ചുടു നെയ്‌ച്ചോറും ചൂടാറിയ സമരവും

ചുടു നെയ്‌ച്ചോറും ചൂടാറിയ സമരവും

1799 മെയ് 4ന് ടിപ്പുസുല്‍ത്താന്‍ ശ്രീരംഗപട്ടണത്തുവെച്ച് ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് 1800ല്‍ മലബാര്‍ പൂര്‍ണമായും ബ്രിട്ടീഷ് ആധിപത്യത്തിലായി. ഭരണകൂടവും ഭൂവുടമകളും ചേര്‍ന്ന് കുടിയാന്മാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും എതിരായി മര്‍ദന മുറകള്‍ ആരംഭിച്ചു. തന്മൂലം രണ്ട് ചേരിയായി കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇതിന്റെ ഏതാണ്ട് അവസാനത്തെ കലാപമായിരുന്നു 1921ലെ മലബാര്‍ കലാപം. ഈ പോരാട്ടത്തിന്റെ നേതാവായ നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ പ്രവര്‍ത്തനരംഗത്ത് സജീവമായതിനെ തുടര്‍ന്ന് മലബാര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഖിലാഫത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ സംഘടിപ്പിക്കാന്‍ അഹോരാത്രം ചുറ്റിസഞ്ചരിച്ച് നേതൃത്വം നല്‍കി. കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, എം.പി നാരായണമേനോന്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരായിരുന്നു സന്തതസഹചാരികള്‍.

സമരഭടന്‍ മുസ്‌ലിമും ഖദര്‍ധാരിയുമാണെങ്കില്‍ വിവിധ കേസുകള്‍ ചുമത്തി മിക്കവാറും കൊലക്കുറ്റം ലഭിക്കാനിടയുള്ള ചാര്‍ജ്ജ്ഷീറ്റുകള്‍ തയാറാക്കി അറസ്റ്റ് ചെയ്യുക അക്കാലത്ത് പതിവായിരുന്നു. ഈ വസ്തുത ഖിലാഫത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനസ്സിലാക്കിയതിന്റെ ഫലമായി സ്വത്തും ജീവനും രക്ഷിക്കുവാന്‍ വേണ്ടി വളണ്ടിയര്‍ സംഘങ്ങള്‍ രൂപീകരിക്കുവാനും ആയുധ പരിശീലനങ്ങള്‍ നടത്തുവാനും അവര്‍ നിര്‍ബന്ധിതരായി.

1921 ഫെബ്രുവരിയില്‍ തന്നെ ആലി മുസ്‌ലിയാരെയും 26 അനുചരന്മാരെയും അറസ്റ്റുചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ട് മലബാര്‍ കലക്ടര്‍ തോമസ് മദ്രാസിലെ ഭരണാധികാരികള്‍ക്ക് എഴുതിയിരുന്നു. എന്നാല്‍ രാജ്യവ്യാപകമായ പ്രതിഷേധം ഭയന്ന് മേലധികാരികള്‍ ഈ ആവശ്യം തള്ളി. ജൂണ്‍മാസത്തില്‍ കലക്ടര്‍ തിരൂരങ്ങാടി കച്ചേരിയിലെത്തി ആലി മുസ്‌ലിയാരോട് തന്നെ വന്നുകാണുവാന്‍ ആവശ്യപ്പെട്ടെങ്കിലും താനൊരു നിസ്സഹകരണ ത്യാഗിയായതുകൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കുവാനോ, സമ്പര്‍ക്കം പുലര്‍ത്തുവാനോ സാധിക്കില്ലെന്ന് മറുപടി നല്‍കി. തന്മൂലം കലക്ടര്‍ ആലി മുസ്‌ലിയാരെയും സംഘത്തെയും അറസ്റ്റ്‌ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഈ വാര്‍ത്ത നാടാകെ വ്യാപിച്ചു. കരോട്ട് മൊയ്തീന്‍കുട്ടി ഹാജി, വടക്കേവീട്ടില്‍ മമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഖിലാഫത്ത് അനുകൂലികളായ അഞ്ഞൂറോളം പേര്‍ യൂണിഫോം ധരിച്ച് തിരൂരങ്ങാടി കച്ചേരിയിലേക്കു പ്രകടനം നടത്തി. ജനങ്ങള്‍ രോഷാകുലരായിത്തീര്‍ന്നിരിക്കുന്നു എന്ന് ഗ്രഹിച്ച കലക്ടര്‍, ആലി മുസ്‌ലിയാരെ അറസ്റ്റുചെയ്യുവാന്‍ ഉദ്ദേശ്യമില്ലെന്ന് നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. തല്‍കാലത്തേക്ക് അദ്ദേഹത്തെ അറസ്റ്റില്‍നിന്ന് ഒഴിവാക്കിയെങ്കിലും ക്രിമിനല്‍ പ്രൊസീഡിങ്‌സ് 107 ാം വകുപ്പനുസരിച്ച് തിരൂരങ്ങാടിയിലെ പ്രമുഖ ഖിലാഫത്ത് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകര്‍ക്കെതിരില്‍ കേസുകള്‍ ചുമത്തി പലരെയും അറസ്റ്റ് ചെയ്തു. ഈ സംഭവവും ഖിലാഫത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പരിശോധനകളും ഹേതുവായി സ്‌ഫോടനാത്മകമായ ഒരന്തരീക്ഷം തിരൂരങ്ങാടിയിലും മലബാറിലെ മിക്ക പ്രദേശങ്ങളിലും സംജാതമായി.

ജനകീയ പ്രതിഷേധം അതിശക്തമാണെന്നു മനസ്സിലാക്കി പൊലീസ് അധികാരികള്‍ സൂത്രത്തില്‍ ഒഴിഞ്ഞുമാറിയെങ്കിലും, കഠിനമായ കള്ളക്കേസുകള്‍ ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ള കുറ്റങ്ങള്‍ ചുമത്തിയുള്ള റിപ്പോര്‍ട്ടാണ് ഭരണകൂടത്തിന് സമര്‍പ്പിച്ചത്. മലബാറില്‍ അക്രമങ്ങളും നിയമരാഹിത്യവും നടക്കുന്നു. അതിനെ അമര്‍ച്ച ചെയ്യാന്‍ വ്യാപകമായ അറസ്റ്റും പരിശോധനകളും അനിവാര്യമായിരിക്കുന്നതുകൊണ്ട് അതിന് അനുമതി നല്‍കണമെന്ന് കലക്ടര്‍ മദ്രാസിലേക്ക് എഴുതി. അവിടെനിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ആലി മുസ്‌ലിയാരെയും സംഘത്തെയും അറസ്റ്റ് ചെയ്യാനും പളളികളും വീടുകളും മിന്നല്‍ പരിശോധന നടത്താനും അനുവാദം ചോദിച്ചുകൊണ്ട് ഓഗസ്റ്റ് 16 നു ഗവര്‍ണര്‍ക്കെഴുതി.
ആഗസ്റ്റ് 19ന് നൂറ് റിസര്‍വ് പൊലീസ്, 79 പട്ടാളക്കാര്‍, അസിസ്റ്റന്റ് മജിസ്‌ട്രേറ്റ് ഫ്രേസര്‍, പൊലീസ് സൂപ്രണ്ട് ഹിച്ച്‌കോക്ക്, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ആമു, ക്യാപ്റ്റന്‍ മക്കന്റോയ്, സ്റ്റാഫ് ഓഫീസര്‍ പെനിഫാദര്‍ ഇവാസ്, മെഡിക്കല്‍ ഓഫീസര്‍ സള്ളീവണ്‍ ഉള്‍പ്പെടെ കലക്ടറുടെ നേതൃത്വത്തില്‍ വലിയൊരു റെജിമെന്റ് തിരൂരങ്ങാടിയിലെത്തി. രാത്രി തന്നെ തിരൂരങ്ങാടി പളളി വളഞ്ഞ് പരിശോധന നടത്തി.

ഉദ്ദേശിച്ചതുപോലെ ആയുധങ്ങളോ സന്നാഹങ്ങളോ ലഭിച്ചില്ല. ആലി മുസ്‌ലിയാര്‍, കാരാടന്‍ മൊയ്തീന്‍, ലവക്കുട്ടി, കുഞ്ഞലവി തുടങ്ങിയവരെ അറസ്റ്റ് ചെയ്യുന്നതിനുവേണ്ടി തിരച്ചില്‍ ആരംഭിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. എന്നാല്‍ തിരൂരങ്ങാടിയിലെ പൗരപ്രമുഖനായ പൊറ്റയില്‍ മമ്മദാജിയെയും അയല്‍വാസി ഒസ്സാന്‍ മമ്മുവിനെയും ബന്ധപ്പെട്ട ചിലരെയും അവരുടെ വീടുകളില്‍ നിന്നും കസ്റ്റഡിയിലെടുത്തു.

മുന്‍കൂട്ടി തയാറാക്കിയതനുസരിച്ച് ആലി മുസ്‌ലിയാര്‍ അടക്കമുള്ളവരെ വീടുകള്‍ പരിശോധിച്ച് പുലരുന്നതിന് മുമ്പുതന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കണമെന്നായിരുന്നു അധികൃതരുടെ ഉദ്ദേശ്യം.

അര്‍ധരാത്രി വീടുകള്‍ കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധനയും പട്ടാളത്തിന്റെ പെരുമ്പറയടിയും റൂട്ടുമാര്‍ച്ചും നടന്നു. മമ്പുറം പള്ളി തകര്‍ത്തെന്നും ഇതര പള്ളികളെ തകര്‍ക്കാന്‍ ആസൂത്രണം ചെയ്തിരിക്കുന്നുവെന്നുമുള്ള ഊഹാപോഹം ഇതിനെ തുടര്‍ന്നുണ്ടായതോടെ ഓഗസ്റ്റ് 20ന് പുലര്‍ച്ചെ തിരൂരങ്ങാടിയിലും പരിസരത്തും ഭീകരാന്തരീക്ഷം സംജാതമായി. മുസ്‌ലിംകളെ പ്രകോപിപ്പിക്കാന്‍ വേണ്ടിയുള്ള ഭരണകൂടത്തിന്റെ ആസൂത്രിത പരിപാടിയായിരുന്നു ഇതെല്ലാം.

നിസ്സഹകരണക്കാരോടും ഖിലാഫത്ത്കാരോടും ബ്രിട്ടീഷ് സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചതോടെ താനൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, തൂവൂര്‍, കരുവാരക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഖിലാഫത്ത് പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്ത് തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടു. പരപ്പനങ്ങാടിയില്‍ നിന്നു ഖിലാഫത്ത് പതാകവാഹകരായി എത്തിയ ജനക്കൂട്ടത്തെ തിരൂരങ്ങാടിയില്‍ എത്തുന്നതിനുമുമ്പ് പട്ടാളക്കാര്‍ നേരിട്ടു. തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഖിലാഫത്ത് സെക്രട്ടറി ഉമ്മൈത്താനകത്ത് കുഞ്ഞിക്കാദര്‍ ഉള്‍പ്പെടെ പല പ്രമുഖരെയും കസ്റ്റഡിയിലെടുത്തു. അന്തരീക്ഷം കൂടുതല്‍ കലുഷമായതിനെ തുടര്‍ന്ന് അവിഭക്ത ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിലെ തിരൂരങ്ങാടി, പൂക്കോട്ടൂര്‍, മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, പാണ്ടിക്കാട്, കരുവാരക്കുണ്ട്, തിരൂര്‍ തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് ലഹള പെെട്ടന്ന് വ്യാപിച്ചു. പിറ്റേ ദിവസം 21ന് ആയിരുന്നു പൊന്നാനിയിലും പരിസരത്തും മതസാമൂഹിക സാംസ്‌കാരിക രംഗത്തും സ്വാതന്ത്ര്യസമരപോരാട്ടത്തിലും പേരുകേട്ട അദനയില്‍ പടിഞ്ഞാറകത്ത് സയ്യിദ് അബ്ദുല്ലാഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെ മകള്‍ നഫീസ കുഞ്ഞാറ്റ ബീവി ശരീഫയുടെ നികാഹ്.

ജുമാമസ്ജിദ് റോഡിലെ വധുഗൃഹമായ വെട്ടംപോക്കിരിയകം തറവാട് അന്നും ഇന്നും പ്രൗഢിയോടെ നിലനില്‍ക്കുന്നു. വിശാലമായ കോലായയും കല്‍തൂണുകളും മാളികയും മുറ്റത്ത് പള്ളിയുമുള്ള ആത്മീയ ഭൗതികരംഗങ്ങളില്‍ പാദമുദ്രചാര്‍ത്തിയ അപൂര്‍വം തറവാടുകളില്‍ ഒന്നാണിത്. തറവാട്ടിലെ ഒന്നാം വലിയ തങ്ങള്‍ സയ്യിദ് മശ്ഹൂര്‍ പൂക്കോയ തങ്ങള്‍ 1884 മെയ് 30 (ഹിജ്‌റ 1301 ശഅബാന്‍ 5) നാണ് ഈ ഭവനം നിര്‍മിച്ചത്.

കലാപം തെക്കേ മലബാറിന്റെ വിവിധ പ്രദേശങ്ങളില്‍ കത്തിപ്പടര്‍ന്നപ്പോള്‍ പൊന്നാനിയിലും പരിസരത്തും ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതില്‍ ഈ തറവാടിനുള്ള വലിയ പങ്കാളിത്തമുണ്ട്.

കുഞ്ഞാറ്റ ബീവിയുടെ തറവാടിന്റെ പ്രൗഢിക്കും പ്രതാപത്തിനും അനുയോജ്യമായ രീതിയില്‍ നാട്ടിലും മറുനാട്ടിലും നികാഹിന് ക്ഷണിച്ചിരുന്നു. ആ നാളുകളില്‍ കടലോരം കൊടുംവറുതിയിലായതിനാല്‍ ഒരു നേരത്തെ അന്നം ഏഴകള്‍ക്ക് വലിയ ആശ്വാസമായിരുന്നു. ഏഴകളുടെ തോഴനായ തങ്ങള്‍ അവരെ പ്രത്യേകം ക്ഷണിക്കാന്‍ മറന്നില്ല.
മാസങ്ങള്‍ക്കുമുമ്പേ പറഞ്ഞുറപ്പിച്ച നികാഹായതിനാല്‍ മികച്ച ആസൂത്രണ മികവോടെയായിരുന്നു മുന്നൊരുക്കങ്ങളെല്ലാം. വരന്‍ കോഴിക്കോട് ജില്ലയിലെ ആക്കോട്ടെ പ്രമുഖ സയ്യിദ് കുടുംബത്തില്‍നിന്നാണ്. സല്‍ഗുണസമ്പന്നനും മതഭക്തനുമായ യുവകോമളന്‍. ഇതിനിടയിലാണ് ഇടിത്തീപോലെ കലാപം തെക്കേ മലബാറിലെത്തിയത്.
അക്കാലത്ത് സന്ദേശങ്ങള്‍ കൈമാറാന്‍ ദൂതനെ അയക്കുകയോ ടെലഗ്രാം അടിക്കുകയോ വേണം. അതിനാല്‍ പരിപാടി മാറ്റിവെക്കാനും പ്രയാസം. തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെയായിരുന്നു നികാഹ് ദിവസം പുലര്‍ച്ച മുതലുള്ള ഇമ്പിച്ചിക്കോയ തങ്ങളുടെ ഓരോ കരുനീക്കവും.

സര്‍വവിധ സൗകര്യങ്ങളോടെ അലങ്കാരപ്പൊലിമയുള്ള വിശാലമായ പന്തല്‍ വെട്ടംപോക്കിരിയകം തറവാട് മുറ്റത്ത് ദിവസങ്ങള്‍ക്ക് മുമ്പ്തന്നെ സജ്ജീകരിച്ചിരുന്നു. അക്കാലത്ത് പൊന്നാനിയിലെ പ്രധാന കല്യാണങ്ങളെല്ലാം ചുരുങ്ങിയത് മൂന്നുദിവസം നീണ്ടുനില്‍ക്കും. റോഡ് ഗതാഗതം വികസിക്കാത്ത അക്കാലത്ത് ജലഗതാഗതത്തിനായിരുന്നു പ്രാമുഖ്യം. വേലിയേറ്റ ഗതിയനുസരിച്ച് രാത്രികളിലാണ് അധികവും വഞ്ചികളുടെ സഞ്ചാരം.
വീടിന്റെ പിന്‍വശത്തൂകൂടി ഒഴുകുന്ന കനോലികനാലിലൂടെ കൊച്ചി തൈക്ക്യാവ്, ആലുവ, തോട്ടുമുഖം, കൊടുങ്ങല്ലൂര്‍, ചാവക്കാട്, വെളിയംകോട്, തിരൂര്‍, ചാലിയം പ്രദേശങ്ങളില്‍ നിന്ന് കെട്ടുവള്ളങ്ങളിലും വഞ്ചികളിലും, കരയിലൂടെ മഞ്ചലുകളിലും കാളവണ്ടിയിലും കുതിരവണ്ടിയിലും ബന്ധുമിത്രാദികള്‍ പുലര്‍ച്ചെ മുതല്‍ എത്തിചേര്‍ന്നു. രാത്രിയിലാണ് നികാഹ് നിശ്ചയിച്ചിരുന്നത്. സന്ധ്യമയങ്ങിയതോടെ പെട്രോമാക്‌സ് ലൈറ്റുകളും കാന്തവിളക്കുകളും തെളിഞ്ഞു. കോലായയിലും പടാപ്പുറത്തും കൊട്ടിലിലും അകത്തളങ്ങളിലും ചായ്പിലും അതിഥികളുടെ കോലാഹലവും കൂട്ടച്ചിരികളും. മുറ്റത്തെ പന്തലില്‍ പണ്ഡിതന്മാരുടെയും പൗരപ്രമുഖരുടെയും നിറഞ്ഞ സദസ്സ്. നശീദ, മദ്ഹ് ബൈത്തുകളുടെ ഈരടികള്‍ ഈണത്തില്‍ ചൊല്ലിക്കൊണ്ടുള്ള അറവനമുട്ടും കോല്‍ക്കളിയും. കലാപത്തിന്റെ അലയടികള്‍ ഏശാത്തതുപോലെ എല്ലാം ആഹ്ലാദമയം.

ഈ അവസരത്തില്‍ ഏതാനും ചിലര്‍ ഓടിവന്ന് ഇമ്പിച്ചിക്കോയതങ്ങളോട് പറഞ്ഞു:
‘വലിയ തങ്ങളേ, പറ്റിച്ചു. ചമ്രവട്ടം പള്ളിപ്പുറത്തുകാരന്‍ അവുതലുവിന്റെ നേതൃത്വത്തില്‍ മുന്നൂറോളം ലഹളക്കാര്‍ വാരിക്കുന്തങ്ങളും കുറുവടികളും വടിവാളുകളുമായി അങ്ങാടി പ്പാലത്തിനടുത്ത് എത്തിയിരിക്കുന്നു. താലൂക്കാഫീസും ഖജനാവും പോലീസ് സ്റ്റേഷനും അങ്ങാടിയിലെ ധനാഢ്യതറവാടുകളായ രായിച്ചന്റകവും കൊങ്ങണംവീടും തകര്‍ക്കുമെന്നാണ് കേള്‍ക്കുന്നത്.

കേളപ്പന്റെ നേതൃത്വത്തില്‍ തല്‍കാലം നമ്മുടെ ആളുകള്‍ സുരക്ഷാവലയം തീര്‍ത്തിരിക്കുന്നു. (യുവാവായ കെ. കേളപ്പന്‍ പൊന്നാനി ആസ്ഥാനമാക്കി സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അവസരമായിരുന്നു അത്). അങ്ങാടി പ്പാലം കടന്നാല്‍ സ്ഥിതി ഇതിലും ഭീതിജനകം. ഇത് കേട്ടമാത്രയില്‍ കല്യാണ പന്തലില്‍ മ്ലാനത പരന്നു. അവിടം നിശബ്ദമായി. കേളപ്പനും രാമന്‍മേനോന്‍ വക്കീലും പഞ്ചിലകത്ത് മുഹമ്മദാജിയും മക്കി ഇമ്പിച്ചാക്കയും ബാലകൃഷ്ണമേനോനും പറഞ്ഞിട്ടൊന്നും അടങ്ങിയില്ലത്രെ. രാമന്‍ മേനോന്റെ ചുമലില്‍ കയറിയിരുന്ന് കേളപ്പന്‍ ആവര്‍ത്തിച്ചു ഇങ്ങനെ പറയുകകൂടി ചെയ്തു.
‘അല്ലയോ സുഹൃത്തുക്കളേ, ദയവായി അല്‍പ്പമൊന്നു ശ്രദ്ധിക്കൂ. ഞങ്ങള്‍ നിങ്ങളുടെ ഗുണകാംക്ഷികളാണ്. നിങ്ങള്‍ സ്വീകരിച്ച രീതികളില്‍ ഞങ്ങള്‍ക്ക് വിയോജിപ്പുണ്ട്. നമ്മുടെ മാര്‍ഗം സമാധാനത്തിന്റേതാണ്. അതിലൂടെ ലക്ഷ്യം നേടാനാണ് നമ്മുടെ ദേശീയ നേതാക്കളുടെ ആഹ്വാനം. ഈ സാഹസകൃത്യങ്ങളുടെ പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ മനസിലാക്കണം. അതുകൊണ്ട് ശാന്തരാകൂ. നമുക്ക് കാര്യങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്യാം’.

ആത്മാര്‍ത്ഥതയും നേതൃഗാംഭീര്യവും തുളുമ്പുന്ന ആ വാക്കുകള്‍ ആദ്യം ലഹളക്കാര്‍ ചെവിക്കൊണ്ടില്ല. എങ്കിലും പ്രതികാരവാഞ്ഛ അല്‍പം ശാന്തമായപ്പോള്‍ സമരക്കാര്‍ പാലം കടന്ന് അങ്ങാടിയിലെ ഖിലാഫത്ത് കമ്മിറ്റി ഓഫീസിലും പരിസരത്തും സംഗമിച്ചു. കേളപ്പന്റെയും സംഘത്തിന്റെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥനകള്‍ ചെവിക്കൊള്ളാന്‍ അപ്പോഴും അവര്‍ മടിച്ചു. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ ഇമ്പിച്ചിക്കോയ തങ്ങള്‍ ഏതാനും സഹപ്രവര്‍ത്തകരുമൊത്ത് ലഹളക്കാരെ കാണാന്‍ ധൃതിയില്‍ ചെന്നു.
നീളകുപ്പായവും നിസ്‌കാരത്തഴമ്പും തൊപ്പിക്കു മുകളില്‍ പ്രൗഢമായ തലപ്പാവും അണിഞ്ഞ് ശാന്തനായി നിന്ന് ഇമ്പിച്ചിക്കോയതങ്ങള്‍ പറഞ്ഞുതുടങ്ങി:

‘മക്കളേ, ഇത് ചെറിയ മക്കയാണ്. മലബാറിന്റെ പകുതിയോളം വിസ്തീര്‍ണ്ണമുള്ള താലൂക്കിന്റെ ആസ്ഥാനവും സാമൂതിരി രാജാവ് കൃഷ്ണമണിപോലെ സംരക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ രണ്ടാം തലസ്ഥാനവുമാണ്. ഇവിടെ അങ്ങാടി പ്രദേശത്ത് മുസ്‌ലിംകള്‍ അല്ലാതെ മറ്റാരും വസിക്കുന്നില്ല. ഹൈന്ദവ സുഹൃത്തുക്കളും മുസ്‌ലിംകളും നൂറ്റാണ്ടുകളായി തികഞ്ഞ മതമൈത്രിയോടെയാണ് ഇവിടെ ജീവിക്കുന്നത്. മാത്രമല്ല ‘ഇന്ന് എന്റെ പൊന്നുമകള്‍ കുഞ്ഞാറ്റയുടെ നികാഹാണ്. ദിവസങ്ങള്‍ നീണ്ട അധ്വാനത്താല്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിങ്ങള്‍ ശാന്തരായി എന്റെ കൂടെ വന്ന് നികാഹ് ഭംഗിയാക്കി തരണം’. തങ്ങള്‍ സമരനേതാവ് അവുതലുവിനെ ചേര്‍ത്തുപിടിച്ചു. അതോടെ അവര്‍ ശാന്തരായി.
അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കലക്ടര്‍ തോമസും പോലീസ് സൂപ്രണ്ട് ഹിച്ച് കോക്കും പട്ടാളവും കോഴിക്കോട്ടേക്ക് രക്ഷപ്പെടാതിരിക്കാന്‍ തലേദിവസം രാത്രിതന്നെ സമരഭടന്മാര്‍ പരപ്പനങ്ങാടിയിലെ റെയില്‍വേ സ്റ്റേഷനും റെയില്‍പാളങ്ങളും തകര്‍ത്തിരുന്നു. അതുമൂലം വരനും പാര്‍ട്ടിയും പാതിവഴിയില്‍നിന്ന് തിരിച്ചുപോയെന്ന അശുഭവാര്‍ത്തയാണ് തങ്ങളുടെ ചെവിയിലെത്തിയത്. എല്ലാം വിധി. തങ്ങള്‍ ദൃഢചിത്തനായി നിന്നു.

ഇമ്പിച്ചിക്കോയതങ്ങളൊടൊപ്പം തക്ബീര്‍ വിളികളോടെ സമരക്കാര്‍ പന്തലിലേക്ക് കടന്നപ്പോള്‍ സദസ്സ് പെട്ടെന്ന് ഇളകി. പലരും പല ഭാഗത്തേക്ക് ചിന്നിച്ചിതറി. ‘ആരും ഭയപ്പെടരുത്. ഓടരുത്. ഇത് നമ്മുടെ സുഹൃത്തുക്കളും മാന്യ അതിഥികളുമാണ്.’ തങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ വിശപ്പും ദാഹവും കാര്യമായി അവരെ അലട്ടിത്തുടങ്ങി. ചെമ്പുകളില്‍ കലക്കിവെച്ചിരുന്ന പഞ്ചസാരവെള്ളം മതിവരോളം കുടിച്ചു. ഒരു ചാക്ക് പഞ്ചസാര കലക്കി എന്നാണ് പഴമക്കാരുടെ വാമൊഴി.

അവര്‍ സുഭിക്ഷമായി ഭക്ഷണം കഴിച്ച് രാത്രിയിലെ മഴയുടെയും കാറ്റിന്റെയും കുളിരില്‍ അവര്‍ സുഖനിദ്രയിലാണ്ടു. ഖിലാഫത്ത് ഫണ്ടിലേക്ക് സദസ്സില്‍ നിന്ന് സ്വരൂപിച്ചെടുത്ത 2500രൂപയുടെ കിഴിയുമായി പിറ്റേന്ന് പുലര്‍ച്ചെ ചമ്രവട്ടം കടവിലൂടെ തിരൂരിലേക്ക്തന്നെ പടയാളികള്‍ യാത്ര തിരിച്ചു.
പ്രൊഫ. എം.പി. മന്മഥന്‍ രചിച്ച കേളപ്പന്‍ എന്ന പുസ്തകത്തിലെ ഒരു ചെറുത്തുനില്‍പിന്റെ കഥ എന്ന അധ്യായത്തില്‍ വിവരിക്കുന്നത് ഇങ്ങനെ:

”ലഹളക്കാരെ തടഞ്ഞ കേളപ്പന്റെയും കൂട്ടരുടെയും അഹിംസാത്മക പ്രതിരോധം അങ്ങനെ അധികം നീണ്ടുനില്‍ക്കാനിടയില്ല. അവരുടെ സമയോചിതമായ പ്രവൃത്തിയില്‍ സന്തുഷ്ടനായ ഒരാള്‍ (തങ്ങള്‍) ലഹളക്കു വന്ന കൂട്ടരെ സമീപിച്ചു പറഞ്ഞു: കുട്ടികളേ, നിങ്ങള്‍ക്കു ഭക്ഷണത്തിനു വേണ്ടതെല്ലാം ഞാനൊരുക്കി വെച്ചിട്ടുണ്ട്. ഒന്നു കൂടെവന്ന് ഭക്ഷണം കഴിക്കൂ. എന്നിട്ട് നമുക്ക് ഒന്നിച്ചിരുന്ന് മേല്‍ വേണ്ടതെല്ലാം ആലോചിക്കാം.”

തങ്ങളുടെ ക്ഷണം ലഹളക്കാര്‍ സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. തങ്ങളുടെ വീട്ടില്‍ അന്നൊരു വിവാഹാഘോഷമായിരുന്നു. ലഹള നടത്തി പലയിടത്തും ചുറ്റിത്തിരിഞ്ഞ് വിശന്നു വലഞ്ഞ ലഹളക്കാര്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിച്ചു. ഈ സമയത്ത് നല്ല മഴപെയ്തു. ലഹളക്കാര്‍ ഒന്നും ചെയ്യാന്‍ വയ്യാതെ കുറേ നേരം അവിടെയിരുന്നു. ഈ തക്കംനോക്കി കേളപ്പന്‍ അവരെ വീണ്ടും സമീപിച്ചു. ലഹളയ്‌ക്കൊരുങ്ങാതെ മടങ്ങിപ്പോകണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. അതു ഫലിച്ചു.’

വലിയ ജാറത്തിങ്ങല്‍ സയ്യിദ് അബൂബക്കര്‍ സഖാഫ് ഇമ്പിച്ചിക്കോയ തങ്ങള്‍ സയ്യിദത്ത് കുഞ്ഞാറ്റ ബീവിയെ പിന്നീട് വിവാഹം ചെയ്തു. എല്ലാവരുടെയും ആശാകേന്ദ്രമായിരുന്നു കുഞ്ഞാറ്റബീവി. സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനു മുമ്പ് ബീവിയുടെ അനുഗ്രഹം തേടിയെത്തിരുന്നു. 2000 ഫിബ്രവരി 6ന് (1420 ദുല്‍ഖഅ്ദ് 1ന്) ഇഹലോകവാസം വെടിഞ്ഞു. വീട്ടുമുറ്റത്തെ പള്ളിക്കരികെയുള്ള മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു ഈ വീട്. ഈ തറവാട്ടിലെ ഗൃഹനായിക സയ്യിദത്ത് ഫാത്തിമ മുല്ലബീവി ശരീഫയുടെ മകള്‍ സയ്യിദത്ത് അസ്മ മുത്തുബീവിയെ വിവാഹം ചെയ്ത ജൂണ്‍ 10ന് ശനിയാഴ്ച ഇഹലോകവാസം വെടിഞ്ഞ വടകരയിലെ സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ കുഞ്ഞിക്കോയ തങ്ങള്‍ 2012 ആഗസ്റ്റ് 25ന് (ഹി.1432 ശവ്വാല്‍ 1) ശനിയാഴ്ച്ച ഇതിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി. പൈതൃക സംരക്ഷണത്തിന് അനുകരണീയ മാതൃകയായി ഈ തറവാട് ഇപ്പോള്‍ പൂര്‍വ്വോപരി പ്രൗഢിയോടെ തലയുയര്‍ത്തി നിലനില്‍ക്കുന്നു.

ഇമ്പിച്ചിക്കോയ തങ്ങളുടെ ചടുലതയും ഇടപെടലും എം.എല്‍.എ. എന്ന് ഖ്യാതി നേടിയ മകന്‍ വി.പി.സി തങ്ങളിലും അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം മുന്‍ ചെയര്‍മാന്‍ വി.പി. ഹുസൈന്‍കോയ തങ്ങളിലും കാണാമായിരുന്നു.
ഇപ്പോള്‍ എണ്‍പത്തിയഞ്ച് തികയാറായ തന്റെ ഉമ്മ കുഞ്ഞാറ്റ ബീവിയില്‍നിന്ന് കേട്ട ഈ കഥകള്‍ വിവരിക്കുമ്പോള്‍ മുല്ലബീവിയുടെ മുഖത്ത് ഇപ്പോഴും കൗതുകം ഊറുന്നുണ്ട്.

ടി.വി. അബ്ദുറഹ്മാന്‍കുട്ടി

 

You must be logged in to post a comment Login