മികവുണ്ടോ, പണമില്ലാതെ പഠിക്കാം

മികവുണ്ടോ,  പണമില്ലാതെ പഠിക്കാം

സ്കോളര്‍ഷിപ്പുകളുടെ വിശദവിവരങ്ങളുള്‍പ്പെടുത്തി കഴിഞ്ഞ ലക്കത്തില്‍ വന്ന കുറിപ്പിന്‍റെ രണ്ടാംഭാഗം.

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്‍റ് ഹൗസിനു മുന്നില്‍ വലിയ ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഈ പ്രതിഷേധ പ്രകടനത്തില്‍ ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ (ഖചഡടഡ) ഉന്നയിച്ച ആവശ്യം ഇതായിരുന്നു. യൂണിവേഴ്സിറ്റിയിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നിലവിലുള്ള മിന്‍സ് കംമെറിറ്റ് (ങഇങ) സ്കോളര്‍ഷിപ്പ് തുക അപര്യാപ്തമായതിനാല്‍ അത് വര്‍ദ്ധിപ്പിക്കണം. ഈ സ്കോളര്‍ഷിപ്പ് നേടിയ ഒരു വിദ്യാര്‍ത്ഥിക്ക് പ്രതിമാസം 1500 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് ഒന്നിനും തികയില്ല എന്നതിനാല്‍ സ്കോളര്‍ഷിപ്പ് തുക ചുരുങ്ങിയത് 3000 രൂപയായി ഉയര്‍ത്തണമെന്നതായിരുന്നു പ്രധാന ആവശ്യം. ഒരു ലക്ഷം രൂപക്ക് താഴെ വാര്‍ഷികവരുമാനമുള്ള കുടുംബത്തില്‍ നിന്നുള്ള രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും ജെഎന്‍യുവിലെ എംസിഎം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നത്. ജെഎന്‍യുഎസ്യു പ്രസിഡന്‍റ് ലെനിന്‍ പറയുന്നതിങ്ങനെയാണ് : സ്കോളര്‍ഷിപ്പ്തുക ഒരു വിദ്യാര്‍ത്ഥിയുടെ ട്യൂഷന്‍ ഫീക്കും മെസ്സിനുമാണ് നീക്കിവച്ചിരിക്കുന്നതെങ്കിലും ഒന്നിനും തികയാത്ത അവസ്ഥയാണുള്ളത്. 2006 മുതല്‍ ഈ സ്കോളര്‍ഷിപ്പ് തുകയില്‍ ഒരു വര്‍ദ്ധനവും ഉണ്ടായിട്ടില്ല. സ്കോളര്‍ഷിപ്പുകള്‍ നേടിയെടുക്കാനുള്ള വിദ്യാര്‍ത്ഥികളുടെ ശ്രമമാണിത്. 

ഇനി ലോകത്തെ ഏറ്റവും മികച്ച സ്കോളര്‍ഷിപ്പുകളിലൊന്നായ റോഡ്സ് സ്കോളര്‍ഷിപ്പ് ഈ വര്‍ഷം നേടിയ ചില ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടാം. 
പ്രിയങ്ക ഡിസൂസ
ഐഐടി ബോംബെയില്‍ ബിരുദാനന്തര ബിരുദ(ടെക്നോളജി)ത്തിന് പഠിക്കുന്ന പ്രിയങ്ക 2013ലെ റോഡ്സ് സ്കോളര്‍ഷിപ്പ് നേടിയ ഇന്ത്യക്കാരില്‍ ഒരാളാണ്. കാംബ്രിഡ്ജിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്ത പ്രിയങ്ക ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ ടെക്നോളജി വിഷന്‍ 2035 പ്രോഗ്രാമിന്‍റെ ഭാഗമായി ഇപ്പോള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് പുതിയ ടെക്നോളജി ആശയങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി അക്കാദമിക ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ഈ വിദ്യാര്‍ത്ഥിനി ഒട്ടനവധി കോണ്‍ഫറന്‍സ് പ്രസന്‍റേഷനുകളും നടത്തിയിട്ടുണ്ട്. 2011ല്‍ ഇന്ത്യയിലെ വിവിധ ചേരി പ്രദേശങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ചെസ്, ടെന്നീസ്, മാജിക് തുടങ്ങിയവയില്‍ കന്പമുള്ള പ്രിയങ്ക കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഗവേഷണ പഠനത്തിനൊരുങ്ങുകയാണിപ്പോള്‍..

ആരുഷി ഗാര്‍ഗ്
ഇപ്പോള്‍ ഹൈദരാബാദില്‍ താമസിക്കുന്ന ആരുഷിയാണ് ഈ വര്‍ഷത്തെ റോഡ്സ് സ്കോളര്‍ഷിപ്പ് നേടിയ മറ്റൊരാള്‍. ഹൈദരാബാദിലെ NASLAR യൂണിവേഴ്സിറ്റിയില്‍ എല്‍എല്‍ബിക്ക് പഠിക്കുന്നു. ഈ വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കുന്ന ആരുഷി 2011ല്‍ സൗത്ത് ഏഷ്യ റൗണ്ട്സ് ഓഫ് ഹെന്‍റി ഡുനന്‍റ് മെമ്മോറിയല്‍ മൂട്ട് കോര്‍ട്ട് കോംപിറ്റീഷനില്‍ ബെസ്റ്റ് സ്പീക്കര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. കൂടാതെ Environment Law and Practicle എന്ന ജേണലില്‍ കണ്ടന്‍റ് എഡിറ്ററാണ്. അന്താരാഷ്ട്ര ക്രിമിനല്‍ നിയമത്തില്‍ ഗവേഷണ പഠനം നടത്താനാണ് താല്‍പര്യം.

ജല്‍ഹീദ് കൗര്‍
ഡല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ ബിഎ ഇകണോമിക്സിന് പഠിക്കുന്ന ജല്‍ഹീദ് കൗര്‍ ഈ വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കും. ഇന്ത്യന്‍ തെരുവുകളിലെ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന Eclair എന്ന സന്നദ്ധ സംഘടന കൗറിന്‍റെ സംഭാവനയാണ്. 2012ലെ പഞ്ചാബ് അസംബ്ലി ഇലക്ഷനില്‍ സിവില്‍ സൊസൈറ്റി എഗയ്ന്‍സ്റ്റ് ഗ്രഗസ് മൂവ്മെന്‍റിന്‍റെ യൂത്ത് കോഓര്‍ഡിനേറ്റര്‍ ആയിരുന്നു. സാമൂഹ്യശാസ്ത്രത്തില്‍ വാല്യുബേസ്ഡ് ഇടപെടലുകള്‍ നടത്താനാണ് കൗറിന്‍റെ ആഗ്രഹം.

കല്ല്യാണി രാമചന്ദ്രന്‍
ഡല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍സില്‍ നിന്ന് 2012ല്‍ ബിഎ ഹിസ്റ്ററി ഓണേഴ്സില്‍ ബിരുദമെടുത്തു. ടോകിയോ മിസ്തുബിഷി യുഎഫ് ജെ സ്കോളര്‍ഷിപ്പ് നേടിയാണ് പഠിച്ചത്. അക്കാദമിക മികവിനുള്ള ഹിസ്റ്ററി പ്രൈസ് ഫോര്‍ അക്കാദമിക് പ്രൊഫിഷ്യന്‍സി അവാര്‍ഡ് നേടി. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ള കല്ല്യാണി പാരീസിലെ സ്പിയോസ് ഫോട്ടോ ഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫോട്ടോ ജേര്‍ണലിസത്തില്‍ സമ്മര്‍കോഴ്സ് ചെയ്തിട്ടുണ്ട്. ബാംഗ്ലൂരില്‍ ദിഹിന്ദു പത്രത്തില്‍ ഫോട്ടോഗ്രാഫിയില്‍ ഇന്‍റേണ്‍ഷിപ്പും ചെയ്തു.
മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നുള്ള ഈ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്തെ ഏറ്റവും പ്രശസ്തമായ റോഡ്സ് സ്കോളര്‍ഷിപ്പ് തന്നെ നേടിയെടുക്കാനായത് യാദൃഛികമല്ല; മറിച്ച് തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി എല്ലാ വിധത്തിലും തയ്യാറെടുപ്പുകള്‍ നടത്തിയതു കൊണ്ടാണ് ഇവര്‍ക്കത് ലഭിച്ചത്.

റോഡ്സ് സ്കോളര്‍ഷിപ്പ്
ഇനി റോഡ്സ് സ്കോളര്‍ഷിപ്പിനെക്കുറിച്ച് വിശദമായി പറയാം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ പിജി കോഴ്സ് ചെയ്യുന്ന, മികവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പുറത്തുള്ള വ്യത്യസ്തരായ എക്സപ്ഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ഓക്സ്ഫഡ് യൂണിവേഴ്സിറ്റി റോഡ്സ് സ്കോളര്‍ഷിപ്പ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണിത്. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയില്‍ ബിരുദത്തിന് പഠിക്കുന്ന അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അക്കാദമിക മികവിന് പുറമെ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ ഇവര്‍ക്ക് കഴിവുണ്ടായിരിക്കണം. നേതൃപാടവമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

1903ല്‍ നിലവില്‍ വന്ന ഈ സ്കോളര്‍ഷിപ്പിന് ഓരോ വര്‍ഷവും പതിനാല് രാജ്യങ്ങളില്‍ നിന്നായി 83പേര്‍ അര്‍ഹരാവുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഓരോ വര്‍ഷവും അഞ്ച് റോഡ്സ് സ്കോളര്‍ഷിപ്പുകളുണ്ട്. ഉന്നതമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പൊതു താല്‍പര്യാര്‍ത്ഥം മികച്ച സേവനങ്ങള്‍ കാഴ്ചവെക്കാനും അന്താരാഷ്ട്ര സമാധാനം സ്ഥാപിക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് റോഡ്സ് സ്കോളര്‍ഷിപ്പിനുള്ളത്. വളരെ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്ന ഈ സ്കോളര്‍ഷിപ്പിലേക്ക് റോഡ്സ് സ്കോളര്‍മാരെ തിരഞ്ഞെടുക്കുന്നത് ഓക്സ്ഫഡിലെ അക്കാദമിക വിദഗ്ധരും റോഡ്സ് അലുംനി അംഗങ്ങളുമടങ്ങുന്ന ഒരു ജ്യൂറിയാണ്.

അപേക്ഷകരുടെ പ്രായം 18നും 28നും ഇടയിലായിരിക്കണം. ഓക്സ്ഫഡില്‍ ചേര്‍ന്നാല്‍ ഏത് കോഴ്സിന് പഠിക്കുമെന്നും അത് എന്തുകൊണ്ടാണെന്നും വിവരിക്കുന്ന പേഴ്സണല്‍ സ്റ്റേറ്റ്മെന്‍റും വിശദമായ ബയോഡാറ്റയും അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കുകയും വേണം. ഓരോ വര്‍ഷവും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ അധ്യയന കാലയളവനുസരിച്ച് സ്പ്രിംഗിലും സമ്മറിലുമാണ് റോഡ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. വിവിധ വിദ്യാഭ്യാസ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരെയാണ് സ്കോളര്‍ഷിപ്പിലേക്ക് തിരഞ്ഞെടുക്കുന്നത്. റോഡ്സ് സ്കോളര്‍ഷിപ്പിന്‍റെ സെലക്ഷന്‍ പ്രക്രിയയില്‍ അപേക്ഷകരുടെ മതം, ജാതി, വര്‍ഗ്ഗം, നിറം, സാമൂഹ്യപദവി, വൈകല്യം തുടങ്ങിയവയൊന്നും പ്രശ്നമാക്കാറില്ല. അതേസമയം ജൂറി മറ്റു ചില മാനദണ്ഡങ്ങളാണ് പരിശോധിക്കുന്നത്: തന്‍റെ മുഴുവന്‍ കഴിവുകളും പ്രകടിപ്പിക്കുന്ന രീതിയില്‍ ഒരു സമൂഹത്തെ നയിക്കാനുള്ള ശേഷി, പിന്നാക്കാവസ്ഥയില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ സമര്‍പ്പണ ജീവിതം നയിക്കാനുള്ള മനോഭാവം, ആകര്‍ഷകമായ വ്യക്തിത്വം, ലീഡര്‍ഷിപ്പ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റോഡ്സ് സ്കോളര്‍ഷിപ്പിലേക്കുള്ള സെലക്ഷന്‍. കൂടുതലറിയാന്‍ rhodesscholar.ogr സന്ദര്‍ശിക്കുക.

ഡോ. മന്‍മോഹന്‍സിംഗ് സ്കോളര്‍ഷിപ്പ്
കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡിക്ക് അഡ്മിഷന്‍ ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് ഡോ. മന്‍മോഹന്‍സിംഗ് സ്കോളര്‍ഷിപ്പ്. യുകെ വിസ, അക്കാദമിക ഫീസ്, യാത്രക്കൂലി, പഠനകാലയളവിലെ ജീവിതച്ചെലവ് എന്നിവ അടങ്ങിയതാണ് പ്രശസ്തമായ ഈ സ്കോളര്‍ഷിപ്പ്. ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പാസായിരിക്കണം. കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഗവേഷണ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഉത്തമം. യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ Dr.Manmohan Sing Sholorship എന്ന ലിങ്കില്‍ വിശദ വിവരങ്ങള്‍ ഉണ്ട്.

ഓക്സ്ഫഡ് ആന്‍റ് കാംബ്രിഡ്ജ് സൊസൈറ്റി ഓഫ് ഇന്ത്യ സ്കോളര്‍ഷിപ്പ്
ഓക്സ്ഫഡിലോ കാംബ്രിഡ്ജിലോ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് ഓക്സ്ഫഡ് ആന്‍റ് കാംബ്രിഡ്ജ് സൊസൈറ്റിഓഫ് ഇന്ത്യ സ്കോളര്‍ഷിപ്പ്. (OCSI) ചുരുങ്ങിയത് നാല് ലക്ഷം രൂപയാണ് തുക. ഓക്സ്ഫഡിലോ കാംബ്രിഡ്ജിലോ ഏതെങ്കിലും ഒരു കോഴ്സിന് പ്രവേശനം നേടിയാല്‍ മതി. പ്രവേശനത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് www.risalaonline.com ല്‍ ഡയറക്ഷന്‍ വായിച്ചാല്‍ മതി. സ്കോളര്‍ഷിപ്പിന്‍റെ പൂര്‍ണ വിവരങ്ങള്‍ www.oxbridgeindia.com ല്‍ കാണാം.

രത്തന്‍ടാറ്റ സ്കോളര്‍ഷിപ്പ്
ഇംഗ്ലണ്ടിലും അമേരിക്കയിലും പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് രത്തന്‍ടാറ്റ സ്കോളര്‍ഷിപ്പ്. പി ജി, പിഎച്ച്ഡി, വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് നടക്കുന്ന മിഡ്കരിയര്‍ പ്രോഗ്രാം, സെമിനാര്‍, കോണ്‍ഫറന്‍സ് തുടങ്ങിയവയില്‍ പങ്കെടുക്കുന്നതിനുള്ള ട്രാവല്‍ ഗ്രാന്‍റും നല്‍കുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് www.ratantatascholorship.com സന്ദര്‍ശിക്കുക.

ഗേറ്റ്സ് കാംബ്രിഡ്ജ് സ്കോളര്‍ഷിപ്പ്
കാംബ്രിഡ് യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് അഡ്മിഷന്‍ നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോക പ്രശസ്തമായ ഗേറ്റ്സ് സ്കോളര്‍ഷിപ്പിലേക്ക് അപേക്ഷിക്കാം. പഠന താമസ യാത്രചെലവുകള്‍ മുഴുവന്‍ ഈ സ്കോളര്‍ഷിപ്പിലുണ്ട്.

മഹാത്മാഗാന്ധി സ്കോളര്‍ഷിപ്പ്
സാമൂഹ്യ സേവന രംഗത്ത് ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ വേണ്ടി ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പാണ് ലണ്ടന്‍ മെട്രോ പൊളിറ്റന്‍ മഹാത്മാഗാന്ധി സ്കോളര്‍ഷിപ്പ്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന.

മൗലാന ആസാദ് സ്കോളര്‍ഷിപ്പ്
ഒരു സാന്പത്തിക പ്രോത്സാഹനമില്ലാതെ തുടര്‍ പഠനം നടത്താന്‍ കഴിയാത്ത ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി മൗലാനാ ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പാണ് മൗലാനാ ആസാദ് നാഷണല്‍ സ്കോളര്‍ഷിപ്പ്. സ്കൂള്‍/ കോളജ് ഫീസ്, സിലബസ് പ്രകാരമുള്ള പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, ഹോസ്റ്റല്‍ എന്നിവയ്ക്കുള്ള സാന്പത്തിക സഹായമാണ് ഈ സ്കോളര്‍ഷിപ്പിലുള്ളത്. പത്താം ക്ലാസില്‍ അന്പത് ശതമാനം മാര്‍ക്കോടെ വിജയിച്ച ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് മൗലാനാ ആസാദ് സ്കോളര്‍ഷിപ്പിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മുഴുവന്‍ മാര്‍ഗങ്ങളില്‍ നിന്നുമുള്ള കുടുംബത്തിന്‍റെ വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. പ്ലസ് വണ്ണിന് അഡ്മിഷന്‍ നേടിയിരിക്കുകയും വേണം. സപ്തംബര്‍ 30 വരെ അപേക്ഷിക്കാം.www.maef.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

യാസര്‍ അറഫാത്ത്

2 Responses to "മികവുണ്ടോ, പണമില്ലാതെ പഠിക്കാം"

  1. MOHAMMED A. RAHIM  October 19, 2013 at 7:10 pm

    ASWR……….
    I would like to know if there are any scholoarship whom are enrolled in MBBS course?
    Try to publish in coming issues and also let me know once available.

    Thanks

    • ധാർമിക വിപ്ലവം/MoralRevolution  December 11, 2013 at 5:03 am

      Yes Mohamed….we have system to give scholarship to professional college students who are struggling known as Wisdom Scholarship…you can contact SSF activists in your area for more details..or Pls go to below link and apply online:http://wisdom.rsconline.org/

You must be logged in to post a comment Login