നിയമം അറിഞ്ഞാല്‍ സാധ്യതയേറെ

നിയമം അറിഞ്ഞാല്‍ സാധ്യതയേറെ

പണ്ടുപണ്ട്, രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിച്ചിരുന്നവര്‍ മാത്രം തിരഞ്ഞെടുക്കുന്ന വഴിയായിരുന്നു നിയമപഠനം. ഇന്നിപ്പോള്‍ അതല്ല സ്ഥിതി. ആഗോളവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയുമൊക്കെ കാലം വന്നതോടെ അഭിഭാഷകന്റേത് ലക്ഷങ്ങള്‍ ശമ്പളമുറപ്പിക്കാവുന്ന സ്വപ്‌നജോലിയായി മാറി. മുമ്പ് സിവില്‍, ക്രിമിനല്‍ എന്നിങ്ങനെ രണ്ടു സാധ്യതകള്‍ മാത്രമായിരുന്നു വക്കീല്‍മാരുടെ മുമ്പിലുണ്ടായിരുന്നത്. ഇന്നങ്ങനെയല്ല കാര്യങ്ങള്‍. കോര്‍പ്പറേറ്റ്, സൈബര്‍ക്രൈം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കോപ്പിറൈറ്റ്, ലീഗല്‍ പ്രൊസസ് ഔട്ട്‌സോഴ്‌സിങ് (എല്‍പിഒ) രംഗങ്ങളിലെല്ലാം അഭിഭാഷകര്‍ക്ക് ജോലിസാധ്യതകളുണ്ട്. ബാങ്കുകളും മറ്റ് പൊതുമേഖലാസ്ഥാപനങ്ങളുമെല്ലാം എല്‍.എല്‍.ബിക്കാരെ പ്രത്യേകമായി ഓഫീസര്‍ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. നന്നായി എഴുതാനും സംസാരിക്കാനുമുള്ള കഴിവ്, കേള്‍വിക്കാരില്‍ നിന്ന് കാര്യങ്ങള്‍ ഗ്രഹിെച്ചടുക്കാനുള്ള സാമര്‍ഥ്യം, അപഗ്രഥനശേഷി എന്നിവയുള്ളവര്‍ക്ക് അഭിഭാഷകവൃത്തി കരിയറായി തിരഞ്ഞെടുക്കാം. ആളുകളോട് നന്നായി ഇടപഴകാനുള്ള കഴിവ്, മികച്ച വായന, അധികസമയം ജോലി ചെയ്യാനുള്ള ശേഷി എന്നിവയും വേണം.

രണ്ട് വിഭാഗത്തിലുള്ള കോഴ്‌സുകളാണ് പ്രധാനമായും ഈ രംഗത്തുള്ളത്.- ത്രിവത്സര എല്‍എല്‍ബി കോഴ്‌സും പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സും. പഞ്ചവത്സരകോഴ്‌സുകള്‍ക്ക് ഇന്റഗ്രേറ്റഡ് എല്‍എല്‍ബി കോഴ്‌സ് എന്നും പേരുണ്ട്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ആര്‍ക്കും ത്രിവത്സര എല്‍എല്‍ബി കോഴ്‌സിന് േചരാം. പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സിന് ചേരാന്‍ പ്ലസ്ടുവാണ് യോഗ്യത.

യുവാക്കളെ നിയമരംഗത്തേക്ക് ആകര്‍ഷിക്കാനായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് ഇന്റഗ്രേറ്റഡ് എല്‍എല്‍ബി കോഴ്‌സ്. ഇന്നിപ്പോള്‍ രാജ്യത്തെ ഏതാണ്ടെല്ലാ സര്‍വകലാശാലകളുടെയും കീഴില്‍ ഇന്റഗ്രേറ്റഡ് എല്‍എല്‍ബി കോഴ്‌സ് നടക്കുന്നുണ്ട്.

നാഷണല്‍ ലോ സ്‌കൂള്‍
നിയമപഠനത്തിനായി രാജ്യത്ത് നിലവിലുളള ഏറ്റവും മികച്ച സ്ഥാപനങ്ങളാണ് നാഷണല്‍ ലോ സ്‌കൂള്‍ യൂണിവേഴ്‌സിറ്റികള്‍. കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്വയംഭരണസ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്നവരെ മികച്ച തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്നു. ആദ്യമായി നാഷണല്‍ ലോ സ്‌കൂള്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെടുന്നത് 1986ല്‍ ബാംഗ്ലൂരിലാണ്. പിന്നീട് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 15 നാഷണല്‍ ലോ സ്‌കൂളുകള്‍ കൂടി സ്ഥാപിക്കപ്പെട്ടു. ഭോപ്പാല്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ജോധ്പുര്‍, ഗാന്ധിനഗര്‍, ലക്‌നൗ, പട്യാല, റായ്പുര്‍, കട്ടക്ക്, കൊച്ചി, പാട്‌ന, വിശാഖപ്പട്ടണം, ശ്രീരംഗം, റാഞ്ചി, ഗുവാഹാട്ടി എന്നിവിടങ്ങളിലാണിവ. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്) എന്നതാണ് കൊച്ചി കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന ലോ സ്‌കൂളിന്റെ പേര്. കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) എന്ന പേരില്‍ അറിയപ്പെടുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടെയെല്ലാം പ്രവേശനം നടക്കുന്നത്. 50 ശതമാനം മാര്‍ക്കോടെ (എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും 45 ശതമാനം) പ്ലസ്ടു പാസായവര്‍ക്കും പ്ലസ്ടു അവസാനവര്‍ഷപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

ക്ലാറ്റ് പരീക്ഷയെ അറിയാം
എല്ലാവര്‍ഷവും ഡിസംബറിലാണ് ക്ലാറ്റ് പരീക്ഷാവിജ്ഞാപനം പുറത്തിറങ്ങാറ്. മെയ് മാസത്തില്‍ പരീക്ഷ നടക്കും. ആകെ 200 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാകുക. ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ (40 മാര്‍ക്ക്), ജനറല്‍ നോളേജ് ആന്‍ഡ് കറന്റ് അഫേഴ്‌സ് (50 മാര്‍ക്ക്), എലിമെന്ററി മാത്തമാറ്റിക്‌സ് (20 മാര്‍ക്ക്), ലീഗല്‍ ആപ്റ്റിറ്റിയൂഡ് ( 50 മാര്‍ക്ക്), ലോജിക്കല്‍ റീസണിങ് ( 40 മാര്‍ക്ക്) എന്നീ വിഷയങ്ങളില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുമുണ്ട്. കേരളത്തില്‍ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.clat.ac.in എന്ന വെബ്‌സൈറ്റ് കാണുക.

നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി
നാഷണല്‍ ലോ സ്‌കൂളുകള്‍ക്കൊപ്പം തന്നെ ദേശീയ നിലവാരമുളള നിയമവിദ്യാലയമാണ് ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി. ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (എഐഎല്‍ഇടി) എന്ന പേരിലുള്ള പ്രത്യേക എന്‍ട്രന്‍സ് പരീക്ഷയെഴുതി യോഗ്യത തെളിയിച്ചാല്‍ മാത്രമേ ഇവിടെ പ്രവേശനം ലഭിക്കൂ. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതാം. കൊച്ചി പരീക്ഷാകേന്ദ്രമാണ്. 80 സീറ്റുകള്‍ ഇവിടെയുണ്ട്. അഞ്ചുവര്‍ഷത്തെ എല്‍എല്‍ബി ഹോണേഴ്‌സ് കോഴ്‌സിന് പുറമെ എല്‍എല്‍എം, പിഎച്ച്ഡി കോഴ്‌സുകളും നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നു.
നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിക്ക് പുറമെ പൂനെയിലെ സിംബിയോസിസ് ലോ സ്‌കൂള്‍, ഡല്‍ഹിയിലെ അമിറ്റി ലോ സ്‌കൂള്‍, ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലോ എന്നിവിടങ്ങളിലും മികച്ച രീതിയില്‍ എല്‍എല്‍ബി കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രത്യേകം എന്‍ട്രന്‍സ് പരീക്ഷകളിലൂടെയായിരിക്കും ഇവിടങ്ങളിലെ പ്രവേശനം.

നിയമപഠനം കേരളത്തില്‍
മൂന്ന് സര്‍വകലാശാലകളുടെ കീഴിലായി നാല് സര്‍ക്കാര്‍ ലോ കോളേജുകളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണിവ. ത്രിവത്സര, പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സുകള്‍ ഇവിടങ്ങളില്‍ നടക്കുന്നുണ്ട്. ത്രിവത്സര കോഴ്‌സിന് ഓരോ കോളേജിലും 100 സീറ്റുകള്‍ വീതമായി ആകെ 400 സീറ്റുകളുണ്ട്. കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കേ എഴുത്തുപരീക്ഷയ്ക്കിരിക്കാനാവൂ.

പഞ്ചവത്സര കോഴ്‌സിന് ഓരോ കോളേജിലെയും 80 സീറ്റുകള്‍ വീതം ആകെ 320 സീറ്റുകളിലേക്ക് പ്രത്യേകമായൊരു എന്‍ട്രന്‍സ് പരീക്ഷയും നടക്കും. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് പരീക്ഷയെഴുതാം. ജൂണ്‍-ജൂലൈ മാസങ്ങളിലാണ് എല്‍.എല്‍.ബി. പൊതു എന്‍ട്രന്‍സ് പരീക്ഷ നടക്കാറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cee-kerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, എം.ജി. യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് എന്നിവയാണ് സര്‍വകലാശാലകള്‍ നേരിട്ടുനടത്തുന്ന നിയമപഠന കേന്ദ്രങ്ങള്‍. അതതു സര്‍വകലാശാലകള്‍ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷന്‍.

സ്വകാര്യ ലോ കോളേജുകള്‍
കേരളത്തിലെ വിവിധ ജില്ലകളിലായി സ്വകാര്യമേഖലയില്‍ നിയമപഠനത്തിനുള്ള അവസരമുണ്ട്. വിവിധ സര്‍വകലാശാലകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്വകാര്യ ലോ കോളേജുകളിലെ 50 ശതമാനം സീറ്റുകള്‍ കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായി മാറ്റിവച്ചതാണ്. ബാക്കി 50 ശതമാനം സീറ്റുകളിലേക്ക് അതത് കോളേജ് മാനേജ്‌മെന്റുകളാണ് അഡ്മിഷന്‍ നടത്തുക. കേരളത്തിലെ സ്വകാര്യലോകോളേജുകളുടെ പട്ടിക.
1. മര്‍കസ് ലോ കോളേജ്, കോഴിക്കോട്
2. ഭവന്‍സ് പല്‍ക്കിവാല അക്കാദമി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, രാമനാട്ടുകര, മലപ്പുറം
3. കെ.എം.സി.ടി. ലോ കോളേജ്, കുറ്റിപ്പുറം, മലപ്പുറം
4. എസ്എന്‍ ലോ കോളേജ്, എറണാകുളം
5. ഭാരത് മാതാ കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസ്, എറണാകുളം
6. സിഎസ്‌ഐ കോളേജ് ഫോര്‍ ലീഗല്‍ സ്റ്റഡീസ്, ഏറ്റുമാനൂര്‍, കോട്ടയം
7. കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ, ഇടുക്കി
8. അല്‍-അല്‍ഹര്‍ ലോ കോളേജ്, ഇടുക്കി
9. മൗണ്ട് സിയോണ്‍ ലോ കോളേജ്, കോന്നി, പത്തനംതിട്ട
10. എന്‍.എസ്.എസ്. ലോ കോളേജ്, കൊല്ലം
11. ശ്രീനാരായണഗുരു കോളേജ് ഫോര്‍ ലീഗല്‍ സ്റ്റഡീസ്, കൊല്ലം
12. മാര്‍ ഗ്രിഗോറിയസ് കോളേജ് ഓഫ് ലോ, തിരുവനന്തപുരം
13. സി.എസ്.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസ്, തിരുവനന്തപുരം .

മര്‍കസ് ലോകോളേജില്‍ പ്രവേശനം ജൂണില്‍
മര്‍ക്കസിന്റെ കീഴില്‍ കോഴിക്കോട്ട് കാരന്തൂരില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളേജിലേക്കുള്ള പ്രവേശനം ജൂണില്‍ ആരംഭിക്കും. പ്ലസ്ടു റിസല്‍ട്ട് വന്നതിനുശേഷം പുതിയ അധ്യയനവര്‍ഷത്തിലേക്കുള്ള അപേക്ഷാഫോറം നല്‍കിത്തുടങ്ങുമെന്ന് മര്‍ക്കസ് ലോ കോളേജ് അഡ്മിനിസ്‌ട്രേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ സമദ് പുലിക്കാട് അറിയിച്ചു.

അഞ്ചുവര്‍ഷത്തെ ബിബിഎ, എല്‍എല്‍ബി കോഴ്‌സും മൂന്ന് വര്‍ഷത്തെ എല്‍എല്‍ബി കോഴ്‌സുമാണ് മര്‍കസ് ലോ കോളേജിലുള്ളത്. അഞ്ചുവര്‍ഷ കോഴ്‌സിന് 60 സീറ്റുകളും മൂന്ന് വര്‍ഷത്തെ കോഴ്‌സിന് 50 സീറ്റുകളുമുണ്ട്. ഇതില്‍ പകുതി സീറ്റുകള്‍ പൊതുഎന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായി മാറ്റിവച്ചിരിക്കുന്നു. ബാക്കി സീറ്റുകളിലേക്ക് മാനേജ്‌മെന്റ് അഡ്മിഷന്‍ നടത്തും. ദേശീയ ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാനും മുന്‍ നിയമ കമ്മീഷന്‍ അംഗവുമായ ഡോ. താഹിര്‍ മഹ്മൂദിന്റെ മേല്‍നോട്ടത്തിലാണ് കോഴ്‌സ് നടക്കുന്നത്. പ്രൊഫ. പിഎസ് ഗോപിയാണ് പ്രിന്‍സിപ്പല്‍. 30 വര്‍ഷത്തിലേറെ അധ്യാപന പരിചയമുള്ള പ്രൊഫ. ഗോപി നേരത്തെ കോഴിക്കോട്, എറണാകുളം ലോ കോളേജുകളില്‍ പ്രിന്‍സിപ്പലായിരുന്നിട്ടുണ്ട്. രാജ്യാന്തരനിലവാരത്തിലുള്ള പാഠ്യപദ്ധതിയും മികച്ച അധ്യാപകരുടെ സേവനവും മര്‍കസ് ലോ കോളേജിന്റെ മികവ് വര്‍ധിപ്പിക്കുന്നു. നിലവില്‍ കാരന്തൂരില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഏറെ വൈകാതെ കൈതപ്പൊയിലിലെ മര്‍കസ് നോളേജ് സിറ്റിയിലേക്ക് മാറും.

 റസല്‍

You must be logged in to post a comment Login