സമ്പൂർണ സ്വതന്ത്രരാഷ്ട്രം

സമ്പൂർണ സ്വതന്ത്രരാഷ്ട്രം

പ്രവാചകന്റെ മദീനയിലേക്കുള്ള കുടിയേറ്റത്തിനു തൊട്ടു പിന്നാലെ മദീനയുടെ ഭരണഘടന തയാറാക്കി. ഒരു ബഹുമുഖ സമൂഹത്തില്‍ മുസ്‌ലിമിനും അമുസ്‌ലിമിനും ഒരു പോലെ ജീവിതരീതി സജ്ജമാക്കുന്ന ലോകത്തു തന്നെ ആദ്യ രേഖാമൂലമുള്ള ഭരണഘടനയാണ് ഇതിലൂടെ റസൂൽ സാധ്യമാക്കുന്നത്. ഈജിപ്ത്യന്‍ എഴുത്തുകാരനായ മുഹമ്മദ് ഹുസൈന്‍ ഹയ്ക്കല്‍ “ദ ലിറ്റില്‍ മുഹമ്മദ് ‘ എന്ന ഗ്രന്ഥത്തില്‍ ആദ്യ ഭരണഘടന കരാറുകളുടെ വിശേഷണങ്ങളായി പറയുന്നത്, വിശ്വാസ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, രാജ്യത്തിന്റെ സംരക്ഷണം, ജീവിക്കാനുള്ള അവകാശം, സ്വത്ത് അവകാശം, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു നീതിന്യായ വ്യവസ്ഥ തുടങ്ങിയ ഒരു ഭരണഘടനയ്ക്ക് അകത്ത് ഉണ്ടായിരിക്കേണ്ട വ്യവഹാരങ്ങള്‍ പൂർണമായും രേഖപ്പെടുത്താന്‍ സാധിച്ച ഭരണഘടനയെന്നാണ്. പിന്നീട് മദീന ഒരു രാഷ്ട്രമായി രൂപപ്പെടുകയും രാഷ്ട്രീയ തലവനായി നബിയെ(സ്വ) അവരോധിക്കുകയും ചെയ്തു. പ്രവാചകന്റെ വിയോഗത്തിനു ശേഷം മിക്കവാറുമെല്ലാ അറബ് പ്രദേശത്തേക്കും മദീനയുടെ രാഷ്ട്രീയ മൂലധനം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മദീനയുടെ ഔദ്യോഗികമായ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം തന്ത്രപ്രധാനമായ നടപടിയിലേക്കാണ് നബി(സ്വ) തിരിഞ്ഞത്. നീണ്ട വര്‍ഷക്കാലം നിലനിന്നിരുന്ന ഔസും ഖസ്റജും തമ്മിലുള്ള സംഘട്ടനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളായിരുന്നു അത്. ജൂതന്മാര്‍ സൃഷ്ടിച്ച സാമൂഹിക വിള്ളലുകളും ശത്രുതാപരമായ കപട തന്ത്രങ്ങളും ഇല്ലാതാക്കി ഐക്യത്തിന്റെ പ്രതീകത്തെ പടുത്തുയര്‍ത്തി. ഇതിന്റെ ഭാഗമായി അനുയായികളുടെയും ഗോത്രത്തലവന്മാരുടെയും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ക്രോഡീകരിക്കാനും അവയെ ഏകീകരിക്കാനും നബിക്ക്(സ്വ) സാധിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഒന്നിപ്പിക്കുന്നതിനായി “മദീന കമ്മ്യൂണിറ്റി’ എന്ന സംവിധാനം രൂപപ്പെടുത്തി. ഭാവിയെ കണ്ട് പദ്ധതികള്‍ കെട്ടിപ്പടുക്കുന്നതിനുള്ള പ്രവാചകന്റെ കഴിവിനെ ഇതില്‍ നിന്നും കണ്ടെത്താവുന്നതാണ്.

അറേബ്യന്‍ ഉപദ്വീപില്‍ ഔപചാരിക രാഷ്ട്രീയ രീതിയൊന്നും മദീന രാഷ്ട്ര നിർമാണത്തിന് മുമ്പ് ഉണ്ടായിരുന്നില്ല. അപരിഷ്‌കൃതമായ രീതിയിലുള്ള രാജഭരണങ്ങള്‍ ആദ്യകാലങ്ങളില്‍ നിലനിന്നിരുന്നു. മദീന മുനവ്വറ രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കി. മുസ്‌ലിംകള്‍, ജൂതന്മാര്‍, അമുസ്‌ലിംകള്‍ എന്നിവരുള്‍പ്പെടുന്ന വിവിധ മതങ്ങളിലെയും സംസ്‌കാരങ്ങളിലെയും മനുഷ്യർക്ക് ഒരു ഭവനം എന്ന നിലയിലാണ് ഈ രാഷ്ട്രം നിലനിന്നിരുന്നത്. അതിനാല്‍ മതം ആചരിക്കാനും അവയുടെ പ്രചാരണത്തിനും സ്വാതന്ത്ര്യമുള്ള ബഹു-മത സാംസ്‌കാരിക രാഷ്ട്രമായിരുന്നു മദീന. മദീനയില്‍ സ്ഥാപിച്ച ഭരണകൂടം കേവലം ഒരു രാജ്യത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമായിരുന്നില്ല, മറിച്ച് ഇസ്‌ലാമിക മാനദണ്ഡങ്ങളെയും ധാർമിക മൂല്യങ്ങളെയും അടിസ്ഥാനാക്കിയുള്ള ഒരു രീതികൂടിയായിരുന്നു.

ഇബ്‌നു ഹിഷാം എഴുതിയ “പ്രവാചകന്റെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ നിന്നും ഹിജ്‌റയുടെ ആരംഭത്തില്‍ രൂപകല്‍പ്പന ചെയ്ത ഭരണഘടനയില്‍ എഴുതിയ അനുഛേദങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 47 അനുഛേദങ്ങളാണ് ഇതില്‍ തിട്ടപ്പെടുത്തിയിരിക്കുന്നത്. പൗരന്മാര്‍ക്കുള്ള അവകാശങ്ങള്‍, കടമകള്‍, പൊതുനിയമങ്ങള്‍, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, മത സ്വാതന്ത്ര്യത്തിനുള്ള അംഗീകാരം, മതങ്ങളുടെ അനുയായികള്‍ക്ക് അവരുടെ ആചാരങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉറപ്പ്, വൈവിധ്യത്തോടുള്ള ബഹുമാനം എന്നിങ്ങനെയുള്ള മൂല്യങ്ങളാണ് ഈ ഭരണഘടന ഉറപ്പു നല്‍കുന്നത്.

മദീന ചാപ്റ്റര്‍ എന്ന് അറിയപ്പെടുന്ന ഭരണഘടന മതം, വിശ്വാസം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട പൗരത്വത്തിന്റെ ബഹുത്വം (plurality of citizenship) അംഗീകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. സമാധാനം സഹവർത്തിത്വം സഹിഷ്ണുത എന്നീ ഇസ്‌ലാമിന്റെ മുഖമുദ്രകളും ഭരണഘടനയില്‍ ഉൾച്ചേര്‍ന്നിട്ടുണ്ട്. ഒരു പുണ്യസ്ഥലമെന്ന നിലയില്‍ മദീന മുനവ്വറയുടെ പങ്ക്, സ്ത്രീ സുരക്ഷ, മദീനയ്ക്കുള്ളില്‍ ഗോത്രബന്ധം നിലനിര്‍ത്തുക, നികുതി സമ്പ്രദായം, വിദേശ രാഷ്ട്രീയ സഖ്യങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ എന്നിവയും ഭരണഘടനക്കുള്ളില്‍ ഉൾച്ചേര്‍ന്നിരിക്കുന്നു.
മദീനയുടെ രാഷ്ട്ര രൂപീകരണത്തിലൂടെ ലോകത്ത് പ്രായോഗികമായ ക്ഷേമരാഷ്ട്രം സ്ഥാപിച്ച ആദ്യത്തെ രാഷ്ട്രീയ നേതാവായിരുന്നു പ്രവാചകന്‍ (സ്വ). വാസ്തവത്തില്‍ ഈ ക്ഷേമരാഷ്ടമെന്ന ആശയം ഇസ്‌ലാമിന്റെ ധാർമികവും ആത്മീയവും സാമൂഹികവും രാഷ്ടീയവുമായ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വൈദ്യസഹായം, വിദ്യാഭ്യാസം മുതലായ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ ഭരണകൂടം ഉറപ്പുനല്‍കുന്നു. ജീവിക്കാനുള്ള അവകാശം, മനുഷ്യന്റെ അന്തസ്സ്, മതം, നീതി, അഭിപ്രായ സ്വാതന്ത്രം, തുടങ്ങിയ മനുഷ്യാവകാശ മൂല്യത്തില്‍ ജീവിക്കാനുള്ള ഉറപ്പും നല്‍കുന്നു. വംശം, നിറം, ഭാഷ, ലിംഗം, മതവിശ്വാസം, രാഷ്ട്രീയ ബന്ധം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനങ്ങളില്ലാതാക്കാന്‍ നബി(സ്വ) സ്ഥാപിച്ച ക്ഷേമരാഷ്ട്രത്തിന് സാധിച്ചിരുന്നു. മനുഷ്യന്റെ എല്ലാ അടിസ്ഥാന ആവശ്യങ്ങളും മനുഷ്യാവകാശങ്ങളും ഉറപ്പു നല്‍കുന്ന ലോകത്തിലെ ആദ്യത്തെ ക്ഷേമരാഷ്ട്രമാണ് മദീനയില്‍ നബി(സ്വ) സ്ഥാപിക്കുന്നത്. ഒരു മുസ്‌ലിമായ മനുഷ്യന്‍ അനുവര്‍ത്തിക്കേണ്ട ജീവിത പാഠവം കൂടിയാണ് നബി തങ്ങള്‍ ഇത്തരം പ്രയോഗത്തിലൂടെ വരച്ചുകാണിക്കുന്നത്.

മക്കയിലും മദീനയിലും അന്താരാഷ്ട്ര ബന്ധങ്ങളിലും നബി(സ്വ) ഇടപ്പെട്ട രീതി നബിയിലെ(സ്വ) മികച്ച രാഷ്ട്രീയ നേതൃത്വത്തെ സൂചിപ്പിക്കുന്നതാണ്. രാഷ്ട്ര തലവന്മാര്‍ക്ക് കത്തുകള്‍ അയക്കുക, സന്ദേശങ്ങള്‍ കൈമാറാന്‍ ദൂതന്മാരെ അയക്കുക, വിവിധ സമുദായങ്ങള്‍ക്കിടയില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തുതിന് ആവശ്യമായ നിർണായക കരാറുകളും പ്രമേയങ്ങളും ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തുക, ഇത്തരത്തില്‍ ഒരു രാഷ്ട്രതന്ത്രജ്ഞനെന്ന നിലയിലുള്ള ഇടപെടലുകൾ നബി തങ്ങളിലെ രാഷ്ട്രീയ വൈദഗ്ധ്യത്തെ തുറന്നുകാട്ടുന്നു. നിരവധി രാജക്കന്മാര്‍ക്കും ഗോത്രങ്ങള്‍ക്കും ഇസ്‌ലാമിലേക്ക് ക്ഷണിച്ച് നബി തങ്ങള്‍ കത്തുകള്‍ എഴുതിയിരുന്നു. മക്കയില്‍ മുസ്‌ലിംകൾക്ക് നേരെ ശക്തമായ രീതിയിലുള്ള പീഡനം വർധിക്കുകയും നബിയുടെ(സ്വ) അനുയായികളില്‍ ചിലര്‍ക്ക് ആ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ പ്രയാസമുണ്ടാകുകയും ചെയ്ത സമയത്ത് എത്യോപ്യയിലേക്ക് കുടിയേറാനും അവിടത്തെ ക്രിസ്ത്യന്‍ രാജാവിന്റെ സഹായവും നബി തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം നടപടികളുടെ ഭാഗമായി രണ്ടു വ്യത്യസ്ഥ ആളുകള്‍ക്കും മതങ്ങള്‍ക്കും സമാധാനത്തിലും ഐക്യത്തിലും ജീവിക്കാന്‍ സാധിക്കും എന്ന് തെളിയിച്ച് നല്‍കുകയായിരുന്നു. എത്യോപ്യയിലേക്കുള്ള മുസ്‌ലിംകളുടെ ഈ കുടിയേറ്റം മറ്റൊരു രാഷ്ട്രവുമായി സഖ്യമുണ്ടാക്കാന്‍ സാധിക്കും എന്നതിന് മികച്ച ഉദാഹരണമാണ്. റോമന്‍ ചക്രവര്‍ത്തിയായ ഹെറാക്ലിയസിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് നബിതങ്ങള്‍ കത്തയച്ചിരുന്നു. എൺപതോളം ദൂതന്മാരെ നബി തങ്ങള്‍ ഇത്തരത്തില്‍ അയല്‍ ഗോത്രങ്ങളിലേക്കും രാജ്യങ്ങളിലേക്കും അയച്ചതായി ചരിത്രങ്ങളില്‍ കാണാവുന്നതാണ്.
അയല്‍ പ്രദേശങ്ങളിലേക്കും ഗോത്രങ്ങളിലേക്കും സൈനികരെ അയച്ചു. മദീനയും അയല്‍ രാജ്യങ്ങളും തമ്മില്‍ കരാറുകള്‍ ഒപ്പുവെച്ചു. ഇസ്‌ലാമിന്റെ ഉയര്‍ന്നുവരുന്ന ശക്തിയും സ്വാധീനവും കാണിക്കുന്നതിനും അറബ് ഉപദ്വീപുകളിലെ ഖുറൈശികളുടെ ആധിപത്യം അവസാനിപ്പിക്കുന്നതിനും, മറ്റു ഭൂഖണ്ഡങ്ങളിലേക്ക് ഇസ്‌ലാമിക പ്രചാരകരെ അയക്കുന്നതിനും, അവിടത്തെ സമഗ്ര വിവരങ്ങള്‍ ലഭിക്കുന്നതിനും ഇത്തരം പര്യവേഷണങ്ങള്‍ സഹായിച്ചിരുന്നു.
ഇസ്‌ലാമിന്റെ വരവിനും വളരെ മുമ്പുതന്നെ നിരവധി യുദ്ധങ്ങള്‍ അറേബ്യന്‍ ദേശങ്ങളില്‍ ആരംഭിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പുകളെ കുറിച്ച് പൊതുവായ മാർഗ നിർദേശങ്ങള്‍ ലോകത്ത് അന്നു വരെ ഉണ്ടായിരുന്നില്ല. വാസ്തവത്തില്‍ ബദ്ർ യുദ്ധത്തിന് ശേഷമാണ് ഇത്തരം നിയമങ്ങള്‍ ആദ്യമായി നബിയുടെ(സ്വ) നേതൃത്വത്തില്‍ രൂപപ്പെടുത്തുന്നത്. അവകാശപ്പെട്ട മുതലുകള്‍ മാത്രം കണ്ടെടുക്കുക എന്ന രീതിയായിരുന്നു യുദ്ധ സമയങ്ങളില്‍ സ്വീകരിച്ചിരുന്ന രീതി. പൊതുമരാമത്ത് സംവിധാനത്തിലൂടെ റോഡുകളും കച്ചവട കേന്ദ്രങ്ങളും മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളുമായിരുന്നു ചെയ്തിരുന്നത്.

മദീന ഭരണകൂടം സ്ഥാപിതമായതിനു ശേഷം വളരെ നൂതനമായ ഒരു രഹസ്യാന്വേഷണ ശൃംഖലയും സൈനിക ശൃംഖലയും നബി (സ്വ) വികസിപ്പിച്ചെടുത്തിരുന്നു. തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെ കൃത്യമായി അറിയാനായിരുന്നു ഈ സംവിധാനങ്ങള്‍ക്ക് രൂപംനല്‍കിയത്. പ്രവാചകന്‍ പലപ്പോഴും തന്റെ അനുചരന്മാരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുകയും തീരുമാനമെടുക്കുതിന് മുമ്പ് അവരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തതായി എണ്ണമറ്റ റിപ്പോര്‍ട്ടുകള്‍ ചരിത്രത്തിലുണ്ട്.
ഹുദൈബിയ ഉടമ്പടി അംഗീകരിക്കുമ്പോള്‍ പ്രവാചകന്‍ ക്ഷമ, ആത്മനിയന്ത്രണം, ദീർഘവീക്ഷണമുള്ള രാഷ്ട്രീയ തന്ത്രം എന്നിവ കാണിച്ചു. ഈ ഉടമ്പടി മുസ്‌ലിംകള്‍ക്ക് ദോശകരമാണെന്ന വാദം ചില അനുയായികളില്‍ നിരാശയും കോപവും ഉയര്‍ത്തി. എന്നിരുന്നാലും ഇത്തരം എതിർപ്പുകളിലും ഉടമ്പടിയില്‍ ഒപ്പുവെക്കുന്നതില്‍ പ്രവാചകന് ധൈര്യമുണ്ടായിരുന്നു. ഒടുവില്‍ ഈ ഉടമ്പടി ഖുറൈശികള്‍ തന്നെ ലംഘിച്ചതിലൂടെ രക്തച്ചൊരിച്ചിലില്ലാതെ മക്കയെ സമാധാനപരമായി കീഴടക്കാന്‍ നബിക്ക്(സ്വ) സാധിച്ചു. പ്രദേശത്ത് സ്ഥിരത പുനഃസ്ഥാപിക്കാനും നബിക്കായി(സ്വ). ഇത് നബിയുടെ(സ്വ) ദൂര കാഴ്ചപ്പാടുകള്‍ക്കുള്ള ഉദാഹരണമായി പറയാം. ഖുര്‍ആനില്‍ സൂചിപ്പിക്കുന്നത് പോലെ “ആവശ്യാനുസരണം ആശ്വസിപ്പിക്കാനും വ്യക്തമാക്കാനും സഹായിക്കാനും ദിശാബോധം നല്‍കാനും വെളിപ്പെടുത്തലിന്റെ രൂപത്തില്‍ ദൈവീക സന്തേഷങ്ങള്‍ തങ്ങള്‍ക്ക് നല്‍കി’ (അല്‍ഫുര്‍ഖാന്‍: 3).

പരമാധികാരം എന്ന ആശയം ആദ്യകാലത്തും ആധുനിക കാലത്തും രാഷ്ട്രീയ രംഗത്ത് ഒരു പ്രധാന വിഷയമാണ്. പ്രവാചകന്റെ ഭരണകൂടത്തില്‍ സമ്പൂർണ പരമാധികാരം അല്ലാഹുവിന്റെതാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പ്രവാചകന്‍ നമ്മിലേക്ക് നല്‍കുന്ന ഏതെങ്കിലും വിധിയോ നിയമമോ അല്ലാഹു നല്‍കുന്നതാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു.

സാമൂഹിക-ഇസ്‌ലാമിക-രാഷ്ട്രീയ സമീപനത്തില്‍ മുഹമ്മദ് നബിയുടെ(സ്വ) സര്‍ഗാത്മഗതയും പുതുമയും മേല്‍ പറഞ്ഞ ചര്‍ച്ചയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍ അറേബ്യയുടെ രാഷ്ട്രീയ ഗതിയെ സ്വാധീനിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രവാചകന്റെ ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളും ഇസ്‌ലാമിന്റെ പൂർണരൂപത്തെ വിശദീകരിക്കുന്നതാണ്. നബി(സ്വ) ഒരു പ്രവാചകനും അതെ സമയം ഒരു രാഷ്ട്രതന്ത്രജ്ഞനും പോളിസി റെഗുലേറ്ററും സാമ്പത്തിക ആസൂത്രകനും അധ്യാപകനും കുടുംബാംഗവുമായിരുന്നു. രാഷ്ട്രീയ സർഗാത്മകതക്ക് നിർണായകമായ രണ്ട് സവിശേഷതകളുണ്ട്. സാമൂഹിക തലങ്ങളിലെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനുള്ള നേതാവിന്റെ സന്നദ്ധതയാണ് ആദ്യത്തേത്. സാമൂഹിക തലങ്ങളില്‍ അസാധാരണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവാണ് രണ്ടാമത്തേത്. നബി തങ്ങളുടെ സവിശേഷതയില്‍ പ്രധാനവും ഇതുതന്നെയായിരുന്നു. ഒരു പ്രൊജക്ട് / നയം ആരംഭിക്കാനുള്ള കഴിവ്, തോല്‍വിയില്‍ ഇടറാതെ പ്രവര്‍ത്തിക്കാനുള്ള ഊർജസ്വലത, ആത്മനിയന്ത്രണത്തോടെ ഒരു പ്രശ്‌നത്തില്‍ ദീര്‍ഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനുള്ള തുറന്ന മനസ്സ്, സാമൂഹിക ചലനാത്മകത മനസ്സിലാക്കാനുള്ള ബുദ്ധി, ലഭ്യമായ വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള വൈദഗ്ധ്യം, ഉള്‍ക്കാഴ്ച, മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള സ്വാധീനം, അന്തിമഘട്ടങ്ങള്‍ തിരിച്ചറിയാനും തന്ത്രം മാറ്റാനുമുള്ള കഴിവ് എന്നിവയും നബിയുടെ(സ്വ) രാഷ്ട്രീയസവിശേഷതയില്‍ ഉണ്ടായിരുന്നു.
ഒരു വ്യക്തി ധാർമിക മൂല്യങ്ങള്‍ ജീവിതത്തില്‍ കൊണ്ടുനടക്കുന്നു, എങ്കില്‍ പക്വവും ഉയര്‍ന്ന നിലവാരമുള്ളതുമായ തിരഞ്ഞെടുപ്പുകള്‍ അദ്ദേഹത്തിന് കണ്ടെത്താനും പ്രയോഗവല്‍ക്കരിക്കാനും സാധിക്കും. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ മുഹമ്മദ് നബിയുടെ(സ്വ) ഇടപെടല്‍ മികച്ച ധാർമിക നേതൃത്വമായി കാണാന്‍ സാധിക്കും.

ഷമീര്‍ മംഗലശ്ശേരി

കുറിപ്പുകള്‍
Afzalur Rahman. 1980. Muhammad as a military Leader. London: Muslim Book Trust.
Armstong, K. 2006. A Prophet for Our Time, HarperCollins/Atlas Books.
Watt, W. Montgomery. Muhammad: Prophet and Stateman. London: Oxford
University Press, 1961.
Mixwell, John C. Mengembangkan Kepemimpinan Di Dalam Diri Anda. Terj.
Anton Adi Wiyoto. Jakarta: Bumi Aksara, 1995.
Hasjmy, A. Nabi Muhammad Saw Sebagai Panglima Perang. Jakarta: Mutiara
Sumber Widya, 2009.
Yulistina, Tina. ‘Kepemimpinan Model Nabi. ‘ Accessed January 14, 2016.
www. pikiran-rakyat. com.
Makkah is the centre of the earth’s sphere or the centre of the earth He begins his writing by calculating the distance of every place on Earth with the city ofMecca. That is to prepare practical and inexpensive graphical tools, determines the direction of the Qibla, and it turns out that the Makkah is located in the middle of the world, and has reached the knowledge and wisdom of Ilahiyyah (ma’rifat) in choosing Mecca to be the place of Baitullah and the point of departure of the risalah samawi. ( Husain Kamaludin, chairman of the Department of Civil Engineering at Riyadh University)
Robingun Suyud El Syam, Prophetic Leadership: The Leadership Model of Prophet Muhammad in Political Relation of Social -Ummah, Universitas Sains Al-Qur’an (UNSIQ) Wonosobo, Jurnal Pendidikan Islam :: Volume 6, Nomor 2, December 2017/1439.

Kamali. m, the Significance of Hijra in Islam, (internet) Islm and Civilisation rene, Cited 20 Dec 2017, http://www. Academia. edu/18626618/
Ramadan. T, In the Footsteps Of the Prophet; Lessuns From theLife Of Muhammad, Newyork, Oxford Univercity,2007.
The Political Implications of Prophet Muhammad’s Exodus (Hegira), February 2019,https://www. researchgate. net/publication/331131722.
Lecker. m, Muhammad At Madina; A Geographical Approach, The Political Implications of ProphetMuhammad’sExodus(Hegira),February2019,https://www. researchgate. net/publication/331131722.
Robingun Suyud El Syam, Prophetic Leadership. ,ibid.
Dr. Muhammad Tahir-al-qadiri, constitution analysis of the constitution of madina, Lahore,1975.
Muhammad prophet PBUH; the savy politician
Abdul Hasan M Sedeq, A brief account of major political and Economic Measure, Event and achievement of the prophet’s life in madina al-munawwara, online source: al sirah. com/a brief-accound-of- major-political-and-Economic-Measure-Event-and-achievement-of-the prophet’s-life-in-madina-al-munawwara/
Puri. Al-Mubark, Safi-ur-Rahman, The Sealed Nectar, Biograpgy Of The Noble Prophet, Riyadh, Dar-us-salam Publication,1996.
Mahd Aziitlr Mohd Nlah, Prophet Muhammad (PBUH):
The Bavy PollMclan, December 2012, https://www.researchgate.net/publication/256375863
AI. Quran, 6:57

You must be logged in to post a comment Login