ജനാധിപത്യത്തിന്‍റെ യൂത്തന്‍ തുള്ളല്‍

ശ്രീകാന്ത് നായര്‍

  പണ്ടേതോ കമ്യൂണിസ്റ്കാരന്റെ ഒളിവിലെ ഓര്‍മകളില്‍ ആണ് കണാരേട്ടന്റെ കഥ വായിച്ചത്.
ആറടി പൊക്കവും അതിനൊത്ത വണ്ണവും കൊമ്പന്‍ മീശയുള്ള കണാരേട്ടന്‍ ആയിരുന്നു ഒളിവില്‍ കഴിയുന്ന കുട്ടി സഖാക്കളുടെ സംരക്ഷകന്‍. എന്നും വൈകീട്ട് എത്തുന്ന ഭക്ഷണത്തോടൊപ്പം കണാരേട്ടന്റെ ക്ളാസും ഉണ്ടാവും. പോലീസ് പിടിച്ചാല്‍ രഹസ്യങ്ങള്‍ പുറത്തുവിടാതെ മര്‍ദനം സഹിക്കുന്നതിനെപ്പറ്റി. കത്തിയും ഇടുപ്പില്‍ തിരുകി നടക്കുന്ന കണാരേട്ടന്‍ അന്ന് കുട്ടി സഖാക്കളുടെ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ ആയിരുന്നു.

      അങ്ങനെ ഒരുപാട് സഖാക്കളെ വിപ്ളവവീര്യം പഠിപ്പിച്ച കണാരേട്ടനെ ഒരിക്കല്‍ പോലീസ് പിടിച്ചു. ആദ്യത്തെ അടിയില്‍ ജനിച്ചതു മുതല്‍ അന്നുവരെ അറിഞ്ഞ എല്ലാ സത്യങ്ങളും കണാരേട്ടന്‍ വിളിച്ച് പറഞ്ഞു എന്നത് ചരിത്രം.

   ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് കേള്‍ക്കുമ്പോഴൊക്കെ എനിക്കോര്‍മവരിക കണാരേട്ടന്റെ കഥയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്ത രാഷ്ട്രത്തെ ഭരിക്കുന്ന പാര്‍ട്ടികളിലൊന്നും ഉള്‍പാര്‍ട്ടി ജനാധിപത്യം മഷിയിട്ടു നോക്കിയാല്‍ കാണുന്നില്ല. അച്ഛനും, മകനും കൂടി ഭരിക്കുന്ന ഡിഎംകെയും സമാജ്വാദി പാര്‍ട്ടിയും, പിന്നെ മായാവതിയുടെയും ശരദ് പവാറിന്റെയും സ്വന്തം പാര്‍ട്ടികള്‍, ഇതിനൊക്കെ മുകളില്‍ അമ്മയും കുഞ്ഞും ഭരിക്കുന്ന നമ്മളുടെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി. ഇവരെല്ലാം ഉള്ള നാട്ടില്‍ ഇപ്പോഴും ജനാധിപത്യം ഉണ്ട് എന്നതൊരു മഹാത്ഭുതം തന്നെയാണ്.

     ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന, ഏതാണ്ട് എല്ലാ കൊല്ലവും ഒരു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സാരിത്തുമ്പില്‍ ഒതുങ്ങിപ്പോയതെങ്ങനെ എന്നറിയാന്‍ അല്പം ചരിത്രം മറിച്ചുനോക്കണം. പിറവി കൊണ്ട 1885 മുതല്‍ സ്വാതന്ത്യ്രം കിട്ടിയ 1947 വരെ ഉള്ള അറുപത്തിരണ്ട് വര്‍ഷങ്ങളില്‍ അമ്പത്തിമൂന്ന് വ്യത്യസ്ത പ്രസിഡന്റുമാര്‍ ഉണ്ടായിരുന്നു കോണ്‍ഗ്രസിന്. നെഹ്രുവിന്റെ കൈപ്പിടിയില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെ കീഴിലേക്ക് പോകും വരെയുള്ള മുപ്പത് വര്‍ഷത്തില്‍ (1947-1977) പ്രസിഡന്റുമാരുടെ എണ്ണം പത്തായി ചുരുങ്ങി.

     വല്ലഭായി പട്ടേലിന്റെ മരണശേഷം പാര്‍ട്ടി നെഹ്റുവിന് കീഴില്‍ ആയിരുന്നെങ്കിലും ലാല്‍ ബഹദൂര്‍ ശാസ്ത്രിയെപ്പോലെ, കാമരാജിനെപ്പോലെ വ്യക്തിത്വമുള്ള നേതാക്കളുടെ സ്വരം ഉയര്‍ന്നു കേട്ടിരുന്നു പാര്‍ട്ടിയില്‍ . പാര്‍ട്ടിയെ ജനങ്ങളോട് അടുപ്പിക്കാന്‍ കാമരാജ് നിര്‍ദേശിച്ച പ്ളാന്‍ അനുസരിച്ച് രാജി വയ്ക്കാന്‍ നെഹ്റു തയ്യാറായി എന്ന് കേട്ടിട്ടുണ്ട്.

    ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള പാര്‍ട്ടിയുടെ പോക്ക് തുടങ്ങുന്നത് ഇന്ദിരാ ഗാന്ധിയും പാര്‍ട്ടി നേതൃത്വവും തമ്മില്‍ അകലുന്നതോടെയാണ്. പിന്നീട് കോണ്‍ഗ്രസ് ഐ ആയി മാറിയ, ആദ്യം കോണ്‍ഗ്രസ് ആര്‍ ആയിരുന്നു പാര്‍ട്ടി ഉണ്ടാക്കി ഇന്ദിരാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിടുമ്പോള്‍ ഭൂരിപക്ഷം നേതാക്കളും, പിന്നെ 71ലെ ഇലക്ഷനില്‍ ജനങ്ങളും അവരെ ആണ് അംഗീകരിച്ചത്. അടിയന്തിരാവസ്ഥ എന്ന ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനങ്ങളില്‍ പോലും പാര്‍ട്ടി ഇന്ദിരിക്കൊപ്പം നിന്നതോടെ ഗാന്ധി ഫാമിലിയുടെ സ്വന്തം പാര്‍ട്ടി ആയി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞു.
ഒരു പക്ഷേ, അന്ന് ജനാധിപത്യത്തിന്റെ വശത്ത് നില്‍ക്കാന്‍ പാര്‍ട്ടിയും ജനങ്ങളും തീരുമാനിച്ചിരുന്നുവെങ്കില്‍ ഇന്ത്യയുടെ ചരിത്രം തന്നെ മാറിപ്പോയേനെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

    എഴുപത്തിഎട്ടില്‍ ഇന്ദിരാഗാന്ധി പ്രസിഡന്റായി അവരോധിക്കപ്പെട്ടതിന് ശേഷം പാര്‍ട്ടിയെ നയിച്ചവരെ ഒരൊറ്റ വിരലില്‍ എണ്ണാം. 84ലെ അവരുടെ മരണം വരെ ഇന്ദിരാഗാന്ധി. പിന്നീടങ്ങോട്ട് രാജീവ് ഗാന്ധി ഉണ്ടായിരുന്ന കാലത്തോളം രാജീവ് ഗാന്ധി. പ്രധാനമന്ത്രിയും പാര്‍ട്ടിനേതാവും ഒന്ന് എന്ന തത്വം നരസിംഹറാവുവും തെറ്റിച്ചില്ല. അധികാരം ഇല്ലാതിരുന്ന രണ്ട് വര്‍ഷം (96-98) പാര്‍ട്ടിയെ നയിക്കാനുള്ള യോഗം സിതാറാം കേസരിക്കും കിട്ടി.

    ഗാന്ധി ഫാമിലിയുടെ പിറകെ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവരില്ലാതെ നിലനില്‍പില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് പാര്‍ട്ടി 98ല്‍ സോണിയാ ഗാന്ധിയെ നേതൃത്വം ഏല്‍പിക്കുന്നത്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ സത്യത്തില്‍ ഒരുമിച്ചു നിര്‍ത്തുന്നത് ഗാന്ധി ഫാമിലി എന്ന ഫെവിക്കോള്‍ ആണ്. പാര്‍ട്ടിയെ അവര്‍ക്ക് ആവശ്യം ഉള്ളതില്‍ കൂടുതല്‍ പാര്‍ട്ടിക്ക് അവരെ ആവശ്യം ഉണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സത്യസന്ധമായ ഒരു ചിത്രം നമുക്ക് കിട്ടുന്നു.

     പിന്നീടങ്ങോട്ട് 1998-ല്‍ ഇന്ന് വരെയുള്ള പതിനാല് വര്‍ഷം (98-2012) സോണിയാഗാന്ധിയുടെ കീഴിലെ അച്ചടക്കമുള്ള കുട്ടിയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ പാര്‍ട്ടി.

     അന്ധമായ ഈ ഭക്തി തന്നെയാണ് ഇന്ന് കേരളത്തിലും കാണാവുന്നത്. ഹാലിയുടെ വാല്‍നക്ഷത്രം രണ്ടു തവണ കണ്ട വൃദ്ധന്മാര്‍ പോലും ഒരു കെപിസിസി തിരഞ്ഞെടുപ്പ് കാണാന്‍ യോഗ്യമില്ലാതെ മരിക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെ.
തൊടുപുഴയില്‍ തിരഞ്ഞെടുപ്പിനു ശേഷം ചെയര്‍മാന്‍ നാല് മണിക്കൂര്‍ യൂത്തന്‍ തുള്ളല്‍ നടത്തി എന്നു കേള്‍ക്കുമ്പോള്‍, കോണ്‍ഗ്രസുകാരുടെ വിനീത വിധേയത്വത്തേക്കാള്‍ മെച്ചമല്ലേ അത് എന്ന് ജനാധിപത്യ വിശ്വാസി ചിന്തിച്ചാല്‍ തെറ്റ് പറയാനാവുമോ?

You must be logged in to post a comment Login