പ്രവാചകന്‍ എന്റേതുകൂടിയാണ്

പ്രവാചകന്‍ എന്റേതുകൂടിയാണ്

സ്വന്തമായി സ്മാര്‍ട്ട്‌ഫോണോ സോഷ്യല്‍ മീഡിയ അക്കൗണ്ടോ ഇല്ലാതിരുന്ന ബിരുദ പഠനത്തിന്റെ പ്രാരംഭത്തില്‍ സഹപാഠികളിലാരുടെയോ ഫോണില്‍നിന്നാണ് ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ്സിനെ ആദ്യമായി കേള്‍ക്കുന്നത്. മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ എന്നതിലുപരി ഇതര വിശ്വാസധാരയില്‍ പെട്ട ഒരാള്‍ തന്റെ ആഴത്തിലുള്ള തിരുനബിയറിവുകള്‍ തുറന്നുപറയുന്നു എന്നതാണ് ഒന്നര മണിക്കൂറോളമുള്ള അദ്ദേഹത്തിന്റെ പ്രസംഗം തെല്ലും വിരസതയില്ലാതെ കേള്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. എങ്ങനെയാവാം പ്രവാചകന്‍ മുഹമ്മദ് നബിയെ(സ) കുറിച്ച് ഇത്രയേറെ അറിവുകള്‍ ഇദ്ദേഹം സ്വായത്തമാക്കിയതെന്ന ചിന്ത അന്നേ മനസ്സില്‍ തങ്ങിയിരുന്നു. പിന്നീട് ഏറെക്കാലം കഴിഞ്ഞ് ഈയിടെയാണ് ചാറ്റല്‍ മഴയുണ്ടായിരുന്ന ഒരു സായാഹ്നത്തില്‍ തലസ്ഥാന നഗരിയിലെ നാഷണല്‍ പോലീസ് യൂണിവേഴ്‌സിറ്റിക്ക്(ചമശേീിമഹ ൗിശ്‌ലൃശെ്യേ ളീൃ ുീഹശരല രെശലിരല െമിറ ലെരൗൃശ്യേ േൌറശലെ ചഡജടഅട) സമീപത്തുനിന്ന് മുന്‍ജയില്‍ ഡി ജി പിയും നിലവില്‍ നാഷണല്‍ പോലീസ് യൂണിവേഴ്‌സിറ്റിയുടെ നോഡല്‍ ഓഫീസറുമായ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ് എന്ന വലിയ മനുഷ്യനെ കണ്ടുമുട്ടുന്നത്. സന്ധ്യാസമയത്തെ മനോഹരമായ ആ കൂടിക്കാഴ്ചയില്‍ തന്റെ തിരുനബി അറിവുകളും അനുഭവങ്ങളും രിസാലയുമായി പങ്കുവെക്കുകയാണ് അദ്ദേഹം.

പ്രവാചകന്‍ മുഹമ്മദ് നബിയെ(സ) കുറിച്ച് അങ്ങ് പലയിടത്തും സംസാരിക്കുന്നതായി കേട്ടിട്ടുണ്ട്. 2007ല്‍ അങ്ങ് നടത്തിയ അത്തരമൊരു പ്രസംഗം യൂട്യൂബ് വഴിയൊക്കെ ലക്ഷക്കണക്കിനാളുകള്‍ കേട്ടുകഴിഞ്ഞിട്ടുണ്ട്. പ്രവാചകനെ കുറിച്ച് അറിയാന്‍, പഠിക്കാന്‍ അങ്ങയെ പ്രേരിപ്പിച്ച ചുറ്റുപാടെന്തായിരുന്നു?

പത്തനം തിട്ട ജില്ലയിലെ പന്തളത്തിനടുത്തുള്ള തുമ്പമണ്‍ എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ഞാന്‍ വളര്‍ന്നുവരുന്ന പ്രായത്തില്‍ ഒറ്റ മുസ്‌ലിം പോലുമില്ലാത്ത ഗ്രാമമായിരുന്നു തുമ്പമണ്‍. മുസ്‌ലിംകളെ പറ്റി ചെറുപ്രായത്തില്‍ പഠിക്കുന്നതിനോ മനസ്സിലാക്കുന്നതിനോ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ തിരുവനന്തപുരം സെന്റ് സേവ്യര്‍ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒരു സുഹൃത്ത് പരിശുദ്ധ ഖുര്‍ആന്റെ ഒരു പ്രതി വായിക്കുവാനായി തന്നു. അത് വായിച്ചപ്പോഴാണ് ഈ അത്ഭുതകരമായ ലോകത്തിന്റെ വെളിച്ചത്തെകുറിച്ച് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഖുര്‍ആന്റെ സാരാംശം ലോകത്തിന് വലിയ പ്രകാശമായി എന്ന് ഞാനറിയുന്നത് ഈ വായനയിലൂടെയാണ്.

പിന്നീട് എന്റെ പഠനകാലത്തിനിടയില്‍, 1978ലാണ് പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനും ജ്യോതിശാസ്ത്രജ്ഞനുമായ മൈക്കല്‍ എച്ച് ഹര്‍ട്ടിന്റെ ഠവല 100: അ ഞമിസശിഴ ീള വേല ാീേെ ശിളഹൗലിശേമഹ ുലൃീെി െശി ഒശേെീൃ്യ എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥം പുറത്തിറങ്ങുന്നത്. ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ ഒന്നാമതായി അദ്ദേഹം എണ്ണിയത് പരിശുദ്ധ പ്രവാചകനെയാണ്. യേശു ക്രിസ്തുവാകട്ടെ മൂന്നാമതും. അമേരിക്കയിലാണ് ഈ പുസ്തകം പബ്ലിഷ് ചെയ്തത്. അമേരിക്ക മുഴുവന്‍ ഇളകി മറിഞ്ഞു. പുസ്തകം പബ്ലിഷ് ചെയ്ത കമ്പനിക്ക് ഒരുപാട് കത്തുകള്‍ ലഭിച്ചു. പ്രവാചകന് മുന്‍ഗണന നല്‍കിയത് ചോദ്യം ചെയ്ത് നിരവധി പ്രതിഷേധങ്ങള്‍ വന്നു. ഈ ഒരു സാഹചര്യത്തില്‍ പുസ്തകത്തെക്കുറിച്ച് ഞാനും കേട്ടു. എന്റെ അങ്കിള്‍ ആ സമയത്ത് അമേരിക്കയിലുണ്ടായിരുന്നു. അദ്ദേഹത്തോട് ആ പുസ്തകം കൊണ്ടുവരുമോ എന്നാരാഞ്ഞു. അങ്കിള്‍ വഴി അന്ന് എനിക്കത് വായിക്കുവാന്‍ കഴിഞ്ഞു. മൈക്കള്‍ എച്ച് ഹാര്‍ട്ടിന്റെ പുസ്തകവും അതിലെ മുന്‍ഗണനാ ക്രമം സാധൂകരിക്കാന്‍ പബ്ലിഷേഴ്‌സ് നിരത്തിയ വാദങ്ങളും വായിച്ചുകഴിഞ്ഞപ്പോള്‍ പ്രവാചകന് ഇത്രയും ഔന്നത്യമുണ്ടോ എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. ഈ പുസ്തകമാണ് പരിശുദ്ധ പ്രവാചകനെ കുറിച്ച് എനിക്ക് വലിയ അറിവ് തന്നത്.
എനിക്കൊരു വലിയ ലൈബ്രറിയുണ്ട്. പിന്നീട് ഞാനതിന്റെ ഒരുഭാഗത്ത് ഒരുപാട് ഇസ്‌ലാമിക് പുസ്തകങ്ങള്‍ വാങ്ങിവെച്ചിട്ടുണ്ട്. അവയെല്ലാം എന്നില്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവുകള്‍ രൂപപ്പെടുത്തുന്നതിന് സഹായകമായി.

തുമ്പമണ്‍ എന്ന എന്റെ ജന്മ ഗ്രാമത്തില്‍ ഒരൊറ്റ മുസ്‌ലിം പോലും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞുവല്ലോ. എന്നാല്‍ പത്തിരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരവധി മുസ്‌ലിംകള്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നു അത്. പിന്നീടവര്‍ ഉപജീവനാവശ്യാര്‍ത്ഥം കടക്കാട് എന്ന സ്ഥലത്തേക്ക് മാറിത്താമസിക്കുകയാണുണ്ടായത്. പാക്ക് നിര്‍മിക്കുന്നതിനുവേണ്ടി ഇളം അടക്ക പറിച്ച് അത് ചെറുതാക്കി പുറം നാടുകളിലേക്ക് കയറ്റിയയക്കുക എന്നതായിരുന്നു ഞങ്ങളുടെ നാട്ടിലെ മുസ്‌ലിംകളുടെയും അല്ലാത്തവരുടെയുമൊക്കെ പ്രധാന ഉപജീവനമാര്‍ഗം. ചമ്പന്‍ എന്നാണ് ഈ ഇളം അടക്കക്ക് പറയുക. പത്തിരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചമ്പന്‍ കച്ചവടത്തിന് പേരുകേട്ട നാടായി തുമ്പമണ്‍. തമിഴ്‌നാട്ടിലോട്ടൊക്കെയായിരുന്നു ഇത് പ്രധാനമായും കയറ്റിയയച്ചിരുന്നത്. അവിടെ അത് തുമ്പമണ്‍ കോറൈ എന്നാണ് അറിയപ്പെട്ടത്.

1756ല്‍ പന്തളം രാജാവ് ചമ്പന്‍ കച്ചവടത്തിനുള്ള അവകാശം സമീപ ഗ്രാമമായ കടക്കാട്ടെ മുസ്‌ലിംകള്‍ക്ക് നല്‍കി. അപ്പോള്‍ തുമ്പമണ്ണിലെ ആളുകള്‍ക്ക് ചമ്പന്‍ കച്ചവടമില്ലാതായി. എന്നാല്‍ തുമ്പമണ്ണിലെ ഏതാനും മുസ്‌ലിം കുടുംബങ്ങള്‍ ഞങ്ങള്‍ക്ക് ഉപജീവനത്തിന് ആ ജോലി തന്നെ മതി എന്ന് പറഞ്ഞ് കടക്കാട്ടേക്ക് മാറിത്താമസിച്ചു. അങ്ങനെയാണ് എന്റെ ഗ്രാമത്തില്‍ മുസ്‌ലിംകളില്ലാതായത്. മുസ്‌ലിംകള്‍ പോയ ശേഷവും അവരുടെ പുരയിടങ്ങള്‍ക്കൊക്കെ ഉണ്ടായിരുന്ന പേരുകള്‍ അവിടെ പിന്നീട് താമസിച്ച ക്രിസ്ത്യാനികള്‍ അതുപോലെ ഉപയോഗിച്ചു. ഇപ്പോഴും അതുതന്നെയാണെന്ന് തോന്നുന്നു. ‘വാന്റങ്ങ്, വീരാന്റങ്ങ്, അയ്‌നുമ്മേടയ്യം…’ എന്നിങ്ങനെയൊക്കെയാണ് ആ പുരയിടങ്ങള്‍ അറിയപ്പെട്ടത്. അവിടെ പാണ്ട്യായന്‍തുണ്ട് പുരയിടം എന്ന സ്ഥലത്ത് ഒരു മുസ്‌ലിം പള്ളിയുണ്ടായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

രസകരവും ഗൗരവതരവുമായ മറ്റൊരു സംഭവം പത്തിരുപത് വര്‍ഷം മുമ്പ് ഗ്രാമത്തിലുണ്ടായി. 1986ല്‍ ഞങ്ങളുടെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ മീറ്റിംഗ് കൂടി. മുസ്‌ലിംകളില്ലാത്ത ഗ്രാമം എന്ന ചീത്തപ്പേര് എങ്ങനെ ഇല്ലാതാക്കാം എന്ന് ആലോചിച്ചു. പഞ്ചായത്തിന്റെതന്നെ കീഴില്‍ സ്ഥലവും പുരയും നല്‍കി സമീപ പ്രദേശങ്ങളിലെ മുസ്‌ലിംകളെ അവിടേക്ക് ക്ഷണിക്കുവാന്‍ വേണ്ടി തീരുമാനിച്ചു. അങ്ങനെ കടക്കാട്, പത്തനംതിട്ട ടൗണ്‍ എന്നീ പ്രദേശങ്ങളിലെ മുസ്‌ലിം കുടുംബങ്ങളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏതാനും മുസ്‌ലിംകള്‍ തുമ്പമണ്ണില്‍ വന്ന് താമസമാക്കി. പിന്നീട് അവരുടെ ഉറ്റവരും സുഹൃത്തുക്കളുമൊക്കെ തുമ്പമണ്ണില്‍ വന്ന് പോവാന്‍ തുടങ്ങി. ക്രമേണ അവരില്‍ ചിലരും തുമ്പമണ്ണില്‍ വസ്തുവൊക്കെ വാങ്ങി അവിടെ സ്ഥിരം താമസമാക്കി. ഇപ്പോള്‍ 29 മുസ്‌ലിം കുടുംബങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തിലുണ്ട്. മുസ്‌ലിംകളില്ലാത്ത കേരളത്തിലെ ഗ്രാമം എന്ന ദുഷ്‌പേര് അങ്ങനെ ഇല്ലാതായി.

പ്രവാചകന്‍ മുഹമ്മദ് നബിയെ(സ) കുറിച്ച് പഠിക്കുന്നതിന് മുമ്പ് അങ്ങേക്ക് പല തെറ്റിദ്ധാരണകളും ഉണ്ടായിരിക്കാനിടയില്ലേ?

ഇല്ല; അത്ര തെറ്റിദ്ധാരണകളൊന്നും അക്കാലത്ത് ഇസ്‌ലാമിനെകുറിച്ച് എനിക്കുണ്ടായിരുന്നില്ല. ഞാന്‍ അടുത്തറിയാത്ത മതം എന്നേ ഉണ്ടായിരുന്നുള്ളൂ. പിന്നെ വല്ലതിനെയും കുറിച്ച് മോശമായി കേട്ടാല്‍ അതിന്റെ നിജസ്ഥിതി പരിശോധിക്കാതെ അത് താങ്ങിനടക്കുന്ന ആളല്ല ഞാന്‍. പിന്നെ ഇന്നത്തെ പോലെ സംഘടിത ഇസ്‌ലാം വിമര്‍ശനമൊന്നും അന്നില്ല. ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണങ്ങളില്‍ മിക്കതും വ്യാജനിര്‍മിതികളാണ്. പാശ്ചാത്യരാണിതിന് നേതൃത്വം നല്‍കുന്നത്. ഇന്റര്‍നെറ്റ് വഴിയൊക്കെ വലിയ തോതിലാണല്ലോ ഇസ്‌ലാമിക വിമര്‍ശനങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്. പലരും അതിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അന്വേഷിക്കാതെ ആ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയ വ്യാപകമായതോടെ ഒരുപാട് പേജുകളും ഗ്രൂപ്പുകളുമൊക്കെ തന്നെ അതിനുവേണ്ടി ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഒരിക്കല്‍ ഇന്റര്‍നെറ്റില്‍നിന്ന് ലഭിച്ച ഒരു വീഡിയോയുമായി ഒരു ക്രിസ്ത്യന്‍ സുഹൃത്ത് എന്നെ വന്ന് കണ്ടു. ‘സാറെ, താങ്കള്‍ ഈ ഇസ്‌ലാമിനെ കുറിച്ചൊക്കെ പ്രസംഗിക്കുന്ന ആളാണല്ലോ, പക്ഷേ ഇസ്‌ലാമൊക്കെ വലിയ തീവ്രമല്ലേ, ക്രിസ്ത്യാനികളെയൊക്കെ കൊല്ലണമെന്നാ ഖുര്‍ആനിലെ 46ാം അധ്യായത്തിലെ നാലാം സൂക്തത്തില്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെയൊരു മതത്തെക്കുറിച്ച് സാറിങ്ങനെ സംസാരിക്കണോ’ എന്നായിരുന്നു ആ സുഹൃത്തിന്റെ ചോദ്യം. അയാളുടെ കൈവശമുള്ള വീഡിയോ കണ്ടാണ് അയാളിത് പറയുന്നത്.

ഞാന്‍ ചോദിച്ചു: ‘താങ്കള്‍ ഒറിജിനല്‍ ഖുര്‍ആന്‍ കണ്ടിട്ടുണ്ടോ?’ അയാള്‍ ഇല്ലെന്ന് പറഞ്ഞു. ഖുര്‍ആനിലെ 46ാം അധ്യായത്തിലെ നാലാം സൂക്തം ഞാനയാള്‍ക്ക് കാണിച്ചുകൊടുത്തു. അതിലങ്ങനെയൊന്നും പറയുന്നില്ലെന്ന് അയാള്‍ക്ക് ബോധ്യപ്പെട്ടു.

മറ്റൊരിക്കല്‍ ഒരു ക്രിസ്ത്യന്‍ സുഹൃത്ത് ഇതുപോലെ എന്റെയടുത്ത് വന്നുപറഞ്ഞു: ‘സാറേ, വാളുകൊണ്ട് മതം വളര്‍ത്തണമെന്നൊക്കെയാണല്ലേ ഖുര്‍ആന്റെ അവസാന സൂറത്തില്‍ പോലുമുള്ളത്’ എന്ന്. ഞാന്‍ പറഞ്ഞു: ‘അവസാന സൂറത്ത്, അഥവാ 144ാമത്തെ സൂറത്ത് വളരെ ചെറിയ അധ്യായമാണ്.’ അതിലങ്ങനെയൊന്നും പറയുന്നില്ലെന്ന് അയാള്‍ക്ക് പരിഭാഷയിലൂടെ മനസ്സിലാക്കിക്കൊടുത്തു. കൂടാതെ ക്രിസ്ത്യാനികളെയും യേശുവിനെയും മറിയമിനെയും കുറിച്ചൊക്കെ ഖുര്‍ആനില്‍ പറയുന്നത് ഓരോന്നും ഞാനയാള്‍ക്ക് കാണിച്ചുകൊടുത്തു. അപ്പോള്‍ അയാള്‍ക്ക് തന്നെ അത്ഭുതം. ഖുര്‍ആനില്‍ നമ്മെ കുറിച്ച് ഇത്രയധികമൊക്കെ പറയുന്നല്ലേ എന്നാശ്ചര്യപ്പെട്ടു. മറിയം അധ്യായമൊക്കെ അയാള്‍ക്ക് കാണിച്ചുകൊടുത്തു.
ഇതില്‍നിന്നൊക്കെ മനസ്സിലാവുന്നത് പലരും ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാതെ പ്രവാചകനെ അറിയാതെ ആരോ പടച്ചുവിടുന്ന ആരോപണങ്ങള്‍ ഏറ്റുപിടിച്ച് നടക്കുകയാണ് എന്നാണ്.

അങ്ങയുടെ കൂടെ പ്രവാചകനാണ് മുഹമ്മദ് നബിയെന്ന് താങ്കള്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്!

അതെ, പരിശുദ്ധ പ്രവാചകനെപ്പറ്റി വായിക്കുമ്പോള്‍ ഏറ്റവും ആദ്യമായി എന്റെ മനസ്സില്‍ വരുന്നത് ബ്രിട്ടീഷ് ചരിത്രകാരനായിരുന്ന അര്‍ണോള്‍ഡ് ജെ ടോയന്‍ബീ അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ എ സ്റ്റഡി ഓഫ് ഹിസ്റ്ററിയില്‍ പറയുന്ന ഒരു വാചകമാണ്. അദ്ദേഹം പറയുന്നത് മറ്റ് പല നാടുകളിലും ചിന്തകന്മാരുണ്ടാവുമ്പോള്‍, ലോകത്തിന് വെളിച്ചം നല്‍കുന്നവരുണ്ടാവുമ്പോള്‍ അവര്‍ക്ക് മുമ്പ് വെളിച്ചം കാട്ടിയിരുന്ന മറ്റ് പലരും അവിടെ ഉണ്ടായിരുന്നു. ഇന്ത്യാ മഹാരാജ്യത്ത് പത്താറായിരം വര്‍ഷമായി നിരവധി പുണ്യപുരുഷന്മാര്‍ ജനിച്ച്, സന്യാസിവര്യന്മാര്‍ ജനിച്ച് ലോകത്തിന് വെളിച്ചം നല്‍കിയവരായി ജീവിച്ചു. ആ വലിയ പരമ്പരയുടെ ഭാഗമായി മറ്റു ചിലരുണ്ടായി. പാശ്ചാത്യദേശത്ത് പത്ത് മൂവായിരം വര്‍ഷമായി നിരവധി പുണ്യ പുരുഷന്മാര്‍ ജീവിക്കുകയും അവരില്‍നിന്ന് ആ നാടിനൊരു സാംസ്‌കാരിക ഔന്നിത്യം ഉണ്ടാവുകയും ചെയ്ത ശേഷം പിന്നീടാണ് വലിയ വെളിച്ചങ്ങള്‍ എന്ന് നമ്മള്‍ കരുതിയ പലരുമുണ്ടായത്. എന്നാല്‍ അര്‍ണോള്‍ഡ് ജെ ടോയന്‍ബീ പറയുന്നു: പരിശുദ്ധ പ്രവാചകന്‍ മുഹമ്മദ് നബി അറബ് നാട്ടില്‍ ജനിക്കുന്നതിന് മുമ്പ് ആ ദേശത്തുനിന്ന് ഒരു മഹാനായ വ്യക്തിയുടെ പേരോ ഒരു സംസ്‌കാര സമ്പന്നമായ ജനതയുടെ ചരിത്രമോ ലോകം കേട്ടിട്ടില്ല. മരുഭൂമിയില്‍ ജീവിച്ചിരുന്ന കുറച്ച് ആള്‍ക്കാര്‍ എന്നേ ലോകത്തിന് അറിയാമായിരുന്നുള്ളൂ. അങ്ങനെയൊരു ജനതയില്‍നിന്ന് ഒരു സംസ്‌കാരം ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള സസ്യലതാദികള്‍ ഇടതൂര്‍ന്ന നദീതടമില്ലാത്ത ഒരു സ്ഥലത്തുനിന്ന് ഇത്ര വലിയൊരു വെളിച്ചം ലോകത്തിന് എങ്ങനെ ഉണ്ടായി എന്ന് അദ്ദേഹം അത്ഭുതം കൂറുകയാണ്. ഈ വെളിച്ചം അന്ന് ഉണ്ടായിരുന്നില്ലെങ്കില്‍ പിന്നീടുള്ള ലോക ചരിത്രം വളരെ അന്ധകാരമയമാകുമായിരുന്നു എന്ന് അര്‍ണോള്‍ഡ് ജെ ടോയന്‍ബി സംഗ്രഹിക്കുമ്പോഴാണ് പരിശുദ്ധ പ്രവാചകന്റെ മഹത്വം വളരെ കൃത്യമായി നമുക്ക് മനസ്സിലാക്കാന്‍ കഴിയുക.

മറ്റൊന്ന് മൈക്കല്‍ എച്ച് ഹാര്‍ട്ടിന്റെ പുസ്തകത്തില്‍ എന്തുകൊണ്ടാണ് പ്രവാചകന്‍ ഒന്നാമതായി എന്നതിന് ആ പുസ്തകം പ്രസിദ്ധീകരിച്ച കമ്പനി നല്‍കിയ അനാലിസിസിലെ വിവരങ്ങളാണ് എനിക്ക് വലിയ അറിവുനല്‍കിയത്. പ്രധാനമായും ഒമ്പത് ഭാഗങ്ങളുണ്ടായിരുന്നു ആ വിശദീകരണത്തിന്. പ്രവാചകനെ കുറിച്ച് പഠിക്കുമ്പോള്‍ ആ ഒമ്പത് വിശദീകരണങ്ങളും നമ്മള്‍ ശ്രദ്ധാപൂര്‍വം മനസ്സിലാക്കേണ്ട ഉത്തരങ്ങളാണ്. പ്രവാചകന്റെ വിദ്യാഭ്യാസ പ്രക്രിയ, രാഷ്ട്രീയ കാഴ്ചപ്പാട്, മാനസികനില, നിയമപാടവം, സാമൂഹ്യ സേവനം തുടങ്ങിയവയെക്കുറിച്ച് വലിയ അറിവുകള്‍ നല്‍കിയ ആ വിശദീകരണം വായിച്ചപ്പോഴാണ് പ്രവാചകന്‍ എന്റേതുകൂടിയാണെന്ന് എനിക്ക് തോന്നിയത്. എന്തെന്നാല്‍ അത്രയും ലളിതമായിരുന്നു പ്രവാചകനെന്ന് ബോധ്യപ്പെടാന്‍ എനിക്ക് വലിയ സമയമെടുത്തില്ല.

പ്രവാചകന്‍ മുഹമ്മദ് നബിയെ(സ) കുറിച്ച് പലയിടത്തും സംസാരിക്കുകയും പ്രസംഗിക്കുകയും ചെയ്തപ്പോള്‍ വിവിധ വിഭാഗം ജനങ്ങളില്‍നിന്നുള്ള പ്രതികരണങ്ങള്‍ എങ്ങനെയായിരുന്നു?

പ്രസംഗത്തെക്കുറിച്ച് പറയുമ്പോള്‍, നിങ്ങള്‍ മുമ്പ് സൂചിപ്പിച്ച ആ 2007ലെ നബിദിന സ്‌നേഹസംഗമ പ്രസംഗവുമായി ബന്ധപ്പെട്ട് വലിയ രസമുണ്ട്. എന്തെന്നാല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലക്കടുത്ത ഒരു മഹല്ല് കമ്മറ്റി ക്ഷണിച്ചാണ് ഞാനാ പരിപാടിക്കെത്തുന്നത്. ഒരു പത്തുമിനിട്ടൊക്കെ സംസാരിക്കണമെന്നേ ഞാന്‍ കരുതിയിട്ടുള്ളൂ. പക്ഷേ ഞാന്‍ സംസാരം തുടങ്ങുമ്പോള്‍ സംഘാടകരിലൊരാള്‍ എന്നോട് പറഞ്ഞു: മന്ത്രി എത്താന്‍ അല്‍പം വൈകും, താങ്കള്‍ കുറച്ചധികം സംസാരിച്ചോളൂ എന്ന്. ഞാന്‍ അങ്ങനെ എന്റെ പ്രവാചകറിവുകളും ജനറല്‍ നോളജുകളും ഒക്കെ വെച്ച് സംസാരിച്ച് മുക്കാല്‍ മണിക്കൂറോളമായപ്പോള്‍ സംഘാടകര്‍ പിന്നെയും വന്ന് ‘മന്ത്രി എത്താന്‍ അര മണിക്കൂര്‍ കൂടെ ആവും’ എന്ന് പറഞ്ഞു. അങ്ങനെയാണ് ആ സംസാരം നീണ്ടുപോവുന്നത്. മാത്രമല്ല ആവേശപൂര്‍വം കേട്ടിരിക്കുന്ന സദസ്സും വലിയൊരു അനുഭവമായിരുന്നു.

മറ്റൊന്ന് ഞാന്‍ സംസാരിക്കുന്നത് ഞാനറിയാതെ അന്നാരോ വീഡിയോ പിടിച്ചിരുന്നു. ഒരുപക്ഷേ അതവിടുത്തെ ഒഫീഷ്യല്‍ വീഡിയോഗ്രാഫര്‍ തന്നെയായിരിക്കാം. പക്ഷേ ഞാന്‍ അറിഞ്ഞിരുന്നില്ല; ഇത് പിടിക്കുന്നുണ്ടെന്നത്. അങ്ങനെ 2007ലാണല്ലോ ആ പ്രസംഗം നടക്കുന്നത്. അന്ന് സോഷ്യല്‍ മീഡിയകളും യൂട്യൂബുമൊക്കെ ഇന്നത്തെ അത്ര സജീവമല്ല. മാത്രമല്ല, അത്തരം സൗകര്യങ്ങളൊക്കെ സ്വന്തമായുള്ളവരും കുറവാണ്. അങ്ങനെ 2007ലെ പ്രസ്തുത പ്രസംഗം ആരോ 2012ല്‍ യൂട്യൂബിലിടുന്നു. യൂട്യൂബിലിട്ട് കഴിഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ അത് ഹിറ്റാവുന്നു. കുറേ പേര്‍ കേള്‍ക്കുന്നു. എന്നെ വിളിച്ച് അഭിപ്രായം പറയുന്നു. അപ്പോഴാണ് ഞാനറിയുന്നത് അന്ന് ഈ സംസാരം റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നത്.

മറ്റൊരു തമാശ ഈ പ്രസംഗം യൂടൂബില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നത് വിശുദ്ധ റമളാനിലാണ്. അതും ഓഡിയോ രൂപത്തിലായിരുന്നു. അപ്‌ലോഡ് ചെയ്ത ആള്‍ ആ ഓഡിയോവിന് കൂടെ അന്നത്തെ ഡി ജി പി ജേക്കബ് പുന്നൂസിന്റെ നിശ്ചല ചിത്രമാണ് നല്‍കിയിരുന്നത്. എന്റെ ശബ്ദവും ജേക്കബ് പുന്നൂസിന്റെ ചിത്രവും. അങ്ങനെ അത് കേട്ട കുറെ പേര്‍ ജേക്കബ് പുന്നൂസിനെ വിളിച്ച് ഈ പ്രസംഗത്തെക്കുറിച്ച് ചോദിക്കുകയുണ്ടായത്രെ. തുടര്‍ന്ന് ജേക്കബ് പുന്നൂസ് വിളിച്ചുപറഞ്ഞു: ‘എടോ, നീ പ്രസംഗിച്ച ഒരു പ്രസംഗം ആരോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടത്രെ. എന്റെ ഫോട്ടോയോടുകൂടിയാണത്രെ അത് പ്രചരിക്കുന്നത്. നീ അതൊന്ന് കേട്ടുനോക്ക്.’ അങ്ങനെ ഞാനത് കേട്ടപ്പോഴാണ് ഇത് മുമ്പ് ആലപ്പുഴയില്‍ വെച്ച് സംസാരിച്ചതാണല്ലോ എന്ന് ഓര്‍മവരുന്നത്.
പ്രസംഗം എന്റേതും ചിത്രം ജേക്കബ് പുന്നൂസിന്റെതുമാണെന്ന വിവരം അപ്പോഴേക്കും ആരോ അത് യൂട്യൂബിലിട്ട ആളെയും അറിയിച്ചിട്ടുണ്ടാവണം. അതുകൊണ്ടാവണം വൈകാതെ തന്നെ ആ സംസാരം യൂട്യൂബില്‍നിന്ന് ഡിലീറ്റ് ചെയ്യപ്പെടുകയും വീഡിയോ ഫോര്‍മാറ്റില്‍ പിന്നീടത് അപ്‌ലോഡ് ചെയ്യപ്പെട്ടതും. അതൊക്കെ യൂട്യൂബിലും തുടര്‍ന്ന് ഫേസ്ബുക്കിലും ഒക്കെ ഹിറ്റായ സമയത്ത് ഒരുപാട് പേര്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിനന്ദിച്ചുമൊക്കെ എനിക്ക് വിളിച്ചിരുന്നു. അത് അപ്‌ലോഡ് ചെയ്യപ്പെട്ട ദിവസം തന്നെ പതിനായിരങ്ങള്‍ അത് കണ്ടെന്നാണ് പറയുന്നത്. എന്റെ ഒരു സഹോദരനുണ്ട്. കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍. അവന്‍ പറഞ്ഞു: ഇതുവരെ 28 ലക്ഷം പേര്‍ ആ പ്രസംഗം കേട്ടിട്ടുണ്ടെന്ന്.

എന്റെ ആ പ്രസംഗം ആരോ ട്രാന്‍സിലേറ്റ് ചെയ്ത് സൗദിയിലെ ഒരു രാജകുടുംബാംഗത്തെ കേള്‍പ്പിക്കുകയുണ്ടായത്രെ. കേരളത്തിലെ ഒരു പോലീസുദ്യോഗസ്ഥന്‍ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് സംസാരിക്കുന്നു എന്നൊക്കെ പറഞ്ഞ്. അത് ശ്രവിച്ച ആ രാജകുടുംബാഗം എനിക്കൊരു പരിശുദ്ധ ഖുര്‍ആന്റെ കോപ്പി സമ്മാനിക്കുകയുണ്ടായി. പുറം ഭാഗത്ത് സ്വര്‍ണം പൂശിയ മനോഹരമായ വിലയേറിയ ഒരു ഖുര്‍ആനായിരുന്നു അത്. വലിയൊരു അനുഭവമായിരുന്നു അത്.

ഞാനെവിടെ പ്രസംഗിക്കാന്‍ പോകുമ്പോഴും ആ നാടിനെക്കുറിച്ച് നന്നായി പഠിക്കും. ആ നാടിന്റെ ചരിത്രവും അവിടുത്തെ ചരിത്ര സ്മാരകങ്ങളെ കുറിച്ചും ആ നാടിന്റെ നാമത്തെക്കുറിച്ചുമൊക്കെ. ഞാന്‍ തലശ്ശേരിയില്‍ പോലീസ് ഓഫീസറായിരിക്കുന്ന സമയത്ത് ഓടത്തില്‍ പള്ളി അധികൃതര്‍ എന്നെ ഒരിക്കല്‍ സംസാരിക്കാന്‍ ക്ഷണിച്ചു. അന്ന് ഞാനവിടെ ഓടത്തില്‍ പള്ളിയുടെ വാസ്തുശില്‍പത്തെ, സ്റ്റൈലിനെകുറിച്ച് സംസാരിച്ചു. അത് അവിടുത്തുകാര്‍ക്ക് പോലുമറിയാത്ത വലിയൊരു അറിവായിരുന്നു.

ഓടത്തില്‍ പള്ളി നിര്‍മിച്ചത് സാരസനിക് മുസ്‌ലിംകളുടെ വാസ്തുശില്‍പത്തിലാണ്. സ്‌പൈനിലെ അന്തലൂസിയയിലെ മുസ്‌ലിം നിര്‍മിതികളുമായി വലിയ സാമ്യമുണ്ട് ഓടത്തില്‍ പള്ളിക്ക്. വിദേശത്ത് നിന്നും വന്ന ആളുകളുടെ പിന്‍ഗാമികളായ കേയിമാരാണല്ലോ ഓടത്തില്‍ പള്ളി നിര്‍മിക്കുന്നത്. അവര്‍ പള്ളി പണിയാന്‍ സ്‌പെയിനില്‍നിന്ന് ആര്‍ക്കിടെക്‌ചേഴ്‌സിനെ കൊണ്ടുവരികയാണുണ്ടായത്. ഞാനീ ചരിത്രം അവിടെ പറഞ്ഞപ്പോള്‍ അവിടത്തുകാര്‍ക്ക് വലിയ അത്ഭുതമായി.

പിന്നീടെന്നെ കണ്ണൂരിലെ അറക്കല്‍ ബീവിയുടെ പള്ളിയിലേക്ക് ക്ഷണിച്ചു. അവിടെ ഞാന്‍ പ്രവാചകനെയും ഇസ്‌ലാമിന്റെ അത്ഭുതകരമായ വ്യാപനത്തെയും പറ്റി സംസാരിച്ചു. എന്തെന്നാല്‍ അറബികള്‍ പരിശുദ്ധ പ്രവാചകന്റെ കാലശേഷം ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഈ ലോകത്ത് ആരെയും തോല്‍പിക്കാന്‍ കഴിവുള്ള ഒരു ജനതയായിരുന്നില്ല. ബാബിലോണിയന്‍ സംസ്‌കാരത്തിന്റെ പ്രസിദ്ധമായ ഭരണകൂടത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ അറബികള്‍ എണ്ണത്തില്‍ തുലോം തുച്ഛമായിരുന്നു. പ്രവാചകന്‍ എ ഡി 632ല്‍ മരണപ്പെടുന്നു. 634ല്‍ ഇറാഖ് പിടിച്ചെടുക്കുന്നു. 636ല്‍ പേര്‍ഷ്യയിലെ സസാനിഡ് ഭരണകൂടത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ അറബികളുടെ ആകെ ശക്തി സസാനിഡ് ഭരണകൂടത്തിന്റെ ഒരു പ്രവിശ്യയുടെ അത്ര പോലുമില്ലായിരുന്നു. പക്ഷേ 636ല്‍ ഇറാന്‍ അറബികള്‍ പിടിച്ചെടുക്കുന്നു. 711ല്‍ മുഹമ്മദ് ബിന്‍ കാസിം വന്ന് സിന്ധ് കീഴടക്കുന്നു. പിന്നീടൊരു ഏഴുപത്തിയെട്ട്/ എണ്‍പത് കൊല്ലം കൊണ്ട് ഈജിപ്ത് വഴി ലിബിയ വഴി മൊറോക്കോ വഴി ടുണീഷ്യ വഴി മൗറിത്താനിയ വഴി നേരെ ജിബ്രാള്‍ട്ടനിലെത്തിച്ചേരുന്നു. ജിബ്രാള്‍ട്ടന്‍ എന്ന സ്ഥലത്തിന്റെ പേരുതന്നെ മുസ്‌ലിം സേനയുടെ ജനറലിന്റെ പേരിലാണ്. ജിബ്രാന്‍ അല്‍ താരീഖ്. താരീഖ് എന്ന ജനറല്‍ കടന്നുപോയ സ്ഥലം എന്നാണ് ജിബ്രാള്‍ട്ടണ്‍ എന്നതിന്റെ അര്‍ത്ഥം തന്നെ. പിന്നീട് സ്‌പെയിനും പോര്‍ച്ചുഗലും കീഴടക്കിയ ശേഷം ഫ്രാന്‍സിലേക്ക് ഇരച്ചുകയറുന്നു ഇസ്‌ലാമിക സൈന്യം. പാരീസിന് 132 കിലോമീറ്റര്‍ തെക്കുവെച്ചാണ് ചാള്‍സ് മാര്‍ട്ടിന്‍ ഇസ്‌ലാമിക സൈന്യത്തെ പരാജയപ്പെടുത്തുന്നത്. ആ യുദ്ധത്തില്‍ ചാള്‍സ് മാര്‍ട്ടിന്‍ തോറ്റിരുന്നുവെങ്കില്‍ യൂറോപ്പ് മുഴുവന്‍ ഇസ്‌ലാമാകുമായിരുന്നു. ലോകത്തെ മുഴുവന്‍ തിരിച്ചുവിട്ട ആ യുദ്ധത്തിന് ശേഷമാണ് ഇസ്‌ലാം നില്‍ക്കുന്നത്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ സാമ്രാജ്യം എത്രയുണ്ടായിരുന്നോ അതു മുഴുവന്‍ ഇസ്‌ലാമിന്റെ കയ്യിലെത്തി. കൂടാതെ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മലേഷ്യ, ഇന്തോനേഷ്യ എന്നിവയും. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പിടിക്കാന്‍ രാജ്യമില്ലെന്ന് പറഞ്ഞ് കരഞ്ഞെന്നാണ് പറയുന്നത്. പക്ഷേ അദ്ദേഹത്തിന്റെ മുഴുവന്‍ സാമ്രാജ്യവും ഇസ്‌ലാമിന്റെ കയ്യില്‍ എണ്‍പത് വര്‍ഷങ്ങള്‍ക്കകം വന്നു. പ്രവാചകന്‍ മരണപ്പെടുന്ന സമയത്ത് ഇങ്ങനെ ലോകാതിശക്തിയായ ഒരു സാമ്രാജ്യം ഇസ്‌ലാമിന്റെ കൈവശം വരുമെന്ന് അന്നാരും സ്വപ്‌നം കാണുക പോലും ചെയ്തിട്ടുണ്ടാവില്ല.

ഇക്കാലത്തെ പല തീവ്രവാദ പ്രശ്‌നങ്ങളും ഇസ്‌ലാമിന്റെ പേരില്‍ ചാര്‍ത്തപ്പെടുന്നത് അങ്ങ് ശ്രദ്ധിച്ചിരിക്കുമല്ലോ. ഇസ്‌ലാമിക് സ്‌റ്റേറ്റ് പോലുള്ളവയും മറ്റു തീവ്രവാദ സംഘങ്ങളും ഇതിനു പുറമെ പെണ്‍വാണിഭത്തിലും കവര്‍ച്ചയിലും ഒക്കെ പിടിക്കപ്പെടുന്ന മുസ്‌ലിം നാമധാരികളും. ഇവരെ ഉയര്‍ത്തിക്കാണിച്ച് പ്രവാചകനെതിരെ തിരിയുന്ന യുക്തിവാദികളുമുണ്ട്. അതേ കുറിച്ച് എന്താണ് അങ്ങയുടെ നിഗമനം? പ്രവാചകന്റെ പാത പിന്തുടരുന്ന മുസ്‌ലിമിന് ഇങ്ങനെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൊക്കെ ഏര്‍പ്പെടാനാവുമോ?

യഥാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാന്‍ കഴിയില്ല. അഥവാ പ്രവാചകന്റെ ചര്യ പിന്തുടരുന്ന ഒരാള്‍ക്കെങ്ങനെ മറ്റു മതസ്ഥനെ നോവിക്കാനാവും. അന്യന്റെ മുതല്‍ കവരാനാവും. മനുഷ്യനെ ദ്രോഹിക്കാനാവും. അതിനൊന്നും യഥാര്‍ത്ഥ വിശ്വാസിക്ക് സാധിക്കില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരു മൃഗത്തെപ്പോലും അന്യായമായി ദ്രോഹിക്കരുതെന്നല്ലേ പ്രവാചകര്‍ പറഞ്ഞത്. പൂച്ചയെ കെട്ടിയിട്ട് വെള്ളം നല്‍കാതെ നരകാവകാശിയായ സ്ത്രീയുടെ കഥയൊക്കെ പറഞ്ഞുതന്ന പ്രവാചകന്റെ അനുയായികള്‍ക്കെങ്ങനെ മറ്റൊരു മനുഷ്യനെ ദ്രോഹിക്കാനാവും?

ഒരിക്കല്‍ ഞാന്‍ ചാവക്കാട് ചെന്നപ്പോള്‍ അവിടുത്തെ ഒരു പോലീസുദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു: ‘സാറേ, താങ്കള്‍ ഇസ്‌ലാമിനെക്കുറിച്ചൊക്കെ കുറെ പറയുന്നൊരാളല്ലേ, ഇവിടെ ഒരാളുണ്ട്. അയാള്‍ കുറെ വിവാഹമൊക്കെ കഴിച്ച് എല്ലാവരെയും വഞ്ചിക്കുന്ന തട്ടിപ്പുവീരനാണ്. അയാളൊക്കെ എന്ത് ഇസ്‌ലാമാണെന്ന്.’ ഞാന്‍ പറഞ്ഞു: ‘എടോ, ഇസ്‌ലാമില്‍ കഴിവുള്ളവന് മാത്രമേ നാല് വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്നുള്ളൂ. അതും നാലു ഭാര്യമാരെയും തുല്യം പരിഗണിക്കുകയും വേണം. ഇവനൊക്കെ ഇസ്‌ലാമിന്റെ പേരുമാത്രമേയുള്ളൂ. സത്തയില്ല. നിയമനടപടി എടുക്കുകയാണ് വേണ്ടത് ഇതിനൊക്കെ’ എന്ന്.

മറ്റൊന്ന് മുസ്‌ലിംകള്‍ ഇത്രയൊക്കെ സജീവമായുള്ള കേരളത്തിലെ സഹോദര മതസ്ഥരിലെ ബഹുഭൂരിഭാഗം പേര്‍ക്കും എന്താണ് ശരിയായ ഇസ്‌ലാം പറയുന്നതെന്ന് ഇപ്പോഴുമറിയില്ല. ഇസ്‌ലാമിലെ മാനവിക മൂല്യങ്ങള്‍ അറിവുള്ളവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കണം. ഇസ്‌ലാം ഭീതിയല്ല എന്ന് മനസ്സിലാക്കാനുള്ള അവസരങ്ങള്‍ വേണം. പരസ്പര സ്‌നേഹവും സൗഹാര്‍ദവുമാണ് അതെന്ന് എല്ലാവരുമറിയട്ടെ. നിങ്ങളൊക്കെയാണിതിന് മുന്നിട്ടിറങ്ങേണ്ടത്.

ഇസ്‌ലാമിലെ മാനവിക മൂല്യങ്ങളെക്കുറിച്ചുള്ള അങ്ങയുടെ അറിവുകള്‍, അനുഭവങ്ങള്‍ എന്തെല്ലാമാണ്?

മനുഷ്യാവകാശം 1948ല്‍ ആകാശത്തുനിന്ന് പൊട്ടിവീണ ഒന്നാണെന്ന വിധം ചിലരൊക്കെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ ചിരി വരും വാസ്തവത്തില്‍. ഈ വിശ്വമാനവികത എന്ന കണ്‍സപ്റ്റ് ഇസ്‌ലാം ലോകത്തിന് കൊടുത്ത വലിയ സംഭാവനകളില്‍ ഒന്നാണ്. പ്രവാചകന്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഒരു മൃതശരീരം കൊണ്ടുപോവുന്നതായി കണ്ടു. പ്രവാചകന്‍ എഴുന്നേറ്റ് ആ മൃതശരീരത്തെ അഭിവാദ്യം ചെയ്തു. ആ പ്രവൃത്തി പ്രവാചകരുടെ കൂടെയുള്ളവര്‍ക്ക് മനസ്സിലായില്ല. അവര്‍ തിരുദൂതരോട് ചോദിച്ചു: അങ്ങെന്തിനാണ് ഈ യഹൂദന്റെ മൃതശരീരം ഇതുവഴി പോയപ്പോള്‍ വണങ്ങിയത്? അയാളൊരു യഹൂദനല്ലേ, മുസ്‌ലിമല്ലല്ലോ!. പ്രവാചകന്‍ അവരോട് പറഞ്ഞു: ‘അതൊരു യഹൂദന്റെ ശവശരീരമല്ല; അതൊരു മനുഷ്യന്റെ ശവശരീരമാണ്. അതിന് ബഹുമാനം നല്‍കേണ്ടത് നമ്മുടെ കടമയാണ്.’

ഇപ്പോള്‍ ഒരു മൃതശരീരം പോവുന്ന വഴിയിലൂടെ പോലീസ് വാഹനം പോയാല്‍ അതിലുള്ള പോലീസുദ്യോഗസ്ഥര്‍ വാഹനം നിര്‍ത്തി ഇറങ്ങും. മൃതശരീരത്തിന്റെ അടുത്തുചെന്ന് ആ ഉദ്യോഗസ്ഥന്‍ തൊപ്പിയൂരി സല്യൂട്ട് ചെയ്യും. എവിടുന്നുകിട്ടി മൃതശരീരത്തിന് സല്യൂട്ട് ചെയ്യണമെന്ന കണ്‍സപ്റ്റ്! അത് വന്നത് ഇസ്‌ലാമില്‍ നിന്നാണ്. പരിശുദ്ധ പ്രവാചകന്‍ മുഹമ്മദ് നബി ആദ്യമായി യഹൂദന്റെ മൃതശരീരത്തെ വണങ്ങിയതില്‍നിന്നാണ് മൃതശരീരം ബഹുമാനിക്കപ്പെടേണ്ട ഒന്നാണെന്ന് ലോകത്തിന് മനസ്സിലായത്.

അന്യരുടെ അവകാശങ്ങള്‍ മാനിക്കണമെന്ന പ്രവാചകന്റെ വചനം വളരെ വലിയ കണ്‍സെപ്റ്റാണ്. മറ്റൊരാളുടെ ദുഃഖം വീണ സ്ഥലത്ത്, മറ്റൊരാളുടെ സങ്കടം വീണ സ്ഥലത്ത് മുസ്‌ലിം പള്ളി പണിയാന്‍ പാടില്ലല്ലോ. വളരെ പ്രസിദ്ധമായൊരു സംഭവമുണ്ട്. ബഗ്ദാദ് പട്ടണത്തിന് നടുവില്‍ ഒരു ക്രിസ്ത്യന്‍ സ്ത്രീയുടെ വീടുണ്ടായിരുന്നു. ആ വീട് വിലക്കുവാങ്ങാനായി അവിടുത്തെ പ്രൊവിന്‍ഷ്യന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ആ സ്ത്രീ പറഞ്ഞു: ‘പറ്റില്ല, പത്തഞ്ഞൂറ് വര്‍ഷമായി എന്റെ പൂര്‍വികര്‍ താമസിക്കുന്ന സ്ഥലമാണ്. അത് തരാന്‍ കഴിയില്ല.’
ആ ഗവര്‍ണര്‍ നാട്ടിലുള്ള ഭൂവിലയുടെ മൂന്നിരട്ടി ആ സ്ത്രീയുടെ പേരില്‍ കൊടുത്ത ശേഷം ആ വീട് പൊളിച്ചു. പക്ഷേ ആ സ്ത്രീ പോയി പരാതിപ്പെട്ടു. ആ സ്ത്രീ പരാതിപ്പെട്ടപ്പോള്‍ ഹാറൂന്‍ അല്‍ റശീദ് എന്ന പ്രഗത്ഭനായ ഭരണാധികാരി ആ ഗവര്‍ണറെ വിളിച്ചു: ‘നീ ഇങ്ങനെ ഒരു ക്രിസ്ത്യന്‍ സ്ത്രീയുടെ വീട് പൊളിച്ചോ?’ എന്ന് ചോദിച്ചു. ഗവര്‍ണര്‍ പറഞ്ഞു: ‘അതെ, പക്ഷേ, നാട്ടിലുള്ള വിലയുടെ മൂന്നിരട്ടി കൊടുത്തിട്ടാണ് ഞാനത് പൊളിച്ചിരിക്കുന്നത്.’ പരിശുദ്ധ പ്രവാചകന്റെ വചനങ്ങളില്‍നിന്ന് ഒന്ന് ഉദ്ധരിച്ചുകൊണ്ട് ഹാറൂന്‍ അല്‍റശീദ് ആ ഗവര്‍ണര്‍ക്ക് പറഞ്ഞുകൊടുക്കുകയാണ്: ‘സ്ത്രീയുടെ കണ്ണുനീര്‍ തീപ്പൊരിയാണ്. അത് വീഴുന്ന സ്ഥലം ദഹിച്ചുപോകും. ആ സ്ത്രീയുടെ വീട് പൊളിച്ച് നിര്‍മിച്ച പള്ളി പൊളിച്ച് ആ സ്ത്രീക്ക് അവിടെത്തന്നെ വീട് വെച്ച് നല്‍കണം. കാരണം ഒരു സ്ത്രീയുടെ കണ്ണൂനീര്‍ വീണ സ്ഥലം ഒരു മുസ്‌ലിം പള്ളിയായി വിനിയോഗിക്കാന്‍ കഴിയില്ല. അയോധ്യയിലെ രാമജന്മഭൂമയിില്‍ ക്ഷേത്രം പൊളിച്ച് ബാബരി മസ്ജിദ് നിര്‍മിച്ചു എന്ന വാദം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അത് സാധ്യമല്ല. ഇസ്‌ലാമിന്റെ നിയമത്തില്‍ മറ്റൊരു മനുഷ്യന്റെ കണ്ണീര്‍ വീണ സ്ഥലത്ത് പള്ളി പണിയാനാകില്ല. അതുകൊണ്ടുതന്നെ രാമജന്മഭൂമിയിലാവില്ല ആ പള്ളി നില്‍ക്കുന്നത്. എന്തെന്നാല്‍ ബഗ്ദാദിലെ നഗരമധ്യത്തിലെ ആ പള്ളി പൊളിച്ചാണല്ലോ ആ ക്രിസ്ത്യന്‍ സ്ത്രീക്ക് വീണ്ടും വീട് വെച്ചുകൊടുക്കുന്നത്. ആ സ്ത്രീയുടെ കൊച്ചുമകന്റെ മോനായി വരും സദ്ദാം ഹുസൈന്റെ മന്ത്രിയായിരുന്ന താരീഖ് അസീസ്. അദ്ദേഹം ഓര്‍ത്തഡോക്‌സുകാരനായ ക്രിസ്ത്യാനിയാണ്.
ഇസ്‌ലാമിന്റെ ആ വലിയ സങ്കല്‍പം പ്രവാചകന്റെ ഒരു വാക്കില്‍നിന്നുണ്ടായതാണ്. ആ പ്രവാചകവചനമാണ് ഹാറൂന്‍ റശീദിനെ ഇങ്ങനെ ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. പ്രവാചകന്റെ ജീവിത കഥ വായിച്ചപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ട്. ഒരു മുസ്‌ലിം പള്ളിക്കകത്തിരുന്ന് ക്രിസ്ത്യന്‍ നേതൃത്വവും പ്രവാചകനും

സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ പ്രാര്‍ത്ഥിക്കാനായി ബാങ്ക് വിളിച്ചു. ക്രിസ്ത്യന്‍ നേതാക്കള്‍ പറഞ്ഞു: ക്ഷമിക്കണം, ഞങ്ങള്‍ ഉടനെ പോവാം. പ്രവാചകന്‍ പറഞ്ഞു: വേണ്ടാ, ഞാന്‍ മക്കയിലെ കഅ്ബയിലേക്ക് തിരിഞ്ഞാണ് പ്രാര്‍ത്ഥിക്കുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രാര്‍ത്ഥനാ ദിശയിലേക്ക് തിരിഞ്ഞ് ഇവിടെ നിന്നുതന്നെ പ്രാര്‍ത്ഥിക്കാം. പള്ളിക്കകത്ത് ക്രിസ്ത്യന്‍ ലീഡേഴ്‌സിനെ പ്രാര്‍ത്ഥിക്കാന്‍ അനുവദിച്ച ശേഷം ഒരേ സ്ഥലത്തുനിന്ന് പ്രവാചകനും ക്രിസ്ത്യാനികളും പ്രാര്‍ത്ഥിച്ചെന്ന് കേട്ടപ്പോള്‍ ഞാന്‍ അമ്പരന്നുപോയി.

വിശ്വമാനവികതയുടെ വലിയ പാഠം പ്രവാചകന്‍ അവിടെ പഠിപ്പിക്കുകയാണ്. ഈ പാഠം ഇസ്‌ലാം ലോകത്ത് വലിയ തോതില്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഒരുദാഹരണം പറയാം. കുരിശുയുദ്ധം നടക്കുകയാണ്. ക്രിസ്ത്യാനികള്‍ യൂറോപ്പില്‍നിന്ന് വന്ന് മുസ്‌ലിംകളുടെ കയ്യില്‍നിന്ന് ഫലസ്തീന്‍ പിടിച്ചടക്കാനുള്ള യുദ്ധം നടക്കുകയാണ്. ആ യുദ്ധത്തില്‍ ഇസ്‌ലാമിക സൈന്യം ജയിച്ചുനില്‍ക്കുന്ന ഒരു സാഹചര്യം. അപ്പോള്‍ റിച്ചാര്‍ട്ട് ദ ലയണ്‍ ഹാര്‍ട്ടിന് പനി പിടിച്ചു എന്ന് റിപ്പോര്‍ട്ട് കിട്ടി. പനിപിടിച്ചു എന്ന് മാത്രമല്ല; യുദ്ധം നയിക്കാന്‍ അയാള്‍ അയോഗ്യനാണ് എന്ന് മുസ്‌ലിം സൈന്യത്തിന്റെ ലീഡര്‍ സ്വലാഹുദ്ദീന് അറിവുകിട്ടി. അദ്ദേഹം യുദ്ധം നിര്‍ത്താന്‍ പറഞ്ഞു. യുദ്ധം നിര്‍ത്തിവെച്ച് റിച്ചാര്‍ഡ് ദ ലയണ്‍ ഹാര്‍ട്ടിന് പനി സുഗമാകാനുള്ള മരുന്നും അദ്ദേഹത്തിനാവശ്യമായ ഐസ് കട്ടയും സ്വലാഹുദ്ദീന്‍ എത്തിച്ചുകൊടുത്തു. റിച്ചാര്‍ഡ് ദ ലയണ്‍ ഹാര്‍ട്ടിന് പനിസുഖമായ ശേഷമാണ് യുദ്ധം പുനരാരംഭിച്ചത്. വേറെ ഏതെങ്കിലും കമ്യൂണിറ്റി ആയിരുന്നെങ്കില്‍; ആഹാ, ശത്രുനേതാവിന് പനി പിടിച്ചോ, എങ്കിലിന്നുതന്നെ യുദ്ധം ജയിക്കാനുള്ള അവസരം എന്ന് പറഞ്ഞ് ഇറങ്ങിയേനെ.

യുദ്ധത്തില്‍ പോലും ശത്രുവിനെ വകവരുത്താനുള്ള അവസരത്തില്‍ അതിന് പകരം ശത്രു ലീഡര്‍ക്ക് അസുഖമായപ്പോള്‍ സുഖമാവാനുള്ള സാവകാശമെടുത്തു എന്ന് മാത്രമല്ല; സുഖമാവാനുള്ള മരുന്നുകൂടി അയച്ചുകൊടുത്ത ശേഷം യുദ്ധം മുന്നോട്ട് കൊണ്ടുപോയി എന്നതാണ് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ചെയ്ത അത്ഭുതകരമായ സംഭവം. എവിടുന്നുകിട്ടി സ്വലാഹുദ്ദീന് ഈ മാനവികത! അത് പ്രവാചകനില്‍നിന്ന് വന്നിട്ടുള്ളതാണ്. പ്രവാചകന്‍ ലോകത്തെ പഠിപ്പിച്ചിട്ടുള്ള അത്ഭുതകരമായ കാര്യമാണ് മനുഷ്യത്വം. അല്ലാതെ തൊള്ളായിരത്തി നാല്‍പത്തിയെട്ടില്‍ ആകാശത്തുനിന്ന് മനുഷ്യാവകാശം പൊട്ടിവീണെന്നൊക്കെ ചിലര്‍ പ്രസംഗിക്കുന്നത് കേള്‍ക്കുമ്പോള്‍ ചിരിക്കാനല്ലാതെ എന്തിനാ കഴിയുക.

മറ്റൊരു തമാശയായ അനുഭവം പറയട്ടെ; 1996ല്‍ ഞാന്‍ ഉത്തരമേഖലാ പോലീസ് ചുമതല വഹിക്കുന്ന സമയത്ത് കാസര്‍കോഡ് ജില്ലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു മുസ്‌ലിം പള്ളിക്ക് പുറത്ത് അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ലെന്ന് എഴുതിയത് കണ്ടു. ഞാന്‍ ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞ് ആ പള്ളിയിലെ ഉസ്താദിനെ പോയി കണ്ടു. എന്താണിത് എഴുതിവെച്ചിരിക്കുന്നത്; പ്രവാചകനും ക്രിസ്ത്യന്‍ നേതാക്കളും ഒരേപള്ളിയില്‍നിന്ന് പ്രാര്‍ത്ഥിച്ച കഥ നിങ്ങള്‍ക്കറിയില്ലേ എന്ന് പറഞ്ഞു. അധികമൊന്നും തര്‍ക്കത്തിന് നില്‍ക്കാതെ പെട്ടെന്ന് അവിടുന്ന് പോരുകയാണുണ്ടായത്.

അങ്ങ് ജയില്‍ ഡി ജി പി ആയിരുന്ന സമയത്താണല്ലോ കേരളത്തിലെ ജയിലുകള്‍ ദേശീയ- അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. അങ്ങ് കൊണ്ടുവന്ന വിപ്ലവകരമായ പദ്ധതികളിലൊന്നായിരുന്നല്ലോ ജയില്‍ ചപ്പാത്തി. വളരെ വിജയകരമായിരുന്നല്ലോ അത്. ആ ഒരു ആശയത്തിന് അങ്ങേക്ക് പ്രചോദനമേകിയത് പ്രവാചക ചരിത്രമാണെന്ന് കേട്ടിട്ടുണ്ട്.

ഇസ്‌ലാമിന്റെ മഹത്വത്തെക്കുറിച്ച് പലപ്പോഴും ഞാന്‍ പ്രസംഗിക്കാറുള്ളതാണ്. അതിലേറ്റവും എനിക്കിഷ്ടപ്പെട്ട ഒന്നാണ് പരിശുദ്ധ പ്രവാചകന്‍ തടവുകാരോട് ചെയ്ത ഒരാശയം. ബദ്ര്‍ യുദ്ധത്തിന് ശേഷം കുറെ തടവുകാരെ പിടിച്ചുകൊണ്ടുവന്നു. ഇവര്‍ക്ക് മുഴുവന്‍ ചെലവിന് കൊടുത്ത് തടവിലിട്ടിരിക്കുകയാണ്. ഇവര്‍ക്ക് മോചനം ലഭിക്കണമെങ്കില്‍ പത്ത് സ്വര്‍ണനാണയം കൊടുക്കണം. പ്രവാചകന്‍ മനസ്സിലാക്കി; അദ്ദേഹത്തിന്റെ സൈന്യത്തിലെ ചിലര്‍ക്ക് സാക്ഷരത കുറവാണെന്ന്. തടവുകാരിലെ മിക്കവരും എഴുത്തും വായനയും അറിയാവുന്നവരുമാണ്. പ്രവാചകന്‍ അവരോട് പറഞ്ഞു; നിങ്ങള്‍ പത്തുപേരെ എഴുതാനും വായിക്കാനും പഠിപ്പിച്ചാല്‍ നിങ്ങള്‍ക്ക് മോചനം തരാമെന്ന്. അങ്ങനെ പട്ടാളത്തിലുള്ള ആളുകള്‍ക്കിവര്‍ എഴുത്തും വായനയും പഠിപ്പിക്കാന്‍ തുടങ്ങി.

പത്തുപേരെ പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഇനി നിങ്ങള്‍ സ്വതന്ത്രരാണ്. പക്ഷേ നിങ്ങള്‍ നിങ്ങളുടെ ജനതയിലുള്ള ആളുകള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള അധ്യാപകരായി നിയമിതരാവുകയാണ്. അങ്ങനെ 2 ശതമാനം താഴെ സാക്ഷരതയുള്ള അറബി ദേശത്ത് സാക്ഷരത വര്‍ധിപ്പിക്കാന്‍ തടവുകാരെ ഉപയോഗിച്ചുവെന്നത് മുഹമ്മദ് നബിയുടെ ജീവിതം വായിച്ചപ്പോള്‍ അറിഞ്ഞതാണ് ഞാന്‍. അതുതന്നെയാണ് ഞാന്‍ ജയിലില്‍ നടപ്പാക്കിയ ആശയവും. അതായത്, ജയിലിനകത്തുള്ള ഒരുപാട് പേര്‍ക്ക് നല്ല സ്‌കില്ലുണ്ട്. ആ സ്‌കില്ലുപയോഗിച്ച് പ്രൊഡക്ഷന്‍ നടത്തുക. എന്തെന്നാല്‍ അവരെ വെറുതെ ജയിലിലിട്ട് ശമ്പളം കൊടുക്കേണ്ടതില്ലല്ലോ. എല്ലാവര്‍ക്കും തൊഴില്‍ നിലവില്‍ അവിടങ്ങളിലൊന്നും ഇല്ലതാനും. മാത്രമല്ല, ചപ്പാത്തി നിര്‍മാണം പോലുള്ള നിരവധി കാര്യങ്ങള്‍ ഇവരെ പരിശീലിപ്പിച്ചപ്പോള്‍ വലിയ ഉത്പാദനമുണ്ടായി. അതവര്‍ക്ക് വരുമാനം നേടാനുള്ള മാര്‍ഗമായി. മുമ്പ് 32 രൂപ ദിവസം ലഭിച്ചവര്‍ക്ക് ഇത്തരം തൊഴില്‍ വന്നപ്പോള്‍ 117 രൂപ ലഭിച്ചു. അങ്ങനെ മാസം മൂവായിരത്തിലധികം രൂപ അവര്‍ക്ക് വീട്ടില്‍ അയക്കാന്‍ തുടങ്ങി. കൂടാതെ ജയിലില്‍നിന്നിറങ്ങുമ്പോഴേക്കും ഹോട്ടലുകാരും മറ്റും ഇവരെ ജോലിക്കാരായി നിയമിക്കുന്നതിനുവേണ്ടി ക്യൂ നില്‍ക്കാന്‍ തുടങ്ങി. അതിനാല്‍ തന്നെ ജയിലില്‍നിന്നിറങ്ങുമ്പോഴേക്ക് അവര്‍ക്ക് നല്ല തൊഴില്‍ ലഭിക്കുന്നു. പ്രവാചകന്റെ ഈ ആശയം ജയിലില്‍ നടപ്പാക്കിയപ്പോള്‍ വലിയ സ്വീകാര്യത ലഭിച്ചു.

ഇസ്‌ലാം സ്ത്രീ വിരുദ്ധമാണെന്നൊക്കെ കേട്ടിട്ടില്ലേ!

ഞാന്‍ തിരുവനന്തപുരം പാളയം പള്ളികമ്മിറ്റി ക്ഷണിച്ചതുപ്രകാരം ഒരു റമളാനില്‍ പ്രവാചകന്‍ മുഹമ്മദ് നബി സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളെ കുറിച്ചൊക്കെ സംസാരിച്ചു. ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്കൊരു സ്ത്രീ വിളിച്ചു. അവര്‍ പറഞ്ഞു. സാറേ, താങ്കള്‍ ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചത് കേട്ടു. പക്ഷേ എനിക്ക് ഇസ്‌ലാം ഒന്നും തന്നിട്ടില്ല. ഇസ്‌ലാം സ്ത്രീ വിരുദ്ധമാണ്.

ഞാന്‍ പറഞ്ഞു: മാഡം, വിളിച്ചത് നന്നായി. എന്തെന്നാല്‍ എനിക്ക് അതിന്റെ യാഥാര്‍ത്ഥ്യം നിങ്ങളെ ബോധ്യപ്പെടുത്താനാവുമല്ലോ. നിങ്ങള്‍ക്ക് സ്വത്ത് ലഭിക്കാത്തത് നിങ്ങളുടെ ഭര്‍ത്താവും കുടുംബവും നിങ്ങളോട് ചെയ്ത ചതിയാവും. അതിന് നിങ്ങള്‍ നിയമത്തിന്റെ വഴി നോക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ഇസ്‌ലാമിനെ പഴിക്കുകയല്ല. സ്ത്രീകള്‍ക്ക് നല്‍കിയ സ്വത്തവകാശത്തെക്കുറിച്ചും മറ്റുമൊക്കെ ഞാനവര്‍ക്ക് പറഞ്ഞുകൊടുത്തു.

ലോകത്ത് പ്രവാചകന്‍ ജനിക്കുന്ന കാലം വരെ സ്ത്രീകള്‍ക്ക് സ്വത്തവകാശം ലോകത്തൊരു കമ്യൂണിറ്റിയിലും ഉണ്ടായിരുന്നില്ല. സ്വത്ത് വിഭജിക്കുമ്പോള്‍ ആണിനുലഭിക്കുന്ന സ്വത്തിന്റെ നേര്‍പകുതി പെണ്ണിന് നല്‍കണമെന്ന നിയമം പ്രവാചകനുണ്ടാക്കിയപ്പോള്‍ അത് ലോകത്തെ മാറ്റിമറിച്ച അത്ഭുതാവഹമായ നിയമസംഹിതയായാണ് ലോകചരിത്രകാരന്മാര്‍ കണ്ടത്. പ്രവാചകന്‍ കൊണ്ടുവന്ന മറ്റൊരു നിയമത്തെ നിയമ വിശാരദന്മാര്‍ ടീാല വേശിഴ ലഃൃേമ ീൃറശിമൃ്യ എന്നാണ് പറയുന്നത്. ലോകത്ത് ചിലയിടങ്ങളില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് പിതൃസ്വത്തവകാശമുണ്ടായിട്ടുണ്ട്. മാതൃസ്വത്തവകാശമുണ്ടായിട്ടുണ്ട്. പക്ഷേ പുത്രസ്വത്തവകാശം എന്ന് പറയുന്നത് ഇസ്‌ലാമില്‍ പ്രവാചകന്‍ കൊണ്ടുവന്ന അത്ഭുതകരമായ ഇന്നോവേഷനാണ്. ഒരമ്മ ജീവിച്ചിരിക്കുമ്പോള്‍ ആണ്‍കുട്ടി മരിച്ചാല്‍ ആ കുട്ടിയുടെ സ്വത്തിന്റെ ആറിലൊന്ന് അമ്മക്ക് ലഭിക്കണമെന്ന നിയമം. സ്ത്രീ സംരക്ഷണത്തിനുവേണ്ടി അദ്ദേഹം കൊണ്ടുവന്ന മറ്റൊരു അത്ഭുതമാണ് മഹര്‍. പെണ്ണ് പെണ്ണല്ല; പൊന്നാണെന്ന് തെളിയിച്ചുകൊടുത്തത് അദ്ദേഹമാണ്. പെണ്ണിനെ കല്യാണം കഴിച്ചുകൊടുക്കുമ്പോള്‍ ഇങ്ങോട്ട് ധനം ലഭിക്കുന്ന ആ പ്രാക്ടിക്കല്‍ നിയമം എല്ലാത്തിനെയും മറികടക്കുന്ന നിയമമാണ്. അതിനാല്‍ തന്നെ ആരോപണങ്ങള്‍ ഒരുവഴിക്ക് വരുമ്പോള്‍ സത്യം ഇതാണെന്ന് മറ്റൊരു വഴിയിലൂടെ പറയാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം.

ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ്/
മുബശ്ശിര്‍ മുഹമ്മദ്‌

One Response to "പ്രവാചകന്‍ എന്റേതുകൂടിയാണ്"

  1. JABBAR  December 14, 2017 at 10:03 am

    MASHA ALLAH

You must be logged in to post a comment Login