നന്ദികെട്ട മനസ്സാണോ?

നന്ദികെട്ട മനസ്സാണോ?

ഉം കണക്കായി!
ഇന്നത്തെ ദിവസം പോയതുതന്നെ!!
പുലരാന്‍കാലത്ത് അതാ, അവന്‍ കയറിവരുന്നു. എന്തൊക്കെ മാലക്കെട്ടുകളാണ് ഇന്നിവന്‍ അഴിച്ചിടുക? പടച്ചവനറിയാം.
കഴിഞ്ഞയാഴ്ച ഞാന്‍ കയറിച്ചെന്നപ്പോള്‍ മാനേജര്‍ മുഖംവെട്ടിച്ച് വാച്ചിലേക്കാണ് നോക്കിയത്. അഞ്ചുമിനുട്ട് വൈകിയതിന്‍റെ ശിക്ഷയായിരുന്നു, അര്‍ത്ഥം വച്ചുള്ള ആ വാച്ചുനോട്ടം. മിനിഞ്ഞാന്ന് വൈകിച്ചെന്നപ്പോള്‍ ആദ്യം കാണുന്ന കണ്ണുകളാലെ, അയാള്‍ എന്നെത്തന്നെ തുറിച്ചുനോക്കി. ആറരമിനുട്ട് വൈകിയതിനായിരുന്നു, ആ ചുട്ടനോട്ടം.”
അതിന് നിനക്ക് നേരത്തിനങ്ങ് ചെന്നാല്‍ പോരേ? നീ എന്തിനാണിങ്ങനെ വൈകാന്‍ നില്‍ക്കുന്നത്?” ഞാന്‍ ഇടക്കു കയറിയിടപെട്ടു.”

ഇനി ഒരിക്കലും വൈകില്ലെന്ന് തീരുമാനിച്ചതാണ്. ഒരിക്കലല്ല പലതവണ! പക്ഷേ, എന്തു ചെയ്യാന്‍? പിന്നെയും വൈകിപ്പോകുന്നു. ഇന്നലെ സാധാരണയിലും നേരത്തെ എത്തണമെന്ന് കരുതിയതാണ്. കുളിച്ച് കുപ്പായം മാറ്റി പടിക്കല്ലിലേക്ക് കാലെടുത്ത് വച്ചതേയുള്ളൂ, വയറ്റില്‍ ഒരു പൊറുതികേട്. പിന്നെ ഒരു ശങ്ക. ബാത്റൂമില്‍ ചെന്നിരുന്നു. ഒരു പത്തുപതിനഞ്ച് മിനുട്ട് അങ്ങനെ കടന്നുപോയി.
ഇന്നിപ്പോള്‍ ശങ്കയില്ല പക്ഷേ, ശങ്കയുണ്ടോ എന്ന ഒരരശങ്ക മാത്രം. എന്‍റെ ദഹനാനന്തര മേഖല എനിക്കുനേരെ കൈക്കൊണ്ട നിലപാടുകാരണം ഇന്നും വൈകി.”

ഇനി വൈകാതിരിക്കാന്‍ ഞാന്‍ നിനക്ക് നല്ലൊരു സൂത്രപ്പണി…” എന്ന് ഞാന്‍ പറഞ്ഞ് തുടങ്ങുന്പോഴേക്കു അവന്‍ കഴിഞ്ഞയാഴ്ച വൈകിയതിന്‍റെ കാരണം പറഞ്ഞ് തുടങ്ങി

സാധാരണയിലും കാമണിക്കൂര്‍ നേരത്തെയാണ് ഞാനന്നിറങ്ങിയത്. പത്തടി നടന്നതും ചുമലില്‍ കാക്കതൂറി മുന്നിലും പിന്നിലും ഒലിച്ചിറങ്ങുക മാത്രമല്ല, വലത്തെ ചെവി, താടി, തലമുടി എന്നിവിടേക്കെല്ലാം ശ്ര്‍റ്ര്‍…’ എന്ന് തെറിച്ചു പരന്നു. തിരിച്ചുപോയി, കഴുകി വൃത്തിയാക്കി. വേറൊരു കുപ്പായം ഇസ്തിരിവച്ച് തിരിച്ചോടിയെങ്കിലും എട്ടേനാല്‍പതിന്‍റെ ബസ് കടന്നുപോയി. പഞ്ചമി’ വരാന്‍ പത്തുപതിനഞ്ചു മിനുട്ട് പിന്നെയും കാത്തിരിക്കണം. ഓട്ടോ വിളിച്ച് പാഞ്ഞു ചെന്ന് നോക്കുന്പോള്‍ റെയില്‍വേ ഗേറ്റ് അടഞ്ഞു കിടക്കുന്നു. അഞ്ചുമിനുട്ടിന് ശേഷം ഒരു പാസഞ്ചര്‍ കടന്നുപോയി. എന്നിട്ടും ഗേറ്റ് തുറന്നില്ല. മറുഭാഗത്ത് നേത്രാവതി എക്സ്പ്രസ് കുതിച്ചു വന്ന്, അടികിട്ടിയ ചേരയെപ്പോലെ പിടഞ്ഞോടി. അതുമല്ല സങ്കടം. ഗേയ്റ്റ്മേന്‍ പിന്നെയും അകലെ മാറി നില്‍ക്കുകയാണ്. വാഹനങ്ങളാണെങ്കില്‍ മലവെള്ളത്തില്‍ ഒഴുകിയെത്തിയ ചവറുകളെപോലെ ഇരുഭാഗത്തും കുമിഞ്ഞുകൂടിയിരുന്നു. അവയുടെ ചെകിടടപ്പിക്കുന്ന ഹോണടി ശബ്ദം കൊണ്ട് പ്രദേശം പുളയുന്നു. ഞാന്‍ കൈ ഞെരിക്കുകയും കാലുരക്കുകയുമൊക്കെ ചെയ്തിട്ടും ഒരു ഫലവുമുണ്ടായില്ല. ഒടുക്കം ഒരു നീളക്കന്‍ ഗുഡ്സ് വണ്ടി കിടുകിടുപ്പോടെ ഉരുണ്ടുവന്നു നിറയെ സിമന്‍റുമായി. ആകെ പൊടിപാറ്റി, അതും കടന്നുപോയി. തട്ടിമുട്ടി ഒരുവിധം ഓട്ടോ ഇറങ്ങി നോക്കുന്പോള്‍ തൊട്ടുപിന്നിലതാ പഞ്ചമി. ഓട്ടോക്ക് ഒടുക്കിയ ഇരുപത്തഞ്ചുരൂപ, സ്വാഹ! ഇതെന്താ റബ്ബേ ഇങ്ങനെ! ഞാനെവിടെ ചെന്നാലും ഇങ്ങനെയായിപ്പോവുന്നല്ലോ റഹ്മാനേ?”

കേട്ടില്ലേ നിങ്ങള്‍, ഈ വിധമാണ് ഇയാളുടെ പരിദേവനങ്ങള്‍. അത്യാവശ്യത്തിന് പഠിപ്പും വിവരവും ഒക്കെയുണ്ട്. ചെറുവത്തൂരില്‍ ഏതോ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉദ്യോഗവുമുണ്ട്. പറഞ്ഞിട്ടെന്താ, അന്തമില്ല! കക്ഷി സാന്പത്തിക ശേഷിയുള്ള ആളാണ്. മൂന്ന് തലമുറക്ക് ഇരുന്ന് തിന്നാനുള്ള വക പിതാവ് ഉണ്ടാക്കിവച്ചിട്ടുണ്ട്. എന്നിട്ടും തനിക്കു ലഭിച്ച അനുഗ്രഹങ്ങളെയെല്ലാം മറന്ന്, താനൊരു ഗതികെട്ടവനാണെന്ന് വിധി പറയുന്നു. മനുഷ്യന്‍ എത്ര നന്ദികെട്ടവന്‍’ എന്ന ഖുര്‍ആന്‍റെ ആശ്ചര്യപ്പെടല്‍ എത്രമാത്രം പരമാര്‍ത്ഥമാണ്.

വികലമായ രൂപത്തില്‍ ചിന്തിക്കുന്നതു കൊണ്ടാണ് നിനക്ക് ഇങ്ങനെയൊക്കെ തോന്നുന്നത്. നിന്‍റെ സ്വഭാവ രീതികളില്‍ വന്നു പിണഞ്ഞ ചില ഉഡായിപ്പുകള്‍ കാരണമാണ് നീ കൃത്യമായി വൈകുന്നത്. ചെറിയൊരു ബിഹേവിയറല്‍ തെറാപ്പിയിലൂടെ അതൊക്കെ ശരിയാക്കിയെടുക്കാം. എത്രയോ തവണ നിനക്ക് കൃത്യമായി ബസ്സു കിട്ടിയിട്ടുണ്ട്. ഗേറ്റ് തുറന്നു കിടന്നിട്ടുണ്ട്. സ്റ്റോപ്പിലെത്തുന്പോഴേക്ക് ബസ്സ് വന്നിട്ടുണ്ട്. ബസ്സ് നിന്നെ കണ്ടിട്ട് കാത്തു നിന്ന് നിന്നെയും കയറ്റിപ്പോയിട്ടുണ്ട്. എത്രയോവട്ടം നീ കൃത്യമായി ഓഫീസില്‍ എത്തിയിട്ടുണ്ട്. അതിനെ അപേക്ഷിച്ചു നോക്കുന്പോള്‍, പോയിന്‍റ് സീറോ സീറോത്രി ശതമാനം ഒക്കെ മാത്രമേ നീ വൈകിക്കാണുള്ളൂ. എന്തിനാണ് നീ അതിനെ ഇവ്വിധം വര്‍ണ്ണിച്ചവതരിപ്പിക്കുന്നത്” എന്നൊക്കെ ശബ്ദം താഴ്ത്തിയും ഉയര്‍ത്തിയും ചോദിച്ച് ഒരു സൈക്കോ കൗണ്‍സിലിംഗിന് വിധേയമാക്കിക്കളയാം എന്നുകരുതി. അതൊന്നും, ഈ സാഹിബിന്‍റെ അടുത്ത് വെന്തുകിട്ടുന്നുമില്ല. ആയതിനാല്‍ ഞാന്‍ നല്ലൊരു കഥ പറഞ്ഞു അവനോട്

എളാമയുടെ മോള്‍ക്ക് പുതിയാപ്ലയെ അന്വേഷിച്ചു പോയതായിരുന്നു. കണ്ണൂര്‍ പുതിയതെരുവില്‍ നിന്ന് കുറെ ഉള്ളോട്ടാണ് സ്ഥലം. മഗ്രിബിനാണ് അവിടെ എത്തിയത്. നിസ്കാരം കഴിഞ്ഞ് സകലരും പിരിഞ്ഞു പോയി. ഒരു മൂലക്ക് ഒരു ഉണക്കമനുഷ്യന്‍ ഇരുന്ന് എന്തോ ചൊല്ലുന്നു. നിഷ്കളങ്കമായ മുഖം. കണ്ടാല്‍ കെട്ടിപ്പിടിച്ച് മുത്തിപ്പോവും. പത്തറുപത്തഞ്ച് വയസ്സുകാണും. അയാള്‍ അയാളുടെ കഥ പറഞ്ഞു. സംസാരശേഷിയില്ലാത്ത മകളെപ്പറ്റിപ്പറഞ്ഞു. കരളുകള്‍ കരിഞ്ഞുപോകുന്ന കഥ! നെഞ്ചുരുകി കണ്ണുതള്ളിപ്പോവുന്ന കഥ!!”

അയാള്‍ കഥകേട്ടു. തണുത്തു. അല്ല നനഞ്ഞു. മന്‍അറഫ നഫ്സഹു അറഫ റബ്ബഹു’ (ഒരാള്‍ സ്വന്തത്തെ പഠിച്ചറിഞ്ഞാല്‍ തന്നെ രക്ഷിതാവിനെ അറിഞ്ഞവനായി). ശക്തിമാനായ അടിമയെയാണ് അല്ലുഹുവിനിഷ്ടം. ആയതിനാല്‍ നിങ്ങള്‍ ദുര്‍ബലന്‍ ആവല്ലേ” എന്ന തിരുവചനവും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ എണ്ണിയൊടുക്കാനാവത്തതാണെന്നും അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിന്ന് അവിശ്വാസികളേ ഹതാശരാവുകയുള്ളൂ’ എന്നീ ഖുര്‍ആന്‍ വചനവും കേള്‍പിച്ചു കൊടുത്തു.

ഒടുക്കം മറ്റൊരു കഥകൂടി പറഞ്ഞപ്പോള്‍ ഇനി മുതല്‍ നല്ലകുട്ടി ആയിക്കൊള്ളാം എന്നു സമ്മതിച്ചു. ഏറ്റവും ചുരുങ്ങിയത്, ഇമ്മാതിരി കൊസ്രക്കൊള്ളികളുമായി മേലാല്‍ അദ്ദേഹം എന്‍റെയടുക്കലേക്ക് പടി കടന്നെത്തില്ല എന്നെങ്കിലും സമാധാനിക്കാം. ആ കഥ ഇതായിരുന്നു

വിവാഹമുറപ്പിച്ച ശേഷം അതീവദുഃഖിതനായി കാണപ്പെട്ട ഒരാളുടെ കഥയായിരുന്നു അത്. വിവാഹം, പൊതുവെ മനുഷ്യ ജീവിതത്തിന്‍റെ വസന്തകാലമായാണ് ഗണിക്കപ്പെടുന്നത്. സ്വപ്നങ്ങളുടെ പൂമൊട്ടുകള്‍ വിരിയുന്നതും കാമനകളുടെ ഉഷ്ണക്കാറ്റുകള്‍ ഇരച്ചെത്തുന്നതുമൊക്കെ ഈ ഘട്ടത്തിലാണ്. പക്ഷേ, അയാള്‍ കാര്യങ്ങള്‍ ചിന്തിച്ചെടുത്തത് മറ്റൊരു രീതിയിലാണ്. ഞാന്‍ വിവാഹം കഴിച്ചാല്‍ പിന്നെ എന്‍റെ ഭാര്യ എല്ലാവര്‍ഷവും പ്രസവിച്ചാലോ? ഓരോ പ്രസവത്തിലും ഇരട്ടക്കുട്ടികളുണ്ടായാലോ? അവ രണ്ടും പെണ്ണായാലോ? അവര്‍ക്ക് തന്നെ ചട്ടക്കാല്, തൊത്തക്കൈ, മുടന്ത്, മുച്ചിറി, കൂന്, കണ്ണ്പൊട്ട് എന്നിവ ഉണ്ടെങ്കിലോ? നോക്കണേ, ആലോചന പോകുന്ന പോക്ക്.
ഫൈസല്‍ അഹ്സനി ഉളിയില്‍

You must be logged in to post a comment Login