ഒരു കാട്ടുതീ വരുന്നു

ഒരു കാട്ടുതീ വരുന്നു

ലിബറലിസത്തിന്റെയും നിയോലിറലിസത്തിന്റെയും രാഷ്ട്രീയതലത്തിനപ്പുറം, വ്യക്തിയുടെ താല്പര്യം, വ്യക്തിസ്വാതന്ത്ര്യം, മത-ധാര്‍മിക നിയന്ത്രണങ്ങളോടുള്ള കലാപം എന്നീ അടിസ്ഥാന സ്വഭാവങ്ങളില്‍ നിന്നു കൊണ്ട് രൂപപ്പെടുന്ന വ്യവസ്ഥകളെയെല്ലാം ഉൾക്കൊള്ളുന്ന ഒരു അംല്ല്രാ ടേം എന്ന നിലയിലാണ് ലിബറലിസം ഇപ്പോള്‍, കേരളീയ സാഹചര്യത്തില്‍ വിശേഷിച്ചും, വിമര്‍ശന വിധേയമാകുന്നത്.

ഞങ്ങളുടെ ചോയ്‌സുകളാണ് പ്രധാനം, മറ്റു ഘടകങ്ങള്‍ ഇടപെടേണ്ടതില്ല എന്ന സ്വരത്തില്‍ പൊതുവായി ഉയര്‍ന്നു കേള്‍ക്കുന്ന പലതരം താല്പര്യങ്ങള്‍, ഫെമിനിസത്തിന്റെയും ലിംഗസമത്വത്തിന്റെയും പേരിലുള്ള വാദങ്ങള്‍, അതിനോടുള്ള പ്രതികരണമായി രൂപപ്പെടുന്ന മെനിനിസമെന്നോ മറ്റോ അറിയപ്പെടുന്ന പുരുഷപക്ഷ ചര്‍ച്ചകള്‍, എല്‍ജിബിടിയില്‍ തുടങ്ങുന്ന ജന്‍ഡര്‍ ഐഡന്റിറ്റിയുടെ വാദങ്ങള്‍, ജന്‍ഡര്‍ ഐഡന്റിറ്റി ചര്‍ച്ചകളും ജന്‍ഡര്‍ ഇക്വാലിറ്റി ചര്‍ച്ചകളും സന്ധിക്കുന്ന ജന്‍ഡര്‍ ന്യൂട്രാലിറ്റി ബഹളങ്ങള്‍, നവനാസ്തികതയുടെയും മതനിരാസത്തിന്റെയും വേഷപ്പകര്‍ച്ചകള്‍, ഭരണകൂട പദ്ധതികള്‍ മുതല്‍ വിദ്യാഭ്യാസ സിസ്റ്റവും മാധ്യമങ്ങളും വരെയുള്ള, സമൂഹത്തിന്റെ പൊതുമനസ്സിനെ സ്വാധീനിക്കുന്ന മുഴുവന്‍ സംവിധാനങ്ങളിലൂടെയും നിരന്തരമായി പ്രചരിപ്പിക്കപ്പെടുന്ന മത വിരുദ്ധ പുരോഗമനവും മതവും ധാര്‍മികതയും എന്തോ പ്രശ്‌നവും ഒഴിവാക്കേണ്ടതുമാണെന്ന ബോധവും… ഇങ്ങനെ തുടങ്ങി ഒരേസമയം നിരവധി ആവിഷ്‌കാരങ്ങളിലൂടെയാണ് ലിബറലിസം കേരളത്തില്‍ പലഭാഗങ്ങളിലൂടെ ഒരു കാട്ടുതീ പോലെ പടരാന്‍ ശ്രമിക്കുന്നത്.
മനുഷ്യകുലം സഹസ്രാബ്ദങ്ങള്‍ കൊണ്ട് രൂപപ്പെടുത്തിയ കുടുംബം അടങ്ങുന്ന വ്യവസ്ഥകളെയെല്ലാം ഇല്ലായ്മ ചെയ്യുകയും എല്ലാത്തരം അരാജകത്വങ്ങള്‍ക്കും ചട്ടക്കൂടായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലിബറലിസ്റ്റ് താല്പര്യങ്ങളുടെ പൂര്‍ണമുഖം ഒന്നിച്ചു കാണുമ്പോള്‍ പൊതുസമൂഹം ഒന്നടങ്കം എതിര്‍ക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ, അവയെ താല്ക്കാലികമായി സ്വീകാര്യമാക്കുന്ന ചില ന്യായങ്ങളിലൂടെ, വിവിധ ദിശകളില്‍ നടക്കുന്ന വിവിധ മുന്നേറ്റങ്ങളിലൂടെ, പതിറ്റാണ്ടുകള്‍ കൊണ്ട് പൂര്‍ത്തിയാകുന്നൊരു പ്രക്രിയയായിട്ടാണ് ലിബറല്‍വല്കരണം പ്രവര്‍ത്തിക്കുന്നതെന്ന് കാണാനാവും.

ഉദാഹരണങ്ങളെടുക്കാം. ഈയിടെ കേരളത്തില്‍ വിവാദം സൃഷ്ടിച്ച ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ചര്‍ച്ച നോക്കൂ. ഇപ്പോള്‍ വീണ്ടും സ്റ്റുഡന്റ്‌സ് പോലീസിന്റെ കാര്യത്തിലും സമാനമായ ന്യായങ്ങള്‍ ഭരണകൂടം ഉയര്‍ത്തുന്നതു കാണാം. യഥാര്‍ത്ഥത്തില്‍, ഒരു അടിച്ചേല്‍പ്പിക്കലും അടിച്ചേല്‍പ്പിക്കല്‍ പദ്ധതിയുടെ സംസ്ഥാനത്തെ തുടക്കം എന്ന നിലയിലുള്ള ആഘോഷവുമായിരുന്നു നടന്നത്. പിന്നെ വിശദീകരണം കംഫര്‍ട്ടിലെത്തി. കുട്ടികളുടെ കംഫര്‍ട്ട് അല്ലേ നോക്കേണ്ടത്, പാന്റുടുക്കുമ്പോള്‍ കുട്ടികള്‍ക്ക് ഓടാനും ചാടാനും ബസില്‍ കയറാനും ഒക്കെ സൗകര്യമാണല്ലോ എന്നായിരുന്നു വിശദീകരണങ്ങള്‍. കേള്‍ക്കുന്ന സാധാരണക്കാര്‍ക്ക് വേഗം സ്വീകാര്യമാവുന്ന ന്യായങ്ങള്‍. കൂടെ കുട്ടികള്‍ക്ക് കുഴപ്പമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താ കുഴപ്പം എന്ന മട്ടില്‍ മതധാര്‍മികതയെ പരിഹസിക്കാനുള്ള ശ്രമങ്ങളും.
ജന്‍ഡര്‍ ഇക്വാലിറ്റി കൊണ്ടുവരാനുള്ള വഴികളിലൊന്നായിട്ടാണല്ലോ ഈ ജന്‍ഡര്‍ ന്യൂട്രാലിറ്റി അവതരിപ്പിക്കപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ആവശ്യത്തിന്റെ ആഴം സാധാരണ ജനമോ ബാഹ്യമായി മാത്രം പുരോഗമന നീക്കങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നവരോ കാണുന്നില്ല. അത് ജന്‍ഡര്‍ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ തന്നെ നടക്കുന്നതും കേരളത്തില്‍ അതിവേഗം പ്രചാരം കിട്ടുന്നതുമായൊരു ദുരൂഹ മൂവ്‌മെന്റിന്റെ തുടര്‍ച്ചയാണ്.
ട്രാന്‍സ് ജന്‍ഡര്‍ എന്നോ മൂന്നാം ലിംഗം എന്നോ പറഞ്ഞു തുടങ്ങുകയും പിന്നെ എല്‍ജിബിടിക്യൂ പ്ലസ് എന്ന മട്ടിൽ ലിംഗവൈവിധ്യങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്ത അവസ്ഥയും മറികടന്ന് ഇപ്പോള്‍ ചെന്നുനില്‍ക്കുന്നത് ലിംഗം അഥവാ ജന്‍ഡര്‍ എന്നത് ഒരു ൈബനറിയല്ല, പകരം ഒരു സ്‌പെക്ട്രമാണ്, ആയിരക്കണക്കിന് ലിംഗവൈവിധ്യങ്ങളെ ഉള്‍കൊള്ളുന്ന ഒന്നാണ് എന്നയിടത്താണ്. അതിനാല്‍ ജനനസമയത്ത് കുട്ടികളുടെ അവയവം നോക്കി തീരുമാനിക്കേണ്ടതല്ല ജന്‍ഡര്‍ എന്നും ലൈംഗികാവയവം ആണിന്റെതോ പെണ്ണിന്റെതോ ആയാലും കുട്ടിയെ ആണ്, പെണ്ണ് എന്ന് വേര്‍തിരിച്ചു വളര്‍ത്തരുതെന്നും അവര്‍ക്ക് ജന്‍ഡര്‍ റോള്‍സ് എന്ന രീതിയില്‍ കാലങ്ങളായി നാം ശീലിപ്പിക്കുന്ന കാര്യങ്ങള്‍ ശീലിപ്പിക്കരുതെന്നും, നൂറുകണക്കിന് ലിംഗവൈവിധ്യങ്ങളുണ്ടെന്നും അവ എങ്ങനെയെന്ന് അവരെ പഠിപ്പിക്കണമെന്നും എന്നിട്ട് വലുതാകുമ്പോള്‍ അവരുടെ ജന്‍ഡര്‍ അവര്‍ തന്നെ തീരുമാനിക്കട്ടെയെന്നുമാണ് ഏറ്റവും “പുരോഗമന’പരമായ നിലപാടായി പ്രചരിക്കപ്പെടുന്നത്. ഈ നിലയില്‍ കുട്ടികളെ അവരുടെ ജന്‍ഡറുകളെക്കുറിച്ച് കണ്‍ഫ്യൂഷനാക്കുന്ന പാഠ്യപദ്ധതി ഇഗ്നോ അടക്കമുള്ള യൂനിവേഴ്‌സിറ്റികളുടെ സിലബസില്‍ ഇടം പിടിച്ചുകഴിഞ്ഞു. തൊട്ടടുത്ത ഘട്ടം അത് സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നത് കേരളമായിരിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട. “പുരോഗമനം’ എന്ന വര്‍ണക്കടലാസില്‍ പൊതിഞ്ഞാല്‍ ആര്‍ത്തിയോടെ എന്തിനെയും വിഴുങ്ങാന്‍ തയാറായി നില്‍ക്കുന്ന കേരളത്തിന്റെ മനസ്സ് ചൂഷണം ചെയ്യാന്‍ ലിബറല്‍ അജണ്ടക്കാര്‍ക്ക് നന്നായറിയാം. ജന്‍ഡര്‍ ഐഡന്റിറ്റിയുടെ ഈയൊരു നിലപാടിനോട് ചേര്‍ന്ന് വരുന്ന ആശയമാണ് ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത്. കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ ജന്‍ഡര്‍ നിശ്ചയിച്ചു കൊടുക്കരുതെന്നതിന്റെ ബദല്‍ മാര്‍ഗമാണ് ജന്‍ഡര്‍ ന്യൂട്രലായ വേഷങ്ങളും റോളുകളുമെല്ലാം. യഥാര്‍ത്ഥത്തില്‍ ജന്‍ഡര്‍ ഐഡന്റിറ്റിയുടെ മൂവ്‌മെന്റ് ശക്തിപ്രാപിക്കുന്നതോടെ സ്ത്രീകളെ പുരുഷനെപ്പോലെയാക്കുന്ന സമത്വം വേണമെന്ന മുറവിളി തന്നെ അപ്രസക്തമാകുമെന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. കാരണം ആണ്‍, പെണ്‍ എന്ന ൈബനറിയെ ഇല്ലാതാക്കുകയാണ് ആ മൂവ്‌മെന്റിന്റെ ലക്ഷ്യം.

നമ്മുടെയിടയില്‍ അതിവേഗം വളരാന്‍ ശ്രമിക്കുന്ന ഈ ആശയധാരകളുടെ അടുത്ത ഘട്ടവും ആത്യന്തികഫലവും അതീവ ഗുരുതരവും അവര്‍ക്കു തന്നെ പ്രവചിക്കാനാവാത്ത വിധം മാരകവുമായിരിക്കും. അതിന്റെ ലക്ഷണങ്ങള്‍ പാശ്ചാത്യലോകത്തു നിന്നു ധാരാളമായി വരാന്‍ തുടങ്ങിയിട്ടുണ്ട്. പാശ്ചാത്യരെപ്പോലെയുള്ള സാമൂഹിക പ്രതിബദ്ധതയോ സാമൂഹിക അച്ചടക്കമോ പുലര്‍ത്താത്ത, നിയമങ്ങളെയും വ്യവസ്ഥകളെയും ലംഘിക്കുന്നതില്‍ എന്തോ ഗൂഢ ആനന്ദം കണ്ടെത്തുന്നുണ്ടോ എന്നു സംശയിക്കാന്‍ മാത്രം അച്ചടക്കമില്ലായ്മ പുലര്‍ത്തുന്ന ജനതയാണ് മലയാളികളുടേത് എന്ന നിരീക്ഷണം ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. അഥവാ നിലവിലുള്ള സാമൂഹിക വ്യവസ്ഥയുടെ അടിത്തറ തന്നെ തകര്‍ക്കുന്ന പുതിയ മൂവ്‌മെന്റുകള്‍ ഉണ്ടാക്കുന്ന അരാജക സാഹചര്യം മല്ലൂസ് എങ്ങനെ ചൂഷണം ചെയ്യുമെന്നും അതിന്റെ ആത്യന്തിക ഫലം എന്തായിരിക്കുമെന്നും വളരെ ഗൗരവപൂര്‍വമുള്ള ചര്‍ച്ച നടക്കേണ്ട കാര്യമാണ് എന്നര്‍ഥം.
എല്‍ജിബിടിക്യൂ സമൂഹം ഉയര്‍ത്തുന്ന ന്യായം അവരുടെ ലൈംഗികതാല്പര്യം ഭൂരിപക്ഷം വരുന്ന ൈബനറി (ആണ്‍, പെണ്‍ മാത്രം) സമൂഹത്തെപ്പോലെയല്ല, അതിനാല്‍ അവര്‍ക്ക് ന്യൂനപക്ഷ പരിഗണന ലഭിക്കണമെന്നാണ്. പ്രത്യക്ഷത്തില്‍ ഇരവാദത്തിന്റെ സ്വഭാവം കാണിക്കുന്ന മൂവ്‌മെന്റാണിത്. അതിലെ അംഗങ്ങള്‍ എപ്പോഴും അവരുടെ ഒറ്റപ്പെടലിന്റെ കഥ പറഞ്ഞ് സഹതാപ മാർഗേണയുള്ള സ്വീകാര്യത നേടാൻ ശ്രമിക്കുന്നതായി കാണാറുണ്ട്. മാരകമായ പൊളിറ്റിക്കല്‍ താല്പര്യമുള്ള മൂവ്‌മെന്റാണിതെന്നും അവര്‍ അതിന്റെ ആയുധങ്ങളാക്കപ്പെടുകയാണെന്നും അവര്‍ക്കുതന്നെ അറിയില്ല, അല്ലെങ്കില്‍ അവര്‍ അതേപ്പറ്റി ശ്രദ്ധാലുക്കളല്ല എന്നതാണ് വസ്തുത.

ന്യൂനപക്ഷ പദവിയും അതുവഴി സമൂഹത്തില്‍ എല്ലാ തലത്തിലും തങ്ങളുടെ ഐഡന്റിറ്റി അംഗീകരിച്ചു കൊണ്ടു തന്നെയുള്ള പരിഗണനയുമാണ് അവരുടെ ആവശ്യം. ആണിനു ആണിനോടു മാത്രം ലൈംഗിക താല്പര്യം തോന്നുന്ന “ഗേ’ കളും പെണ്ണിനു പെണ്ണിനോടു മാത്രം താല്പര്യം തോന്നുന്ന “ലെസ്ബിയന്‍സും’ ആണിന്റെ ശരീരത്തില്‍ വഴിതെറ്റി എത്തിപ്പെട്ട പെണ്ണാണ് എന്നോ പെണ്ണിന്റെ ശരീരത്തില്‍ വന്നുപെട്ട ആണാണ് എന്നോ സ്വയം കരുതുന്ന ട്രാന്‍സ് ജന്‍ഡറുകളും പിന്നെ പറഞ്ഞാല്‍ തീരാത്തത്ര മറ്റു ഭിന്നലൈംഗികതയും ചേര്‍ന്നതാണ് ഈ മൂവ്‌മെന്റ്. ഞങ്ങള്‍ ഇങ്ങനെയാണ്, ഞങ്ങളോടുള്ള വെറുപ്പ് വ്യത്യസ്ത തരം ഫോബിയയാണ്, ഞങ്ങളെ ഞങ്ങളായി ജീവിക്കാന്‍ അനുവദിക്കണമെന്നതാണ് അവരുടെ വാദമുഖങ്ങളുടെ ബാഹ്യവശം. ഇവര്‍ക്കു വേണ്ടി കൂടെയാണ് ഈയിടെ എസ്എഫ്‌ഐ, ലിംഗാതിര്‍ത്തികളില്ലാത്ത പ്രണയം പറഞ്ഞു പോസ്റ്ററുകള്‍ ഇറക്കിയത്. ഈ മാനസികാവസ്ഥകള്‍ പ്രകടിപ്പിക്കുന്ന വ്യക്തികളില്‍ ഹോര്‍മോണലോ ജനിറ്റിക്കലോ മറ്റോ ആയ കാരണങ്ങളാല്‍ ജന്‍മനാ തന്നെ ഇത്തരം അവസ്ഥകള്‍ വന്നു ചേരുന്നവരുണ്ട്. അവര്‍ മാത്രമാണ് പരിഗണന അര്‍ഹിക്കുന്നവര്‍. പക്ഷേ, ആ പരിഗണന സമൂഹത്തിന്റെ മൊത്തം വ്യവസ്ഥകളെ തകിടം മറിക്കുന്ന മൂവ്‌മെന്റുകളായിട്ടല്ല നല്‍കപ്പെടേണ്ടത്, അവരെ ഉള്‍കൊള്ളുകയും അവരെ സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള ഇടപെടല്‍ നടത്തുകയും ചെയ്തു കൊണ്ടാണ്. അവരുടേത് വേറൊരു സാധാരണ ജീവിതമാണ് എന്ന വാദങ്ങളൊക്കെ കേള്‍ക്കാന്‍ കൊള്ളുമെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ് എന്നതു കൊണ്ടു മാത്രം തന്നെ അത് പൊതുസമൂഹത്തിന് അനുവദിക്കാനാകില്ല. എന്നാല്‍ നല്ലൊരു പക്ഷവും പലതരം സാഹചര്യങ്ങള്‍ കൊണ്ട് ഈ മാനസികാവസ്ഥയിലേക്ക് എത്തിപ്പെടുന്നവരാണ്. അത് കുറേക്കൂടി ഗൗരവതരമാണ്.

എൽ ജി ബി ടിക്കാര്‍ക്ക് കുടപിടിച്ചു കൊടുക്കുന്നത് ഇന്‍സെസ്റ്റ് (മാതാപിതാക്കളും മക്കളും സഹോദരങ്ങളുമൊക്കെ തമ്മിലുള്ള സെക്‌സ്), പീഡോഫീലിയ (കുട്ടികളോട് തോന്നുന്ന ലൈംഗിക താല്പര്യം) തുടങ്ങിയ വലിയ ലൈംഗിക വൈകൃതങ്ങളിലേക്ക് വഴി തുറന്നു കൊടുക്കുകയാണ് എന്നതാണ് വസ്തുത. അങ്ങനെ പറയുമ്പോള്‍ ഇടതുപക്ഷം അടക്കമുള്ള എല്‍ജിബിടി അനുകൂലികള്‍ അത് നമ്മുടെ അതിവായനയെന്ന് തള്ളാന്‍ ശ്രമിക്കും. ഒരുപക്ഷേ, അവര്‍ക്ക് തന്നെ അവ രണ്ടും തമ്മിലുള്ള ലോജിക്കല്‍ ചേര്‍ച്ച അറിയാത്തതുമാവാം. യഥാര്‍ത്ഥത്തില്‍ ഇന്‍സെസ്റ്റു താല്പര്യക്കാരെയും പീഡോകളെയും ഒപ്പം ചേര്‍ക്കാതെ എല്‍ജിബിടി മൂവ്‌മെന്റ് പൂര്‍ണമാവില്ലെന്ന് പരസ്യമായി പറയുന്ന നാസ്തിക നേതാക്കൾ കേരളത്തില്‍ തന്നെ ഉണ്ട്. മാത്രവുമല്ല, ഞങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ക്കെന്താ കുഴപ്പം എന്ന ലിബറലിസത്തിന്റെ അടിസ്ഥാന ഫിലോസഫിയും, രണ്ടാളുകള്‍ക്ക് ജന്‍മനാ അല്ലെങ്കില്‍ സാഹചര്യം മൂലം ഒരു പ്രത്യേകരീതിയിലാണ് ലൈംഗിക താല്പര്യമെങ്കില്‍ അവരെ അവരായിത്തന്നെ ഉള്‍കൊള്ളണമെന്ന കാഴ്ചപ്പാടും ഒന്നിച്ചുവെക്കുമ്പോള്‍ ഇന്‍സെസ്റ്റിനെ നിയമവിരുദ്ധമോ മോശമോ ആയി കാണാന്‍ ഇവരുടെ കൈയിൽ വേറെന്തു മാനദണ്ഡമാണുള്ളത്?

കേരളത്തില്‍ തന്നെയുള്ള കപ്പിള്‍ സ്വാപ്പിംഗ് (പങ്കാളികളെ മാറ്റം ചെയ്യുക), കക്കോള്‍ഡ് (ഭാര്യയെ മറ്റൊരാള്‍ ഭോഗിക്കുന്നത് കണ്ടാസ്വദിക്കുക, അതിനു മൂന്നാമനെ കൂട്ടി വരിക) തുടങ്ങിയ കലാപരിപാടികള്‍ തെറ്റാണെന്ന് ഏതടിസ്ഥാനത്തിലാണ് വിധിക്കുക! അത്തരം താല്പര്യക്കാര്‍ അവകാശങ്ങള്‍ക്കു വേണ്ടി മൂവ്‌മെന്റുണ്ടാക്കി വരുന്നതു വരെ മാത്രമേ അതു മോശമാണെന്നു പറയാന്‍ പോലും പുതിയ സാമൂഹികവ്യവസ്ഥയില്‍ അവകാശമുണ്ടാവൂ. ലിബറലിസത്തിന്റെ ജന്‍മഭൂമികളിലൊന്നായ ഫ്രാന്‍സ്, എല്ലാ ലിബറലിസ്റ്റ് മൂല്യങ്ങള്‍ക്കും നേരെ കണ്ണടച്ച്, ഇന്‍സെസ്റ്റ് ഈയിടെ ക്രിമിനല്‍ കുറ്റമാക്കി. ഒരു കാര്യം, തങ്ങളുടെ അടിസ്ഥാന ഫിലോസഫിക്ക് വിരുദ്ധമായിട്ടു പോലും, ക്രിമിനല്‍ കുറ്റമായി ഒരു രാജ്യം പ്രഖ്യാപിക്കുന്നത് വെറുതെയാവില്ല, അതിന്റെ പ്രശ്‌നം അത്രയും രൂക്ഷമായതു കൊണ്ടു തന്നെയാവണമല്ലോ. “പുരോഗമിച്ചു പുരോഗമിച്ചു’ കേരളം പോകാനൊരുങ്ങുന്നത് ഫ്രാന്‍സ് പോലും ഉപേക്ഷിച്ചൊരു വ്യവസ്ഥയിലേക്കാണ് എന്നതാണു ഖേദകരം.

ജന്‍ഡര്‍ ഐഡന്റിറ്റി, ന്യൂട്രാലിറ്റി, ഇക്വാലിറ്റി ബഹളങ്ങള്‍ ആത്യന്തികമായി എത്തിപ്പെടാനിടയുള്ള ചില പ്രശ്‌നങ്ങള്‍ മാത്രമാണ് നാം ഉദാഹരിച്ചത്. സത്യത്തില്‍ പുരോഗമനത്തിന്റെ ഈയൊരു ഘട്ടം കഴിയുമ്പോള്‍ സ്ത്രീ സമത്വക്കാര്‍ തന്നെ അപ്രസക്തമായേക്കുമെന്ന കൗതുകകരമായ സാധ്യതയും അവര്‍ക്കു തന്നെ ഇത്തരം മൂവ്‌മെന്റുകള്‍ പ്രത്യക്ഷത്തിലെങ്കിലും കണ്‍ഫ്യൂഷനായിക്കിടക്കുന്ന സാഹചര്യവുമാണ് കാണുന്നത്. എന്നാല്‍, ഇത്തരം ആഴത്തിലുള്ള പ്രശ്‌നങ്ങളെ മറച്ചു വെച്ചോ പരിഗണിക്കാതെയോ, പാന്റിടുന്നതല്ലേ കുട്ടികള്‍ക്ക് കംഫര്‍ട്ട്, കുട്ടികള്‍ക്ക് കുഴപ്പമില്ലെങ്കില്‍ മതസംഘടനകള്‍ക്കെന്താ കുഴപ്പം എന്ന രീതിയില്‍ ഒരു വശത്ത് വലിയൊരു വിപത്തിനെ ലാഘവവത്കരിക്കുകയും അതോടൊപ്പം തന്നെ കുറേക്കൂടി ദീര്‍ഘദൃഷ്ടിയോടെ കാര്യങ്ങളെ സമീപിക്കുന്ന ധാര്‍മിക പക്ഷത്തെ പരിഹസിക്കുകയും ചെയ്യുന്ന രീതിയും അതിനു ലഭിക്കുന്ന പൊതുസ്വീകാര്യതയുമാണ്, ലിബറലിസത്തിന്റെ എല്ലാതരം ആക്രമണങ്ങള്‍ക്കും വേഗം വിധേയപ്പെടുന്ന മണ്ണാക്കി കേരളത്തെ മാറ്റിക്കൊണ്ടിരിക്കുന്നത്.
അതിനെന്താ കുഴപ്പം? പുതിയ കാലത്ത് ഇങ്ങനെയൊക്കെയല്ലേ വേണ്ടത്? അവര്‍ക്ക് കുഴപ്പമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താ കുഴപ്പം? മൈ ബോഡി ഈസ് മൈ ചോയ്‌സ്, എന്റെ വസ്ത്രം ഞാന്‍ തീരുമാനിക്കും തുടങ്ങിയ കുറേ ലളിതവും ആകര്‍ഷകവുമായ ചോദ്യങ്ങളിലും മുദ്രാവാക്യങ്ങളിലും ഒളിച്ചുകടത്തപ്പെടുകയാണ് ലിബറലിസത്തിന്റെ ഓരോ തലങ്ങളും. മതകീയമായി ചിന്തിക്കുന്ന കുടുംബങ്ങളെ പോലും അത് സ്വാധീനിക്കുന്നു.

മുസ്്‌ലിം വീടുകളിലെ സല്‍ക്കാരങ്ങളിലും വിവാഹങ്ങളിലും ആണിനും പെണ്ണിനും മറയുള്ള രീതിയില്‍ ഭക്ഷണപ്പുര ഒരുക്കുന്നതാണ് പൊതുരീതി. അത് ഹിജാബിലധിഷ്ഠിതമായ ഇസ്്‌ലാമിക സംസ്‌കാരത്തോടുള്ള ബഹുമാനത്തിന്റെ പ്രകടനം കൂടിയാണ്. എന്നാല്‍, ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ എന്താ കുഴപ്പം? ഒന്നു കണ്ടുപോയാല്‍ ഗര്‍ഭമുണ്ടാകുമോ? തുടങ്ങിയ ലളിതവും എന്നാല്‍ പ്രകോപനപരവുമായ ചോദ്യങ്ങളിലൂടെ, ധാര്‍മികസമൂഹത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന ചില ചട്ടക്കൂടുകളെ പൊളിച്ചു കളയാമെന്ന് ലിബറലിസത്തിനറിയാം. ആ ചോദ്യങ്ങള്‍ നമ്മുടെ വിവാഹവീടുകളിലും എത്തിച്ചേരുകയും, മറയിടാതെ ആണും പെണ്ണും മിക്‌സ് ആയി ഇരുന്നാല്‍ എന്താ കുഴപ്പം, പുതിയ കാലത്ത് അത് സ്വാഭാവികമല്ലേ എന്ന ചിന്തയിലേക്ക് നമ്മുടെ കുടുംബങ്ങള്‍ പോലും വീണുപോകുകയും ചെയ്യുന്നു, ഇത്തരം ലളിതവും വ്യാജവുമായ യുക്തികളിലൂടെ, വലിയ അരാജകത്വ അജണ്ടകള്‍ക്ക് ആളുകളുടെ മനസ്സിനെ പാകപ്പെടുത്തുന്ന ലിബറല്‍ താല്പര്യങ്ങളുടെ കടന്നുകയറ്റത്തിന്റെ വ്യക്തമായ ഉദാഹരണമായി കാണാനാവും. നമ്മുടെ മക്കളിലേക്കും കുടുംബത്തിലേക്കും വരെ, സ്‌കൂളുകളിലും കോളജുകളിലും നിന്നും യൂട്യൂബ് ചാനലുകളില്‍ നിന്നുമൊക്കെ നിരന്തരമായി പ്രസരണം ചെയ്യുകയും മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യുകയും ചെയ്യുന്ന ഇത്തരം അജണ്ടകളെ പ്രതിരോധിക്കുകയെന്നത്, ധാര്‍മികതയിലും പരലോകത്തിലും വിശ്വസിക്കുന്ന മുഴുവന്‍ ആളുകളുടെയും സുപ്രധാന പദ്ധതിയായി മാറേണ്ടതുണ്ട്.
ഇതൊന്നും ചെറിയ ചോദ്യങ്ങളല്ലെന്നും വലിയ കുഴികളിലേക്കുള്ള ചെറുവാതിലുകള്‍ തുറക്കുകയാണെന്നും നിരന്തരമായി സമൂഹത്തെ പറഞ്ഞു പഠിപ്പിക്കുകയും ബോധവത്കരിക്കുകയും ചെയ്യുന്നതാവും ഒരു പരിഹാരം. ലിബറലിസം ഒരു മതം തന്നെയാണെന്നും അഥവാ മതം പോലെയുള്ളൊരു ജീവിത ഫിലോസഫിയാണെന്നും മതനിരപേക്ഷമായ ഭരണകൂടത്തിന്റെ സാധ്യതകളുപയോഗിച്ചോ മതനിരപേക്ഷ പാഠ്യപദ്ധതിയുടെ പേരിലോ ലിബറല്‍ മതത്തെ ഒളിച്ചുകടത്തരുതെന്നുമുള്ള ശബ്ദം വലിയ മുഴക്കത്തോടെ അധികാര കേന്ദ്രങ്ങളില്‍ നിരന്തരം മുഴക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

പുരോഗമനത്തിന്റെ വര്‍ണപ്പൊതികളില്‍ വരുന്ന പാഷാണങ്ങളെ തുറന്നുകാട്ടാനും അവ വഞ്ചനയാണെന്ന് ബോധ്യപ്പെടുത്താനും ആവശ്യമായ പ്രചരണങ്ങളും, ലിബറലിസത്തെയും അനുബന്ധ ഫിലോസഫികളെയും കൈകാര്യം ചെയ്യാനാവശ്യമായ ബൗദ്ധികപരിശീലനങ്ങളും മുന്നേറ്റങ്ങളും ഒക്കെ ഇക്കാലത്ത് ആവശ്യമായി വരും. തന്റെ അധികാരിയും തന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നവനും താന്‍ തന്നെയാണെന്നുള്ള മനുഷ്യന്റെ തോന്നലിന്റെ ദുരന്തഫലങ്ങളാണല്ലോ ഇതെല്ലാം. അങ്ങനെയല്ല മനുഷ്യാ, നീ വലിയൊരു അധികാരിയോട് കടപ്പാടുള്ളവനാണെന്ന യാഥാർത്ഥ്യം നിരന്തരം ഓര്‍മപ്പെടുത്തുകയാണ്, വിശ്വാസികളെയെങ്കിലും രക്ഷിക്കാനുള്ള ഒന്നാമത്തെ വഴി. ഒപ്പം, ലിബറലിസം മുന്നോട്ടുവെക്കുന്ന ഭൗതികപ്രമത്തതയിലധിഷ്ഠിതമായ ജീവിതരീതി എപ്പോഴും ആത്മാവിനെ ശൂന്യമാക്കുകയും അതിനെ ദാഹാര്‍ത്തമാക്കി നിര്‍ത്തുകയും ചെയ്യുമെന്നുറപ്പാണ്. ചോരത്തിളപ്പില്‍ അത് തിരിച്ചറിയാതെ പോകുന്നവര്‍ പോലും കുറച്ചു കഴിഞ്ഞ് ആ അനുഭവത്തിലെത്തിച്ചേരും. അവിടെ, ആത്മീയതയുടെ ശരിയായ കുളിരും ഉത്തരങ്ങളും അനുഭൂതിയായി നല്‍കുന്നതിന് വിജയകരമായ ബോധനമാധ്യമങ്ങള്‍ ഇനിയുമിനിയും വികസിപ്പിക്കുന്നതും ഫലപ്രദമായ നടപടിയായിരിക്കും.

(മുഹ്്യിദ്ദീന്‍ ബുഖാരി കുറ്റ്യാടി സിറാജുല്‍ ഹുദ ദഅ്‌വാ കോളജില്‍ അധ്യാപകനാണ്)

You must be logged in to post a comment Login