ധീരവനിതയാകാം

ധീരവനിതയാകാം

മുഖം പ്രസന്നമല്ലാത്തതെന്തേ?
ചോദിക്കാനുണ്ടോ, വല്ലാത്ത മനഃപ്രയാസം കൊണ്ടു തന്നെ. മുഖം മനസ്സിന്‍റെ കണ്ണാടിയല്ലേ? മനസ്സിലെ വിഷയം മുഖത്തു പ്രതിഫലിക്കും.
മനോവിഷമത്തിന് എന്ത് ഹേതു?
അതിനാണോ പഞ്ഞം? രോഗം, സാന്പത്തിക പ്രയാസം, ഭര്‍ത്താവിനെചൊല്ലി, മക്കളുടെ പേരില്‍, അങ്ങനെയങ്ങനെ ആധികള്‍ എന്പാടും.
ഇഹലോകത്ത് മഹാസുഖം വിധിക്കപ്പെട്ട ചിലരൊഴിച്ച് ആര്‍ക്കും എന്തെങ്കിലുമുണ്ടാകും സങ്കടപ്പെടാന്‍.
കരച്ചിലും പിഴിച്ചിലുമായി അങ്ങനെ കാലം കഴിക്കാം. അല്ലെങ്കില്‍ എല്ലാം റബ്ബിന്‍റെ പരീക്ഷണമാണെന്നോര്‍ത്ത് ക്ഷമയോടെ നേരിടാം.
രണ്ടാമത്തേതാണ് സത്യവിശ്വാസിയുടെ വഴി.
പരീക്ഷണങ്ങള്‍ ഇത്ര എന്നൊന്നുമില്ല എത്രയുമാവാം. ചിലപ്പോള്‍ കടുകഠിനമാവാം. വിഷമത്തിനുമേല്‍ വിഷമം വന്നുഭവിക്കാം. ഇടിവെട്ടേറ്റവനെ പാമ്പും  കടിക്കാം.

കോട്ടയം പള്ളത്ത് ഒരു രക്ഷിതാവിന്‍റെ സ്ഥിതി കണ്ടോ? മകള്‍ക്ക് ശ്വാസകോശത്തിനും ഹൃദയത്തിനും രോഗം. ദരിദ്ര കുടുംബം. ചികിത്സക്കായി നാട്ടുകാര്‍ പണംപിരിച്ചുണ്ടാക്കിക്കൊടുത്തു മുപ്പതിനായിരം.
പിറ്റേന്നു വീടിനു തീപിടിച്ചു. കരിഞ്ഞത് വീടുമാത്രമല്ല ആധാരവും റേഷന്‍കാര്‍ഡും മറ്റെല്ലാ പ്രമാണങ്ങളും ആ മുപ്പതിനായിരവും!
ഇനി?
ചിലപ്പോള്‍ പരീക്ഷണം പ്രിയപ്പെട്ടവരുടെ വേര്‍പാടിലൂടെയാവും. അതും കൂട്ടമരണങ്ങള്‍. ഇടക്കിടെയുണ്ടാവുന്ന വാഹനാപകടങ്ങള്‍ കാണാറില്ലേ? ഒരു കുടുംബത്തില്‍ നിന്നു തന്നെ ഒട്ടേറെയംഗങ്ങള്‍ പിരിയുന്നു.

ബാക്കിയാകുന്നവരുടെ അവസ്ഥ! എല്ലാം പരീക്ഷണങ്ങള്‍. ഉടമയുടെ വിധിയാണെല്ലാം. പരിഹാരം അവനില്‍ തന്നെ അര്‍പ്പണം.

ഭയം, വിശപ്പ് എന്നീ കാര്യങ്ങള്‍ കൊണ്ടും സന്പത്തുകള്‍, ദേഹങ്ങള്‍, ഫലങ്ങള്‍ എന്നിവയിലെ നഷ്ടം കൊണ്ടുമെല്ലാം നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ക്ഷമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയറിയിക്കൂ. (ഖുര്‍ആന്‍ 2155)

വിപത്തുകളില്‍ ഏറെ തളരുക സ്ത്രീകളാണ്. ലോലമനസ്കര്‍ അവരാണല്ലോ. അലമുറയിട്ടും അരുതാത്തതു ചെയ്തുമാവും അവരുടെ പ്രതികരണം.
തന്‍റേടികള്‍ ഇല്ലെന്നല്ല, ന്യൂനപക്ഷമാണ്.

സങ്കടം കണ്ണീരിന്‍റെ മഹാമാരിയായി ചൊരിയുന്നവര്‍ മാത്രമല്ല, അവിവേകക്കയത്തിലേക്കു എടുത്തു ചാടുന്നവരും സ്ത്രീകളാണ്. വീണ്ടുവിചാരം വൈകിവരും. പക്ഷേ, അതുകൊണ്ടെന്തു ഫലം!
കഠിന വിഷമം ഉള്ളപ്പോള്‍ തന്നെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയണം അഥവാ വിപത്തിന്‍റെ ഷോക്കേല്‍ക്കുന്പോള്‍ തന്നെ. ഒരു ഖബ്റിന്നരികില്‍ ഇരുന്നു കരയുന്ന പെണ്ണിനെ കണ്ടു നബി(സ്വ).

അവളുടെ കുട്ടിയാണ് മരണപ്പെട്ടത്.

നബി(സ്വ) പറഞ്ഞു നീ അല്ലാഹുവിനെ ഭയപ്പെടുകയും ക്ഷമിക്കുകയും ചെയ്യ്.
നബിയാണത് എന്നറിയാതെ അവള്‍ പറഞ്ഞു പോകൂ, എന്‍റെയടുത്തു നിന്ന്. എനിക്കു ഭവിച്ചതു പോലുള്ള വിപത്ത് താങ്കള്‍ക്കു ഭവിക്കാത്തതു കൊണ്ടാണ്.
പിന്നീട് ആരോ പറഞ്ഞപ്പോഴാണ് അതു നബി(സ)യായിരുന്നുവെന്ന് അവള്‍ക്കു മനസ്സിലായത്.

വേഗമവള്‍ ക്ഷമാപണത്തിനായി നബി(സ്വ)യുടെ വീട്ടിലെത്തി. എനിക്ക് അങ്ങയെ മനസ്സിലായിരുന്നില്ല എന്നു പറഞ്ഞു ഖേദം പ്രകടിപ്പിച്ച അവരോട് നബി(സ്വ)യുടെ മറുപടി ഇങ്ങനെയായിരുന്നു
ക്ഷമ ആഘാതത്തിന്‍റെ ആദ്യത്തില്‍ വേണം.

കാലക്കേടുകളില്‍ തളരാത്ത കരുത്ത് നേടണം ഗൃഹനാഥ. അവളുടെ കരുത്ത് കുടുംബത്തിന്‍റെ കരുത്താണ്. ഉമ്മ കരഞ്ഞാല്‍ കുട്ടികളും കരയുമല്ലോ.
തകര്‍ന്ന പുരുഷന് ഭാര്യയുടെ ആശ്വാസവാക്ക് അപാര കരുത്തു പകരും തിരിച്ചുള്ളതിനെക്കാള്‍.

പെണ്ണായ അവള്‍ക്ക് ഇത്ര മനഃക്കരുത്തെങ്കില്‍ ആണായ ഞാന്‍ ഭീരുവാകാമോ എന്നാണതിന്‍റെ മനഃശാസ്ത്രം.

അതിനാല്‍ നബിവചനങ്ങളില്‍ നിന്നും മാതൃകാ മഹിളകളുടെ ജീവിതത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊള്ളണം വിശ്വാസിനി.
അസുഖം ബാധിച്ച കുഞ്ഞ്, ഭര്‍ത്താവ് ജോലിക്കു പോയ ശേഷം മരിച്ചു. സംഭവമറിയാതെ തിരിച്ചെത്തിയ ഭര്‍ത്താവു കണ്ടത് ചമഞ്ഞു സുന്ദരിയായ ഭാര്യയെ.

ഭക്ഷണം കഴിഞ്ഞു ലൈംഗിക ബന്ധവുമുണ്ടായി.

മനസ്സിനെയും ശരീരത്തെയും സന്തോഷിപ്പിച്ച ശേഷം ഭാര്യ കുഞ്ഞിന്‍റെ മരണ വിവരം പറഞ്ഞു അതും നേര്‍ക്കുനേരെയങ്ങു പറഞ്ഞില്ല. കടം വാങ്ങിയത് തിരിച്ചു ചോദിക്കുന്പോള്‍ കൊടുക്കേണ്ടേ എന്നു ചോദിച്ചു ചിന്തിപ്പിച്ച്. അല്ലാഹു കടമായി തന്നത് തിരിച്ചു വാങ്ങിയെന്ന്. നബി ശിഷ്യരായ ഉമ്മുസുലയ്മും അബൂത്വല്‍ഹയുമായിരുന്നു ആ ദന്പതികള്‍.

ക്ഷമയുടെ കൊടുമുടിയേറിയ ഭാര്യയുടെ പ്രവൃത്തിയില്‍ അല്‍പം നീരസം തോന്നിയ ഭര്‍ത്താവ് രാവിലെ നബി(സ്വ)യോടു വിവരം പറഞ്ഞു.
നിങ്ങള്‍ ഇന്നലെ ലൈംഗിക ബന്ധം പുലര്‍ത്തിയോ? എന്നു നബി(സ്വ).
അതെ
എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് അനുഗ്രഹം ചൊരിയട്ടെ. നബി(സ്വ)യുടെ പ്രാര്‍ത്ഥന.
ഉമ്മു സുലൈം ഗര്‍ഭം ധരിച്ചു. മരിച്ച കുഞ്ഞിനു പകരം അല്ലാഹു മറ്റൊരു മകനെ കൊടുത്തു. ആ മകന് പിറന്നത് ഒന്പതു മക്കള്‍ ഒന്പതും ഖുര്‍ആന്‍ പണ്ഡിതര്‍.
ക്ഷമിക്കുന്നവര്‍ക്ക് അല്ലാഹു കണക്കറ്റ പ്രതിഫലം നല്‍കും. ഖുര്‍ആന്‍.
സ്വാദിഖ് അന്‍വരി

You must be logged in to post a comment Login