ശിയാ രാഷ്ട്രീയത്തിന്റെ തുരങ്ക സൗഹൃദങ്ങള്‍

ശിയാ രാഷ്ട്രീയത്തിന്റെ തുരങ്ക സൗഹൃദങ്ങള്‍

സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ട് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ഒന്നിലധികം പാശ്ചാത്യ പത്രങ്ങളില്‍ ഒരേ പോലെ പ്രത്യക്ഷപ്പെട്ട വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘ഇറാഖി ഗവണ്‍മെന്റ് ഇഗ്നോര്‍ഡ് അമേരിക്കന്‍ വിസ്ഡം’- മലയാളത്തില്‍ മനോരമയില്‍ മാത്രം അത് പരിഭാഷപ്പെടുത്തി വന്നു: ‘സദ്ദാമിനെ വധിക്കാന്‍ തിടുക്കം കൂട്ടിയത് മാലികി സര്‍ക്കാര്‍’. സദ്ദാമിനെ തൂക്കിലേറ്റുന്നത് പെരുന്നാള്‍ ആഘോഷവേളയില്‍ വേണ്ടെന്നും അത് മുസ്‌ലിംലോകത്ത് സൃഷ്ടിക്കുന്ന വികാരം വലുതായിരിക്കുമെന്നും ഇറാഖില്‍ അന്ന് അധികാരം കൈയാളിയിരുന്ന നൂരി അല്‍മാലികി സര്‍ക്കാറിനെ യു എസ് സൈനിക ഉദ്യോഗസ്ഥര്‍ ഉപദേശിച്ചുവെന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം. പക്ഷേ, മാലികി കൂട്ടാക്കിയില്ലത്രേ. ഇത്തരമൊരു മരണം സദ്ദാം അര്‍ഹിക്കുന്നുവെന്ന് നൂരി അല്‍മാലികി തന്നെ പറഞ്ഞുവെന്നാണ് വാര്‍ത്ത. മനോരമ (ജനുവരി ഒന്ന് 2007)യില്‍ വന്ന വാര്‍ത്ത ഇങ്ങനെ തുടരുന്നു: നിയമപരമായ വിലക്കുകള്‍ മറികടന്ന് തിരക്കിട്ടു വധശിക്ഷ നടപ്പാക്കുന്നത് കരുതലോടെ വേണമെന്ന യു എസ് അധികൃതരുടെ ഉപദേശം മാലിക്കിയടക്കമുള്ളവര്‍ നിരാകരിച്ചു. ‘നിങ്ങളാണോ ഞങ്ങളാണോ അയാളെ തൂക്കിലേറ്റുക?’ എന്നായിരുന്നു ശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന അത്താഴ വിരുന്നിനിടെ മാലികി യു എസ് ഉദ്യോഗസ്ഥരോട് ചോദിച്ചത്. ‘അത് നിങ്ങള്‍ തന്നെ’ എന്നായിരുന്നു മറുപടി. എങ്കില്‍ പ്രത്യാഘാതം കൈകാര്യം ചെയ്യാനും അറിയാം എന്ന് മാലികി പ്രതികരിക്കുകയും ചെയ്തു’.

പല നിലയില്‍ ഈ വാര്‍ത്തയെ വിശകലനം ചെയ്യാവുന്നതാണ്. സദ്ദാമിനെ തൂക്കിലേറ്റാന്‍ പെരുന്നാള്‍ തലേന്നാള്‍ തന്നെ തിരഞ്ഞെടുത്തതിന്റെ പാപഭാരത്തില്‍ നിന്ന് അമേരിക്കയെ മോചിപ്പിച്ചെടുക്കുകയെന്ന ദൗത്യം ഈ വാര്‍ത്ത നിര്‍വഹിക്കുന്നുണ്ട്. സദ്ദാമിനെ കൊണ്ടുനടന്നതും കൊണ്ടു പോയി കൊന്നതും അമേരിക്കയാണെന്ന ആത്യന്തിക സത്യത്തെ ശിയാ- സുന്നി സംഘര്‍ഷത്തിന്റെ തലത്തിലേക്ക് താഴ്ത്താനുള്ള വിഫലശ്രമവും വാര്‍ത്തയില്‍ കാണാം. അമേരിക്ക നേതൃത്വം നല്‍കുന്ന പാശ്ചാത്യ ചേരിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ആഗോള മാധ്യമ സിന്‍ഡിക്കേറ്റിന്റെ സാന്നിധ്യവും ഈ വാര്‍ത്തയിലുണ്ട്. എന്നാല്‍ ഈ വാര്‍ത്തയുടെ ഗുരുതരമായ തലം മറ്റൊന്നാണ്. ‘ഏറ്റവും വൈകാരിക ആഘാതം സൃഷ്ടിക്കുന്ന യാത്രയയപ്പ്’ തന്നെ സദ്ദാമിന് നല്‍കണമെന്ന് ഇറാഖിലെ ശിയാനേതൃത്വം തീരുമാനിച്ചിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. സദ്ദാമിന്റെ കഴുത്തില്‍ തൂക്കുകയര്‍ മുറുകുമ്പോള്‍ മുഖ്തദാ അല്‍സദറിന്റെ പേര് വിളിച്ചുകൂവി ആര്‍ത്തുചിരിച്ചിരുന്നു ചുറ്റുമുള്ള ശിയാ ഉദ്യോഗസ്ഥര്‍. ദുജൈല്‍ കൂട്ടക്കൊലയടക്കം ശിയാ സമൂഹത്തിനെതിരെ സദ്ദാം ഹുസൈന്‍ നടത്തിയ ക്രൂരതകളുടെ ഓര്‍മയില്‍ നിന്നാണ് എല്ലാ ഔദ്യോഗിക സ്ഥാനമാനങ്ങളും മറന്ന് വെറും വംശീയഭ്രാന്തന്‍മാരായി നൂരി അല്‍മാലികിയും കൂട്ടരും അധഃപതിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, ഇറാന്റെ കൈകളില്‍ സദ്ദാമിനെക്കാളേറെ ചോര പുരണ്ടിരിക്കുന്നു. മുസ്‌ലിം ഐക്യത്തിനായി എത്ര അന്താരാഷ്ട്ര സമ്മേളനങ്ങള്‍ നടത്തിയാലും ആ ചോരക്കറ മായ്ക്കാനാകില്ല. സദ്ദാം സാമ്രാജ്യത്വത്തിന്റെ കളിപ്പാവയായതിനെക്കാള്‍ കൂടുതല്‍ കാലം അവരുടെ കോടാലിക്കൈയായി അധഃപതിച്ചത് ഇറാനാണ്. ഒരു ദേശരാഷ്ട്രം എന്ന നിലയില്‍ ഇറാഖ് അതിന്റെ ഗതകാല പ്രതാപത്തിലേക്ക് വരുന്നത് ഇറാന് സഹിക്കുമായിരുന്നില്ല. 65 ശതമാനം ശിയാക്കളുള്ള ഇറാഖ് ഭരിക്കേണ്ടത് ഇറാന്റെ നിയന്ത്രണത്തിലുള്ള നേതാക്കളായിരിക്കണമെന്ന ശാഠ്യമാണ് ആ രാജ്യത്തെ ഇങ്ങനെ ശിഥിലമാക്കിയത്. 1979ല്‍ ഇറാനില്‍ നടന്നത് ഇസ്‌ലാമിക വിപ്ലവമായിരുന്നുവെങ്കില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത് ഇറാഖ് സദ്ദാം എന്ന നേതാവിന്റെ കീഴില്‍ ശക്തിയാര്‍ജിക്കുന്നതിനെയും സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുന്നതിനെയും പിന്തുണക്കുകയായിരുന്നു. പെട്രോ രാഷ്ട്രീയത്തില്‍ സ്വയം നിര്‍ണയത്തിന്റെ വഴിത്തിരിവ് സൃഷ്ടിച്ച സദ്ദാമുമായി കൈകോര്‍ക്കാന്‍ ഇറാന്‍ തയാറായിരുന്നുവെങ്കില്‍ മേഖലയില്‍ സുസ്ഥിരതയുടെ ഉരുക്കുകോട്ടകള്‍ ഉണ്ടാകുമായിരുന്നു.
പക്ഷേ അത്തരമൊരു വിശാലതയിലേക്ക് ഉണരാന്‍ മാത്രം വിപ്ലവകരമായിരുന്നില്ല ഇറാനിലെ വിപ്ലവം. അത് ശിയാ വിപ്ലവം മാത്രമായി അധഃപതിച്ചതിന്റെയും സ്വാധീനമുറപ്പിക്കാനായി ഇറാന്‍ ഭരണാധികാരികള്‍ നിരന്തരം കുത്തിത്തിരിപ്പുകള്‍ സൃഷ്ടിച്ചതിന്റെയും ഉത്പന്നമാണ് ഇന്ന് മേഖലയിലാകെ കാണുന്ന സംഘര്‍ഷങ്ങള്‍. ആയത്തുല്ലാ ഖുമൈനി ഇറാനെ ആധുനികവത്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാം. സുപ്രീം കൗണ്‍സില്‍ എന്ന ജനാധിപത്യവിരുദ്ധമായ സംവിധാനമുണ്ടെങ്കിലും അവിടെ ജനായത്തത്തിന്റെ അടയാളങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പാശ്ചാത്യവത്കരണത്തിന്റെ അപകടത്തില്‍ നിന്ന് രാജ്യത്തെ രക്ഷിച്ച് തദ്ദേശീയ പരമാധികാരത്തെ ഉയര്‍ത്തിപ്പിടിക്കാനും വിപ്ലവം വഴിയൊരുക്കി. ഇതുവഴി നേടിയെടുത്ത കരുത്ത് പില്‍ക്കാലത്ത് വ്യയം ചെയ്തത് എന്തിന് വേണ്ടി എന്നതാണ് ചോദ്യം. ഇറാഖില്‍ ഒരു ശിയാ ഭരണകൂടം സ്ഥാപിക്കാന്‍ ആ കരുത്ത് വിനിയോഗിച്ചു. സിറിയയില്‍ ബശര്‍ അല്‍അസദിനെ നിലനിര്‍ത്താന്‍ ആളും അര്‍ഥവും ഇറക്കി. യമനില്‍ ഹൂത്തികള്‍ക്കാണ് പിന്തുണ. ബഹ്‌റൈനില്‍ കലാപം വിതച്ചു. സഊദിക്കെതിരെ പലയിടങ്ങളില്‍ നിഴല്‍യുദ്ധം. ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളോടൊപ്പമാണ്. പാകിസ്ഥാനില്‍ മുഖ്യധാരയില്‍ ലയിക്കാനാകാത്ത ന്യൂനപക്ഷമാണ് ശിയാക്കള്‍. അതിവൈകാരിക സമീപനങ്ങളില്‍ അഭിരമിക്കുന്ന ജനവിഭാഗമായി അവരെ മാറ്റിയത് ഇറാന്റെ ഇടപെടലാണ്.

ആദ്യം ഇസില്‍ തീവ്രവാദികളുടെ കാര്യം തന്നെയെടുക്കാം. പാശ്ചാത്യശക്തികള്‍ക്ക് അത് ഒരു സുന്നി തീവ്രവാദിസംഘമാണ്. ഈ വിവക്ഷിക്കുന്ന ‘സുന്നി’ ശിയേതരമെന്ന അര്‍ഥത്തില്‍ മാത്രമാണ്. സത്യത്തില്‍ അവര്‍ വഹാബിസത്തിന്റെയും മതരാഷ്ട്രവാദത്തിന്റെയും സായുധരൂപമാണ്. യഥാര്‍ഥ മുസ്‌ലിം പണ്ഡിതരില്‍ ഒരാളും പരമ്പരാഗത ശേഷിപ്പുകള്‍ തുടച്ച് നീക്കി സംഹാരം വിതച്ച ഈ ഗ്രൂപ്പിനെ ന്യായീകരിച്ചിട്ടില്ല. ഇന്ന് അമേരിക്കയും റഷ്യയും സഹായിക്കുകയും ഇറാഖിലെയും സിറിയയിലെയും സൈന്യം ശക്തമായി നിലകൊള്ളുകയും ചെയ്തതു വഴി സൈനികമായി ഇസിലിനെ തളര്‍ത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും റിഗ്രൂപ്പ് ചെയ്യാവുന്ന നിലയില്‍ ആ സംഘം ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുകയാണ്. വംശീയത ആളിക്കത്തിക്കാന്‍ സാമ്രാജ്യത്വത്തിന് ഇത്തരം സംഘങ്ങള്‍ അനിവാര്യമാണെന്നതിനാല്‍ ഇവ സമ്പൂര്‍ണമായി ഇല്ലാതാകില്ല. ആരാണ് ഈ ഇസില്‍ സംഘത്തെ സൃഷ്ടിച്ചത്? സയണിസവും സാമ്രാജ്യത്വവും എന്നുതന്നെയാണ് ഉത്തരം. എന്നാല്‍ ഇത്തരം ഏത് സംഘത്തിന്റെയും സൃഷ്ടിപ്പിന് ചില സാമൂഹിക രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുടെ പിന്‍ബലം വേണം. ഇസിലിന് ഈ പശ്ചാത്തലമൊരുക്കിയത് ഇറാഖില്‍ സദ്ദാമിനെ കൊന്നശേഷം അമേരിക്ക വാഴിച്ച നൂരി അല്‍മാലികിയാണ്. ഭരണകൂടത്തിന്റെ ശിയാവത്കരണത്തിന് മാത്രമാണ് അദ്ദേഹം ശ്രദ്ധവെച്ചത്. സുന്നിവിഭാഗത്തെ ഉള്‍കൊള്ളാന്‍ തയ്യാറായില്ല. ഇത് മൂസ്വിലിലെയും ഫലൂജയിലെയും ശിയേതര സമൂഹത്തെ അതൃപ്തരാക്കി. ഈ പഴുതിലൂടെയാണ് ഇസില്‍ ശക്തി സംഭരിച്ചത്. സദ്ദാം കൊല്ലപ്പെട്ടതോടെ പുറത്തായ 7000ത്തോളം സൈനിക ഉദ്യോഗസ്ഥരാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാന ശക്തി. അധികാര നഷ്ടത്തിന്റെ ഇച്ഛാഭംഗത്തിലും പ്രതികാരവാഞ്ചയിലും അകപ്പെട്ട ഇവര്‍ തീവ്രവാദ പ്രവണതകളും വംശീയ അതിവൈകാരികതയുമുള്ള യുവാക്കളെ സംഘടിപ്പിച്ചു. പരോക്ഷമായ നീക്കങ്ങളിലൂടെ എങ്ങനെയാണ് സാമ്രാജ്യത്വം ഇടപെടലിനുള്ള പഴുതൊരുക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഈ സംഭവപരമ്പരകള്‍ മാത്രം വിശകലനം ചെയ്താല്‍ മതി. മൂന്നായി വിഭജിക്കപ്പെടുന്നതിന്റെ വക്കിലാണ് ഇന്ന് ഇറാഖ്. വടക്ക് കുര്‍ദുകള്‍ക്ക്. മധ്യം സുന്നികള്‍ക്ക്. തെക്ക് ശിയാക്കള്‍ക്ക്.

ഇറാഖില്‍ ഭൂരിപക്ഷയുക്തി പറയുന്ന ഇറാന്‍ സിറിയയില്‍ അത്തരത്തില്‍ മിണ്ടില്ല. അവിടെ അലവി ശിയാ വിഭാഗക്കാരായ അസദ് കുടുംബം അധികാരം കൈയാളുന്നു. ജനസംഖ്യയില്‍ ന്യൂനാല്‍ ന്യൂനപക്ഷമാണ് ഈ വിഭാഗം. എന്നിട്ടും നേരത്തേ ഹാഫിസ് അല്‍അസദിനെയും ഇപ്പോള്‍ ബശര്‍ അല്‍അസദിനെയും താങ്ങി നിര്‍ത്താന്‍ പലതരം നീക്കുപോക്കുകള്‍ക്ക് ഇറാന്‍ തയാറാകുന്നു. ലബനാനിലെ ഹിസ്ബുല്ലയെ അവിടെ സംരക്ഷണത്തിനിറക്കുന്നു. അമേരിക്കന്‍ വിരുദ്ധതയെന്ന പ്രതിച്ഛായയില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ചൈനയിലും റഷ്യയിലും ഇറാന്‍ നേടിയെടുത്ത സ്വാധീനശക്തി ഉപയോഗിച്ചാണ് അസദിനെ നിലനിര്‍ത്തുന്നത്. ആത്യന്തികമായി സിറിയയും അസ്തമിക്കുകയാണ്. ഇസില്‍ സംഘത്തിന് നേരെ റഷ്യ- യു എസ് -തുര്‍ക്കി സംയുക്ത ആക്രമണം ഒരു വശത്ത്. വിമത ഗ്രൂപ്പുകള്‍ നടത്തുന്ന ആക്രമണം മറുഭാഗത്ത്. ഭരണകൂടത്തിന്റെ കിരാതത്വം വേറെയും. ഏറ്റവും കൂടുതല്‍ മനുഷ്യര്‍ പലായനം ചെയ്യുന്ന പാഴ്ഭൂമിയാകുകയാണ് സിറിയ.

സഊദിയുമായി ഇറാന്‍ എക്കാലത്തും പരോക്ഷയുദ്ധത്തിലായിരുന്നു. 1979ലെ വിപ്ലവത്തിനും ഭരണ മാറ്റത്തിനും ശേഷം ഈ നിഴല്‍ യുദ്ധം രൂക്ഷമായി. വിപ്ലവത്തിന് തൊട്ടുമുമ്പ് സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അല്‍സഊദ് ഭരണകൂടത്തിനെതിരെ നടന്ന കലാപം ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ശത്രുതാപരമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ചരിത്രത്തില്‍ വേരുകളുള്ള മതപരമായ ഭിന്നതകളോ ആദര്‍ശപരമായ പ്രശ്‌നങ്ങളോ ആയിരുന്നില്ല സഊദിയെ ഇറാന്റെ ശത്രുവാക്കിയത്. അത് അധികാര സംരക്ഷണത്തിന്റെ മാത്രം ഭാഗമായിരുന്നു. തങ്ങളുടെ നിലനില്‍പ് തന്നെ അപകടത്തിലാക്കുന്ന കലാപത്തെ സഊദി രാജാധികാരം ക്രൂരമായി അടിച്ചമര്‍ത്തി. കലാപത്തിലൂടെ അധികാരഘടനയെ അസ്ഥിരമാക്കാന്‍ ശ്രമിക്കുകയായിരുന്നു ശിയാ സംഘം. സ്വാഭാവികമായും തിരിച്ചടി നേരിട്ടു. എന്നാല്‍ ഇറാന്‍ നേതൃത്വം ഇതിനെ ആദര്‍ശപരമായ സംഘട്ടനമായി ചിത്രീകരിക്കുകയാണ് ചെയ്തത്. അതാണ് ശിയാ രാഷ്ട്രീയത്തിന്റെ പ്രൊപ്പഗാണ്ട മിടുക്ക്. ‘ഇര ഭാവം’ എടുത്തണിയാന്‍ ഈ പ്രചാരണത്തിലൂടെ സാധിച്ചു. ഇറാനിലെ വിപ്ലവത്തിന് അത് ശക്തി പകര്‍ന്നു. 1987ല്‍ ഹജ്ജിനിടെ പ്രകടനം നടത്തി ശിയാക്കള്‍ ഒരിക്കല്‍ കൂടി സഊദി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു. വെടിയുണ്ടകള്‍ക്ക് മുന്നില്‍ ഒടുങ്ങാനായിരുന്നു വിധി. തുടര്‍ന്ന് ഇറാനുമായുള്ള എല്ലാ ബന്ധങ്ങളും സഊദി വിച്ഛേദിച്ചു. ഇറാനിലെ സഊദി, കുവൈത്ത്, ഫ്രഞ്ച് എംബസികള്‍ തകര്‍ക്കപ്പെട്ടു. സഊദിയിലെ ശിയാസമൂഹത്തെ മേഖലയിലെ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനും സാന്നിധ്യമറിയിക്കാനും ഇറാന്‍ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഭീകരപ്രവര്‍ത്തന കുറ്റം ചുമത്തി ശിയാ പണ്ഡിതന്‍ നിംറ് അല്‍ നിംറ് അടക്കം 47 പേരെ വധശിക്ഷക്ക് വിധേയമാക്കിയ സഊദി കഴിഞ്ഞ വര്‍ഷം കനത്ത പ്രഹരം നല്‍കി ഇറാന്. പതിവു പോലെ ഇറാനിലെ ക്ഷുഭിതയൗവനം സഊദി എംബസി അടിച്ചു തകര്‍ത്തു. ഒരിക്കല്‍ കൂടി ബന്ധവിച്ഛേദനം. യമനില്‍ ഹൂതികളെ ഇളക്കിവിട്ടാണ് ഇറാന്‍ ഭരണകൂടം പ്രതികരിച്ചത്. സഊദി -യമന്‍ അതിര്‍ത്തി ഇപ്പോള്‍ അശാന്തമാണ്. പൊതുവേ ദരിദ്രമായ യമന്‍ അസ്ഥിരതയുടെ അഗാധതയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ശിയാ ഭൂരിപക്ഷ പ്രദേശമായ ബഹ്‌റൈനില്‍ കലാപമുണ്ടായപ്പോള്‍ രായ്ക്കുരാമാനം അടിച്ചമര്‍ത്തിയത് സഊദിയായിരുന്നു. ഇപ്പോഴത്തെ ജി സി സി- ഖത്വര്‍ പ്രതിസന്ധിയിലും ഇറാന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നു. ഉപരോധം മറികടക്കാന്‍ ഇറാന്റെ മണ്ണ് ഉപയോഗപ്പെടുത്തുക വഴി ഖത്വര്‍- ഇറാന്‍ അച്ചുതണ്ട് രൂപപ്പെടുകയാണ്.
ഇറാനുമായി ഒബാമ ഭരണകൂടം ആണവ കരാറുണ്ടാക്കിയപ്പോള്‍ സഊദിയാണ് ശക്തമായി എതിര്‍ത്തത്. എന്നാല്‍ സഖ്യ രാജ്യമായിട്ടും സഊദിയുടെ വാക്കുകള്‍ അമേരിക്ക കണക്കിലെടുത്തില്ല. വംശീയതയിലെ കരുക്കള്‍ മാറ്റി പരീക്ഷിക്കുകയായിരുന്നു അമേരിക്ക. ഇതോടെ എവിടെയൊക്കെ ഇറാന് താത്പര്യങ്ങളുണ്ടോ അവിടെയൊക്കെ എതിര്‍ചേരിയില്‍ കളിക്കാന്‍ സഊദി തീരുമാനിച്ചു. അങ്ങനെയാണ് ഇസില്‍ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന ആക്ഷേപത്തിന് സഊദി പാത്രമായത്. സഊദിയുടെ പ്രതികരണങ്ങള്‍ നീതിയുക്തമാണെന്നോ പരിപക്വമാണെന്നോ അവകാശപ്പെടുകയല്ല ചെയ്യുന്നത്. ഉദാഹരണത്തിന് പാകിസ്ഥാനില്‍ ശിയാ- സുന്നി സംഘര്‍ഷമെടുക്കാം. ഇറാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശിയാക്കളുള്ള പാകിസ്ഥാനില്‍ 1975ന് ശേഷമാണ് മറ്റ് സമുദായങ്ങളുമായി ശിയാ വിഭാഗം സംഘര്‍ഷാത്മകമായ ബന്ധം തുടങ്ങിയത്. സിയാഉല്‍ ഹഖിന്റെ ശിയാവിരുദ്ധ സമീപനം ഇതില്‍ ഒരു ഘടകമായിട്ടുണ്ട്. എന്നാല്‍ ഇറാന്‍ വിപ്ലവത്തോടെ പാകിസ്ഥാനിലെ ശിയാക്കള്‍ക്കിടയില്‍ തീവ്രവാദ പ്രവണത ശക്തമായതാണ് യഥാര്‍ഥ കാരണം. സിപാഹി സബാഹ പോലുള്ള സംഘടനകള്‍ അക്കാലത്തിന്റെ സൃഷ്ടിയാണ്. പക്ഷേ ക്രൂരമായ പ്രതികരണങ്ങളാണ് വഹാബി അധിഷ്ഠിത തീവ്രവാദികളില്‍ നിന്ന് ശിയാ ഗ്രൂപ്പുകള്‍ നേരിടേണ്ടി വന്നത്. ഈ വഹാബി ഗ്രൂപ്പുകള്‍ക്ക് സഊദി സഹായമുണ്ടെന്നത് വസ്തുതയാണ്. ആ അര്‍ഥത്തില്‍ പാകിസ്ഥാനിലെ ശിയാ ന്യൂനപക്ഷം അരക്ഷിതരാണ്. വിപ്ലവാനന്തര ഇറാന്റെ സ്വാധീനമുറപ്പിക്കല്‍ നീക്കങ്ങളില്‍ നിന്ന് ഉണ്ടായതാണ് ഈ അന്യവത്കരണവും അരക്ഷിതാവസ്ഥയും.

ഇന്ത്യയില്‍ വിചിത്രമായ രാഷ്ട്രീയ സമീപനമാണ് ശിയാ വിഭാഗം കൈകൊള്ളുന്നത്. രാജ്യത്താകെ ഹിന്ദുത്വ ഫാഷിസം സര്‍വസംഹാരിയായി നില്‍ക്കുമ്പോഴും ശിയാ ഗ്രൂപ്പുകള്‍ക്ക് ബി ജെ പിയെ പിന്തുണക്കാന്‍ സാധിക്കുന്നുവെന്നതാണ് വൈചിത്ര്യം. മുസ്‌ലിംകളെ ശത്രുവായി പ്രഖ്യാപിച്ച് ദേശീയ ധാരയില്‍ നിന്ന് ആട്ടിയോടിക്കാന്‍ പശുവാദവുമായി വരുന്ന ബി ജെ പിക്ക് കൂട്ടാകാന്‍ ശിയാക്കള്‍ക്ക് സാധിക്കുന്നുവെന്നത് അവരുടെ രാഷ്ട്രീയ നിലപാടിന്റെ പൊതു സ്വഭാവം അടയാളപ്പെടുത്തുന്നു. ഈ ബാന്ധവം ഏറ്റവും ദൃശ്യമായിട്ടുള്ളത് യു പിയിലാണ്. അവിടെ ബി ജെ പി നേടിയ മഹാഭൂരിപക്ഷത്തില്‍ ശിയാ സമൂഹത്തിന്റെ കൂടി വോട്ടുകളുണ്ട്. മുഖ്താര്‍ അബ്ബാസ് നഖ്‌വി ശിയാ ആണ്. ലഖ്‌നോയില്‍ അരങ്ങേറിയ വംശീയ സംഘര്‍ഷങ്ങളില്‍ ബി ജെ പി ശിയാ പക്ഷം ചേര്‍ന്നിരുന്നു. ലഖ്‌നോയില്‍ നിന്ന് മത്സരിച്ച രാജ്‌നാഥ് സിംഗിന്റെ പ്രചാരണ സംഘത്തില്‍ സജീവസാന്നിധ്യമായിരുന്നു ശിയാ നേതാവായ മൗലാനാ ജവാദ്. ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത ബാബരി മസ്ജിദുമായി ബന്ധപ്പെട്ടായിരുന്നു. പൊളിച്ചിടത്ത് പള്ളി പണിയേണ്ടതില്ലെന്നും മറ്റെവിടെയെങ്കിലും പുനര്‍ നിര്‍മിച്ചാല്‍ മതിയെന്നും ശിയാ വഖ്ഫ് ബോര്‍ഡ് നിര്‍ദേശിച്ചു. ബാബരി മസ്ജിദിന്റെ യഥാര്‍ഥ അവകാശികള്‍ തങ്ങളാണെന്നും ശിയാ ബോര്‍ഡ് വാദിക്കുന്നു. ചരിത്രത്തെ കീഴ്‌മേല്‍ മറിച്ചിടുന്ന ഫാഷിസ്റ്റ് യുക്തി തന്നെ ശിയാ നേതൃത്വം എടുത്തണിയുന്നതാണ് ഈ വിഷയത്തില്‍ കാണുന്നത്. സുന്നികള്‍ക്ക് എതിര്‍പക്ഷമാകുക എന്ന ഒറ്റ അജന്‍ഡയേ ശിയാക്കള്‍ക്കുള്ളൂ.

ഈ വൈരുധ്യം ശിയാ രാഷ്ട്രീയത്തിന്റെ എല്ലാ തിരിവുകളിലും കാണാനാകും. അതിലൊന്നാണ് ഇസ്‌റാഈലിനോടുള്ള സമീപനം. ഇസ്‌റയേല്‍ രൂപവത്കൃതമായപ്പോള്‍ തുര്‍ക്കിക്ക് പിറകേ തിടുക്കപ്പെട്ട് ഔദ്യോഗിക അംഗീകാരം നല്‍കിയ രാജ്യമാണ് ഇറാന്‍. അത് പഴയ ഇറാനല്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി ഇസ്‌റയേല്‍ പത്രമായ യദിയോത്ത് അഹ്‌റനോത് പറയും. ഇറാനിയന്‍ സര്‍ക്കാര്‍ ഇസ്‌റയേല്‍ കമ്പനികളില്‍ വന്‍ മുതല്‍ മുടക്ക് നടത്തുന്നുവെന്നാണ് യദിയോത്ത് പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പരയില്‍ പറയുന്നത്. ഇസ്‌റയേല്‍ നേവിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ഷിപ്പ്ബില്‍ഡിംഗ് കമ്പനിയില്‍ ഇറാന്‍ പൊതു മേഖലാ കമ്പനിക്ക് 4.5 ശതമാനം ഓഹരിയുണ്ട്. 200 ഇസ്‌റയേല്‍ കമ്പനികള്‍ ഇറാനില്‍ വന്‍ മുതല്‍മുടക്ക് നടത്തിയിട്ടുണ്ടെന്ന് 2011ല്‍ ഹാരത്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയെല്ലാം എനര്‍ജി സെക്ടറില്‍ ആണ് താനും. ഓഫര്‍ ബ്രദേഴ്‌സ് ഗ്രൂപ്പ് ഇതില്‍ പ്രധാനമാണ്. ഇറാനില്‍ പ്രത്യക്ഷമായോ പരോക്ഷമായോ മുതല്‍ മുടക്ക് നടത്തുന്നതില്‍ നിന്ന് ഇസ്‌റയേല്‍ കമ്പനികളെ വിലക്കുന്ന നിയമം 2008ല്‍ നെസ്സറ്റ് പാസ്സാക്കിയിട്ടുണ്ട്. സമാനമായ നിയമം ഇറാന്‍ മജ്‌ലിസും പാസ്സാക്കി വെച്ചിട്ടുണ്ട്. ഇതൊക്കെ ശത്രുതാപ്രഖ്യാപനത്തിന്റെ എഴുതപ്പെട്ട തെളിവായി കടലാസില്‍ കിടക്കും. തുരങ്ക സൗഹൃദം പൊടിപൊടിക്കും. ടെഹ്‌റാനിലും ഇസ്ഫാഹാനിലുമെല്ലാം നിരവധി ജൂത ആരാധാനാലയങ്ങള്‍ ഉണ്ട്. ടെഹ്‌റാനില്‍ മാത്രമുണ്ട് 200ലധികം സിനഗോഗുകള്‍. എന്നാല്‍ പ്രധാന നഗരങ്ങളില്‍ ഒരൊറ്റ സുന്നി പള്ളിപോലുമില്ല. ഗ്രാമങ്ങളിലുള്ള ആരാധാനാലയങ്ങള്‍ ഒന്നൊന്നായി പൊളിച്ചു നീക്കുകയാണ്. സലഫിസം വ്യാപിക്കുന്നുവെന്നാരോപിച്ചാണ് നടപടി. രഹസ്യമായി നടത്തിക്കൊണ്ടു പോകുന്ന പ്രാര്‍ഥനാ മുറികള്‍ മാത്രമാണ് ആശ്രയമെന്ന് ഫ്രഞ്ച് ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇറാനിലെ ജൂത സമൂഹം തികച്ചും സുരക്ഷിതരും സംതൃപ്തരുമാണെന്ന് ടെഹ്‌റാന്‍ ജ്യൂയിഷ് കമ്മിറ്റിയുടെ തലവന്‍ സിയാമക് മോര്‍സാദേഗ് പറയുന്നു. അമേരിക്കയിലെ ജൂതസമൂഹത്തില്‍ നല്ലൊരു വിഭാഗം ഇറാനീ (പേര്‍ഷ്യന്‍) ജൂതന്‍മാരുടെ പിന്‍മുറക്കാരാണ്. ഇവര്‍ ഇറാനു വേണ്ടി അമേരിക്കയില്‍ ലോബീംഗ് നടത്തി വരുന്നു. ഇസ്‌റയേലിലെ ഉന്നത രാഷ്ട്രീയ നേതാക്കളില്‍ പലരും ഇറാനി ജൂതന്‍മാരായതിനാല്‍ അവര്‍ക്ക് ഖാംനഈയുമായും റൂഹാനിയുമായും നല്ല സൗഹൃദ ബന്ധമുണ്ട്.

ഇനി അമേരിക്കന്‍ വിരുദ്ധതയുടെ കാര്യമോ? യു എസ് നേതാക്കളെല്ലാം ശിയാക്കളെ കണ്ടത് മതപരിഷ്‌കരണ വാദികളും വിപ്ലവകാരികളുമായാണ്. സുന്നി പക്ഷത്തിന്റെ മേധാവിത്വത്തിനെതിരെ പോരാടുന്ന ശിയാസമൂഹത്തെ പിന്തുണക്കേണ്ടതുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ ശൈഥില്യം സൃഷ്ടിക്കാന്‍ സുന്നി- ശിയാ വിഭജനം നിലനില്‍ക്കണം. ഇറാന്‍ ഒരിക്കല്‍ പോലും അമേരിക്കയെ നേരിട്ട് ആക്രമിച്ചിട്ടില്ലെന്നും എന്നാല്‍ സഊദി പൗരന്‍മാരായ സുന്നികള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പങ്കാളികളാകുക വഴി അവരുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചുവെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു. സഊദിയെക്കാള്‍ വഴക്കസ്വഭാവവും ഉള്‍ക്കൊള്ളല്‍ ശേഷിയും പ്രകടിപ്പിക്കുന്നത് ഇറാനാണെന്ന ധാരണയും അമേരിക്കന്‍പക്ഷ ബുദ്ധിജീവികള്‍ക്കുണ്ട്. ഇറാനിയന്‍ നഗരങ്ങളിലെ ചര്‍ച്ചുകളും സിനഗോഗുകളും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭാവിയില്‍ ഇറാനാണ് കൈകൊടുക്കേണ്ടതെന്ന് അമേരിക്ക കരുതുന്നു. മതത്തില്‍ ശിഥിലീകരണ പ്രവണത കൊണ്ടുവന്ന എല്ലാ ആശയധാരകള്‍ക്കും പാശ്ചാത്യ ശക്തികള്‍ പുരോഗമന സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവല്ലോ.

ഇറാന്‍ ജനത അടിസ്ഥാനപരമായി അമേരിക്കന്‍ വിരുദ്ധരാണെന്നത് പെരും നുണയാണെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തെളിഞ്ഞു കഴിഞ്ഞതാണ്. പ്രസിഡന്റ് പദവിയില്‍ രണ്ടാമൂഴത്തിന് ഗോദയിലിറങ്ങിയ പരിഷ്‌കരണവാദി നേതാവ് ഹസന്‍ റൂഹാനിയുടെ പ്രധാന തുരുപ്പ്ചീട്ട് യു എസുമായി ഉണ്ടാക്കിയ ആണവ കരാറായിരുന്നു. ആയത്തുല്ലാ ഖാംനഈ തന്നെ നേതൃത്വം നല്‍കുന്ന യാഥാസ്ഥിതിക വിഭാഗം റൂഹാനിയുടെ അമേരിക്കന്‍ പക്ഷപാതിത്വമാണ് പ്രചാരണ വിഷയമാക്കിയത്. ജനം റൂഹാനിയെ ജയിപ്പിച്ചു. സഊദി ചേരിയോട് യു എസ് കാണിക്കുന്ന സൗമനസ്യത്തില്‍ മാത്രമേ ഇറാന് വിയോജിപ്പുള്ളൂ. യു എസിന്റെ വംശീയ വിഭജന രാഷ്ട്രീയത്തില്‍ ഇറാന്‍ മുഖ്യ വേഷം അഭിനയിക്കുന്നു. ഇറാഖ്- ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക ഇറാന്‍ പക്ഷത്തായിരുന്നു. യു എസിന്റെ ഇറാഖ് അധിനിവേശത്തിന് ഒത്താശ ചെയ്തത് ഇറാനും. സോവിയറ്റ് പ്രതിരോധത്തിന്റെ പേരില്‍ അഫ്ഗാന്‍ അധിനിവേശത്തിനും ശിയാ രാഷ്ട്രം കൂട്ടു നിന്നു.

ശിയാ ആശയധാരയില്‍ വിശ്വാസത്തെക്കാളും മതപരമായ ആവിഷ്‌കാരങ്ങളെക്കാളും രാഷ്ട്രീയം മുന്നിട്ടു നില്‍ക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അധികാരം പിടിക്കാനും മേധാവിത്വം സ്ഥാപിക്കാനുമുള്ള ത്വര അതില്‍ അന്തര്‍ലീനമായിരിക്കുന്നു. അതിനായി ആരുമായും കൂട്ടുകൂടാനും എവിടെ വേണമെങ്കിലും ശൈഥില്യം വിതക്കാനും തിരശ്ശിലക്ക് പിന്നില്‍ നിന്ന് കരുക്കള്‍ നീക്കാനും ശിയാ നേതൃത്വത്തിന് മടിയില്ല. ഇസ്‌ലാമിന്റെ രാഷ്ട്രീയ വായനയില്‍ അഭിരമിച്ച് മതരാഷ്ട്രവാദം ഉത്പാദിപ്പിക്കുന്ന മൗദൂദികളും ഇഖ്‌വാനികളുമെല്ലാം ശിയാക്കളോട് മൃദു സമീപനം പുലര്‍ത്തുന്നത് ശിയാ രാഷ്ട്രീയവുമായി അവരുടെ പ്രത്യയശാസ്ത്രത്തിനുള്ള സമാനത കൊണ്ടാണ്. ഉസ്മാനിയ്യ ഖിലാഫത്തിന്റെ കാലത്ത് അലി (റ)വിന് ദിവ്യത്വം കല്‍പ്പിച്ച് രംഗത്ത് വരികയും ഖലീഫാ പദവി അലിയില്‍ നിന്ന് തട്ടിയെടുത്തതാണെന്ന് വാദിക്കുകയും ചെയ്ത അബ്ദുല്ലാഹിബ്‌നു സബഅ് (ഇയാള്‍ ജൂതനായിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു) അധികാരനഷ്ടത്തെ കുറിച്ചാണല്ലോ സംസാരിച്ചത്. അലി (റ)യെ മുന്‍ നിര്‍ത്തി വൈകാരികതകള്‍ പടച്ചുവിടുക വഴി അധികാര കേന്ദ്രങ്ങളിലേക്ക് പാത വെട്ടാനാകുമോ എന്നാണ് ശീഇസം ആരാഞ്ഞത്. ‘ശീഅത്തു അലി’യുടെ ആത്മീയ വായന എന്തുതന്നെയായാലും അതിന്റെ ഭൗതിക ആവിഷ്‌കാരം അധികാരത്തിന്റെതായിരുന്നു. ഇമാമുകള്‍ക്ക് നല്‍കുന്ന അപ്രമാദിത്വം അടക്കമുള്ള എല്ലാ അത്യാരാധനകളും അധികാര ഘടന സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്നും വിലയിരുത്താനാകും.

മുസ്തഫ പി എറയ്ക്കല്‍

You must be logged in to post a comment Login