മാപ്പു തരൂ, മന്‍മോഹന്‍ മാപ്പു തരൂ, മന്‍മോഹന്‍

മാപ്പു തരൂ, മന്‍മോഹന്‍ മാപ്പു തരൂ, മന്‍മോഹന്‍

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരു മണകുണാഞ്ചന്‍ ആണെന്നും മൂപ്പരെ റബര്‍സ്റ്റാന്പ് ആക്കിക്കൊണ്ട് രാജ്യം ഭരിക്കുന്നത് സോണിയാഗാന്ധി ആണെന്നും കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നെഹ്റു കുടുംബത്തിന് ദൈവികമായ അവകാശത്തിലൂടെ 999 വര്‍ഷത്തേക്ക് ഭരിക്കാന്‍ ലഭിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന വിഡ്ഡികള്‍ ധാരാളമുള്ള രാജ്യത്ത് മന്‍മോഹന്‍ജി സയലന്‍റ്മോഡില്‍ ഒപ്പുകള്‍ മാത്രമിടുകയും കാര്യങ്ങള്‍ സോണിയാജിയും പിള്ളേരും പിന്നെ മരുമോനും കൂടി നടത്തുകയും ചെയ്യുന്നതില്‍ തെറ്റില്ല എന്നു വിചാരിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് വര്‍ഷങ്ങളോളം പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന ഡോ.സഞ്ജയ് ബാരുവിന്‍റെ പുസ്തകം രാജ്യത്തെ ജനങ്ങളോടു പലതും വിളിച്ചു പറയുന്നത്.
ദി ആക്സിഡന്‍റല്‍ െ്രെപം മിനിസ്റ്റര്‍: ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിംഗ് എന്നാണ് പുസ്തകത്തിന്‍റെ പേര്. പുസ്തകം പ്രധാനമന്ത്രിക്ക് എതിരാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളുടെ ഉള്ളടക്കം. എന്നാല്‍, പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഡോ.മന്‍മോഹന്‍സിംഗിന് മണകുണാഞ്ചന്‍ ഇമേജ് നല്‍കി, അദ്ദേഹത്തെ നിരായുധനാക്കി സോണിയയും സംഘവും എങ്ങനെ രാജ്യത്ത് ഭരണം നടത്തി എന്നതാണ് വ്യക്തമാവുന്നത്.
2004ല്‍ അധികാരത്യാഗം നടത്തി വിശുദ്ധ പദിവിയിലേക്കുയര്‍ന്ന സോണിയാഗാന്ധി അധികാരസ്ഥാനത്ത് ഡോ.മന്‍മോഹന്‍സിംഗിനെ ഇരുത്തിക്കൊണ്ട് എന്തു ചെയ്തു എന്നും അതൊക്കെ ഡോ.മന്‍മോഹന്‍സിംഗിനെ എങ്ങനെ ബാധിച്ചു എന്നുമാണ് പുസ്കത്തില്‍ പ്രധാനമായും പറയുന്നത്. ഈ പുസ്തകം ആര്‍ക്കെങ്കിലും ഗുണം ചെയ്യുന്നുണ്ടെങ്കില്‍ അത് ഡോ.മന്‍മോഹന്‍ സിംഗിനു തന്നെയായിരിക്കും. കാരണം, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയില്‍ കഴിവു തെളിയിച്ച, ധനമന്ത്രി എന്ന നിലയില്‍ രാജ്യത്തെ സന്പദ്വ്യവസ്ഥയ്ക്ക് ഗുണകരമായ ഒട്ടേറെ തീരുമാനങ്ങളെടുത്ത ഡോ.മന്‍മോഹന്‍സിംഗ് എങ്ങനെ സോണിയാജിയാല്‍ നിര്‍വീര്യനാക്കപ്പെട്ടെന്നും പ്രധാനമന്ത്രിപദം ഹൈജാക്ക് ചെയ്യപ്പെട്ടെന്നുമാണ് പുസ്തകം വെളിവാക്കുന്നത്.

മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുത്തതുള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുത്തത് സോണിയാഗാന്ധിയാണെന്ന് പുസ്തകം പറയുന്നു. സ്ഥാനത്യാഗത്തിലൂടെ വിഡ്ഡികളുടെ കണ്ണു നനയിച്ച സോണിയ ദേശീയ ഉപദേശക സമിതിയുണ്ടാക്കി സര്‍ക്കാരിനു സമാന്തരമായി പ്രവര്‍ത്തിച്ചെന്നും ഈ സംവിധാനത്തില്‍ ഡോ.മന്‍മോഹന്‍സിംഗ് തൃപ്തനായിരുന്നില്ല എന്നും ഡോ സഞ്ജയ് ബാരു പുസ്തകത്തില്‍ പറയുന്നു. സ്വന്തം സര്‍ക്കാരിനുമേലുള്ള എല്ലാ നിയന്ത്രണങ്ങളും നഷ്ടമായ പ്രധാനമന്ത്രിയായാണു മന്‍മോഹന്‍ സിംഗിനെ പുസ്തകത്തില്‍ ചിത്രീകരിക്കുന്നത്.

രണ്ടാം യു.പി.എ. മന്ത്രിസഭയില്‍ തനിക്കു താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തണമെന്ന മന്‍മോഹന്‍ സിംഗിന്‍റെ മോഹം സോണിയ മുളയിലേ നുള്ളിക്കളഞ്ഞു. പ്രധാനമന്ത്രിയോട് ആലോചിക്കുകപോലും ചെയ്യാതെ ധനമന്ത്രിയായി പ്രണബ്മുഖര്‍ജിയെ നിയോഗിക്കുകയാണു സോണിയ ആദ്യം ചെയ്തത്. സി. രംഗരാജനെ ആ സ്ഥാനത്തേക്കു കൊണ്ടുവരണമെന്നായിരുന്നു സിംഗിന്‍റെ താല്‍പര്യം. പടിപടിയായി പ്രധാനമന്ത്രിയെ നിരായുധീകരിക്കുകയാണു സോണിയ ചെയ്തത്. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ആരോപണവിധേയനായ എ. രാജയെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ടി.ആര്‍. ബാലുവിന്‍റെ കാബിനറ്റ് പ്രവേശനവും പ്രധാനമന്ത്രിയുടെ താല്‍പര്യത്തിനു വിരുദ്ധമായാണു സംഭവിച്ചത്. പാര്‍ട്ടി അധ്യക്ഷയും അടുപ്പക്കാരുമാണു സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്നത്. സുപ്രധാന ഫയലുകള്‍ തീര്‍പ്പാക്കിയശേഷമാണു പ്രധാനമന്ത്രിയുടെ മുന്നിലെത്തിയിരുന്നത്. സര്‍ക്കാരിന് പാര്‍ട്ടിയോട് ഉത്തരം പറയേണ്ട സ്ഥിതിയായിരുന്നു എന്ന് പ്രധാനമന്ത്രി തന്നോടു പറഞ്ഞിരുന്നതായി 301 പേജുള്ള പുസ്തകത്തില്‍ സഞ്ജയ് ബാരു പറയുന്നു.
മന്ത്രിമാര്‍ക്കു മാത്രമല്ല പാര്‍ട്ടി എം.പിമാര്‍ക്കും വിധേയത്വവും കൂറും പാര്‍ട്ടി അധ്യക്ഷയോടായിരുന്നു. ശരദ് പവാര്‍, ലാലു പ്രസാദ് യാദവ് എന്നിവരായിരുന്നു സിംഗിന്‍റെ അടുപ്പക്കാര്‍. എന്നാല്‍, കേന്ദ്രമന്ത്രിസഭായോഗങ്ങളില്‍ അര്‍ജുന്‍സിംഗ്, എ.കെ. ആന്‍റണി, വയലാര്‍ രവി എന്നിവര്‍ പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ എതിര്‍ത്തിരുന്നു. പൊതുജനത്തിനു മുന്‍പില്‍ എ കെ ആന്‍റണി ശാന്തപ്രകൃതനാണെങ്കിലും തികച്ചും വിഭിന്നമായ മറ്റൊരു മുഖം അദ്ദേഹത്തിനുണ്ടെന്നും ബാരു പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ നിയമനങ്ങള്‍പോലും സോണിയാ ഗാന്ധിയുടെ നിയന്ത്രണത്തിലായിരുന്നു. അവരുടെ വിശ്വസ്തനായ പുലോക് ചാറ്റര്‍ജിയെ പി.എം.ഒയില്‍ നിയമിച്ചത് ഇതിനുദാഹരണമാണ്. വിരമിച്ച തമിഴ് ഉദ്യോഗസ്ഥനെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ സോണിയ ശ്രമിച്ചു. എന്നാല്‍, രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആ ഉദ്യോഗസ്ഥന്‍ സോണിയയുടെ ക്ഷണം നിരസിച്ചതോടെ നീക്കം പാളി. പുസ്തകത്തില്‍ പറയുന്നു.
രാജ്യത്തു നടപ്പാക്കിയ എല്ലാ തലതിരിഞ്ഞ നയങ്ങള്‍ക്കും പിന്നില്‍ ഡോ.മന്‍മോഹന്‍ സിംഗാണെന്നു തെറ്റിദ്ധരിച്ച് അദ്ദേഹത്തിനു മേല്‍ ഉള്ള അധിക്ഷേപമെല്ലാം ചൊരിയുന്ന സാധാരണക്കാരന് സത്യം അറിയാനുള്ള ഒരു അവസരമാണ് ബാരുവിന്‍റെ പുസ്തകം. വിജയിച്ച പദ്ധതികളുടെയെല്ലാം ക്രെഡിറ്റ് രാഹുല്‍ഗാന്ധിയുടെ മേല്‍ ആരോപിക്കുകയും പരാജയപ്പെട്ടവയുടെ ക്രെഡിറ്റ് സ്വയം ഏറ്റെടുത്ത് സ്വയം നിശ്ശബ്ദനാവുകയും ചെയ്യുന്ന മന്‍മോഹന്‍സിംഗ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്ന് ബാരുവിന്‍റെ വെളിപ്പെടുത്തലുകള്‍ വായിച്ചാല്‍ മനസ്സിലാവും.
സഞ്ജയ് ബാരു നുണ പറഞ്ഞു എന്നു കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മറിച്ച്, ഭാവിയില്‍ താക്കോല്‍സ്ഥാനങ്ങളില്‍ ജോലി ചെയ്യാന്‍ ആളുകളെ തിരഞ്ഞെടുക്കുന്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്ന പാഠം ഇതോടെ പഠിച്ചു എന്നാണ് പാര്‍ട്ടി മനസ്സിലാക്കിയിരിക്കുന്നത്. സജ്ഞയ് ബാരു പിന്നില്‍ നിന്നു കുത്തി എന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് (പ്രധാനമന്ത്രി അല്ല) പ്രതികരിച്ചിരിക്കുന്നത്. സഞ്ജയ് ബാരു പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് പച്ചക്കള്ളവും ഭാവനാസൃഷ്ടികളുമാണെങ്കില്‍ ബാരുവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാത്തത് എന്തുകൊണ്ട് എന്നത് ഗൗരവമുള്ള ചോദ്യമാണ്. പിന്നില്‍ നിന്നു കുത്തിയെന്നും അങ്ങനെ ഒരു പാഠം പഠിച്ചെന്നുമൊക്കെ പറയുന്നത് സഞ്ജയ് ബാരുവിന്‍റെ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്നു പറയുന്നതിനു തുല്യമല്ല. ബാരു ഏതോ ഏഴാംകൂലിയാണെന്നും കൊള്ളാവുന്ന ആരെയും ഉപദേഷ്ടാവാക്കാത്തതാണ് കുഴപ്പമെന്നുമാണ് നേതാക്കള്‍ പറയുന്നതെന്നു നമുക്കു തോന്നും. എന്നാല്‍, മറിച്ചാണ് കാര്യം. 2004 മേയ് മുതല്‍ 2008 ഓഗസ്റ്റ് വരെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‍റെ മാധ്യമ ഉപദേഷ്ടാവായിരുന്നു സഞ്ജയ് ബാരു, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എഡിറ്റര്‍, ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ചീഫ് എഡിറ്റര്‍, ഇക്കണോമിക് ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ജിയോഇക്കണോമിക്സ് ആന്‍ഡ് സ്ട്രാറ്റജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്.
ബര്‍ളി തോമസ്

One Response to "മാപ്പു തരൂ, മന്‍മോഹന്‍ മാപ്പു തരൂ, മന്‍മോഹന്‍"

  1. Sahil  May 25, 2014 at 8:08 am

    Please don’t believe in fake or misinformation campaigns. There is no other party other than Congress for all the secular people of the country be in hindus,muslims, christians. dalits etc. There is no way in a country where a prime minsiter can be rubberstamp. Do u believe for eg: when our PM is discussing matters with any other foreign head that he will call on sonia to take a decision!!..also does sonia and rahul suddenly take that mantle in UPA 2 and not in UPA 1??..If they had been running in UPA 1 , then how did they win the second time…
    Please understand that misinformation campaign is not good for any organisation including risala which I also subscribe and it is painful to see a orgnaistaion which Iam also part propagating misinformation campaign. For all the woes of the country if there is any, please provode constructive ideas or alternatives rather that aiding people who are already good at faking news or information

You must be logged in to post a comment Login