ഹജ്ജെഴുത്തിന്‍റെ സ്പന്ദനങ്ങള്‍

ഹജ്ജെഴുത്തിന്‍റെ സ്പന്ദനങ്ങള്‍

യാത്രാസൗകര്യങ്ങള്‍ ഇത്രയൊന്നും വിപുലമല്ലാത്ത കാലത്ത് മക്കയിലെത്താന്‍ മാസങ്ങളും വര്‍ഷങ്ങളും വേണ്ടിവന്നു. യാത്രാ മധ്യേ തീര്‍ത്ഥാടകര്‍ പള്ളികളിലും സുരക്ഷിത സത്രങ്ങളിലും തങ്ങുകയും യാത്ര തുടരാനുള്ള പണം കണ്ടെത്താനായി നഗരങ്ങളില്‍ ജോലിയിലേര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ ദേശത്തൂടെ യാത്ര തുടരുന്ന തീര്‍ത്ഥാടകരെ പ്രഭുക്കളും രാജാക്കന്മാരും അകമഴിഞ്ഞ് സഹായിച്ച കഥകളും ഹജ്ജെഴുത്തുകളില്‍ വായിക്കാം.

ഹജ്ജ് ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ്. വര്‍ഷാവര്‍ഷം ലക്ഷോപലക്ഷം വിശ്വാസികളാണ് വിശുദ്ധ കഅ്ബാലയത്തെ ലക്ഷ്യമാക്കി പുണ്യകര്‍മത്തിന് പോവുന്നത്. ഹജ്ജ് ചെയ്ത് നിര്‍വൃതിയടഞ്ഞ തീര്‍ത്ഥാടകര്‍ തങ്ങളുടെ ആത്മാനുഭൂതികള്‍ സ്വജനങ്ങളെ അറിയിക്കാനും യാത്രയുടെ നോവും നനവും ഓര്‍ത്തുവെക്കാനും വേണ്ടി എഴുതിത്തുടങ്ങിയതാണ് ഹജ്ജെഴുത്തുകള്‍. ഇസ്ലാമിക സാഹിത്യത്തില്‍ ഈ സഞ്ചാരക്കുറിപ്പിന് വലിയ ഇടമുണ്ട്. അതിന്‍റെ വലിയൊരു ഭാഗം തന്നെ അലച്ചിലിന്‍റെ കിതപ്പുകളാണല്ലോ. അറബിയില്‍ റിഹ്ലയെന്നും പേര്‍ഷ്യനില്‍ സഫര്‍നാമയെന്നും അറിയപ്പെടുന്ന ഈ കുറിപ്പുകള്‍ സാഹിത്യം എന്നതിലുപരി സാംസ്കാരികവും ചരിത്രപരവുമായ ജ്ഞാനഖനി കൂടിയാണ്.

അബ്ബാസിയ്യ ഖലീഫമാരുടെ കാലം മുതല്‍ക്കു തന്നെ ഹജ്ജ്യാത്രാവിവരണം എഴുതിത്തുടങ്ങി. വാര്‍ത്താ വിനിമയവും ആശയക്കൈമാറ്റവും ഇത്രയൊന്നും വിപുലമായിട്ടില്ലാതിരുന്ന അക്കാലത്തും വികാരാര്‍ദ്രവും തീര്‍ത്ഥാടനേഛ സൃഷ്ടിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതും അപൂര്‍വ്വ തേജസ്സ്് നിറഞ്ഞു നില്‍ക്കുന്നതുമായ രിഹ്ലകള്‍ വെളിച്ചം കാണുകയുണ്ടായി.

അബ്ബാസിയ്യ കാലഘട്ടത്തിലെ പഴയ യാത്രാ വിവരണങ്ങള്‍ക്കു ശേഷം തീര്‍ത്ഥാടന സാഹിത്യത്തില്‍ നിറഞ്ഞു നിന്ന പുതിയ രചനകളായിരുന്നു പേര്‍ഷ്യനിലും ഇംഗ്ലീഷിലും ലാറ്റിനിലുമുണ്ടായ ഹജ്ജ്യാത്രാ വിവരണങ്ങള്‍. അബ്ബാസിയ്യ കാല രചനകള്‍ ചിത്രപ്പണികളും അലങ്കാരപ്പണികളും നടത്തിയാണ് പ്രകാശിതങ്ങളായതെങ്കില്‍ കൊളോണിയല്‍ യുഗത്തിലെ യാത്രാവിവരണങ്ങള്‍ മിക്കതും ഹസ്തലിഖിതത്തില്‍ മാത്രമായി ഒതുങ്ങുകയും ചിലതുമാത്രം ഗുട്ടന്‍ബര്‍ഗിന്‍റെ അച്ചുകളില്‍ മഷിപുരളുകയും ചെയ്തു. പ്രസിദ്ധീകരണലക്ഷ്യം വച്ച് തയ്യാറാക്കിയ ദിനക്കുറിപ്പുകളായിരുന്നില്ല എന്നതിനാല്‍ തന്നെ ഇവയിലധികവും പൊടിപ്പും തൊങ്ങലും തൊട്ടുതീണ്ടാത്തവയും അതിനാല്‍ പരിശുദ്ധിയുള്ളവയുമായിരുന്നു.

ഹജ്ജ് യാത്രാ സാഹിത്യത്തില്‍ കീര്‍ത്തി നേടിയതും ദേശാന്തരങ്ങള്‍ക്കപ്പുറം വ്യാപിച്ചതും ഇറാന്‍, സ്പെയിന്‍, മൊറോക്കോ, ഇംഗ്ലണ്ട്, ഇന്ത്യ, ഇറ്റലി, സ്വിറ്റ്സര്‍ലന്‍റ്, ആഫ്രിക്ക, സഊദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രികരുടെ കുറിപ്പുകളായിരുന്നു. പണ്ഡിതന്മാര്‍, കവികള്‍, രാജ്ഞികള്‍, അടിമകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ലിംഗഭേദ വ്യത്യാസങ്ങളില്ലാതെ വിവിധ തട്ടിലുള്ളവരും പ്രായത്തിലുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

അമേരിക്കന്‍ മുസ്ലിംപണ്ഡിതനും തൊണ്ണൂറുകളില്‍ ഹജ്ജ്യാത്രാ സാഹിത്യരംഗത്ത് നിറഞ്ഞ് നിന്നയാളുമായ മൈക്കല്‍ വൂള്‍ഫ്, ഹജ്ജെഴുത്തിന്‍റെ ചരിത്രവും പശ്ചാത്തലവും വിവരിക്കുന്ന One Thousand Roads to Mecca എന്ന കൃതി പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് അധിനിവേശത്തെ, മുന്‍വിധികളേതുമില്ലാതെ നിഷ്പക്ഷമായി അനാവരണം ചെയ്ത യൂറോപ്യന്‍ ചരിത്രകാരി മാഡം ബര്‍ബാറ ഡി മറ്റ്കാല്‍ഫ് തന്‍റെ പഠനത്തില്‍ കൊളോണിയല്‍ ഇന്ത്യയിലെ ഹജ്ജ്യാത്രകളെ സസൂക്ഷ്മം വിശകലനം ചെയ്യുന്നുണ്ട്. ഹജ്ജിന്‍റെ പ്രസക്തി ആധുനിക ലോകത്ത് കാലമെത്ര ചെന്നാലും കുറയുകയില്ലെന്നും യൂറോപ്യന്‍ ക്രൈസ്തവ തീര്‍ത്ഥാടനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് മക്കയിലേക്കുള്ള വിശ്വാസിപ്രയാണമെന്നും ബര്‍ബാറെ നിരീക്ഷിക്കുന്നു.

The Travels of Ibn Bathutha എന്ന കൃതിയില്‍ സാഗരങ്ങളും മരുഭൂമികളും താണ്ടിയുള്ള ദുര്‍ഘടപഥങ്ങളെ വിവരിക്കുന്നിടത്ത് ഹജ്ജ് നല്‍കുന്ന അനശ്വരമായ ആത്മനിര്‍വൃതിയെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഇബ്നു ജുബൈറിന്‍റെ the travels of ibn jubyr, അലി അബ്ബാസിയുടെ the travels of ali bey al – abbasi എന്നീ രചനകള്‍ സാഹസികത നിറഞ്ഞ വഴികള്‍ പിന്നിട്ട് പുണ്യഭൂമിയുടെ മാറിലണഞ്ഞ തീവ്രവിശ്വാസിയുടെ കിതപ്പുകളൊപ്പിയെടുത്തവയാണ്.

പ്രശസ്ത സാഹസികസഞ്ചാരിയായ ചാള്‍സോട്ടി (1843 -1926)യുടെ അറേബ്യന്‍ മരുഭൂമിയിലെ പര്യടനങ്ങള്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് 1888ലാണ്. അറേബ്യന്‍ നാടുകളിലെ മരുഭൂ ജീവിത ചിത്രീകരണത്തിന് പേരുകേട്ട ഈ ഗ്രന്ഥം ഹജ്ജിന്‍റെയും ഉംറയുടെയും ചടങ്ങുകളെയും തീര്‍ത്ഥാടകസാന്നിധ്യത്തെയും ഭംഗിയായി തന്നെ ചിത്രീകരിക്കുന്നു. ഹജ്ജ് യാത്രാസാഹിത്യത്തിലെ എക്കാലത്തെയും മികച്ച രചനകളിലൊന്നാണ് മുഹമ്മദ് അസദിന്‍റെ The Roads to Mecca. താന്‍ കണ്ട അറേബ്യയെ അസദ് സരളസുന്ദരമായ ഭാഷയില്‍ വിവരിക്കുന്നുണ്ട്. മക്കയും മദീനയും അടങ്ങിയ ഹിജാസിന്‍റെ ദൈനംദിന ജീവിതവും പ്രകൃതവുമെല്ലാം ഉള്‍ക്കൊണ്ട ഈ ഗ്രന്ഥം അറേബ്യന്‍ സംസ്കാരത്തിന്‍റെ തന്നെ തനിഭാവം പങ്കുവെക്കുന്നു.
കറുത്ത വര്‍ഗക്കാരുടെ വിപ്ലവനേതാവും ആഫ്രോഅമേരിക്കന്‍ എഴുത്തുകാരനുമായ മാല്‍കം എക്സ് 1962ലെ തന്‍റെ ഹജ്ജ് യാത്രക്കിടയിലാണ് യഥാര്‍ത്ഥ ഇസ്ലാമിനെ അടുത്തറിയുന്നത്. നാഷന്‍സ് ഓഫ് ഇസ്ലാം എന്ന തന്‍റെ മാതൃസംഘടന യഥാര്‍ത്ഥ ഇസ്ലാമില്‍ നിന്ന് ഏറെ അകലെയാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഹജ്ജ് നല്‍കിയ ആത്മീയാവേശത്തില്‍ നിന്നാണ് തന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താര്‍ജിക്കുന്നത്. The Autobiograhy of Malcolm എന്ന ആത്മകഥയില്‍ ഹജ്ജിന്‍റെ ചൈതന്യത്തെയും ഹജ്ജ് നല്‍കുന്ന ആത്മ സംതൃപ്തിയെയും കുറിച്ച് മാല്‍ക്കം വാചാലനാവുന്നു.

ബോളോഗ്നയില്‍ നിന്ന് 1503ല്‍ പുറപ്പെട്ട തീര്‍ത്ഥാടക സംഘത്തിന്‍റെ കാവല്‍ക്കാരനായാണ് ലുഡോവികോ ഡി വാര്‍ത്തേമ മക്കയിലെത്തുന്നത്. (2012ലെ രിസാലയുടെ ഹജ്ജ് പതിപ്പില്‍ വാര്‍ത്തേമയുടെ കുറിപ്പ് വായിക്കാം). ലാറ്റിനില്‍ രചിക്കപ്പെട്ട തന്‍റെ യാത്രാവിവരണത്തില്‍ ഹിജാസിലെ പാവന നഗരങ്ങളെയും അവിടെ തന്പടിക്കുന്ന യാത്രാസംഘങ്ങളെയും അദ്ദേഹം കുറിച്ചുവെക്കുന്നുണ്ട്. ജോസഫ് പിസ്റ്റിന്‍റെ  True and Faithful Account of Religion and manners of Mahometans, സര്‍ റിച്ചാര്‍ഡ് ബര്‍ട്ടന്‍റെ A personal Narrative of a Journey to Al-Madinah and Meccah, , ജോണ്‍ എഫ് കിയാനെയുടെ Six Months In Mecca എന്നീ കൃതികള്‍ യാത്രാവഴികളെയും പാവനനഗരങ്ങളെയും പറ്റിയുള്ള പടിഞ്ഞാറന്‍ സങ്കല്‍പങ്ങളെക്കുറിച്ച് നമ്മോട് പറയുന്നു.

1800കളുടെ തുടക്കത്തില്‍ മലായിയില്‍ നിന്നു മദീനയിലേക്കുള്ള സാര്‍ത്ഥവാഹക സംഘത്തിന്‍റെ കൂടെ ഹജ്ജിനെത്തിയ സ്വിസ് നിരീക്ഷകന്‍ ജോണ്‍ ലൂയിസ് ബര്‍ക്കാര്‍ട്ട് രചിച്ച The Travels in the Hijaz of Arabia, ഇറാനിയന്‍ ബിരുദധാരി മുഹമ്മദ് ഹുസൈന്‍ ഹര്‍ഫാനിയുടെ the shi te pilgrimage to mecca, ഒട്ടകപ്പുറത്തുള്ള തീര്‍ത്ഥാടനത്തിന്‍റെ അവസാന ദശകങ്ങളെ പരാമര്‍ശിക്കുന്ന എല്‍ഡണ്‍ റട്ടറിന്‍റെ the holy cities in arabia, 1927ല്‍ ഓസ്ട്രേലിയയില്‍ നിന്ന് കുടുംബത്തോടൊപ്പം പുണ്യനഗരത്തിലണഞ്ഞതിന്‍റെ ദീപ്തസ്മരണകള്‍ വരഞ്ഞിടുന്ന വിന്‍ഫ്രഡ് സ്റ്റഗറുടെ Always Bells ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ഹാരി സെന്‍റ്ജോണ്‍ ഫില്‍ബിയുടെ An Autobiography and A Pilgrim in Arabia, ഇറാനിയന്‍ നോവലിസ്റ്റ് ജലാല്‍ അലി അഹ്മദിന്‍റെ Lost in the Crowd എന്നീ രചനകളും തീര്‍ത്ഥാടനത്തിന്‍റെ സഹനപഥങ്ങള്‍ താണ്ടുന്നു.

മക്കാ നിവാസിയായ ഹംസ ബുഖാരി 1940ല്‍ രചിച്ച The Shelterd Quarter : A tale of Boyhood in Mecca എന്ന ബാല്യകാലസ്മരണ മക്ക കൈവരിച്ച പ്രതാപത്തെയും കാലാന്തരങ്ങളിലുണ്ടായ അതിന്‍റെ മാറ്റത്തെയും അടുത്തറിയാനുള്ള അടിസ്ഥാന രേഖയാണ്. ആര്‍തര്‍ ജെ ബി പേവലിന്‍റെ A modern pilgrim in mecca and siege in San’a എന്ന ഗ്രന്ഥം ഹജ്ജ് തീര്‍ത്ഥാടനത്തിലെ അമുസ്ലിം സഞ്ചാരികളുടെ പങ്കാളിത്തം സൂചിപ്പിക്കുന്നു. ഇരുപത്തി അഞ്ചാം വയസ്സില്‍ മക്കയിലെത്തിയ അദ്ദേഹം ദമസ്ക്കസ് മദീന റയില്‍വെയെക്കുറിച്ചെഴുതിയ ആദ്യ ഹജ്ജെഴുത്തുകാരനും പടിഞ്ഞാറു നിന്ന് ഹജ്ജിനെക്കുറിച്ചെഴുതാന്‍ വേഷം മാറി വന്ന അവസാന യാത്രികനുമാണ്.

റിച്ചാര്‍ഡ് he principal navigation, Voyages, Traffiques, And Discoveries of the English Nation (1599) എന്ന കൃതിയില്‍ സാഗരങ്ങളും കടലിടുക്കുകളും താണ്ടിയുള്ള മുസ്്ലിം തീര്‍ത്ഥാടനങ്ങളെ മുന്‍നിര്‍ത്തി പറയുന്നൊരു അധ്യായമുണ്ട്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ക്ഷോഭങ്ങളും ഭയപ്പെടാതെ സര്‍വ്വവും നാഥനില്‍ ഭരമേല്‍പിച്ചുള്ള മുസ്്ലിം സാര്‍ത്ഥവാഹക സംഘങ്ങളുടെ യാത്രകളെ അദ്ദേഹം അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്.

കൊളോണിയല്‍ കാല ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ രംഗപ്രവേശം ചെയ്ത പുതിയ രചനകളായിരുന്നു പേര്‍ഷ്യനിലും ഹിന്ദുസ്ഥാനിയിലുമുണ്ടായ ഹജ്ജ് യാത്രാ വിവരണങ്ങള്‍. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറി, ഇന്ത്യാ ഓഫീസ്, ലാഹോറിലെ ദയാല്‍സിംഗ് ട്രസ്റ്റ് ലൈബ്രറി, ഓറിയന്‍റല്‍ കോളേജ് എന്നിവിടങ്ങളിലായി അക്കാലത്തെ നൂറ്റന്പതോളം ഹജ്ജ് യാത്രാ കുറിപ്പുകള്‍ ഇന്നും അവശേഷിക്കുന്നു. സെയ്ലിംഗ് ഷിപ്സ് & സെയ്ലിങ്ങ് പീപ്പിള്‍ എന്ന തലക്കെട്ടില്‍ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ആസ്ട്രേലിയയില്‍ നടന്ന പഠനം, ജി മിനോര്‍ട്ട് മിക്കയേല്‍ ഫിഷര്‍, മുഷീറുല്‍ ഹസന്‍ എന്നിവരുടെ ആര്‍ക്കേവല്‍ ഗവേഷണങ്ങള്‍ എന്നിവ കൊളോണിയല്‍ കാല ഇന്ത്യന്‍ ഹജ്ജ് യാത്ര അനാവരണം ചെയ്യുന്നു. ഇന്ത്യയില്‍ നിന്ന് മുക്കാല്‍ നൂറ്റാണ്ടു മുന്പുള്ള ത്യാഗഭരിതമായ തീര്‍ത്ഥാടനത്തിന്‍റെ ചൂടും ചൂരും രേഖപ്പെടുത്തിയ ചരിത്രരേഖകളാണ് ഇവ.

പണ്ഡിത കേസരി ശാ വലിയുല്ലാഹിയുടെ ശിഷ്യനായ റഫീഉദ്ദീന്‍ മുറാദാബാദി പേര്‍ഷ്യന്‍ ഭാഷയില്‍ തന്‍റെ യാത്രയെ ചരിത്രത്തിലേക്ക് ചേര്‍ക്കുന്നുണ്ട്. സഞ്ചാരിയും അവധിലെ റവന്യൂ ഓഫീസറുമായിരുന്ന മിര്‍സ അബൂത്വാലിബ് (18701950) ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള തന്‍റെ യാത്ര വിവരിക്കുന്പോള്‍ ഹജ്ജിനെ കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഭോപ്പാല്‍ നവാബ് സിദ്ദീഖ് ഹസന്‍ഖാന്‍ (1872), മുഹമ്മദ് സര്‍ദാര്‍ ഖാന്‍ (1873), കവി ശെഫ്തി (1841), വസീര്‍ സുഹൈല്‍ ഖാന്‍ (1880), സഫര്‍ നാമെ റഹ്മാനി രചിച്ച അബ്ദുറഹിമാന്‍ (1915) അബ്ദുല്‍ മജീദ് ദരിയാബാദി (1929), ഗുലാംഹുസൈന്‍ (1935) എന്നിവരുടെ കുറിപ്പുകള്‍ ഇന്ത്യന്‍ ഹജ്ജ് യാത്രാ സാഹിത്യത്തില്‍ പ്രത്യേക സ്ഥാനം നേടിയവയാണ്.

1970ല്‍ കൈറോവില്‍ നിന്നുള്ള യാത്രയെ വിസ്തരിക്കുന്ന റെസദ മില്ലറുടെ The Fifth piller of Islam, ചൈനീസ് ഭാഷയില്‍ മൂലകൃതി രചിക്കപ്പെട്ട ലേഡി ഇവലിന്‍ കൊബ്ബോള്‍ഡിന്‍റെ Pilgrimage to mecca (1933), അലിഗര്‍ മുസ്്ലിം സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ പദവി അലങ്കരിച്ച ഭോപ്പാലിലെ ബീഗം സുല്‍ത്താന ജഹാനയുടെ ഒരു സുല്‍ത്താനയുടെ ഹജ്ജ് (1870), മദ്രാസില്‍ ബ്രിട്ടീഷ് ക്യാപ്്റ്റനായിരുന്ന സഫാ മുസ്തഫയുടെ ഭാര്യ സൈനബ കഖാഹില്‍ എഴുതിയ ഹജ്ജ് വിവരണം, ബീഗം സിക്കന്ദറയുടെ മക്കയിലേക്കുള്ള തീര്‍ത്ഥാടനം തുടങ്ങിയവ തീര്‍ത്ഥാടന വഴികളിലെ പെണ്‍സാന്നിധ്യമറിയിക്കുന്ന രചനകളാണ്.

പാവന നഗരങ്ങള്‍ മനസ്സാ വഹിച്ച മുസ്്ലിം തീര്‍ത്ഥാടകരുടെ അനുഭവക്കുറിപ്പുകള്‍, സാഹസികരും പ്രഛന്നരുമായി വിശുദ്ധ ഭൂമിയിലെത്തുന്ന അമുസ്്ലിം സഞ്ചാരികളുടെ യാത്രാ വിവരണങ്ങള്‍ എന്നിങ്ങനെ രണ്ട് ഗണങ്ങളായാണ് ഹജ്ജ് യാത്രാ സാഹിത്യം പുരോഗമിക്കുന്നത്. ഇരു ധാരകളിലെയും രചനകള്‍ വ്യത്യസ്ത അനുഭവങ്ങള്‍ നല്‍കുന്ന പൊതുഭൂമിയായാണ് മക്കയെ ചിത്രീകരിക്കുന്നത്. സാഹസികതയുടെയും കായികാധ്വാനത്തിന്‍റെയും ആധ്യാത്മിക ആവേശത്തിന്‍റെയും അനുരണനങ്ങള്‍ എല്ലാ കൃതികളിലും പ്രകടമാണ്.

യൂറോപ്യന്‍ നവോത്ഥാന കാലഘട്ടം മൂതല്‍ നാലുനൂറ്റാണ്ടോളമായി ഹജ്ജിന്‍റെ അനുഭവ സമൃദ്ധി കണ്ടറിഞ്ഞ പടിഞ്ഞാറന്‍ ക്രിസ്ത്യന്‍ എഴുത്തുകാര്‍ മുതവ്വിഫുമാരുടെ കണ്ണ് വെട്ടിച്ചും വേഷം മാറിയുമെല്ലാമാണ് മക്കയിലേക്ക് നുഴഞ്ഞു കയറിയിരുന്നത്. തീര്‍ത്ഥാടനം എന്നതിനു പുറമെ സാഹസികതയും അറിവ് സന്പാദനവും പ്രശസ്തി മോഹവുമെല്ലാം ഉള്‍ക്കൊണ്ട ഉദ്യമങ്ങളായിരുന്നു ഇവ. അപരിചിതരായ വായനക്കാര്‍ക്ക് പുതിയ അനുഭവങ്ങള്‍ പറഞ്ഞു കൊടുക്കുക എന്ന ഉദ്ദേശ്യത്തില്‍ എഴുതിയ ഇവരുടെ കുറിപ്പുകള്‍ കിഴക്കിനെ നിഗൂഢവും പ്രാകൃതവുമായ ദേശമായി ഗണിക്കാന്‍ ചിലപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ട്. മതപരമായ കാരണങ്ങളാല്‍ പാവന നഗരങ്ങളില്‍ നിന്ന് വിലക്ക് സ്വീകരിക്കേണ്ടി വന്ന ഇത്തരത്തിലുള്ള ചില രചനകള്‍ വിരസതയും ദുഷിപ്പും നിറഞ്ഞ വിവരണങ്ങളാണ് നല്‍കുന്നത്.
ആരോഗ്യപരമായ വായനക്ക് ഒട്ടും നിരക്കാത്ത ഈ സൃഷ്ടികള്‍ പാശ്ചാത്യരില്‍ അടഞ്ഞതും ഇരുണ്ടതുമായ ധാരണകള്‍ രൂപപ്പെടാന്‍ ഇടനല്‍കുന്നു. നവോത്ഥാനകാലം മുതല്‍ ആരംഭിച്ചതും സാങ്കേതിക സഹായങ്ങളോടെ ഇപ്പോള്‍ കൂടുതല്‍ വിപുലമായതുമായ സാധനങ്ങളുടെയും സേവനങ്ങളുടെയും സ്വതന്ത്ര വ്യാപാരത്തിലൂന്നിയ പടിഞ്ഞാറിന്‍റെ മൂലധന മോഹങ്ങള്‍ക്കുള്ള ഭൂപടമായും ഇത്തരം സാഹിത്യങ്ങള്‍ വര്‍ത്തിക്കുന്നു എങ്കിലും യൂറോപ്പിന് ഇസ്്ലാമിനെ കുറിച്ചുള്ള ധാരണ രൂപാന്തരപ്പെടുത്താനും പുതിയ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വേദി ഒരുക്കാനും ഈ രചനകള്‍ സഹായകമായി. എന്നാല്‍ മുസ്്ലിം തീര്‍ത്ഥാടകര്‍ ഹജ്ജ് നല്‍കിയ ആത്മീയാനുഭൂതിയോടു കൂടി സമൃദ്ധവും ഏകാത്മകവുമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയുടെ ആസ്ഥാനമായും പ്രൊഫഷണല്‍ ജീവിതത്തിനപ്പുറം തന്‍റെ ഭാവി തുടരാനുള്ള ഒരു കേന്ദ്രമായും മക്കയെ കാണുന്നു.

ലക്ഷ്യസ്ഥാനത്തേക്കുള്ള ചെറിയൊരു യാത്ര എന്നതിനു പുറമെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഒട്ടേറെ മാനങ്ങളുണ്ട്. പര്‍വ്വതങ്ങളും നഗരങ്ങളും മണല്‍കൂനകളും താണ്ടി, അപരിചിത നഗരങ്ങളും ദുര്‍ഘടപാതകളും മിക്ക രചനകളിലും മുഖ്യ പ്രമേയമാവുന്നു. ഭൂമിശാസ്ത്രപ്രശ്നങ്ങള്‍, സാമൂഹികവിലക്കുകള്‍, വ്യാധികള്‍ എന്നിവ യാത്രകളില്‍ നിഴലായി കൂടെ നില്‍ക്കുന്നു. ഇബ്നു ബത്തൂത്ത മക്കയില്‍ നിന്നും തിരിച്ചെത്തിയത് പ്ലേഗുമായിട്ടാണ്. ജോസഫ് പിറ്റ്സിന് മക്കയില്‍ പതിനഞ്ച് വര്‍ഷത്തോളം അടിമയായി തുടരാനായിരുന്നു വിധി. സ്വദേശത്തേക്കുള്ള മടക്കയാത്രക്കിടയില്‍ ജോണ്‍ലൂയിസ് രോഗം മൂലം കൈറോയില്‍ വച്ച് മരണപ്പെട്ടു.

വഴിയിലെ ഭീകരമായ അവസ്ഥകളെ തരണം ചെയ്യേണ്ടത് തീര്‍ത്ഥാടകര്‍ക്ക് അത്യാവശ്യമായിരുന്നു. കൊള്ളക്കാരും പിടിച്ചുപറിക്കാരും താവളമാക്കിയ സഞ്ചാരപഥങ്ങള്‍ തീര്‍ത്ഥാടകരില്‍ എന്നും ഭീതി ജനിപ്പിച്ചു.

യാത്രാസൗകര്യങ്ങള്‍ ഇത്രയൊന്നും വിപുലമല്ലാത്ത കാലത്ത് മക്കയിലെത്താന്‍ മാസങ്ങളും വര്‍ഷങ്ങളും വേണ്ടിവന്നു. യാത്രാ മധ്യേ തീര്‍ത്ഥാടകര്‍ പള്ളികളിലും സുരക്ഷിത സത്രങ്ങളിലും തങ്ങുകയും യാത്ര തുടരാനുള്ള പണം കണ്ടെത്താനായി നഗരങ്ങളില്‍ ജോലിയിലേര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ ദേശത്തൂടെ യാത്ര തുടരുന്ന തീര്‍ത്ഥാടകരെ പ്രഭുക്കളും രാജാക്കന്മാരും അകമഴിഞ്ഞ് സഹായിച്ച കഥകളും ഹജ്ജെഴുത്തുകളില്‍ വായിക്കാം.

യാത്രാവിവരണം എന്നതിലുപരി അതത് കാലഘട്ടത്തിന്‍റെ ചരിത്രരേഖയാണ് ഹജ്ജെഴുത്തുകള്‍. പെട്രോ ഡോളറിന്‍റെ ആസ്തിയില്‍ മക്കയും മദീനയും അടങ്ങിയ വിശുദ്ധഭവനങ്ങളുടെ ആധുനികവത്കരണവും മോടിയാക്കലും അന്പരപ്പിക്കുന്നതാണ്. എന്നാല്‍ ദാരിദ്ര്യത്തിന്‍റെ സപ്തസാഗരത്തില്‍ നീരാട്ട് നടത്തുകയായിരുന്ന പഴയ ഹിജാസിന്‍റെ വര്‍ത്തമാനങ്ങള്‍ തങ്ങളുടെ കൃതികളില്‍ വരഞ്ഞിടുന്നുണ്ട് യാത്രികര്‍. അമീര്‍ അഹ്്മദ് അലവിയുടെ സഫ്്റേ സാദാത്തിലെ താഴെ ഉദ്ധരിക്കപ്പെട്ട ഭാഗങ്ങള്‍ കഅ്ബാലയത്തിനും പാവന നഗരങ്ങള്‍ക്കും കാലാന്തരത്തിലുണ്ടായ അവസ്ഥാന്തരങ്ങളെ ചിത്രീകരിക്കുന്നു. ഇന്ന് ഒരു സംഗതി എനിക്ക് കാണാനായി. കഅ്ബയുടെ കില്ലയില്‍ തുണിക്കഷ്ണങ്ങള്‍ തുന്നിചേര്‍ത്തിരിക്കുന്നു. ദ്വാരങ്ങളും മങ്ങലുകളുമുണ്ട്….

തിരക്ക് കാരണം പള്ളിയുടെ പുറത്തും പായ വിരിച്ചിട്ടുണ്ട്. റൗളയുടെ ഭാഗത്ത് പഴയ പായയാണ് വിരിച്ചിരിക്കുന്നത്. ആളുകള്‍ കൂടുന്നതിനനുസരിച്ച് പായകളില്ല. തുര്‍ക്കികളുടെ കാലത്തുണ്ടായിരുന്ന മുന്തിയ പരവതാനി നജ്്ദികള്‍ നശിപ്പിച്ചു. ഇപ്പോള്‍ പ്രവാചകന്‍റെ പള്ളിയില്‍ കീറിപ്പറിഞ്ഞ ചാക്കുതുണികളാണ് പലയിടത്തും വിരിച്ചിരിക്കുന്നത്. എനിക്ക് സങ്കടം തോന്നി.

ബീഗം സുല്‍ത്താന ജഹാന്‍ ഹജ്ജ് യാത്രക്കായി പുറപ്പെട്ട കപ്പല്‍ ഒന്നര ആഴ്ച വൈകിയാണ് ജിദ്ദ തുറമുഖത്തെത്തുന്നത്. ഹിജാസിന്‍റെ അധിപന്‍ ശരീഫ് ഹുസൈന്‍ കപ്പല്‍ കരയ്ക്കടുപ്പിക്കുന്നതുവരെ തുറമുഖത്തു തന്നെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. പ്രോടോകോളോ ആചാരമര്യാദയോ ആയിരുന്നില്ല ഇത്. ഹിന്ദുസ്താനില്‍ നിന്ന് ധാന്യവും ധനവുമായുള്ള ബീഗത്തിന്‍റെ ആഗമന സമയം താന്‍ ഹാജറാവണമെന്ന ഉള്‍വിളിയായിരുന്നു. ആധുനിക സഊദി അറേബ്യയില്‍ ഇന്നും കോടിക്കണക്കിന് ജംഗമവഹകള്‍ ഇന്ത്യന്‍ കുലീനരുടെ വഖ്്ഫുകളായി നിലകൊള്ളുന്നു. പ്രവാചക നഗരിയിലെ ഹൈദരാബാദ് നൈസാമിന്‍റെ സത്രവും മദ്രസ സൗലാത്വിയ്യയും മക്കയിലെ കേയി റുബാത്തുമെല്ലാം അടിവരയിടുന്നത് ഈ യാഥാര്‍ത്ഥ്യം തന്നെ.

നാഥന്‍റെ പരിശുദ്ധ ഗേഹവും പുണ്യറസൂലിന്‍റെ പച്ച ഖുബ്ബയും മനസ്സില്‍ ധ്യാനിച്ചായിരുന്നു കഴിഞ്ഞ കാല തീര്‍ത്ഥാടകര്‍ മക്കയിലെത്തിയിരുന്നത്. എന്നാല്‍ പെട്രോഡോളറിന്‍റെയും ലിബറലിസത്തിന്‍റെയും വര്‍ത്തമാന കാലത്ത് ഹജ്ജ്യാത്ര കേവലം ആചാരമായി, ആഡംബര യാത്രയായി മാറിക്കഴിഞ്ഞു. സാധനങ്ങളുടെയും സേവനങ്ങളുടെയും മികവുറ്റ വിപണന കേന്ദ്രമായും തീര്‍ത്ഥാടകരിന്ന് മക്കയെ കാണുന്നു. ആത്മാവ് നഷ്ടപ്പെട്ട, കന്പോളവത്കരിക്കപ്പെട്ട യാത്രയായി ഹജ്ജ് പരിണമിക്കുന്പോള്‍ കവിശ്രേഷ്ഠന്‍ അല്ലാമാ ഇക്്ബാലിന്‍റെ ആത്മഗതം സന്ദര്‍ഭോചിതമാവുന്നു.

ഹമിന്‍റെ സമ്മാനമായി ഹാജീ,
നീ എന്തു കൊണ്ടുവുന്നു
സംസം വെള്ളമല്ലാതെ!

ഇസ്്ലാമേതര രാഷ്ട്രങ്ങളില്‍ നിന്ന്, വിശേഷിച്ചും യൂറോപ്പില്‍ നിന്ന് ഇസ്ലാം ആശ്ലേഷിച്ചവരാണ് കൂടുതലും ഹജ്ജ് യാത്രാ സാഹിത്യമെഴുതിയിട്ടുള്ളത്. യൂറോപ്യന്‍ ചാനലായ എംടിവിയുടെ എക്കാലത്തെയും മികച്ച ആങ്കറും പോപ്പ് സംഗീതജ്ഞയുമായ ക്രിസ്റ്റീന ബേക്കറുടെ ഹജ്ജ് യാത്രാനുഭവങ്ങള്‍ ഈ കണ്ണിയിലെ അവസാന രചനയായി കണക്കാക്കാം.

സാങ്കേതിക വിദ്യ ഹജ്ജിന്‍റെ സംവിധാനത്തെയും കാലയളവിനെയും മാറ്റിയതുപോലെ ആധുനിക ഹജ്ജ് യാത്രാ സാഹിത്യത്തെയും അതിന്‍റെ ധൈഷണിക പാരന്പര്യത്തെയും ഏറെ ബാധിച്ചിട്ടുണ്ട്. സഹനവും ത്യാഗവും നിറഞ്ഞ നിമിഷങ്ങളേ മനസ്സില്‍ തങ്ങുകയുള്ളൂ. അവയാണ് പിന്നീട് താളുകളായി പരിണമിക്കുന്നത്.

മതസ്പര്‍ധകളും വൈരങ്ങളും അധീശത്വം വാഴുന്ന സമകാലിക ദിനങ്ങളില്‍ പരസ്പരം അറിയാനും അടുക്കാനും അവസരമൊരുക്കാന്‍ ഇത്തരം കൃതികള്‍ ഉപകരിക്കും. ദേഹമല്ല, ദേഹിയാണ് തീര്‍ത്ഥാടനം ചെയ്യേണ്ടതെന്ന സത്യം നമ്മോട് തുറന്നു പറയുകയാണ് ഇന്നലെകളിലെ ഹജ്ജെഴുത്തുകള്‍.

മുബശ്ശിര്‍ എളാട്

You must be logged in to post a comment Login