു യസീദ് അര്‍രിഫാഇ അല്‍ കൂഫി(248)
2. ഇബ്നുഅബ്ജര്‍ എന്ന് വിളിപ്പേര്. ഇബ്നു ഹിബ്ബാന്‍ തന്റെ വിശ്വസ്തരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂഫക്കാരന്‍. സുഫ്യാനുസ്സൌരിയുടെ വസ്വിയത്തനുസരിച്ച് അദ്ദേഹത്തിനു മേല്‍ ജനാസ നിസ്കരിച്ചത് ഇദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുറഹ്മാനാണ്. അ ലിയുടെ വിശ്വസ്തരിലും കാണാം.

ഹദീസിന്‍റെ  പാഠങ്ങള്‍
1. ദുആ എന്ന വാക്കിന് അര്‍ത്ഥവ്യതിയാനം വരുത്തി മരണപ്പെട്ട മഹാത്മാക്കളെ വിളിക്കുന്നത് നിഷിദ്ധമാണെന്ന് പറയുന്നത് തെറ്റാണ്.
2. നബി(സ)യെ ഇടയില്‍ നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്ന തവസ്സുല്‍ വിദൂരതയില്‍ നിന്നും മരണാനന്തരവും ചെയ്യാവുന്നതാണ്.
3. നബി(സ)യെ നേര്‍ക്കുനേര്‍ വിളിച്ചു സഹായം തേടുന്ന തവസ്സുലിന്റെ ഇനവും (ഇസ്തിഗാസ എന്നു പ്രത്യേക പേര്‍) വിദൂരതയില്‍ നിന്നും മരണാനന്തരവും അനുവദനീയമാണ്.
4. ‘അല്ലാഹു പോരേ അടിമക്ക്?’ ‘നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നവരെല്ലാം നിങ്ങളെ പോലെയുള്ള അടിമകള്‍ മാത്രം.’ തുടങ്ങിയ സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്നത് മഹാത്മാക്കളെ മരണാനന്തര സഹായത്തിനു വിളിക്കുന്നതിനെക്കുറിച്ചല്ല.
5. മരണാനന്തരം നബി(സ)യെ വിളിക്കുകയെന്നത് സ്വഹാബത്തിന്റെയും വിശ്വസ്തര്‍ എന്നു ഹദീസ് നിരൂപകര്‍ പോലും വിധിച്ച മഹാവിശുദ്ധ•ാരുടെയും ഇസ്ലാമിക ജീവിതത്തിന്റെ ഭാഗമായിരുന്നു.

You must be logged in to post a comment Login