ഇലയും കലയും

ഇലയും കലയും

ഭക്ഷണം കഴിക്കാന്‍ പരിശീലനം ആവശ്യമാണോ? പട്ടിണിയുടെയും പരിവട്ടത്തിന്‍റെയും കാലത്താണ് ഈ ചോദ്യമെങ്കില്‍ അല്ല എന്ന് എളുപ്പം ഉത്തരം നല്‍കാം. വിശപ്പറിഞ്ഞവനെ വാരിത്തിന്നാന്‍ ആരും പഠിപ്പിക്കേണ്ടതില്ല. എന്നാല്‍ വിശപ്പ് വംശമറ്റുപോയ നമ്മുടെ കാലത്ത് ഭക്ഷണം കഴിക്കുക എന്നത് പരിശീലിക്കേണ്ട ഒരു ശാസ്ത്രവും കലയുമാണ്. എന്ത് കഴിക്കണമെന്നും എങ്ങനെ കഴിക്കണമെന്നും എപ്പോള്‍ കഴിക്കണമെന്നും അറിയാത്തതു കൊണ്ടാണ് നമ്മുടെ ചുറ്റും ജീവിത ശൈലീ രോഗങ്ങള്‍ പെരുകുന്നത്. ഇറച്ചി നന്നായി ആസ്വദിച്ചു തിന്നുന്നവരും ഇല ഒട്ടും ആസ്വദിക്കാന്‍ കഴിയാത്തവരുമാണ് നാം. എന്നാല്‍ ഇല, അതും വേവിക്കാത്തത് നമ്മുടെ ശാരീരികാരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒരു വിഭവമാണ്. ഇല എങ്ങനെ പച്ചക്ക് ആസ്വദിച്ചു തിന്നാം എന്നു പഠിക്കണമെങ്കില്‍ അറബികള്‍ ഭക്ഷണം കഴിക്കുന്നത് നിരീക്ഷിച്ചാല്‍ മതി. ഒരിക്കല്‍ ഇലയുടെ രുചി നിങ്ങളറിഞ്ഞാല്‍ ഇലയില്ലാതെ നിങ്ങളുടെ തീന്‍മേശ പൂര്‍ണമാവുകയില്ല.

ഇല പോലെ തന്നെയാണ് കല. ഒറ്റനോട്ടം കൊണ്ടോ ഒറ്റ വായന കൊണ്ടോ ഒരു മാത്ര വെറുതെ കേട്ടതു കൊണ്ടോ ഒരു കലയും നിങ്ങള്‍ക്ക് രുചിച്ചു കൊള്ളണമെന്നില്ല. സിനിമപ്പാട്ടുകള്‍ മാത്രം ആസ്വദിച്ചിട്ടുള്ള ഒരാളെ ഖവാലിയോ ഗസലോ കര്‍ണാടിക് സംഗീതമോ ആദ്യമായി കേള്‍പ്പിച്ചാലുള്ള അവസ്ഥ ആദ്യമായി കഷായം കുടിപ്പിക്കുന്നതിനെക്കാള്‍ ഭീകരമായിരിക്കും. നല്ല സാഹിത്യവും ഇതുപോലെ തന്നെ. അത് എപ്പോഴും ജനപ്രിയമായിരിക്കണമെന്നില്ല. നല്ല സാഹിത്യം ആസ്വദിക്കാന്‍ പരിശീലനം ആവശ്യമാണ്. ഒരിക്കല്‍ നിങ്ങള്‍ക്കതിന്‍റെ ഉള്‍ക്കാന്പ് നുകരാനായാല്‍ സാഹിത്യം നിങ്ങളുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായിത്തീരുന്നു. ക്ഷമ, ശ്രദ്ധ, ധ്യാനം ഇവയാണ് ഒരു ആസ്വാദകനെ സാഹിത്യത്തിന്‍റെ ആത്മാവിലേക്കിറങ്ങാന്‍ പ്രാപ്തനാക്കുന്ന ഘടകങ്ങള്‍. ഒരു രചന വായിച്ച് ഒന്നും പിടികിട്ടിയില്ല എന്ന് കൈമലര്‍ത്തും മുന്പ് ഒരു പേരക്കഇലയോ ്നെല്ലിക്കഇലയോ പറിച്ചെടുത്ത് ക്ഷമാപൂര്‍വം, ശ്രദ്ധാപൂര്‍വം, ധ്യാനപൂര്‍വം പതുക്കെ ആസ്വദിച്ച് ചവച്ചിറക്കുക. ഇല തന്നെയാണ് കല!
ദര്‍ശനം അല്ലെങ്കില്‍ തത്വചിന്ത സാഹിത്യത്തിന് എന്നും പ്രചോദനമായിട്ടുണ്ട്. വ്യക്തത കുറവാണെങ്കിലും ദര്‍ശനങ്ങളുടെ സ്പര്‍ശമുള്ള രചനകളാണ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ധ്യാനപൂര്‍വമാവട്ടെ വായന!

തിരിച്ചറിവ്
പി എം മുബശ്ശിര്‍ എളാട്
റിയാലിറ്റി വേദിയില്‍
നഷ്ടപോയിന്‍റിന്
ഒലിച്ചിറങ്ങിയതശ്രു.
ആചാര്യന്‍റെ നിര്യാണത്തില്‍
അര്‍പ്പിച്ചതൊരു
ആചാരവെടി…
കുതിര്‍ന്നലിഞ്ഞ മനസ്സ്
എന്നോ
കെട്ടു പോയിരിക്കുന്നു.
കിട്ടാനുണ്ടോ
ഒരു തുള്ളി
ശുദ്ധമായ കണ്ണുനീര്‍.

മണ്ണിര
ശബീര്‍ ഉള്ളണം നോര്‍ത്ത്
മദീനത്തുന്നൂര്‍, പൂനൂര്‍
യഥാര്‍ത്ഥ ഇര
മണ്ണിരയോ,
അതോ മണ്ണോ?
മണ്ണിരയുടെ
ആര്‍ത്തിക്കിര
മണ്ണല്ലേ?
എന്നിട്ടും എല്ലാവരും ചേര്‍ന്ന്
മണ്ണിരയെ ഇരയാക്കി.
തലയണ
യഥാര്‍ത്ഥത്തില്‍
എല്ലാവരും
അവന്‍റെ മേല്‍
തലചായ്ച്ചാണ്
ആധിപത്യം സ്ഥാപിക്കുന്നത്.
എന്നിട്ടും, അവനെ
എല്ലാവരും ചേര്‍ന്ന്
തലവനെന്ന് വിളിച്ചു.

ഒസ്യത്ത്
അല്‍ത്വാഫ് പി പതിനാറുങ്ങല്‍
അരീക്കോട് മജ്മഅ്
പ്രായാധിക്യത്തിന്‍റെ ചുളിവുകളില്‍
വിയര്‍പ്പു തളം കെട്ടി നില്‍ക്കുന്നു
ബാക്കിവച്ച ജീവിതത്തിലിനി
സുഖത്തിന്‍റെ പറുദീസകള്‍ താണ്ടാന്‍
അസ്ഥിയിലൊരു തുള്ളി മജ്ജയില്ല.
ചൂഴ്ന്നിറങ്ങിയ കണ്ണുകളില്‍
നഷ്ടബോധം നിഴലിക്കുന്നു.
ഹൃദയത്തിലേക്ക് ചിറകടിച്ച
സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ തിരിച്ചെത്തിയപ്പോള്‍
ചിറകൊന്നൊടിഞ്ഞിരുന്നു.
പെന്‍ഡുലത്തിന്‍റെ താള ചലനത്തില്‍
ആയുസ്സിന്‍റെ ഇലകളുതിര്‍ന്നു വീഴുന്നു.
കുത്തിപ്പിടിച്ച വടിയുമായി മുറ്റത്തേക്കിറങ്ങവേ
ടൈല്‍സില്‍ കാല്‍വഴുതി വീഴുന്നു.
പടിഞ്ഞാറു വീശുന്ന പുഷ്പഗന്ധമിന്നു
മാംസം ചീഞ്ഞു നാറുന്നു.
ജൂണിലും ചോരയുടെ പേമാരി പെയ്യുന്നു.
രക്തക്കറയിറ്റുന്നു.
പള്ളിക്കൂടത്തില്‍ നിന്നു പണ്ടുകിട്ടിയ
ചെടിത്തൈ ഇന്നേക്കു വളര്‍ന്നിരുന്നു, പക്ഷേ
ഇന്നതാരോ മുറിച്ചു മാറ്റി.
തണല്‍ തേടിയുള്ള അപ്പൂപ്പന്‍റെ
നടത്തത്തിനിടെ
കണ്ണ് താഴെ വീണുടയുന്നു.
വീട്ടിലെ തകരപ്പെട്ടിയില്‍ സൂക്ഷിച്ച
അക്ഷരക്കൂട്ടങ്ങള്‍ ഇന്നും പ്രമാണത്തിലുണ്ട്.
ഒട്ടും മഷിപുരളാതെ…!

കാലത്തിന്‍റെ ഉത്തരം
അബൂബുനയ്യ, കളിയാട്ടമുക്ക്
ഒരുനാള്‍ കോലം
കാലത്തെ കണ്ടുമുട്ടി
കോലം കാലത്തോട് ചോദിച്ചു:
എന്താണ് നീ ഇപ്പോള്‍
വീര പുരുഷന്മാരെ സൃഷ്ടിക്കാത്തത്?

അപ്പോള്‍ കാലം
കോലത്തോട് പറഞ്ഞു:
വയസ്സൊക്കെയായില്ലേ
ഇപ്പോള്‍ കൂട്ടിയോജിപ്പിച്ച്
ഞാന്‍ ചെറിയവരെ സൃഷ്ടിക്കുന്നു
കാലം കരഞ്ഞു:
നീയെന്‍റെ കോലം കെടുത്തി.

2 Responses to "ഇലയും കലയും"

  1. hafizshabeermaidin  November 17, 2013 at 6:52 pm

    nammude kavithal swekarikkumooo???

  2. muneer naduvannoor  September 7, 2014 at 9:58 am

    ahsaniyude teerthadanam hrdyamaya vayana anubavam tarunnu.resalaile vebavangalil rujiyullathum ahsaniyude rajanakk aan.

You must be logged in to post a comment Login