ഉപ്പ, ഉസ്താദ്, ശൈഖ്

ഉപ്പ, ഉസ്താദ്, ശൈഖ്

ഉപ്പ യാത്രയായിരിക്കുകയാണ് സന്പാദിച്ചു വെച്ചതെല്ലാം പോയ പോലെ. ഏത് പ്രതിസന്ധിയെയും തടഞ്ഞു നിര്‍ത്താന്‍ ചുറ്റിലും വിന്യസിച്ചിരുന്ന പത്മവ്യൂഹം അപ്രത്യക്ഷമായതു പോലെ. വല്ലാത്തൊരു ശൂന്യത. എന്ത് നഷ്ടപ്പെട്ടാലും ഒരു ബദലിനെക്കുറിച്ച് എല്ലാവരും ആലോചിക്കാറുണ്ട്. എന്നാല്‍ ഉപ്പ വിടവാങ്ങുന്പോള്‍ അത്തരം ഒരു പരിഹാരത്തിന്‍റെ വിദൂര സാധ്യതകള്‍ പോലും എവിടെയും കാണാനില്ല.

ഉപ്പ എനിക്ക് ഉപ്പ മാത്രമായിരുന്നില്ല കിതാബ് ഓതിത്തന്ന ഉസ്താദാണ്. നിരവധി ഇജാസത്തുകള്‍ നല്‍കി ആത്മീയ ജീവിതത്തെ ക്രമപ്പെടുത്തിത്തന്ന ശൈഖാണ്. പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച നേതാവാണ്.

മക്കള്‍ എന്നാല്‍ ഉപ്പയ്ക്ക് പ്രത്യേക പരിഗണനയ്ക്കുള്ള കാരണമായിരുന്നില്ല. അതിനാലായിരിക്കാം മകന്‍ എന്നതിലുപരി ഒരു ഇഷ്ടശിഷ്യന്‍ എന്ന പരിഗണനയാണ് എനിക്ക് ലഭിച്ചിരുന്നത്. അതിനാലായിരിക്കാം ഒരു പിതാവും ചെയ്തതായി കേട്ടിട്ടില്ലാത്ത ഒരു കാര്യം, സ്വന്തം മകന്‍റെ നിക്കാഹിന് കാര്‍മികത്വം വഹിക്കാന്‍ ഉപ്പ തയ്യാറായത്. സാധാരണയില്‍ ഉസ്താദുമാരാണല്ലോ അതിന് സന്നദ്ധരാവാറുള്ളത്. ഈ പറഞ്ഞതിനര്‍ത്ഥം മക്കളോട് സ്നേഹമില്ല എന്നല്ല. മക്കളും പേരമക്കളും ആ സ്നേഹവാത്സല്യങ്ങള്‍ നന്നായി അനുഭവിച്ചിട്ടുണ്ട്. സമുദായത്തിന്‍റെ നേതൃശ്രേണിയില്‍ ഏറ്റവും വലിയ ഉത്തരവാദിത്വം വഹിക്കുന്പോഴും കുടുംബത്തോടുള്ള കടപ്പാടും ബന്ധവും ഊഷ്മളമായി നിലനിര്‍ത്താന്‍ ഉപ്പയ്ക്ക് സാധിച്ചിരുന്നു. ഞങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിച്ചുതരുന്ന പിതാവിന്‍റെ ശ്രദ്ധ കുടുംബത്തിന്‍റെ എല്ലാ കാര്യങ്ങളിലും ചെന്നെത്തുമായിരുന്നു. ഉപ്പയുടെ ജീവിതപാഠങ്ങളില്‍ നിന്നു പകര്‍ത്താന്‍ പലതുമുണ്ട്. ഒന്നാമതായി മഹാരഥന്മാരുടെ അനുഗ്രഹാശിസ്സുകള്‍ തന്നെ. ഏഴിമല തങ്ങള്‍ എന്നറിയപ്പെട്ട എന്‍റെ ഉമ്മയുടെ പിതാവാണ് ഉള്ളാളത്തേക്ക് പോവാനുള്ള ആത്മീയ അനുമതി നല്‍കിയത്. നിരവധി അമാനുഷികതകള്‍ കൊണ്ട് പ്രസിദ്ധനായിരുന്ന ഭാര്യാ പിതാവ് ഉപ്പയ്ക്ക് വലിയ ധ്യൈമായിരുന്നു. ഉപ്പ തന്നെ പലപ്പോഴും അയവിറക്കാറുള്ള പള്ളിപ്പടി മസ്താന്‍റെ പ്രാര്‍ത്ഥനയും ആ ജീവിതത്തിന്‍റെ വെളിച്ചമായി.

അറിവായിരുന്നു ഉപ്പയുടെ ആയുധം. ഇല്‍മിന്‍റെ ബറകത്താണ് ഉപ്പയെ ആരെയും കൂസാത്ത ധ്യൈശാലിയാക്കിയത്. പഠനം കഴിഞ്ഞുമതി മറ്റെല്ലാം എന്ന ഉപ്പയുടെ നിലപാട് കര്‍ശനമായിരുന്നു. അധ്യയന ദിവസങ്ങള്‍ കുറവും സിയാറത്ത് ദിനങ്ങള്‍ കൂടുതലും എന്ന ശൈലിയിലുള്ള ചില മുതഅല്ലിംകളുണ്ട്. അത്തരക്കാര്‍ ഉപ്പയുടെ ശാസനക്ക് പലപ്പോഴും വിധേയരായിട്ടുണ്ട്. പഠനകാലത്ത് ഇജാസത്തിന്നായി ശൈഖന്‍മാരെ തേടിയിറങ്ങുന്നതും ഉപ്പക്ക് പിടിച്ചിരുന്നില്ല. അതിനെക്കാളെല്ലാം വലുത് പഠനമാണ് എന്നും ഇത്തരക്കാര്‍ അളവില്ലാത്ത ആത്മീയത കൊണ്ട് കുഴിയില്‍ ചാടും എന്നും ഉപ്പ എപ്പോഴും ഓര്‍മപ്പെടുത്തുമായിരുന്നു.

ഉപ്പ നല്ല ധര്‍മിഷ്ഠനായിരുന്നു. അടുത്ത് ചെല്ലുന്നവര്‍ക്കറിയാം ചെറുതും വലുതുമായ ഉപ്പ പണം നല്‍കാറുണ്ടായിരുന്നു. ഇതിനു മാത്രം ഉപ്പയ്ക്ക് വരുമാനമുണ്ടായിരുന്നുമില്ല. ആരുടെയും ഔദാര്യം സ്വീകരിക്കുന്നത് ഒട്ടും ഇഷ്ടവുമായിരുന്നില്ല. നീ നിന്‍റെ പൈസയുമായി നടക്കെടാ എന്ന് പലരോടും പറഞ്ഞത് ഞാന്‍ തന്നെ കേട്ടിട്ടുണ്ട്. ഉള്ളാളില്‍ കമ്മിറ്റിക്കാര്‍ വീട് എടുത്തു കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്‍റെ ഒരു കാല് വണ്ടിയിലും ഒരു കാല് പള്ളിയിലുമാണ്. എന്നെ കെട്ടിയിടാന്‍ നോക്കണ്ട എന്നായിരുന്നു പ്രതികരണം. വളരെ അപൂര്‍വ്വമായി ആരില്‍ നിന്നെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അതു തന്നെ അര്‍ദ്ധമനസ്സോടെ ആയിരിക്കും. പിന്നെ എവിടെ നിന്നാണ് ഇങ്ങനെ സ്വദഖ ചെയ്യാന്‍ പണം? അതാണ് ഇല്‍മിന്‍റെ ബറകത്ത്.

അരുതാത്തത് കണ്ടാല്‍ അപ്പോള്‍ തിരുത്തും. അത് ആരെന്നോ എപ്പോഴെന്നോ ഉള്ള പരിഗണന ഇല്ലായിരുന്നു. അത് കൊണ്ടു തന്നെ ഉപ്പയുടെ സാന്നിധ്യം ജീവിതത്തില്‍ എപ്പോഴും കൂടുതല്‍ സൂക്ഷ്മത പാലിക്കാന്‍ പ്രേരണ നല്‍കിയിരുന്നു.

സംഘടനാപരമായ വിവാദങ്ങള്‍ തുടങ്ങിയപ്പോള്‍ മടവൂര്‍ സി എം വലിയുല്ലാഹി നിര്‍ബന്ധിക്കുകയും ഉത്തരവാദിത്വം ബോധ്യപ്പെടുത്തുകയും ചെയ്തപ്പോഴാണ് ധ്യൈപൂര്‍വം ഇറങ്ങിപ്പുറപ്പെട്ടത്. ആര് എന്തുപറഞ്ഞാലും പ്രശ്നമില്ല എന്ന നിലപാടിലേക്കെത്തിച്ചത് താന്‍ ചെയ്യുന്നത് ശരിയാണെന്ന് അത്രമേല്‍ ഉറപ്പുള്ളതു കൊണ്ടാണ്. വിമര്‍ശിക്കുന്നവര്‍ അറിവില്ലായ്മ കൊണ്ട് ചെയ്യുന്നതാണ്. അവര്‍ക്ക് വ്യക്തിപരമായി എന്നോട് ഒരു പ്രശ്നവുമില്ല എന്ന് പറയാറുണ്ടായിരുന്നു. ആ മാനസികാവസ്ഥ ഉള്ളതിനാലാണ് പൊതുവേദികളില്‍ നിന്നു പോലും, എന്നെ പറഞ്ഞതെല്ലാം ഞാന്‍ പൊരുത്തപ്പെട്ടു, ഇനി പറയുന്നതും ഞാന്‍ പൊരുത്തപ്പെട്ടു എന്നു പറയാന്‍ ഉപ്പക്ക് സാധിച്ചത്. ഇപ്പോള്‍ മരണശേഷവും പലരും പലതും പറഞ്ഞു. അല്ലാഹു ഉപ്പയുടെ ബറകത്ത് കൊണ്ട് അവരോട് പൊറുക്കട്ടെ.

എന്‍റെ മടിയിയിലായിരുന്നു അവസാന നിമിഷങ്ങളില്‍. സംസം വെള്ളം കുടിച്ച് കലിമത്തുതൗഹീദ് നന്നായി മൊഴിഞ്ഞാണ് കടന്നുപോയത്. പ്രത്യേകിച്ച് ഒരു വസ്വിയ്യത്തും ചെയ്തിട്ടില്ല. ചെയ്യാനുള്ളതെല്ലാം ചെയ്ത് പൂര്‍ത്തിയാക്കിപ്പോയ ഉപ്പയ്ക്ക് ഞങ്ങള്‍ മക്കളെ പറഞ്ഞേല്‍പിക്കാന്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ

You must be logged in to post a comment Login