നീതി, സ്വാതന്ത്യ്രം – പി.ഒ ജനാധിപത്യം-വഴി

Directionകവിത = റഹീം പൊന്നാട്

വിധി പ്രസ്താവം കേട്ട്,

പ്രതിക്കൂട്ടിലിരുന്ന ‘നീതി’
മോഹാലസ്യപ്പെട്ടു വീണു.
സാക്ഷി പറയാനെത്തിയ
‘സത്യം’ തലതല്ലിച്ചിരിച്ചു.

ജീവപര്യന്തം വിധിക്കപ്പെട്ട
‘ന്യായ’വും
തൂക്കുകയര്‍ വിധിക്കപ്പെട്ട
‘ധര്‍മ്മ’വും
തടവറയുടെ ഇരുട്ടില്‍
ചുരുണ്ടുകൂടിക്കിടന്നു.

ജാമ്യത്തില്‍ വിട്ട ‘തുല്യനീതി’
ആഘോഷങ്ങള്‍ക്കായി
കടലുകടക്കുന്നത് കണ്ട്
കാഴ്ചമങ്ങിയ ‘സമത്വം’
നെടുവീര്‍പ്പിട്ടു.

മാപ്പുസാക്ഷിയായ ‘സ്വാതന്ത്യ്ര’വും
കൂറുമാറിയ ‘ജനാധിപത്യ’വും
തൂക്കുകയറിലാടുന്നതു കണ്ട്
സമൂഹ മനഃസാക്ഷി
പുളകം കൊണ്ടു.

പരോളിലിറങ്ങിയ
ന്യായാധിപര്‍ മാത്രം
പിന്നെയും പിന്നെയും
സമൂഹ മനഃസാക്ഷിയെ
മാനഭംഗപ്പെടുത്തിക്കൊണ്ടേയിരുന്നു.

ഒഴിഞ്ഞു കിടന്ന ശവക്കല്ലറകള്‍
വെള്ളത്തുണിയില്‍ പുതപ്പിച്ച
നീതിയുടെ ശവമടക്കിനായി
ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു.

 

You must be logged in to post a comment Login