സകാത് ചര്‍ച്ചക്കെടുക്കാന്‍ മതിയായ കാരണങ്ങളുണ്ട്

സകാത് ചര്‍ച്ചക്കെടുക്കാന്‍  മതിയായ കാരണങ്ങളുണ്ട്

സ്ത്രീധനം നിരുത്സാഹപ്പെടുത്താന്‍ നടത്തിയ ആശയപ്രചാരണത്തെക്കാള്‍ വിപുലമായ ഒരാശയപ്രചാരണം നടക്കേണ്ട മേഖലയാണ് സകാതിന്‍റേത്. സാമൂഹികമാറ്റത്തിന് ചുക്കാന്‍ പിടിക്കാനും മാറ്റങ്ങളുണ്ടാക്കാനും കെല്പുള്ള പണ്ഡിതസഭയുടെ മേല്‍നോട്ടത്തില്‍ അതു ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിയും. കൃത്യമായ അറിവോ വ്യക്തമായ ധാരണയോ ഇല്ലാത്ത കാരണത്താല്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരായ ഭൂരിഭാഗമാളുകളുടെയും സകാത് മുടങ്ങിക്കിടക്കുകയാണ്. സകാത്ത് എന്നാല്‍ റമളാനില്‍ മാത്രം ചെയ്യേണ്ട എന്തോ സംഗതിയായിട്ടാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. മുസ്ലിം സമൂഹം ഒന്നടങ്കം രംഗത്തിറങ്ങുന്ന ഫിത്വ്ര്‍ സകാത്തിന്‍റെ സമയമാണല്ലോ റമളാന്‍. ഇസ്ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ നാലാമത്തേതാണ് റമളാന്‍, മൂന്നാമത്തേതാണ് സകാത്. എന്നിട്ടും കൂടുതല്‍ ചര്‍ച്ചയാവാറുള്ളത് റമളാനാണ്, സകാതല്ല. ഇതിന് കാരണമുണ്ട് മദ്രസയില്‍ നിന്ന് സകാത്തിനെക്കുറിച്ച് പഠിക്കുന്ന സമയത്ത് ആരും അതു കൊടുക്കാന്‍ ബാധ്യതപ്പെട്ടവരായിട്ടുണ്ടാവില്ല. പിന്നെ പഠനമൊക്കെ കഴിഞ്ഞ് ജോലിയും കച്ചവടവുമൊക്കെയാവുന്പോഴേക്ക് മദ്രസയില്‍ നിന്ന് പഠിച്ചതൊക്കെ മറന്നു കാണും. അതു മാത്രമല്ല അന്നത്തെ പഠനത്തെക്കുറിച്ച് സമൂഹത്തിനും കാര്യമായ ബോധമില്ല എന്നതും വലിയ കാരണമാണ്.

സകാത് നിര്‍ബന്ധമുള്ള അനവധി കച്ചവടക്കാര്‍ ഇന്നുണ്ട്. എന്നാല്‍ പല കച്ചവടക്കാരെയും സ്വകാര്യമായി വിളിച്ചിട്ട് അവരുടെ സകാത് തിയ്യതിയും കഴിഞ്ഞ തവണത്തെ സകാത് സംഖ്യയും ആര്‍ക്കൊക്കെ കൊടുത്തു എന്നുമൊക്കെ ചോദിച്ചു നോക്കൂ അവര്‍ കൈമലര്‍ത്തും. എന്തു സകാത്ത്, ഏതു സകാത്ത്? കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ് പറയാനുള്ളത്. അവര്‍ക്ക് അറിയില്ല. അല്ലെങ്കില്‍ അറിവുണ്ട്. ബോധമില്ല. അറിവില്ലാത്തതിന്‍റെ പേരില്‍ ഒരു സമൂഹത്തിന്‍റെ ഒന്നടങ്കം വ്യക്തി ബാധ്യതകള്‍ മുടങ്ങിക്കിടന്നാല്‍ ആ സമൂഹം ഭാഗികമായെങ്കിലും കൂന്പടഞ്ഞുവെന്ന പരിതാവസ്ഥയല്ലെ അതു കാണിക്കുന്നത്?

കച്ചവടത്തിന്ന് വര്‍ഷം തികയുന്പോള്‍ സകാത്ത് നല്‍കണം. വര്‍ഷം തികയുന്നതും നിസ്വാബ് തികയുന്നതുമെല്ലാം കച്ചവടക്കാരന്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. കൊടുക്കേണ്ട വിഹിതവും കൃത്യമായറിയണം.

ഇത്രയും കാര്യങ്ങള്‍ നാട്ടില്‍ ഏറെക്കുറെ ആളുകള്‍ക്കും അറിയുമെന്നും ഓരോരുത്തരും ഇവയെല്ലാം നടപ്പിലാക്കാറുണ്ടെന്നും വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ചില വ്യക്തിബന്ധങ്ങള്‍ വഴിയുള്ള അന്വേഷണങ്ങള്‍ തരുന്ന അനുഭവങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്.
ഈ വീഴ്ച മേലില്‍ സംഭവിച്ചുകൂടാ. ദരിദ്രരുടെ അവകാശമാണത്. മുതലാളിയുടെ ഔദാര്യമല്ല. അത് കൊടുക്കേണ്ടവര്‍ കൊടുക്കുന്നുണ്ടെന്നും കിട്ടേണ്ടവര്‍ക്ക് ഇസ്ലാമിക നിയമപ്രകാരം കിട്ടുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ ഉറപ്പുള്ള സംവിധാനം തന്നെ വേണം. സകാത്തിനെക്കുറിച്ചുള്ള അന്തക്കേടില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കണം. പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം അതൊരു പ്രയാസകരമായ കാര്യമല്ല. ചെറിയൊരു കാലയളവിലേക്കുള്ള ഒരു കാന്പയിന്‍ സംഘടിപ്പിച്ചാല്‍ തന്നെ ഏറെക്കുറെ ബോധംവരും. അത്തരമൊരു ബോധവത്കരണം ഫിത്വ്റ് സകാത്തിന്‍റെ ചര്‍ച്ച നടക്കുന്ന റമളാനിലേക്ക് മാറ്റിവെച്ചാല്‍ വിചാരിച്ചഫലം കിട്ടിക്കൊള്ളണമെന്നില്ല. റമളാനില്‍ പിന്നെ ഇതു തന്നെയല്ലേ എന്ന ഒരു ഒഴുക്കന്‍ മട്ടായിരിക്കും സമൂഹത്തിന്ന്. റമളാനല്ലാത്ത കാലത്ത് സകാത്തിനെക്കുറിച്ചുള്ള അന്വേഷണവും പുനഃപരിശോധനയും നടക്കണം.

ഓരോ വര്‍ഷവും സകാത്ത് കൃത്യമായി കണക്കുകൂട്ടി കൊടുത്തുവീട്ടുന്ന ചിലരെയെങ്കിലും മറന്നു കൊണ്ടല്ല ഇതെഴുതുന്നത്. മറിച്ച് അറിവില്ലായ്മയുടെ കാരണത്താല്‍ മുടങ്ങിക്കിടക്കുന്ന വ്യക്തിബാധ്യതകളുടെ ഭാരവും അതിന്‍റെ ദൂരവ്യാപക പ്രത്യാഘാതവുമോര്‍ത്തിട്ടാണ്. ഇസ്ലാമിന്‍റെ ഈ അടിസ്ഥാന കാര്യത്തെ അനാസ്ഥക്ക് തിന്നാന്‍ കൊടുത്തിട്ട് പരലോകത്തും ഇഹലോകത്തും ശാന്തികിട്ടുമെന്ന് വ്യാമോഹിക്കരുതല്ലോ.

ചിലരുടെ സകാത്ത് വിതരണം സകാത്തു കൊണ്ട് ഇസ്ലാം ഉദ്ദേശിക്കുന്ന ലക്ഷ്യം പാളിപ്പോവുന്ന തരത്തിലാവുന്നതും നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. കുറച്ചുപൈസ ചില്ലറയാക്കി കൊണ്ടുവെച്ചിട്ട് കൈകാണിച്ചുവരുന്ന യാചകന്മാര്‍ക്കും, ചില സ്ഥാപനങ്ങളുടെ റസീവര്‍മാര്‍ക്കും കൊടുത്ത് ശ്വാസം വിടുകയാണവര്‍. കൊടുക്കേണ്ടത് പ്രകാരം, കിട്ടേണ്ടവരുടെ കൈകളില്‍ സകാത്തെത്തിയാല്‍ അതിന്‍റെ സദ്ഫലങ്ങള്‍ കാണാതിരിക്കില്ല. ഇസ്ലാം എന്‍റെ കാര്യം നോക്കാന്‍ പ്രാപ്തമായ ഒരാദര്‍ശമാണ് എന്നു സാധുക്കള്‍ക്ക് വലിയ തോതില്‍ തന്നെ തോന്നിത്തുടങ്ങും. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം സകാതിന്‍റെ വലിയ ലക്ഷ്യങ്ങളില്‍ ഒന്നാണല്ലോ. ഇസ്ലാമിക നിയമപ്രകാരം വീതിക്കാത്തതിനാല്‍ പല മുതലാളിമാരുടെയും വലിയ സംഖ്യകള്‍ കടലില്‍ കായം കലക്കിയ പ്രതീതിയിലായിപ്പോവുകയും ചെയ്യുന്നുണ്ട്. അതുകാരണം അവകാശി എല്ലാവര്‍ഷവും അവകാശിയായിത്തന്നെ തുടരുന്നു. ഏറ്റവും നല്ല പരിഹാര മാര്‍ഗ്ഗമായി കാണാവുന്ന ഒന്നാണ് സകാത്ത് ഗൈഡന്‍സ് വിംഗ്. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ഇസ്ലാമിക കര്‍മ്മശാസ്ത്ര പരിധിയില്‍ സകാത്തിന്‍റെ ശരിയായ വിതരണ, വിനിയോഗം ഉറപ്പുവരുത്താനുമുള്ള ഒരു സമിതി. തഖ്വയും സാന്പത്തിക അച്ചടക്കവും സകാത് പരിജ്ഞാനവും ആജ്ഞാശേഷിയുമുള്ളവരെയാണ് ഈ വിംഗില്‍ ഉള്‍പ്പെടുത്തേണ്ടത്. അതുപോലെ ഒരുപാടു പേരുടെ സകാത്ത് മുതലുകള്‍ ഏതെങ്കിലുമൊരു വ്യക്തിയെ വക്കാലത്താക്കി ഏല്‍പിക്കുന്ന സകാത്ത് വിതരണ സന്പ്രദായത്തിലെ പ്രാമാണികമായ സംവിധാനവും ആലോചിക്കാവുന്നതാണ്.

പലരുടെയും സകാതുകള്‍ ഒരുമിച്ചുകൂടുന്പോള്‍ വലിയ സംഖ്യയുണ്ടാവും. വകീല്‍ (ഏറ്റെടുക്കുന്ന വ്യക്തി) അത് വിഹിതം വെച്ച് നല്‍കുന്പോള്‍ കിട്ടുന്ന അവകാശിക്ക് ഒരു ഉപജീവനമാര്‍ഗം കണ്ടെത്താനാവശ്യമായ നിലയില്‍ കാര്യങ്ങള്‍ സംവിധാനിക്കാനാവും. അങ്ങനെ ചെയ്യാനായാല്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സകാത് വലിയ മാറ്റങ്ങള്‍ സാധ്യമാക്കുകയും ചെയ്യും (പരിഷ്കരണവാദികളുടെ സംഘടിത സകാത്ത് എവിടെയുമെത്താതെ പോവുന്നത് അവര്‍ മതവിരുദ്ധമായ രീതി അനുവര്‍ത്തിക്കുന്നതുകൊണ്ടാണ്. അവരുടെ നേതാക്കള്‍ക്കും കാലങ്ങളായി സകാത്ത് കിട്ടുന്നതുമൂലം കുത്തകകളായി വളര്‍ന്ന അവരുടെ സംവിധാനങ്ങള്‍ക്കും മാത്രമേ അതിന്‍റെ ഗുണം കിട്ടുന്നുള്ളൂ).

സുസമ്മതനായ ഒരു മതപണ്ഡിനെ വക്കീലായി നിയമിക്കാം. ജില്ലാ അടിസ്ഥാനത്തിലോ മേഖലാ അടിസ്ഥാനത്തിലോ അതാത് മഹല്ലുകളിലെ ഉലമാക്കളും ഉമറാക്കളും ചേര്‍ന്ന് സകാത്ത് പരിജ്ഞാനമുള്ള ഒരു വ്യക്തിയെ തെരഞ്ഞെടുക്കാം. സൂക്ഷ്മത ഒരു അവിഭാജ്യ ഘടകമാണ്. കണക്കുകളും തുകമാറ്റങ്ങളും പരമാവധി സുതാര്യമാക്കേണ്ടിവരും. സകാത് സ്വദഖ പോലെ രഹസ്യമായിട്ടല്ല കൊടുക്കേണ്ടത്. അത് ഇസ്ലാമിന്‍റെ പരസ്യചിഹ്നങ്ങളില്‍ പെട്ടതാണ്. അത് പരസ്യമായിത്തന്നെ കൊടുക്കണം. ഇസ്ലാമിനെക്കുറിച്ച് പഠിക്കാനുള്ള ഒരവസരം കൂടിയാണത്.

ആര്‍ക്കാണ് സകാത്ത് കൊടുക്കേണ്ടത്? ഫിത്വ്ര്‍ സകാതിന്‍റെ അവകാശികളും സന്പത്തിന്‍റെ സകാതിന്‍റെ അവകാശികളും ഒരേ കൂട്ടര്‍ തന്നെയാണ്. പക്ഷേ, നാട്ടുനടപ്പനുസരിച്ച് ഫിത്വ്ര്‍ സകാത്ത് അയല്‍വാസികള്‍ക്കും മറ്റു സകാതുകള്‍ കൈകാട്ടി വരുന്നവര്‍ക്കും എന്നാണ് വെപ്പ്. ഖുര്‍ആനില്‍ എണ്ണപ്പെട്ട എട്ടുവിഭാഗങ്ങളില്‍ ഏതെങ്കിലും അയല്‍ക്കാര്‍ ഉള്‍പ്പെടുമെങ്കില്‍ മാത്രമേ അയാള്‍ അവകാശിയാവുകയുള്ളൂ.

ഖുര്‍ആന്‍ പറയുന്നു സകാത് ധനം ദരിദ്രര്‍ക്കും അഗതികള്‍ക്കും സകാത് സംബന്ധമായ ജോലി ചെയ്യുന്നവര്‍ക്കും ഹൃദയങ്ങള്‍ ഇണക്കപ്പെടേണ്ടവര്‍ക്കും (പുതുവിശ്വാസികള്‍) അടിമകളുടെ മോചനത്തിനും കടത്തില്‍ അകപ്പെടുന്നവര്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ സന്നദ്ധരായി നില്‍ക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും മാത്രം അവകാശപ്പെട്ടതാണ്. അല്ലാഹുവില്‍ നിന്നു നിര്‍ണയിക്കപ്പെട്ട വ്യവസ്ഥയാണിത്. (960)

സ്ഥാപനങ്ങളുടെ പിരിവിനായി വീട്ടില്‍ വരുന്നവര്‍ക്ക് തങ്ങളുടെ സകാതില്‍ നിന്നു വിഹിതം നല്‍കുന്നത് അബദ്ധമാണ്. അവരുടെ സകാത്ത് വീടുന്നതല്ല. അങ്ങനെ കൊടുത്തു പോയവരുണ്ടെങ്കില്‍ അത്രയും ധനം അവരുടെ മേല്‍ ബാധ്യതയായി നില്‍ക്കുന്നുണ്ടെന്ന് മനസ്സിലാക്കുക. സകാത്ത് വാങ്ങുന്നിടത്തും അബദ്ധം സംഭവിക്കാനിടയുണ്ട്. അവകാശിയല്ലാതിരുന്നിട്ടും അയല്‍ക്കാരന്‍ അറിവില്ലായ്മകൊണ്ട് വെച്ചു നീട്ടുന്ന അരിപ്പൊതി ആലോചിക്കാതെ വാങ്ങിവെക്കുന്നവരുണ്ട്. അനര്‍ഹമായ മുതലാണ് താന്‍ തിന്നുന്നതെന്നും തന്‍റെ ഭാര്യയെയും കുട്ടികളെയും തീറ്റിക്കുന്നതെന്നും അവര്‍ ആലോചിക്കുക.

ഇത്രയൊക്കെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞിട്ടും ഇനിയും നമ്മള്‍ അമാന്തിച്ചു നില്‍ക്കുകയാണെങ്കില്‍ അതിന്‍റെ പരിണിതഫലം ഭയാനകമായിരിക്കും. സ്രഷ്ടാവിന്‍റെ കല്‍പ്പനകളില്‍ ചിലതു വിട്ടുകളഞ്ഞവരുടെ അന്ത്യം ഖുര്‍ആന്‍ നമുക്കുമുന്നില്‍ ദൃഷ്ടാന്തങ്ങളായി വിശദീകരിച്ചുതന്നിരിക്കെ പ്രത്യേകിച്ചും.

ജാബിര്‍ പൂനൂര്‍

4 Responses to "സകാത് ചര്‍ച്ചക്കെടുക്കാന്‍ മതിയായ കാരണങ്ങളുണ്ട്"

  1. hussainkp  June 15, 2014 at 8:07 am

    “സുസമ്മതനായ ഒരു മതപണ്ഡിനെ വക്കീലായി നിയമിക്കാം. ജില്ലാ അടിസ്ഥാനത്തിലോ
    മേഖലാ അടിസ്ഥാനത്തിലോ അതാത് മഹല്ലുകളിലെ ഉലമാക്കളും ഉമറാക്കളും ചേര്‍ന്ന്
    സകാത്ത് പരിജ്ഞാനമുള്ള ഒരു വ്യക്തിയെ തെരഞ്ഞെടുക്കാം”

    ഇത് ഷാഫിഈ മദ്ഹബ് പ്രകാരം അനുവദനീയമായ രീതിയാണോ? എങ്കിൽ എന്തു കൊണ്ട് SYS
    പോലുള്ള സംഘടനകൾ ഇത്തരം വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്നു . നടന്നു
    വരുന്ന സാന്ത്വനം ക്യാമ്പയിനിൽ ഉൾപ്പെടുത്തി ഈ റമദാനിൽ ഇത് പ്രയോഗവൽകരിച്ചു
    കൂടെ? സംഘടനാ നേതാക്കളുടെ പ്രതികരണം അറിയാൻ താല്പര്യമുണ്ട്.

    • ubaid  June 29, 2014 at 5:57 am

      Good suggestion…..

    • ashfakh  July 11, 2014 at 6:09 am

      ഒരു പക്ഷേ അവരെ വിശ്വാസം ഇല്ലാത്തതു കൊണ്ടാവാം

  2. Habeeb Mattool  July 1, 2014 at 10:48 am

    Very Good Suggestion… Similarly Zakath consultancy service can be started …. For big business and complex business activities, people don’t know how to calculate it so Zakath consultant can give proper guidance to each business (may be with some service charge not from Zakath), also a ‘Reminder Service’ business group/person should be reminded when their Year reached (it is not only in Ramadhan).

You must be logged in to post a comment Login