തെലങ്കാനയിലെ മുസ്ലിം ആശങ്കകള്‍

തെലങ്കാനയിലെ  മുസ്ലിം ആശങ്കകള്‍

തെലങ്കാന സംസ്ഥാന രൂപീകരണത്തിന് കോണ്‍ഗ്രസ് പച്ചക്കൊടി കാണിക്കുന്പോള്‍, അത് മേഖലയിലെ മുസ്ലിംകളില്‍ പ്രതീക്ഷകളെക്കാള്‍ ആശങ്ക പകരുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്. തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ മേഖലയിലെ പ്രബല മുസ്ലിം സംഘടനയായ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എംഐഎം) പ്രസിഡന്‍റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ ഈ ആശങ്കകളുടെ പ്രകടമായ ആവിഷ്കാരങ്ങളായിരുന്നു. ആന്ധ്രപ്രദേശിനെ തെലങ്കാന, ആന്ധ്രറായലസീമ എന്നിങ്ങനെ രണ്ടായി വിഭജിക്കാനുള്ള കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ തീരുമാനം നഗര കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലിം പത്രാധിപരുള്‍പ്പെടെയുള്ള ചില മേല്‍തട്ട് മുസ്ലിംകളുടെയും മുസ്ലിം സംഘടനകളുടെയും പിന്തുണ കിട്ടിയതൊഴിച്ചാല്‍, സാധാരണ മുസ്ലിംകള്‍ക്കിടയില്‍ അനുകൂല പ്രതികരണങ്ങളൊന്നുമുണ്ടാക്കാനായില്ല എന്നത് അസദുദ്ദീന്‍ ഉവൈസിയുടെ ആശങ്കകളെ അടിവരയിടുകയാണ്. അതേസമയം ആന്ധ്ര റായലസീമ മേഖലയിലെ മുസ്ലിംകളുടെ സംസ്ഥാന വിഭജനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ വിഭജനം മേഖലയിലെ മുസ്ലിം ജീവിതത്തില്‍ സൃഷ്ടിച്ചേക്കാവുന്ന ആശങ്കകള്‍ പങ്കുവെക്കുന്നു.

ലളിതമായി നിരീക്ഷിക്കുന്പോള്‍ തെലങ്കാന സംസ്ഥാനം മുസ്ലിംകള്‍ക്ക് അനുകൂലമാണെന്നു പറയാന്‍ ഒരുപാട് കാരണങ്ങള്‍ നല്‍കുന്നുണ്ട്. ദളിതരുടെയും, പിന്നാക്കക്കാരുടെയും ആറുപതിറ്റാണ്ടോളം നീണ്ട സ്വപ്നമായ തെലങ്കാന രൂപീകരണം, മേഖലയിലെ സന്പന്നമായ ഹൈദരാബാദുള്‍പ്പെടെയുള്ള സാന്പത്തിക വിഭവ സ്രോതസ്സുകളുടെമേലും അവസരങ്ങളിലും തങ്ങള്‍ക്ക് അര്‍ഹിച്ചത് നല്‍കുമെന്നാണ് ദുര്‍ബലരായ ഒരു വലിയ ജനസമൂഹത്തിന്‍റെ പ്രതീക്ഷ. ഉന്നത സാന്പത്തിക സാമൂഹിക പശ്ചാത്തലമുള്ള ആന്ധ്ര മേഖലയിലുള്ളവരോട് മത്സരിക്കേണ്ടതില്ലാത്തതിനാല്‍ സര്‍ക്കാര്‍തലത്തിലെ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എളുപ്പം പ്രാതിനിധ്യം കിട്ടുമെന്നത് തെലങ്കാനക്ക് വേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ വിദ്യാസന്പന്നരെ പ്രേരിപ്പിക്കുന്നു. ഇതെല്ലാം, സച്ചാര്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന ഫസല്‍അലിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്ന പോലെ, സാന്പത്തിക സാമൂഹിക പുരോഗതിയില്‍ ദളിതരോടൊപ്പമോ ചിലപ്പോള്‍ അതിനും താഴെയോ നില്‍ക്കുന്ന തെലങ്കാനയിലെ മുസ്ലിംകള്‍ക്ക് പ്രതീക്ഷയല്ലേ നല്‍കേണ്ടത്?

രാഷ്ട്രീയമായി നോക്കിയാല്‍, തെലങ്കാനയുടെ ഭാഗമായ ഹൈദരാബാദില്‍ ഏഴ് നിയമസഭാംഗങ്ങളും ഒരു എംപിയുമുള്ള ആന്ധ്രറായലസീമ മേഖലയില്‍ ഒരു നിയമസഭാ പ്രതിനിധി പോലുമില്ലാത്ത എംഐഎംന് തെലുങ്കാന രൂപീകരണം ചെറിയ ഭൂപടത്തിലെ വലിയ ശക്തിയാകാനുള്ള സാധ്യത തുറന്നിട്ടിട്ടുണ്ട്. വെറും ഏഴ് ശതമാനം മുസ്ലിം ജനസംഖ്യയുള്ള ആന്ധ്ര റായലസീമയില്‍ നിന്നു വ്യത്യസ്തമായി, 12.5 ശതമാനം മുസ്ലിം ജനസംഖ്യയുള്ള, ആകെയുള്ള 119 നിയമസഭാ മണ്ഡലങ്ങളില്‍ 20,000ല്‍ അധികം വോട്ടര്‍മാലുള്ള 36 നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങിയ തെലങ്കാന രാഷ്ട്രീയ വിലപേശലുകള്‍ക്കും അധികാര വിപുലീകരണത്തിനും വലിയ സാധ്യതയാണ് എംഐഎംന് മുന്പില്‍ തുറന്നിടുന്നത്.

ഇത്തരം വലിയ സാധ്യതകള്‍ക്കിടയിലും സംസ്ഥാന വിഭജനം തെലങ്കാനയിലെ സാധാരണക്കാരായ ഭൂരിപക്ഷം മുസ്ലിംകള്‍ക്കും പ്രതീക്ഷയ്ക്കു പകരം ആശങ്കയാവുന്നു എന്നത് ഒരു കൗതുകമാണ്. ഈ കൗതുകത്തിന്‍റെ മറപറ്റിയുള്ള ഒരന്വേഷണം കൊണ്ടെത്തിക്കുന്നത് 1960കളില്‍ സജീവമായ തെലങ്കാന വാദത്തിലും, അന്നത്തെ മുസ്ലിം നിലപാടിലുമാണ്. നൈസാമിന്‍റെ നാട്ടുരാജ്യം സ്വതന്ത്ര ഇന്ത്യയില്‍ കൂട്ടിച്ചേര്‍ത്തതിന്‍റെയും അനുബന്ധ സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍, രണ്ടു സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട സ്പര്‍ദ്ധയുടെ വിടവുകള്‍ നികത്തപ്പെടാതെ അവശേഷിക്കുന്ന സാമൂഹികാന്തരീക്ഷമായിരുന്നു അന്നത്തേത്. ആ സാഹചര്യത്തില്‍ തീവ്രഹിന്ദുത്വ വാദത്തില്‍ മേല്‍ക്കോയ്മയുള്ള തെലങ്കാനവാദത്തെ മുസ്ലിംകള്‍ എതിര്‍ത്തത് സ്വാഭാവികമായിരുന്നു.

എന്നാല്‍, തെലങ്കാനക്കെതിരെയുള്ള മുസ്ലിം വിയോജിപ്പിന്‍റെ മഞ്ഞുകട്ടകള്‍ പില്‍ക്കാലത്ത് ഉരുകി എന്നതാണ് വസ്തുത. പിന്നീട് തെലങ്കാനക്ക് വേണ്ടി ശക്തിയായി വാദിക്കുന്ന മുസ്ലിംഫോറം ഫോര്‍ തെലങ്കാനയും, മുസ്ലിംകളുടെ തന്നെ ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റികളും നിലവില്‍ വന്നു. തെലങ്കാന വാദത്തെ നിയന്ത്രിക്കുന്ന ആശയത്തിലുള്ള മാറ്റമായിരുന്നു മുസ്ലിം മനോഭാവത്തിലുള്ള പരിവര്‍ത്തനത്തിന് കാരണം. ഞാന്‍ ഉറുദുവില്‍ ചിന്തിക്കുന്നു. തെലുങ്കില്‍ സംസാരിക്കുന്നു, ഇംഗ്ലീഷില്‍ എഴുതുന്നു എന്നു പറഞ്ഞ പ്രൊഫ. ജയശങ്കറിനെ പോലുള്ളവരുടെ നേതൃത്വം തെലങ്കാന സമരത്തിന് മതേതരത്വ മുഖം നല്‍കുന്നതിലും, മുസ്ലിംകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വിശ്വാസം ആര്‍ജിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു.

എന്നാല്‍ 2009ല്‍ കോണ്‍ഗ്രസ് പി ചിദംബരത്തിലൂടെ നടത്തിയ തെലങ്കാന പ്രഖ്യാപനത്തില്‍ നിന്നു പിറകോട്ടടിച്ച ശേഷം കൊടുന്പിരി കൊണ്ട തെലങ്കാന പോരാട്ടത്തില്‍ മുസ്ലിം പ്രാതിനിധ്യം പേരിനോ മരുന്നിനോ പോലും ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെയുള്ള അമര്‍ഷം മുതലെടുത്തുകൊണ്ട് തെലങ്കാന വാദമുയര്‍ത്തുന്ന വ്യത്യസ്ത സംഘടനകളുടെ കൂട്ടായ്മയായ തെലങ്കാന ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റിയില്‍ (ടിജെഎസി) ബിജെപി പിടിമുറുക്കിയതായിരുന്നു കാരണം. പ്രൊഫ. ജയശങ്കറിന്‍റെ മരണശേഷം ശക്തനായൊരു മതേതര നേതാവിന്‍റെ അഭാവം ഈ കൂട്ടായ്മയില്‍ ബിജെപിയുടെ പിടിമുറുക്കല്‍ കൂടുതല്‍ എളുപ്പമാക്കി. തുടര്‍ന്ന് സ്വതന്ത്ര സ്വഭാവത്തോടെ, പക്ഷപാതിത്വങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നതെന്ന് കരുതപ്പെട്ടിരുന്ന ടിജെഎസിയുടെ കണ്‍വീനര്‍ ബിജെപിയുടെ ദേശീയ നേതാവിനോട് സഹായമഭ്യര്‍ത്ഥിക്കുന്ന രീതിയിലേക്ക് തെലങ്കാനക്ക് വേണ്ടിയുള്ള ഈ കൂട്ടായ്മ എത്തിപ്പെട്ടത് ഇതിനകത്ത് 2009ന് ശേഷം ബിജെപി ഒരു പ്രബല ശക്തിയായെന്നതിന്‍റെ തെളിവാണ്. ചുരുക്കത്തില്‍ 1960കളിലെന്നപോലെ 2009ലും മുസ്ലിം പൊതുവികാരം തെലങ്കാന സമരത്തോട് വിയോജിച്ചതിന്‍റെ കാരണം തെലങ്കാനവാദത്തോടുള്ള വിയോജിപ്പ് കൊണ്ടായിരുന്നില്ല, മറിച്ച് തെലങ്കാനവാദത്തെ പൂര്‍ണമായോ ഭാഗികമായോ നിയന്ത്രിക്കുന്ന ആശയഗതിയോടുള്ള വിയോജിപ്പായിരുന്നു. തക്കം കിട്ടിയാല്‍ കേറിത്തിന്നാന്‍ കാത്തുനില്‍ക്കുന്ന കുറുക്കനെ ബിജെപിയുടെ ഭാഗികമോ പൂര്‍ണമോ ആയ രക്ഷാ കര്‍തൃത്തത്തിലുള്ള തെലങ്കാന വാദത്തില്‍ മുസ്ലിംകള്‍ കണ്ടു. നൈസാമിന്‍റെ നാട്ടുരാജ്യം ഇന്ത്യയോട് ചേര്‍ക്കുന്നതിന്‍റെ മറവില്‍ തീവ്രഹിന്ദുത്വമേല്‍പിച്ച മറക്കാനാവാത്ത മുറിവുകളുടെ ആറുപതിറ്റാണ്ട് കഴിഞ്ഞിട്ടും മായാത്ത പാടുകളില്‍ നിന്ന് ഉല്‍ഭവിച്ച ആശങ്കയും ഭയവും, ദീര്‍ഘ വീക്ഷണവും കലര്‍ന്ന ചില ചരിത്രബോധ്യങ്ങളായിരുന്നു ഈ വിയോജിപ്പിന്‍റെ കാരണം.

ഈ ആശങ്കകളെ ശരിവെക്കുന്നതായിരുന്നു തെലങ്കാന സമരത്തിന്‍റെ വളക്കൂറുള്ള മണ്ണില്‍ വേരുപിടിപ്പിച്ച ബിജെപി തുടര്‍ന്ന് നടത്തിയ നീക്കങ്ങള്‍. തെലങ്കാന മേഖലയില്‍ സ്വാധീനമുറപ്പിക്കുന്നതിന് ബിജെപി ഒന്നാമതുപയോഗിച്ച മാര്‍ഗം തീവ്രഹിന്ദുത്വത്തിലും, വര്‍ഗ്ഗീയതയിലും അധിഷ്ഠിതമായിരുന്നു. 2009ല്‍ കോണ്‍ഗ്രസ് തെലുങ്കാന രൂപീകരണത്തില്‍ നിന്നു പിറകോട്ടടിച്ച ശേഷമുള്ള ഹൈദരാബാദിന്‍റെ സാമൂഹികാന്തരീക്ഷം ഇതിന്‍റെ തെളിവാണ്.

2010ലെയും 2011ലെയും ഹനുമാന്‍ ജയന്തി, രാമനവമി ആഘോഷങ്ങളോടനുബന്ധിച്ചുണ്ടായ അസ്വാരസ്യങ്ങള്‍ ജനങ്ങളെ സാമുദായികമായി വിഭജിക്കുന്ന വര്‍ഗീയ കലാപങ്ങളായാണ് കലാശിച്ചത്. 2007ലെ മക്കാ മസ്ജിദ് സ്ഫോടന സമയത്ത് പോലും ശാന്തരായിരുന്ന സമാധാന കാംക്ഷികളുടെ ഹൈദരാബാദിനെ രണ്ട് ആഘോഷങ്ങളുടെ മറപറ്റി കലാപത്തിലേക്ക് നയിച്ചത് ചില ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്ന സൂചനയാണ് നല്‍കുന്നത്. ഒരു അന്പലത്തില്‍ പച്ച പയിന്‍റടിക്കുകയും ഗോമാസം വിതറുകയും ചെയ്തതായിരുന്നു പ്രശ്നം.

ഈയ്യടുത്ത് ചാര്‍മിനാറിന്‍റെ സ്ഥാനത്ത് ഭാഗ്യലക്ഷ്മി അന്പലത്തിന്‍റെ നിര്‍മാണത്തിനും, വിപുലീകരണത്തിനും ശ്രമിച്ചതിലൂടെയും തുടര്‍ന്നുള്ള വിവാദങ്ങളിലൂടെയും മുകളില്‍ പറഞ്ഞ ലക്ഷ്യത്തിന്‍റെ തുടര്‍ച്ച തന്നെയാണ് കാവി പക്ഷം ഉന്നമിടുന്നത്. ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച ഈ വിവാദത്തിന്‍റെ വേരുകളന്വേഷിക്കുന്പോള്‍ കടുത്ത സാമുദായിക ധ്രുവീകരണത്തിനും അതില്‍ നിന്നുള്ള രാഷ്ട്രീയ മുതലെടുപ്പിനുമുള്ള വലതുപക്ഷ ഗൂഢനീക്കങ്ങളാണ് ചുരുള്‍ നിവരുന്നത്.

രണ്ടാമതായി തെലങ്കാനസമരത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്ന പരിപാടികളിലൂടെ അതിന്‍റെ രക്ഷാകര്‍തൃത്വം ഭാഗികം എന്നതില്‍ നിന്നു പൂര്‍ണമായി ബിജെപി ഏറ്റെടുക്കുന്നതിന്‍റെ സൂചനകളാണ് ഈയ്യടുത്ത കാലത്ത് ലഭിക്കുന്നത്. തെലങ്കാന രൂപീകരണ ആവശ്യമുയര്‍ത്തി ബിജെപി ആന്ധ്രാപ്രദേശ് ഘടകം പ്രസിഡന്‍റ് ജി കിഷന്‍ റെഡ്ഢി ദല്‍ഹിയില്‍ നടത്തിയ ധര്‍ണ ഇത്തരത്തിലൊരു നീക്കമായിരുന്നു.

ബിജെപി ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന സംസ്ഥാനത്തെ റാലികളില്‍ തെലങ്കാന വാദമുയര്‍ത്തലായിരുന്നു ഈ ലക്ഷ്യത്തിന് വേണ്ടി സ്വീകരിച്ച മറ്റൊരു തന്ത്രം. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണകമ്മിറ്റി ചെയര്‍മാനായ നരേന്ദ്രമോഡി പ്രചാരണം തുടങ്ങാന്‍, ഇരുപത്തിയെട്ട് സംസ്ഥാനങ്ങളുള്ള ഇന്ത്യയില്‍ ആന്ധ്രാപ്രദേശത്തിന്‍റെ തലസ്ഥാനമായ ഹൈദരാബാദ് തന്നെ തിരഞ്ഞെടുത്തതും, നവഭാരത് യുവഭേരി എന്ന പേരില്‍ കഴിഞ്ഞ ആഗസ്ത് പതിനൊന്നിന് ഹൈദരാബാദില്‍ നടന്ന ഈ പരിപാടിയുടെ കൃത്യം പന്ത്രണ്ട് ദിവസം മുന്പ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തെലങ്കാന രൂപീകരണത്തെ അംഗീകരിച്ചതും ഇത്തരുണത്തില്‍ ചേര്‍ത്തു വായിക്കേണ്ടതാണ്. ഈ പരിപാടിയില്‍ ബിജെപി നിങ്ങള്‍ക്ക് തെലങ്കാന തരാം, നിങ്ങള്‍ ബിജെപിക്ക് വോട്ടുതരൂ എന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു അടക്കം പറച്ചില്‍. അത്തരമൊരു ലക്ഷ്യത്തിനു വേണ്ടി ആന്ധ്രറായലസീമ മേഖലയിലുള്ളവരുടെ അനിഷ്ടം സന്പാദിക്കുന്നതിലും ബിജെപിക്ക് മടി തോന്നിയില്ല. തെലങ്കാനക്ക് വേണ്ടിയുള്ള ശക്തമായ പ്രാദേശിക വാദത്തിലൂടെ ആന്ധ്രപ്രദേശില്‍ ഒരു തെലങ്കാനപാര്‍ട്ടിയായി ചുരുങ്ങാനും, ഈ ചുരുങ്ങല്‍ മുഖേന തെലങ്കാനക്കാരുടെ വികാരങ്ങളെ രാഷ്ട്രീയമായി മുതലെടുക്കാനുമായിരുന്നു ബിജെപിക്ക് താല്‍പര്യം. ആന്ധ്ര റായലസീമയെ പൂര്‍ണമായി കൈയൊഴിഞ്ഞ്, തെലുങ്കാനയില്‍ കൈനിറയെ നേടുക എന്നതായിരുന്നു ഇതിന്‍റെ പിന്നിലെ രാഷ്ട്രീയ തന്ത്രം. ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത മോഡിയുടെ നവഭാരത് യുവഭേരി റാലിയില്‍ ആന്ധ്ര റായലസീമയില്‍ നിന്ന് അഞ്ഞൂറുപേരെയെങ്കിലും സംഘടിപ്പിക്കാന്‍ കാവിപാര്‍ട്ടി പാടുപെടുമെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങനെ തികച്ചും ആസൂത്രിതമായി, തെലങ്കാനയെ സ്വന്തമാക്കാന്‍ ബിജെപി നടത്തുന്ന ചുവടുകള്‍ക്കേറ്റ ഒരു പ്രഹരമായിരുന്നു ഒരു മുഴം മുന്പേ വടിയെറിഞ്ഞ്, തെലങ്കാന പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി നടത്തിയത്.

എന്നാല്‍ ഇതൊന്നും ഏറെയൊന്നും വൈകാതെ തെലങ്കാനയിലെ കിംഗ്മേക്കറാവാന്‍ ബിജെപിക്ക് തടസ്സമാവുന്നില്ല. സംസ്ഥാന വിഭജനാനന്തരം ചെറിയ സംസ്ഥാനങ്ങളായ ഝാര്‍ഖണ്ഡിലും, ചത്തീസ്ഗഢിലും അധികാരം നേടിയത് താമരക്ക് ഊര്‍ജം പകരുന്നുണ്ട്. മാത്രമല്ല, സാമുദായിക ധ്രുവീകരണത്തിലും, പ്രാദേശിക വാദത്തിലും അധിഷ്ഠിതമായ പ്രചാരണതന്ത്രം സമീപഭാവിയില്‍ ബിജെപിക്ക് തെലങ്കാനയില്‍ ഫലം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപിക്ക് ആകെയുള്ള നിയമസഭാ മെംബര്‍മാരായ മൂന്നുപേരും തെലങ്കാനയില്‍ നിന്നാണ്. ഈയടുത്ത് ആദിലാബാദ് ജില്ലയില്‍ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിലും കാവിക്കൊടിയാണ് പാറിയത്.

തെലങ്കാന രൂപീകരണം സൃഷ്ടിക്കുന്ന രാഷ്ട്രീയപരമായ ശൂന്യതയാണ് എംഐഎം പോലുള്ള ഒരു മുസ്ലിംസംഘടനയുടെ ആശയും ബിജെപിയുടെ പ്രതീക്ഷയുമാവുന്ന മറ്റൊരു ഘടകം. സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളായ ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കുദേശം പാര്‍ട്ടിയും ജഗന്‍മോഹന്‍ റെഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസും ആന്ധ്ര റായലസീമകളുടെ താല്‍പര്യം പ്രതിനിധീകരിക്കുന്നു എന്ന പേരില്‍ തെലുങ്കാന മേഖലയില്‍ നിന്നും വേരോടെ പിഴുതെറിയപ്പെട്ടേക്കും. അന്തരിച്ച കോണ്‍ഗ്രസ് നേതാവും, മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര റെഡിയുടെ ഭാര്യ വിജയമ്മയും മകന്‍ ജഗന്‍മോഹന്‍ റെഡ്ഢിയും കോണ്‍ഗ്രസില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് രൂപം നല്‍കിയ പാര്‍ട്ടിയാണ് വൈഎസ് ആര്‍ കോണ്‍ഗ്രസ്. തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ കടുത്ത നിലപാടെടുത്ത വിജയമ്മ എംഎല്‍എ സ്ഥാനവും ജഗന്‍ എം പി പദവും രാജിവച്ചത് ഈ പാര്‍ട്ടി ആന്ധ്ര റായലസീമയിലെ തെലുങ്കാന വിരുദ്ധവികാരം മുതലെടുത്തു കൊണ്ട് തെലങ്കാനയില്‍ നിന്ന് വ്യക്തമായി പിന്‍വലിഞ്ഞതിന്‍റെ ലക്ഷണമാണ്. തെലങ്കാനക്ക് അനുകൂലമായി വ്യക്തതയും ആത്മാര്‍ത്ഥതയുമുള്ള നിലപാടെടുക്കുന്നതിനു പകരം പല നിര്‍ണായക ഘട്ടങ്ങളിലും ഒഴിഞ്ഞു മാറല്‍ നയം സ്വീകരിച്ച ചന്ദ്രബാബു നായിഡുവിന്‍റെ നിലപാടുകള്‍ പാര്‍ട്ടിയുടെ വേരു പിഴുതെറിയുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. തെലങ്കാന സംസ്ഥാന രൂപീകരണം ലക്ഷ്യമിട്ടു കൊണ്ടാരംഭിച്ച തെലങ്കാന രാഷ്ട്രീയ സമിതിയുടെ ലക്ഷ്യം നേടിയതിനു ശേഷമുള്ള പ്രസക്തിയെപ്പറ്റിയും ചോദ്യങ്ങളുയരും. ചുരുക്കത്തില്‍ പ്രതിയോഗികളൊഴിഞ്ഞ ശൂന്യത എളുപ്പം പന്ത് തട്ടി ഗോളടിക്കാനും, ഈ സൗത്ത് ഇന്ത്യന്‍ സംസ്ഥാനത്തില്‍ കൂടി അധികാരം നേടാനുമുള്ള സാധ്യതകളാണ് ബിജെപിക്ക് മുന്പില്‍ എളുപ്പമാകുന്നത്.

ജനസംഖ്യയുടെ ഏഴുശതമാനത്തോളം വരുന്ന ആന്ധ്രറായലസീമയിലെ മുസ്ലിംകള്‍, തെരുവില്‍ നിസ്ക്കാരവും മറ്റും നടത്തിവരെ തെലങ്കാന രൂപീകരണത്തിനെതിരെ പ്രതിഷേധവുമായി സജീവമാണ്. ഇപ്പോള്‍ പിന്നാക്കക്കാരായ മുസ്ലിംകള്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും ലഭിക്കുന്ന നാലുശതമാനം സംവരണം സംസ്ഥാനവിഭജനാനന്തരം ലഭിക്കുമോ എന്നുള്ളത് ആന്ധ്രറായലസീമയിലെന്ന പോലെ തെലങ്കാനയിലെ മുസ്ലിംകളുടെയും ആശങ്കയമാണ്. ആന്ധ്ര റായലസീമയില്‍ നിന്ന് ഒരു എംഎല്‍എ പോലുമില്ലാത്ത എംഐഎംന് മേഖലയിലെ മുസ്ലിംകള്‍ക്കു വേണ്ടി ശബ്ദിക്കാനാവുമോ എന്നുള്ളതും ഒരു ചോദ്യമാണ്. രണ്ട് മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ന്യൂനപക്ഷ പ്രൊഫഷണല്‍ കോളജുകളെല്ലാം തെലങ്കാന മേഖലയിലാണെന്നതും വിദ്യാഭ്യാസ രംഗത്ത് ഈ മേഖലയിലെ മുസ്ലിംകള്‍ക്ക് ഭാവിയില്‍ തിരിച്ചടിയാവും.

അടിസ്ഥാനപരമായി തെലങ്കാനയെക്കുറിച്ചുള്ള മുസ്ലിം ആശങ്കകള്‍ വികസനത്തെക്കുറിച്ചോ, ജീവിത നിലവാരത്തെക്കുറിച്ചോ ഉള്ള ബോധ്യങ്ങളില്‍ നിന്ന് ഉല്‍ഭവിക്കുന്നതല്ല, മറിച്ച് സുരക്ഷിതത്വത്തെക്കുറിച്ച്, ഭൂതകാലം നല്‍കുന്ന ഓര്‍മകളില്‍ നിന്ന് വരുന്നതാണ്.

അഹ്മദ് ജുനൈദ് ഹൈദരാബാദ്

One Response to "തെലങ്കാനയിലെ മുസ്ലിം ആശങ്കകള്‍"

  1. muhammed ashraf  October 12, 2013 at 8:23 am

    നല്ല ലേഖനം..അഭിനന്ദനങ്ങള്‍

You must be logged in to post a comment Login