മാനം പോയി

openജിതിന്‍

  ങ്ങനെ അവരങ്ങ് പോയി… ഇറ്റാലിയന്‍ നാവികര്‍… കോണ്‍സ്റബിള്‍ കുട്ടന്‍പിള്ളക്ക് സമന്‍സും കൊണ്ട് ചെല്ലാനാകുന്നതിലും ദൂരേക്ക്. എന്തൊക്കെ ബഹളമായിരുന്നു? കപ്പല്‍ പിടിച്ചെടുക്കുന്നു, നഷ്ടപരിഹാരം ആവശ്യപ്പെടുന്നു, നീ കേസ് എടുക്ക്, വേണ്ട ഞാന്‍ കേസ് എടുക്കാം, നീയാരാടേ കേസ് എടുക്കാന്‍, പുതിയ കോടതി വേണോ? പഴയ കോടതി മതിയോ? എന്നിട്ടിപ്പോ എന്തായി?

  കടല്‍കൊല എന്ന് ഓമനപേരിട്ടു വിളിക്കുന്ന ഈ കേസില്‍ തുടക്കം മുതല്‍ നമുക്ക് പാളിയിട്ടുണ്ട്. കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസ് ചുമത്തി കപ്പലിലെ രണ്ട് നാവികരെ ചുമ്മാ പിടികൂടിയത് ആദ്യത്തെ തെറ്റ്. അറസ്റ് ചെയ്യേണ്ടതും നടപടി എടുക്കേണ്ടതും കപ്പലിലെ ക്യാപ്റ്റനെയും കപ്പല്‍ കമ്പനി അധികൃതരെയും ആയിരുന്നു. അത് ചെയ്യാതെ കമ്പനിയുടെയും ഇറ്റാലിയന്‍ അധികൃതരുടെയും വാക്ക് വിശ്വസിച്ച് രണ്ട് നാവികരെ അറസ്റ് ചെയ്തു കേസ് ലഘൂകരിച്ചത് രണ്ടാമത്തെ തെറ്റ്.

  സംസ്ഥാന- കേന്ദ്ര സര്‍ക്കാറുകള്‍ തലകുത്തി നിന്ന് വാദിച്ചാലും സുപ്രീംകോടതിയില്‍ പോയിട്ട് സാദാ മുന്‍സിഫ് കോടതിയില്‍ പോലും ആ നാവികര്‍ക്ക് എതിരായ കുറ്റം തെളിയിക്കാന്‍ ആകുമായിരുന്നില്ല എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. വെടിവച്ചത് സല്ലുവും മസ്സിയുമാണെന്ന് (ഞങ്ങള്‍ അങ്ങനെയാ!!!) തെളിയിക്കുന്ന എന്തെങ്കിലും നമ്മുടേല്‍ ഉണ്ടെന്ന് തോന്നുന്നില്ല. തെളിവുകളില്ല. സാക്ഷികളില്ല എന്തിന് കേസ് എടുക്കാനുള്ള അധികാരം ഉണ്ടെന്നുപോലും ഉറപ്പില്ല!!! പിന്നെങ്ങനെ ആ കേസ് കരയ്ക്കടുക്കും?

  ഈ പറയുന്ന നാവികര്‍ തന്നെയാണ് കൊല നടത്തിയത് എന്ന് എങ്ങനെ ഉറപ്പിക്കാന്‍? പ്രശ്നം പെട്ടെന്ന് ഒതുക്കിത്തീര്‍ക്കാമെന്ന ഉറപ്പില്‍ കപ്പല്‍ അധികൃതരും ഇറ്റാലിയന്‍ നയതന്ത്ര ഓഫീസര്‍മാരും തിരക്കിട്ട് എത്തിച്ചേര്‍ന്നതും സര്‍ക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചതും ആ ഉറപ്പു പാലിക്കാന്‍ ആയിക്കൂടേ?

  രാജ്യാന്തര നയതന്ത്രബന്ധവും അന്താരാഷ്ട്ര നിയമങ്ങളുടെ നൂലാമാലകളും ഒക്കെ കണക്കിലെടുത്താന്‍ കപ്പലുടമകളില്‍ നിന്നും മതിയായ നഷ്ടപരിഹാരം വാങ്ങിച്ചെടുക്കുന്നതിലും പ്രതികള്‍ക്കെതിരായ നിയമനടപടികളോട് അവരെ സഹകരിപ്പിക്കുന്നതിനും വേണ്ടി നമ്മുടെ കയ്യില്‍ ഉണ്ടായിരുന്ന തുരുപ്പു ചീട്ടായിരുന്നു ഋിൃശരമ ഘലഃശല എന്ന ചരക്ക് കപ്പല്‍. കപ്പല്‍ വിട്ടുകൊടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇവിടെ ഗംഭീര ചര്‍ച്ചകളും നടന്നിരുന്നു. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഇവിടെ ക്യാമ്പ് ചെയ്ത് അതിനു വേണ്ടിയുള്ള ശ്രമങ്ങളും നടത്തി.

  കപ്പല്‍ തീരം വിട്ടുപോയാല്‍ എല്ലാവരും കൂടി അതിനെ ചേസ് ചെയ്ത് പിടിക്കും എന്ന സ്ഥിതിയായി. കപ്പലിവിടെ കിടന്നിരുന്നെങ്കില്‍ നാവികര്‍ വോട്ട് ചെയ്യാനല്ല, മൂത്രമൊഴിക്കാന്‍ പോലും എങ്ങും പോകുമായിരുന്നില്ല… എന്നാല്‍ പിണറായി വിജയനും പ്രകാശ് കാരാട്ടും കൂടി തലയില്‍ മുണ്ടിട്ടുപോയി ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതിന്റെ പിറ്റേന്ന് കപ്പലങ്ങു പോയി. വിപ്ളവകാരി വധക്കേസ് അന്വേഷിക്കുന്നതിന്റെ തിരക്കിലായിരുന്ന പ്രതികരണ തൊഴിലാളികള്‍ അറിഞ്ഞതുപോലുമില്ല!!! അതോടെ പകുതി യുദ്ധം ഇറ്റലി ജയിച്ചു.

 പിന്നീടങ്ങോട്ട് ഇറ്റലിയുടെ നയതന്ത്ര സാമര്‍ത്ഥ്യവും ഇന്ത്യയുടെ നട്ടെല്ലില്ലായ്മയും തമ്മിലുള്ള മത്സരമായിരുന്നു. ആദ്യം ക്രിസ്മസിനും പിന്നീട് വോട്ട് ചെയ്യാനും നാവികര്‍ക്ക് രാജ്യം വിടാന്‍ അനുമതി നല്‍കിയ സുപ്രീംകോടതിയുടെ നിലപാട് അസംബന്ധം എന്നേ പറയാനാകൂ. എന്നാല്‍ അത്തരത്തില്‍ വിധി പറയുന്നതിലേക്ക് കോടതിയെ എത്തിച്ച വസ്തുതകളും പരിശോധിക്കണം. കേന്ദ്ര സര്‍ക്കാറിന് വേണ്ടി പ്രോസിക്യൂഷന് ശക്തമായി ഈ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നെങ്കില്‍ ഒരു പക്ഷേ, നാവികര്‍ക്ക് കോടതി ജാമ്യം അനുവധിക്കില്ലായിരുന്നു. അതിനു കേന്ദ്രം തയ്യാറായില്ല. അതിനുള്ള കാരണം ഇറ്റാലിയന്‍ അധികൃതരുമായി കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയ നയതന്ത്ര ധാരണയാണ്. ആ ധാരണയാണ് അതിദാരുണമായി അട്ടിമറിക്കപ്പെട്ടത്. ഒരു രാജ്യം മറ്റൊരു രാജ്യത്തെ വഞ്ചിച്ചു.

  ഈ രാജ്യത്തിനും അതിന്റെ നീതിന്യായ പീഠത്തിനും തീര്‍ത്താല്‍ തീരാത്ത നാണക്കേടായി മാറി ആ തോല്‍വി. രാജ്യാന്തര സമൂഹത്തിനു മുന്നില്‍ ഇതിലും വലിയൊരു മാനക്കേട് ഈ രാജ്യത്തിനു വരാനുണ്ടോ? ഒരു രാജ്യത്തോടും അതിലെ പരമോന്നത നീതി പീഠത്തോടും മറ്റൊരു രാജ്യം ഇത്ര വലിയ വിശ്വാസ വഞ്ചന കാണിച്ചിട്ട് ഇതുവരെ മറ്റൊരു രാജ്യവും പ്രതികരിച്ചു കാണാത്തത് എന്താണ്?

  ഈ രാജ്യത്തിന്റെ അഭിമാനവും സ്വന്തം ഇമേജും സംരക്ഷിക്കാന്‍ ശ്രീമാന്‍ മന്‍മോഹന്‍ സിങ്ങിനുള്ള അവസാന അവസരമാണിത്. നട്ടെല്ല് എന്ന സാധനം മദാമ്മയും മക്കളും പുഴുങ്ങിതിന്നിട്ടില്ല എന്ന് പ്രധാനമന്ത്രിക്ക് സ്വയമെങ്കിലും വിശ്വസിക്കാന്‍ ഇതില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സാധിക്കേണ്ടതുണ്ട്. അത് വെറും പാര്‍ലമെന്റിന്റെ വാചകക്കസര്‍ത്ത് മാത്രമാക്കരുത്. അന്താരാഷ്ട്ര സമൂഹത്തിന്റെ അനുകൂല നിലപാട് നേടിയെടുക്കാന്‍ സര്‍ക്കാറിന് സാധിക്കണം. ഐക്യരാഷ്ട്ര സഭയിലും മറ്റു വേദികളിലും ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ നമുക്ക് സാധിക്കണം. അങ്ങനെയേ ഈ നാണക്കേടിന് മറുപടി നല്‍കാന്‍ നമുക്ക് സാധിക്കുകയുളളൂ.

  അതിനൊന്നും സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടത് കോണ്‍ഗ്രസ് തന്നെയാകും. വരുന്ന തിരഞ്ഞെടുപ്പില്‍ ഇതൊരു ദേശീയതാ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബിജെപി ഒട്ടും മടിക്കില്ലെന്നുറപ്പ്. രാജ്യത്തെ ഇത്ര വലിയ നാണക്കേടിലേക്ക് തള്ളിവിട്ടിട്ട് കയ്യുംകെട്ടി നോക്കി നിന്നാല്‍ സ്വാഭാവികമായും അത് ജനങ്ങളെ സ്വാധീനിക്കുകയും സര്‍ക്കാറിന്റെ പാവകൂത്തിനു നിന്നു കൊടുക്കുന്ന പരമോന്നത നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും.
ലാസ്റ് എഡിഷന്‍ : “നമ്മളെ ഒരുമാതിരി അസ്സാക്കിയിട്ട് നാവികരെ കൊണ്ടുപോയ ഇറ്റാലിയന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി രണ്ടെണ്ണം പൊട്ടിക്കുകയാണ് ആദ്യം വേണ്ടത്. അവന്റെ അമ്മേടെ… അല്ലാ, അവന്റെ അമ്മേടെ ഏടത്തി ഒന്നുമല്ലല്ലോ അവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇത്ര താല്‍പര്യമെടുത്ത് പിള്ളേരെ കൊണ്ടുപോയി വോട്ട് ചെയ്യിക്കാന്‍?”

  ലഡ്ഡു പൊട്ടിയത് മോഡിജിയുടെ മനസ്സിലാണ്. തിരഞ്ഞെടുപ്പിങ്ങു വന്നോട്ടെ. ഈ വകുപ്പില്‍ ബിജെപി ഒരു കലക്ക് കലക്കും… (ഇറ്റാലിയന്‍ സ്ഥാനപതിയെ വിടരുതെന്ന് സുപ്രീംകോടതി പറയുന്നതിന്റെ മുമ്പെഴുതിയത് – അപൂര്‍ണം)

You must be logged in to post a comment Login