ഫാഷിസത്തോടുള്ള സാമ്യതകള്‍

ഫാഷിസത്തോടുള്ള സാമ്യതകള്‍

ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന സ്വപ്‌നം കണ്ടിറങ്ങിയ മോഡി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും കൂടുതല്‍ പ്രയോഗിച്ചത് വികസനം എന്ന പദമായിരുന്നു. അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നാസിസം വളര്‍ത്തിയതു ജര്‍മനിയെ ഒരിക്കല്‍ കൂടി മഹത്തരമാക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടിയാണ് തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ ട്രംപ് അധികാരത്തിലേറിയതും ഇതേ വാക്യം ഉയര്‍ത്തിപ്പിടിച്ചാണ്. അമേരിക്കയെ ഒരിക്കല്‍ കൂടി മഹത്തരമാക്കുക. ലോകത്ത് വളര്‍ന്നു വന്ന തീവ്ര-വര്‍ഗീയ-മതമൗലിക പ്രസ്ഥാനങ്ങളൊക്കെ അതാതുരാജ്യത്തിന്റെ, മതത്തിന്റെ മഹത്വം തിരിച്ചുപിടിക്കാനോ നഷ്ടപ്പെട്ട ആത്മാവ് പുനഃസ്ഥാപിക്കാനോ ഇറങ്ങിത്തിരിച്ചവരാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. തങ്ങള്‍ക്കു മുമ്പ് ഭരണം നടത്തിയവരെയും മതം പ്രചരിപ്പിച്ചവരെയും അനുഷ്ടിച്ചവരെയും രാജ്യശത്രുക്കളും മതശത്രുക്കളുമാക്കുക എന്ന എളുപ്പവഴിയും ഇവരെല്ലാം സ്വീകരിച്ച് പോന്നു. മുസ്‌ലിം ലോകത്ത് തീവ്രവാദം വളര്‍ത്തിയ മുഴുവന്‍ സംഘടനകളുടെയും വേരുകള്‍ പരിശോധിച്ചാല്‍ കിട്ടുന്നതും മറ്റൊന്നല്ല. ഖവാരിജുകള്‍ മുതല്‍ ആധുനിക ഐസിസ് വരെ തൗഹീദ് എന്ന അടിസ്ഥാന ശിലയില്‍ തൂങ്ങിപ്പിടിച്ചാണ് ജീവിക്കാന്‍ ശ്രമിച്ചതെന്ന വസ്തുത ചെറിയൊരു കാര്യമല്ല. തങ്ങളല്ലാത്തവരെയെല്ലാം വികസന വിരോധികളോ രാജ്യ ശത്രുക്കളോ മതത്തിനു പുറത്തുപോയവരോ ആക്കിമാറ്റാനും നിഷ്‌കാസനം ചെയ്യാനും പരസ്യമായോ രഹസ്യമായോ ഈ പ്രസ്ഥാനങ്ങളൊക്കെ മുന്‍കയ്യെടുത്തു. തങ്ങള്‍ കാലത്തിനു മുമ്പേ സഞ്ചരിക്കുന്നവരാണെന്നും ബാക്കിയുള്ളവരെല്ലാം പിന്തിരിപ്പന്മാരും യാഥാസ്ഥിതികരുമാണെന്നും പ്രചരിപ്പിക്കാനും ഈ പ്രസ്ഥാനങ്ങള്‍ ഒട്ടും മടി കാണിച്ചില്ല. മോഡി ഇന്ത്യയിലെ മതേതര വിശ്വാസികളെയും, ഹിറ്റ്‌ലര്‍ ജര്‍മനിയിലെ ജൂതന്മാരെയും കമ്മ്യൂണിസ്റ്റുകളെയും, അല്‍ഖാഇദയും ഐസിസും മുസ്‌ലിം ലോകത്തെ ബഹുഭൂരിപക്ഷം സുന്നി വിശ്വാസികളെയും സമീപിക്കുന്ന രീതിയില്‍ നിന്നും ഇത് കൂടുതല്‍ വ്യക്തമാണ്.

2006ല്‍ രൂപംകൊണ്ട ഐസിസിന്റെ സ്ഥാപിത ലക്ഷ്യം വിശദീകരിക്കുന്നിടത്തെല്ലാം കാണുന്നത് തൗഹീദിന്റെ പ്രചാരണം തന്നെയാണ്. അതിനവര്‍ കൂട്ട് പിടിച്ചതാവട്ടെ പതിനെട്ടാം നൂറ്റാണ്ടില്‍ പതിനായിരങ്ങളെ തൗഹീദിന്റെ പേരില്‍ കൊന്നൊടുക്കിയ ഇബ്‌നു അബ്ദുല്‍ വഹാബിനെയും. ഏഴുവര്‍ഷം സലഫി ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സ്വകാര്യമായി കുത്തിക്കയറ്റിയാണ് ഐസിസ് അടിത്തറ ഉറപ്പിച്ചതും ആരും പ്രതീക്ഷിക്കാതെ ഒരു വെള്ളിയാഴ്ച പുറത്ത് ചാടി ലോകത്തെ വിറപ്പിച്ചതും. അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെയും മുമ്പ് ഐസിസിന്റെ നേതാവും രൂപീകരണത്തില്‍ മുഖ്യ പങ്കാളിയുമായ അബു ഉമര്‍ അല്‍ ബാഗ്ദാദിയുടെ പ്രഭാഷണങ്ങള്‍ തന്നെ ഇതിനു തെളിവാണ്.

2006 ല്‍ ഐസിസിന്റെ ലക്ഷ്യമായി അദ്ദേഹം പറഞ്ഞത് ബഹുദൈവാരാധന ഇല്ലായ്മ ചെയ്യുകയും പൂര്‍ണ തൗഹീദ് അഥവാ ഏക ദൈവാരാധന സ്ഥാപിക്കലുമായിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ നിന്നും അന്യം നിന്ന തൗഹീദ് സ്ഥാപിക്കാനുള്ള ഒരുപറ്റം യുവാക്കളെയാണ് തങ്ങള്‍ക്കാവശ്യമെന്നു അദ്ദേഹം പ്രസംഗിച്ചു. അബു ഉമര്‍ ബാഗ്ദാദിയും മറ്റൊരു നേതാവായ അബു ഹംസ മുഹാജിരിയുമായിരുന്നു അക്കാലത്തെ ഐസിസ്. ഇവരെല്ലാവരും തൗഹീദ് പഠിച്ചതാവട്ടെ അബൂമുഹമ്മദ് മഖ്ദിസിയുടെയടുത്തുനിന്നും. അബൂമുഹമ്മദ് മഖ്ദിസി തന്നെയായിരുന്നു അല്‍ഖൈദ നേതാക്കന്മാരുടെയും തൗഹീദ് ഗുരു. ഇവര്‍ക്കെല്ലാവര്‍ക്കും തൗഹീദ് കിട്ടിയത് ഇബ്‌നു അബ്ദുല്‍ വഹാബില്‍ നിന്നും അദ്ദേഹത്തെ പിന്തുണക്കുന്ന തീവ്ര സലഫി ധാരകളില്‍ നിന്നും.
ഐസിസും ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ആശയധാരകളും എന്നും ‘ശരിയായ മുസ്‌ലിമിനെ’ ഉണ്ടാക്കാനാണ് ശ്രമിച്ചത്. അവരുടെ ഭാഷയില്‍ ഇന്നുകാണുന്ന ബഹുഭൂരിഭാഗവും യഥാര്‍ത്ഥ മുസ്‌ലിംകളല്ല. മുസ്‌ലിം പേരുള്ള ബഹുദൈവാരാധകരാണ്. സൗദി അറേബ്യയില്‍ ഇബ്‌നു അബ്ദുല്‍ വഹാബ് അധികാരത്തില്‍ ഇടപെട്ടത് മുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈയാരോപണം ഉന്നയിച്ചായിരുന്നു ലക്ഷക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കിയത്. മദീന ശരീഫില്‍ സിയാറത്ത് ചെയ്യാന്‍ വരുന്നവരെയെല്ലാം വാളിനിരയാക്കി. ഗ്രാമപ്രദേശങ്ങളിലൂടെ വഹാബിപ്പട ചുറ്റിനടന്നു മുഴുവന്‍ പരമ്പരാഗത മുസ്‌ലിംകളെയും കൊന്നു. വഹാബി ആശയധാരയനുസരിച്ച് ഇതൊരു പുണ്യകര്‍മവും ഇസ്‌ലാം അനുശാസിച്ചതുമായിരുന്നു. ഇതുതന്നെയാണ് ആധുനിക വഹാബികളായ ഐസിസും കാട്ടി കൂട്ടുന്നത്. തങ്ങളുടെ ആശയധാരയെ അംഗീകരിക്കാന്‍ തയാറില്ലാത്തവരെയെല്ലാം കൊന്നൊടുക്കാന്‍ വഹാബി സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ ഐസിസ് ഭീകരര്‍ക്ക് ഒരു മടിയുമില്ലായിരുന്നു. മൊറോക്കോയിലെ അബ്ദുല്ല ബന്‍കിറാനെ, അള്‍ജീരിയയിലെ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിന്റെ സ്ഥാപകന്‍ അലിയ്യ് ബിന്‍ ഹാജ്, ടുണീഷ്യയിലെ അന്നഹ്ദയുടെ നേതാവ് റാശിദ് ഗനൂഷി, ഫിലീപ്പിന്‍സിലെ മോറോ ഇസ്‌ലാമിക് ലിബ്‌റേഷന്‍ ഫ്രണ്ടിന്റെ ശൈഖ് സലാമത്ത് ഹാഷിം തുടങ്ങിയവരെല്ലാം ഈ പട്ടികയില്‍പ്പെട്ടതാണ്. സമാധാനത്തില്‍ വിശ്വസിക്കുന്ന മുസ്‌ലിംകളെയെല്ലാം ഇവര്‍ ജാഹിലിയ്യ മുസ്‌ലിംകളാക്കി. അത്തരം മുസ്‌ലിംകളെ വധിക്കാനുള്ള ആഹ്വാനവും ഇവര്‍ നല്‍കുകയുണ്ടായി.

സൗദി പണ്ഡിതനായ ഫുആദ് ഇബ്രാഹീമിനെ ഉദ്ധരിച്ച് ഹഫിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനം ഈ വസ്തുത വരച്ചിടുന്നു: ‘2006ല്‍ ഐസിസ് രൂപീകരിക്കുമ്പോള്‍ അതിന്റെ പ്രഥമ ലക്ഷ്യമായി എഴുതിയത് തൗഹീദ് സ്ഥാപിക്കലായിരുന്നു. ഇതേ ആശയം മുന്നില്‍വെച്ചായിരുന്നു വഹാബിസത്തിന്റെ വരവും. ഐസിസിനു വേരോട്ടം ലഭിക്കാന്‍ ഇറാഖിന്റെയും സിറിയയുടെയും ഈജിപ്തിന്റെയും തെരുവുകളിലും ഗ്രാമങ്ങളിലും ഇബ്‌നു അബ്ദുല്‍ വഹാബിന്റെ പുസ്തകങ്ങളും ആശയങ്ങളുമായിരന്നു വിതരണം ചെയ്തിരുന്നത്’.
ഇീഹല ആൗ്വ്വഹല 2015ല്‍ എഴുതിയ ‘എീൃാ ുമുലൃ ടമേലേ ീേ ഇമഹശുവമലേ: ഠവല കറലീഹീഴ്യ ീള കഹെമാശര ടമേലേ’ എന്ന പുസ്തകം ഇത് കൂടുതല്‍ വിശദമാക്കുന്നുണ്ട്: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആദ്യകാല നേതാക്കളായ അബൂഉമര്‍ അല്‍ബഗ്ദാദി, അബൂഹംസഅല്‍മുഹാജിര്‍ തുടങ്ങിയവര്‍ പൂര്‍ണമായും സലഫി ആശയഗതിക്കാരായിരുന്നു. വഹാബി ആചാരപ്രകാരം മാത്രം വിശ്വസിച്ചുപോന്ന അടിസ്ഥാനാശയങ്ങളാണ് അവര്‍ വിശ്വസിച്ചുപോന്നത്. നിലവില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഔദ്യോഗിക പ്രഭാഷകനായ അബൂമുഹമ്മദ് അല്‍അദ്‌നാനിയും ഇബ്‌നു അബ്ദുല്‍വഹാബിനെയാണ് തന്റെ ജിഹാദിസ്റ്റുകള്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്നത്. വഹാബി ആശയങ്ങള്‍ മാത്രം പതിച്ച വാനുകള്‍ ആശയപ്രചരണാര്‍ത്ഥം സിറിയയുടെ ഗ്രാമപ്രദേശങ്ങളില്‍ കാണാം. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ധാരാളം പ്രസിദ്ധീകരണങ്ങളില്‍ ഔദ്യോഗിക ഉദ്ധരണികളില്‍ മിക്കതും വഹാബി പണ്ഡിതരുടേതാണ്. അല്ലാഹുവിന്റെ വിധി വിലക്കുകളെ മാത്രമേ അംഗീകരിക്കാവൂ എന്നും അല്ലാത്തവരെയെല്ലാം കൊല്ലണമെന്നും ഭൂരിഭാഗം ജിഹാദികളും വിശ്വസിച്ചു. പ്രാചീന സലഫി ആശയങ്ങളായിരുന്നു ഇതിനവര്‍ക്ക് പ്രചോദനം. മുസ്‌ലിം രാഷ്ട്രങ്ങളിലെ ഭരണാധികാരികളെയെല്ലാം അവിശ്വാസികളും വഞ്ചകരും കള്ളന്മാരുമാക്കിയ ഐ എസ് സ്ഥാപകന്‍ ബാഗ്ദാദി, മുസ്‌ലിം രാഷ്ട്രങ്ങളുമായി യുദ്ധം ചെയ്യല്‍ കുരിശുയുദ്ധത്തെക്കാളും പുണ്യമായി പരിചയപ്പെടുത്തി. വഹാബി ആശയപ്രകാരം ശിര്‍ക്ക് എവിടെ കണ്ടാലും ജിഹാദ് ചെയ്യാം. ഇതു തന്നെയാണ് ഐ എസ് ചിന്താധാരയും. ബാഗ്ദാദിയുടെ 2007ലെ പ്രഭാഷണത്തില്‍ ശിര്‍ക്ക് ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതുവരെ യുദ്ധം ചെയ്യണമെന്ന ആഹ്വാനം നല്‍കുന്നു. (ശിര്‍ക്ക് ആരോപണത്തിലൂടെ ബഹുഭൂരിഭാഗം മുസ്‌ലിംകളെ തന്നെ കൊലചെയ്യാനാണ് അവരുടെ പദ്ധതി) അവിശ്വാസം ചാര്‍ത്തി മുസ്‌ലിംകളെ തല വെട്ടുന്നതും കൊന്നൊടുക്കുന്നതും അല്‍ഖാഇദയുടെ ആചാര്യന്മാര്‍ക്ക് ഇഷ്ടമില്ലെങ്കിലും ഐ എസ് അതു സ്വീകരിച്ചത് സ്വന്തമായി ചില സലഫി വ്യാഖ്യാനങ്ങള്‍ നിര്‍മിച്ചാണ്. ബിന്‍ അലി എന്ന പണ്ഡിതനാണ് ഇത്തരം ക്രൂരതകള്‍ക്ക് ഫത്‌വ നല്‍കുന്നത്. അല്‍ഖാഇദ പണ്ഡിതന്മാരുടെ എതിര്‍പ്പിനെ ഇയാള്‍ ഉപമിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെ വഹാബി ചിന്തകളെ എതിര്‍ത്ത പണ്ഡിതരോടായിരുന്നു. അഥവാ ഇത്തരം ക്രൂരതകള്‍ വഹാബിസത്തിന്റെ അനിവാര്യതയായി അദ്ദേഹം കണ്ടു(പേജ്- 9, 10, 11).

ഇനി വേണം ഇബ്‌നു അബ്ദുല്‍ വഹാബിന്റെ കേരളത്തിലെ അനുയായികളെ പരിശോധിക്കാന്‍. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് സൗദി അറേബ്യയില്‍ രണ്ടാം പ്രാവശ്യം വഹാബി ആശയങ്ങള്‍ തഴച്ച് വളരുന്നത്. ഈ വളര്‍ച്ച സഊദിയില്‍ മാത്രം പരിമിതപ്പെടുത്തുന്നതിനു പകരം ലോകം മൊത്തം വിറ്റഴിക്കാനാണ് കൂടുതലും ശ്രമങ്ങളുണ്ടായത്. പെട്രോ ഡോളറിന്റെ വരവോടു കൂടി സൗദിക്ക് ഇത് കൂടുതല്‍ സുഖകരമായിരുന്നു. 1973 നു ശേഷം കേവലം മുപ്പതു വര്‍ഷങ്ങള്‍ കൊണ്ട് നൂറു ബില്യണ്‍ ഡോളറാണ് ഈ രാജ്യം വഹാബിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അന്യനാടുകളിലേക്ക് കയറ്റിയയച്ചത്. സോവിയറ്റ് യൂണിയന്‍ കമ്യൂണിസം പ്രചരിപ്പിക്കാന്‍ ചിലവഴിച്ചതിന്റെ പതിമൂന്നിരട്ടിയായിരുന്നുഇത്. ഇക്കാലയളവില്‍ തന്നെയാണ് കേരളത്തിലും ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ആശയങ്ങള്‍ കൊണ്ട് വരുന്നതും പ്രചരിക്കപ്പെടുന്നതും. അതും സൗദിയില്‍ പോയി മതംപഠിച്ച് വന്നവരുടെ നേതൃത്വത്തിലും. സൗദി അറേബ്യയിലും ഐസിസ് ഭൂരിപക്ഷ സിറിയ-ഇറാഖ് രാജ്യങ്ങളിലും വഹാബി ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കപ്പെട്ട പുസ്തകങ്ങളൊക്കെയും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇബ്‌നു അബ്ദുല്‍ വഹാബ് തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അന്നത്തെ സൗദി രാഷ്ട്രീയത്തെയും രാഷ്ട്ര നായകരെയുമാണ് കൂട്ടുപിടിച്ചത്. കേരളത്തിലാവട്ടെ, ഇതിനു സാധുത കിട്ടിയത് മുസ്‌ലിം ലീഗിലൂടെയും ലീഗിലെ വഹാബീ നേതാക്കളിലൂടെയുമായിരുന്നു. നേരത്തെ പറഞ്ഞത് പോലെ തങ്ങളല്ലാത്തവരെയെല്ലാം പിന്തിരിപ്പന്മാരും മതത്തിനു പുറത്തുള്ളവരുമാക്കാന്‍ കേരളത്തിലെ ഇബ്‌നു അബ്ദുല്‍ വഹാബിന്റെയാളുകള്‍ ആവോളം പരിശ്രമിച്ചു. എല്ലാത്തിനും അവര്‍ മുന്നില്‍ വെച്ചത് തൗഹീദിനെയായിരുന്നു. ബാക്കിയുള്ളവരെല്ലാം ബഹുദൈവാരാധകരും അവരെ കൊല്ലല്‍ നിര്‍ബന്ധവുമാക്കി.

പ്രാചീനവും അതിവന്യവുമായ ഈ ആശയങ്ങളെ വിറ്റഴിക്കാന്‍ ഇബ്‌നു അബ്ദുല്‍ വഹാബ് സൗദിയിലും അനുയായികള്‍ കേരളത്തിലും സ്വയം പരിചയപ്പെടുത്തിയത് ഉത്പതിഷ്ണുക്കള്‍ എന്ന പേരിലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. സൗദിയില്‍ നിന്നും ഫണ്ട് വാങ്ങി മുസ്‌ലിം യുവതക്കിടയില്‍ വിദ്വേഷം നട്ടുവളര്‍ത്തുമ്പോഴൊക്കെ ബഹുസ്വരതയും സഹിഷ്ണുതയും പാടാനും പറയാനും അവര്‍ ധൈര്യം കാണിച്ചത് ഈ കാപട്യം ശീലിച്ചത് കൊണ്ട് മാത്രമാണ്. പൊതുവെ പര്യായങ്ങളായി പ്രയോഗിക്കപ്പെടുന്ന സമാധാനം, സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നീ പദങ്ങളെ തങ്ങളുടെ സമ്മേളനത്തിന്റെ മുദ്രവാക്യമായി ഉയര്‍ത്തിക്കാട്ടുന്നത് സ്വയം വിചാരണയുടെയോ തിരുത്തലിന്റെയോ ഭാഗമല്ല, കാപട്യം ഒന്ന് കൂടി തെളിയിക്കുക മാത്രമേ ലക്ഷ്യമുള്ളൂ. തൗഹീദ് വിറ്റഴിച്ച് നടന്നവരാണല്ലോ സിറിയയിലും ഇറാഖിലും പിന്നീട് ഇസ്‌ലാമിക രാഷ്ട്രം എന്നും പറഞ്ഞു വന്നത്. സഹിഷ്ണുത ഇപ്പോള്‍ അമിതമായി പ്രസംഗിക്കുന്നതില്‍ നിന്നും സമാന സ്വഭാവങ്ങളെ പ്രതീക്ഷിക്കേണ്ടതുള്ളൂ.

പറഞ്ഞു വരുന്നത്, കേരളത്തിലെ ഇബ്‌നു അബ്ദുല്‍ വഹാബിന്റെ അനുയായികള്‍ക്കിടയില്‍ ഇപ്പോള്‍ പിടിക്കപ്പെട്ട ഐസിസ് ബന്ധങ്ങളും സമാന കൃത്യങ്ങളുമെല്ലാം ഒറ്റപ്പെട്ട ചില യാഥാര്‍ത്ഥ്യങ്ങളായി എഴുതിത്തള്ളേണ്ടതല്ല. തൗഹീദിനെ തല്ക്കാലം മാറ്റി നിര്‍ത്തി സഹിഷ്ണുതയും സമാധാനവും പ്രസിംഗിക്കുന്നതിനെ ആശാവഹമായി കാണേണ്ടതുമില്ല. രാഷ്ട്രീയക്കാരുടെയും ഒറ്റപ്പെട്ട സാംസ്‌കാരിക നേതാക്കളുടെയും പിന്തുണയില്‍ വഞ്ചിതരാവേണ്ട ആവശ്യവുമില്ല. കാരണം ഇതെല്ലാം ആഗോള തലത്തില്‍ ഇന്നും, എക്കാലവും സലഫിസവും ഇബ്‌നു അബ്ദുല്‍ വഹാബും അനുയായികളും പയറ്റിയ ആയുധങ്ങളാണ് . കേരളത്തിലെ മുജാഹിദുകള്‍ക്ക് സമാധാനത്തിലും സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും ആത്മാര്‍ത്ഥമായ വിശ്വാസവും പ്രതിബദ്ധതയുമുണ്ടെങ്കില്‍ നിര്‍ബന്ധമായും ചെയ്യേണ്ടത് ഇബ്‌നു അബ്ദില്‍ വഹാബിനെയും അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും ആശയങ്ങളെയും നിരാകരിക്കുകയാണ്. ഐസിസിനെയും അല്‍ഖാഇദയെയും തള്ളിപ്പറയുന്നതിലൂടെ സ്ഥാപിച്ചെടുക്കുന്നത് ചുള്ളിയൊടിച്ച് നാലില കാണിച്ച് മൊത്തം മരം മുറിച്ചുവെന്നു സ്ഥാപിച്ചെടുക്കല്‍ മാത്രമാണ്. അഥവാ ഇത് ജനങ്ങളുടെ, ഭരണകൂടത്തിന്റെ കണ്ണില്‍ പൊടിയിടുക മാത്രമാണ്. ഹിറ്റ്‌ലര്‍ ജര്‍മനിയെ മഹത്വപ്പെടുത്തിയല്ലോ, മോഡി ഇന്ത്യക്കു വികസനം സമ്മാനിച്ചുവല്ലോ, ട്രംപ് അമേരിക്കയുടെ പ്രതാപവും മഹത്വം തിരികെ കൊണ്ട് വന്നല്ലോ, അതുപോലെ ഇബ്‌നു അബ്ദുല്‍ വഹാബിന്റെ കേരളീയ അനുയായികള്‍ നമുക്ക് സമാധാനവും സഹവര്‍ത്തിത്വവും സഹിഷ്ണുതയും അടുത്ത ഭാവിയില്‍ തന്നുകൊണ്ടിരിക്കും. കാത്തിരിക്കാം.

ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login