സ്വതന്ത്ര ചിന്ത ആത്മഹത്യയിലേക്ക് പുരോഗമിക്കുമ്പോള്‍

സ്വതന്ത്ര ചിന്ത ആത്മഹത്യയിലേക്ക് പുരോഗമിക്കുമ്പോള്‍

സഹോദരീസഹോദരന്മാര്‍ തമ്മിലള്ള വിവാഹവും (ഇന്‍സെസ്റ്റ്) ശവഭോഗവും (നിക്‌റോഫീലിയ) നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വീഡിഷ് ലിബറല്‍ പീപ്പിള്‍സ് പാര്‍ട്ടി കോടതി കയറിയിരിക്കുകയാണ്! പിതാവിനോടൊപ്പം ലൈംഗികജീവിതം നയിക്കാന്‍ താല്പര്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അവകാശത്തിന് വേണ്ടി ശബ്ദിക്കുന്ന ഒരു സ്വതന്ത്ര ചിന്തകന്റെ വോയ്‌സും ഇയ്യിടെ കേള്‍ക്കാനിടയായി. നവ ലിബറലിസ്റ്റുകള്‍ക്ക് ധാര്‍മികതയെ പറ്റിയുള്ള കാഴ്ചപ്പാട് എന്തായിരിക്കുമെന്ന് അന്വേഷിക്കവേ, ഭൗതികവാദിയായ ഇ എ ജബ്ബാര്‍ മാഷ് ഒരു മതപണ്ഡിതനുമായി നടത്തിയ തൂലികസംവാദം ശ്രദ്ധയില്‍പെട്ടു. അത് വായിച്ചപ്പോള്‍ തോന്നിയ ചില സന്ദേഹങ്ങള്‍ പങ്കുവെക്കുകയാണിവിടെ.

സ്വതന്ത്രചിന്തയുടെ ദൈവം!
സ്വതന്ത്രചിന്തയില്‍ തെറ്റു ശരികളുടെ മാനദണ്ഡം സാമൂഹികതയാണ് എന്നാണ് വെളിപാടെന്ന പോലെ മാഷ് പറഞ്ഞുവെക്കുന്നത്. അയാളുടെ വാക്കുകള്‍ വായിക്കാം:
‘സ്വതന്ത്രചിന്തയില്‍ തെറ്റു ശരികളുടെ മാനദണ്ഡം സാമൂഹികതയാണ്. മറ്റുള്ളവര്‍ നമ്മോട് എപ്രകാരം പെരുമാറണം എന്നു നാം ആഗ്രഹിക്കുന്നുവോ അപ്രകാരം നമ്മള്‍ മറ്റുള്ളവരോടും പെരുമാറുക എന്നതാണു സിമ്പിളായി പറയാവുന്ന കാര്യം. അതാരു ജഡ്ജ് ചെയ്യും? നാം ജീവിക്കുന്നത് ഏതു സാമൂഹ്യ, ആവാസവ്യവസ്ഥയിലാണോ ആ സമൂഹം തന്നെയാണു നമ്മുടെ ചെയ്തികളെ ജഡ്ജ് ചെയ്യുന്നത്. എനിക്കു മാത്രം ശരിയെന്നും സമൂഹത്തിനു പൊതുവില്‍ തെറ്റ് എന്നും തോന്നുന്ന കാര്യം ഞാന്‍ ചെയ്താല്‍ സമൂഹം എന്നെ തെറ്റുകാരനായാണ് വിലയിരുത്തുക. ഇതിലെ ആദ്യവരി തന്നെ വൈരുധ്യാത്മകമാണ്. സ്വതന്ത്രചിന്തയില്‍ ഒരു കാര്യം ഇന്നതാണ് എന്ന് ഒരാള്‍ക്ക് തീര്‍പ്പ് പറയാമോ? പറയാമെങ്കില്‍ അത് സ്വതന്ത്രചിന്തയാകുമോ?
സ്വതന്ത്രചിന്തയില്‍ ശരിതെറ്റുകളുടെ മാനദണ്ഡം സാമൂഹികതയാണെന്ന് തീരുമാനിച്ചത് ആരാണ്? അപ്പോള്‍ ആ തീരുമാനിച്ചയാള്‍ സ്വതന്ത്രചിന്തയുടെ ദൈവമോ പ്രവാചകനോ ആവേണ്ടി വരില്ലേ? ആ തീരുമാനം മറ്റുള്ളവര്‍ അംഗീകരിക്കണമെന്നാെണങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടിമകളാണെന്ന് വരില്ലേ? ദൈവത്തെ വിമര്‍ശിച്ച് സ്വയം ദൈവം കെട്ടിയാടുന്ന പണിയല്ലേ ഇത്!
ഇദ്ദേഹത്തിന്റെ ചിന്തകളില്‍ പരിമിതപ്പെട്ട പാരതന്ത്ര്യമാണോ ചിന്താസ്വാതന്ത്ര്യം?

സാമൂഹികത എന്ന പ്രഹേളിക
സാമൂഹികത എന്ന് പറഞ്ഞല്ലോ. എന്താണ് സാമൂഹികതയുടെ പരിധികള്‍? ആരാണ് അത് നിശ്ചയിച്ചത്? ആരാണ് അത് നിശ്ചയിക്കാന്‍ അയാള്‍ക്ക് അധികാരം നല്‍കിയത്? എല്ലാ സമൂഹവും സാമൂഹികതയുടെ പരിധിയില്‍ വരുമോ? അപ്പോള്‍ ഹിറ്റ്‌ലറുടെ സമൂഹത്തില്‍ ജൂതഹത്യ തെറ്റല്ല അല്ലേ? നരഭോജികളുടെ സമൂഹത്തില്‍ നരഭോജനവും! ആത്യന്തികമായ ശരിയും തെറ്റുമില്ല. മക്കളെ കൊന്നു തിന്നുന്ന സമൂഹത്തില്‍ അങ്ങനെ ചെയ്യണം, അല്ലേ?
ഇങ്ങനെ എന്തൊക്കെ അവസാനിക്കാത്ത ചോദ്യങ്ങള്‍!

കള്ളും പെണ്ണും ആനക്കാര്യമല്ല!
മദ്യവും മദിരാക്ഷിയും സ്വതന്ത്രചിന്തയില്‍ ഒരു ആനക്കാര്യമൊന്നുമല്ല; അതൊന്നും സ്വതന്ത്രചിന്തകര്‍ വലിയ തെറ്റായി കാണുന്നില്ല എന്ന് മാഷ് സിദ്ധാന്തിക്കുന്നു.

മാഷുടെ വാക്കുകള്‍:
‘മദ്യം, വ്യഭിചാരം, ആത്മഹത്യ തുടങ്ങിയ കാര്യങ്ങള്‍ സാമൂഹ്യധാര്‍മികതയുടെ ഭാഗമല്ല. അതെല്ലാം വ്യക്തികളുടെ സ്വകാര്യവിഷയങ്ങളാണ്. മദ്യപാനം കൊണ്ടുണ്ടാകുന്ന സാമൂഹ്യദോഷങ്ങള്‍ക്ക് കാരണം മദ്യമല്ല. അത് കുടിക്കുന്നവരുടെ ധാര്‍മികബോധമാണ്.’
സാമൂഹികതക്ക് നേരത്തെ നല്‍കിയ നിര്‍വചനവും ഈ വിശദീകരണവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. കാരണം, ഇദ്ദേഹം ജീവിക്കുന്ന മലപ്പുറത്ത് 90% ആളുകളും മദ്യവും മദിരാക്ഷിയും പാപമായിക്കാണുന്നു. അപ്പോള്‍ ആദ്യ നിര്‍വചന പ്രകാരം ഇവ പാപമാണ്, എന്നാല്‍ ഇയാള്‍ അത് പാപമല്ലെന്നും പറയുന്നു! സമൂഹം എന്ന് പറയുന്നത് ഇതൊന്നും പാപമായിക്കാണാത്ത നിരീശ്വരവിശ്വാസികള്‍ മാത്രമാണെന്നാണോ?
കുടുംബത്തിലും സമൂഹത്തിലും മദ്യവും വ്യഭിചാരവും ഉണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും ഹൃദയത്തെയും കരളിനെയും ഗുഹ്യത്തെയും ബാധിക്കുന്ന മാരകരോഗങ്ങളെക്കുറിച്ചും അതുമൂലമുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും ഒരു ചുക്കും അറിയാത്ത ആളായിരിക്കില്ലല്ലോ ഇയാള്‍. എന്നിട്ടും മറ്റുള്ളവരെ ഉപദ്രവിക്കുന്നതിന്റെ ഭാഗമായി ഇവയെ ഈ മാഷിന് എന്തുകൊണ്ട് എണ്ണാന്‍ സാധിക്കുന്നില്ല?
മദ്യം എന്ന വസ്തുവല്ല അത് ഉപയോഗിക്കുന്ന ആളുടെ സാമൂഹ്യബോധവും ധാര്‍മിക നിലവാരവുമാണ് പ്രശ്‌നമെന്ന് ഇദ്ദേഹം പറയുന്നു. അപ്പോള്‍ ഒരു കുടിയന്റെ സാമൂഹ്യബോധം എങ്ങനെയാകണമായിരുന്നു?
കുടിച്ചുകുടിച്ച് വഴിയരികില്‍ കിടന്നു പുളഞ്ഞിരുന്ന കവി അയ്യപ്പന്റേത് പോലെ ആകണമായിരുന്നോ? അയാളുടേത് തെറ്റും മാഷിന്റേത് ശരിയുമാണോ?

പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്തുകാര്യം?
ഇദ്ദേഹം യുക്തിവാദികളുടെ നേതാവായിട്ടാണ് അറിയപ്പെടുന്നത്. തീരേ യുക്തി ഇല്ലാത്ത പണിയാണ് നിരീശ്വരവിശ്വാസം എന്ന് കേവല യുക്തിയുള്ളവര്‍ക്കൊക്കെ മനസ്സിലാക്കാവുന്നതേയുള്ളൂ. പൊന്നുരുക്കിടുന്നിടത്ത് പൂച്ചക്ക് എന്തുകാര്യം എന്ന് ചോദിക്കുന്നത് പോലെയാണ് യുക്തിവാദിക്ക് ധാര്‍മികതയിലെന്ത് എന്ന ചോദ്യം. യുക്തിവാദിയാണെങ്കിലും ഭൗതികവാദിയാണെങ്കിലും സ്വതന്ത്രചിന്തകനാണെങ്കിലും അവിടെയൊന്നും ധാര്‍മികതക്ക് ഒരു സ്‌പേയ്‌സുമില്ല.
ഭൗതികവാദം പദാര്‍ഥത്തിന്റെ യഥാര്‍ഥ്യത്തെക്കുറിച്ചുള്ള പഠനമാണല്ലോ! അതില്‍ ധാര്‍മികതക്കെന്ത് പ്രസക്തി?

യുക്തിവാദത്തില്‍ ധാര്‍മികതക്കെതിരെയും യുക്തിയാകാമല്ലോ? ബീജത്തിന്റെ ധര്‍മം പരമാവധി ജീവന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തലാണെന്നും അതുകൊണ്ട് തന്നെ ഏതൊരു സ്ത്രീയും ഒരു പുരുഷന്റെ മുന്നില്‍ ഒരു സാധ്യതയാണെന്നും ആ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് യുക്തി എന്നും സിദ്ധാന്തിച്ചത് യുക്തിവാദികളുടെ യുക്തി യുഗം മാസികയാണ്. ബലാത്സംഗത്തിന്റെ ഈ യുക്തിയില്‍ ധാര്‍മികത അപ്രസക്തമാണ്. അല്ലെങ്കിലും ഒരാളുടെ പ്രകൃതിയുടെ വിളിക്ക് ഉത്തരം നല്‍കാന്‍ തന്റെ അടുക്കല്‍ സൗകര്യം ഉണ്ടായിരിക്കേ (ഉദാ. കക്കൂസ് ) അത് അപരന് തടഞ്ഞുവെക്കുന്നത് അക്രമമാണ് എന്നും യുക്തിച്ച് കൂടേ? അപ്പോള്‍ ബലാത്സംഗം തടയുന്നതാണ്, ചെയ്യുന്നതല്ല യുക്തിവിരുദ്ധം എന്നാകും യുക്തി. സര്‍വൈവല്‍ ഓഫ് ഫിറ്റസ്റ്റ് അല്ലേ ഭൗതികവാദികളുടെയും സോ കാള്‍ഡ് യുക്തിവാദികളുടെയും അടിവേരായ ഡാര്‍വിനിസത്തിന്റെ സൈന്താന്തിക അടിത്തറ. അവിടെ അധികാരികള്‍ക്ക് ഭരിക്കാനും അടിമകള്‍ക്ക് നശിക്കാനും മാത്രമേ അര്‍ഹതയുള്ളൂ.
കഴിവ് കെട്ടവനെയും അംഗവൈകല്യമുള്ളവരെയും പോറ്റുന്നതില്‍ എന്തുയുക്തിയാണുള്ളത്?
അത് സ്വതന്ത്രചിന്തയാണ് എന്ന് പറയണ്ട. സ്വതന്ത്രചിന്ത എന്നാല്‍ ഒരാളുടെ ചിന്ത വിഴുങ്ങുക എന്നല്ലല്ലോ.

ജന്മവാസന തിരിച്ച് കൊത്തുന്നു
സാമൂഹികത കൊണ്ട് മാത്രം ധാര്‍മികത നിര്‍വചിക്കാനാവില്ലെന്ന് മനസ്സിലാക്കിയ മാഷ് നിര്‍വചനത്തില്‍ പിന്നീട് ഒരു സാധനം കൂടി ആഡി. നൈസര്‍ഗികവും സഹജവുമായ ജന്മവാസന! അതാണത്രെ മനുഷ്യന്റെ ധര്‍മികതയുടെ മറ്റൊരു പ്രധാന ഘടകം.
പ്രകൃത്യാ മനഷ്യന് കിട്ടുന്നതാണ് ഈ മൂല്യങ്ങളെന്നും മതത്തിനോ ദൈവത്തിനോ ഇതില്‍ യാതൊരു പങ്കുമില്ല എന്നുമാണ് ഇയാള്‍ പറഞ്ഞുവെക്കുന്നതെങ്കിലും കൂട്ടത്തില്‍ മറ്റൊന്നുകൂടി പറയുന്നുണ്ട്. അഥവാ, അമ്മയെ ആരെങ്കിലും വ്യഭിചരിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ആയ്‌ക്കോട്ടേ എന്നതാണത്. അയാളുടെ സഹജവും നൈസര്‍ഗികവുമായ വാസന അതിനോട് പൊരുത്തപ്പെടുന്നുണ്ട്; അതിനാല്‍ അത് അധാര്‍മികമല്ലതാനും!

മക്കളെ പീഡിപ്പിക്കുന്ന അച്ഛന്‍മാര്‍ വര്‍ധിച്ചുവരുന്ന കാലമാണിത്. ദൈവത്തിന്റെ പുസ്തകത്തില്‍ (പ്രകൃതിയാണ് തന്റെ ദൈവമെന്നും ജീന്‍ കോഡാണ് ദൈവത്തിന്റെ പുസ്തകമെന്നും ഇയാള്‍ ഒരിക്കല്‍ പ്രസംഗിച്ചിരുന്നു) പരിണാമം സംഭവിക്കുന്നത് കൊണ്ടായിരിക്കും അത്. വാസന അങ്ങനെ ആയത് കൊണ്ടായിരിക്കും!

യഥാര്‍ഥത്തില്‍ ജന്മവാസന എന്ന് നാം പറയുന്ന സാധനവും ഒരു പരിധിവരെ തലമുറകളുടെ ധാര്‍മികബോധത്തിലൂടെ രൂപം കൊണ്ടതാണ്. ബോധപൂര്‍വമായ ശ്രമങ്ങളിലൂടെ അത് മാറ്റിയെടുക്കാനും കഴിയും. ഇന്‍സെസ്റ്റ് ഉദാഹരണമായെടുക്കാം. അത് പാപമാണെന്ന ബോധം മൂടുറച്ച് പോയപ്പോള്‍, ജനിതകഘടനയില്‍ ശാരീരികചോദനകള്‍ അതു പ്രകാരം സംവിധാനിക്കപ്പെട്ടു. ഇനി ഒരാള്‍ / സംഘടന ഒരു കാമ്പയിന്‍ നടത്തുകയും ക്രമേണ ക്രമേണ ആ ബോധത്തെ മാറ്റിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ ഇന്‍സെസ്റ്റും സാര്‍വത്രികമാകും. അങ്ങനെയുള്ള സ്വര്‍ഗരാജ്യത്തിന് വേണ്ടി തന്നെയല്ലേ അരാജകവാദികള്‍ ശ്രമിക്കുന്നത്. സ്വീഡനില്‍ മണി മുഴങ്ങിക്കഴിഞ്ഞു!
മനുഷ്യന്‍ ചെയ്യുന്നതെല്ലാം അവന്റെ ന്യൂറോണുകളുടെ പ്രവര്‍ത്തനങ്ങളുടെ സ്വഭാവിക പരിണിതിയാണ് എന്ന് സിദ്ധാന്തിക്കപ്പെടുന്നതോടെ തെറ്റ് എന്ന സംഗതി തന്നെ ഇല്ലാതാകും. Free will എന്ന സംജ്ഞ തന്നെ അപ്രസക്തമാകും. Free will ന്റെ പേരില്‍ ദൈവത്തെ കൊഞ്ഞനംകുത്താന്‍ വന്നവരുടെ ഒരു ദുര്‍ഗതിയേ!

എമ്പതി വാദത്തിലെ കുരുക്കുകള്‍
ആകെക്കൂടി ധാര്‍മികത എന്ന് പറഞ്ഞാല്‍ മറ്റുള്ളവരെ അക്രമിക്കാതിരിക്കുക എന്നാണെന്നും അവര്‍ ഇങ്ങോട്ട് പെരുമാറുന്നത് പോലെ അങ്ങോട്ട് പെരുമാറുക എന്നൊക്കെയാണ് മാഷ് തുടര്‍ന്നെഴുതുന്നത്. ഒരാളെ നാം പറ്റിക്കുമ്പോള്‍/ അക്രമിക്കുമ്പോള്‍ അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്ന ബോധം (എമ്പതി) നമ്മെ നയിക്കണമത്രേ!

ആരെയും കൊല്ലരുത്; മൃഗത്തെയോ സസ്യത്തെയോ അരുത് (സസ്യത്തിനും ജീവനുണ്ടല്ലോ). അപ്പോള്‍ ഇറച്ചിയും (പാലും മുട്ടയും പോലും) സസ്യാഹാരങ്ങളും (ഫ്രൂട്‌സിന് ഒഴിവുണ്ട്) ഹറാമാണെങ്കിലും ളറൂറതിന് വേണ്ടി ജാഇസാണ് എന്നാണ് ഇദ്ദേഹത്തിന്റെ വാദം.
അപ്പോള്‍ സ്വാഭാവികമായി ഉയരുന്ന പല ചോദ്യങ്ങളുണ്ട്. അക്രമിക്കാതിരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശാരീരിക ആക്രമണം മാത്രമാണോ അതോ മാനസികമായ പീഡനങ്ങളും പരിഹാസങ്ങളുമൊക്കെ അതില്‍ പെടുമോ? പെടില്ലെങ്കില്‍ മനസ്സിനേക്കാള്‍ ശരീരത്തിന് പ്രാധാന്യം നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലുള്ള, ആരുടെ സ്വതന്ത്രചിന്തയുടെ ഫലമാണ്? പെടുമെങ്കില്‍ മതവിശ്വാസികളെ വിശിഷ്യാ മുസ്‌ലിംകളെയും അവരുടെ പ്രവാചകരെയും പരിഹസിക്കുന്നതും അവരെ ഇകഴ്ത്തി രസിക്കുന്നതും ഹോബിയാക്കിയ ഒരാള്‍ക്ക് ഇതൊക്കെ പറയാന്‍ എന്താണവകാശം? ചതി, വഞ്ചന, പാരവെക്കല്‍, അപരന് അസ്വസ്ഥകള്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ക്ക് ഹേതുവാകല്‍ എന്നിവയൊക്കെ ഈ മതത്തില്‍ ഹറാമാണോ ഹലാലാണോ? ഹലാലാണെങ്കില്‍ വ്യഭിചരിക്കുന്ന പുരുഷന്‍ തന്റെ ഇണയെ വഞ്ചിക്കുകയല്ലേ? അച്ഛനില്ലാത്ത കുട്ടികളെ ഉണ്ടാക്കുകവഴി സമൂഹ്യ ദുരന്തങ്ങള്‍ വരുത്തുകയല്ലേ? മദ്യം കഴിക്കുന്നവന്‍ കുടുംബത്തെ കൂടി പ്രയാസപ്പെടുത്തുകയല്ലേ? എയ്ഡ്‌സും ഹൃദ്രോഗവും വിതരണം ചെയ്യുന്നവന്‍ സ്വന്തത്തിനോട് മാത്രമാണോ ക്രൂരത ചെയ്യുന്നത്? എന്നിട്ടും എന്തുകൊണ്ടാണ് ഇവര്‍ക്ക് വ്യഭിചാരം ധാര്‍മിക പ്രശ്‌നമാവാത്തത്!

അരാജകവാദികള്‍ക്ക് എന്ത് കുട്ടി? എന്ത് സദാചാരം? എന്ത് വിവാഹം? എന്ത് മാതാവ്? എന്ത് പിതാവ്? സഹജമായ വാസന വരുമ്പോള്‍… ഒന്നുമാലോചിക്കാന്‍ വയ്യ.

മതവിശ്വാസികളെ പരിഹസിച്ച് കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരാളാണല്ലോ ഇയാള്‍. അതിന് അയാളെ കുറ്റം പറയാനൊക്കില്ല; അത് സഹജമായ വാസനകൊണ്ടുണ്ടാകുന്ന ഒരു മാനസികവൈകല്യമാണ്. വാസന സഹജമായാല്‍ പിന്നെ ധാര്‍മികതയുടെ പ്രശ്‌നം ഉദിക്കുന്നില്ലല്ലോ. അപ്പോള്‍ ഏതൊരു സാഡിസ്റ്റിനും ഈ നിയമം ബാധകമല്ലേ?

ഒരാള്‍ക്ക് മറ്റൊരാളെ കൊല്ലാന്‍ മുട്ടുന്നു. സഹജമായ വാസന. ജബ്രകള്‍ പറയും, അയാള്‍ കൊല്ലട്ടേ… അയാള്‍ക്കുമില്ലേ അവകാശങ്ങള്‍. സ്വവര്‍ഗരതിയടക്കമുള്ള ലൈംഗിക വൈകൃതങ്ങള്‍ ഉള്ളവരെ – അവരിലാണ് എയ്ഡ്‌സ് ആദ്യമായി കണ്ടെത്തിയതെങ്കിലും – ചികിത്സിക്കുകയല്ല അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്ന് സിദ്ധാന്തിക്കുന്നവരാണല്ലോ ഇവര്‍. സാഡിസ്റ്റിനും വേണ്ടേ ഒരു ജീവിതം!

കോഴിയും പോത്തുമൊക്കെ തിന്നുന്നത് ഒരു അനിവാര്യമായ തിന്മയാണെന്നാണ് മാഷ് പറയുന്നത്. ഇതൊക്കെ കഴിക്കുന്നത് അനിവാര്യമാണോ? കോഴിയും കോഴിയുല്പന്നങ്ങളും മീനും മീനുല്പന്നങ്ങളും മറ്റെല്ലാ നോണ്‍ വെജും ഉപേക്ഷിച്ച് ജീവിക്കുന്ന എത്ര പേരുണ്ട് നമ്മുടെ നാട്ടില്‍! അനിവാര്യമായ എന്ന മലയാള വാക്കിനോട് നീതി പുലര്‍ത്തണ്ടേ?
പിന്നെ, തിന്നാനുള്ള സഹജമായ ജന്മവാസനയും മുട്ടുമാണ് ആ അനിവാര്യതയെങ്കില്‍ ഇവര്‍ക്ക് ബലാത്സംഗവുമാകാമല്ലോ.

അല്ലെങ്കില്‍ പ്രകൃതിദൈവത്തിന്റെ തേട്ടമുണ്ടെങ്കില്‍ അവര്‍ക്ക് എന്താണ് പാടില്ലാത്തത്? പെണ്ണിന്റെ ഉടലുതേടി പിന്നാലെ കൂടുന്ന ചില കോന്തന്മാരായ സ്വതന്ത്രചിന്തകരെ കുറിച്ച് മറ്റൊരു സ്വതന്ത്രചിന്തക പോസ്റ്റിട്ടത് ഈ അടുത്തല്ലേ? നീയൊക്കെ പിന്നെ എന്ത് സ്വതന്ത്രചിന്തകയാണന്നത്രേ ആ ജബ്ര ചോദിച്ചത്.

വീഗന്മാരായാല്‍ മതിയാവില്ല
സസ്യങ്ങള്‍ക്കും ജീവനുണ്ടല്ലോ. അപ്പോള്‍ അവയെ കൊല്ലുന്നതും നിര്‍ത്തണമല്ലോ എന്ന ആധി മാസ്റ്റര്‍ തന്നെ പങ്കുവെക്കുന്നുണ്ട്.
മറ്റുള്ളവര്‍ നമ്മോട് പെരുമാറുന്നതുപോലെ അങ്ങോട്ട് പെരുമാറണം എന്ന് സിദ്ധാന്തിക്കുകയും പ്രായോഗികജീവിതത്തില്‍ അത് മുച്ചൂടും ലംഘിക്കുകയും അരുതല്ലോ.
സസ്യങ്ങളുടെ ജീവനം നഷ്ടപ്പെടുത്തി ജബ്രകളുടെ ജീവനം സാധ്യമാക്കുന്നതിന്റെ അനിവാര്യത എന്താണ്? അവരുടെ ജീവനെക്കാള്‍ നമ്മുടെ ജീവന് മഹത്വം കല്‍പ്പിച്ചവനാരാണ്? അവന് അതിന് അധികാരമെന്താണ്?
അപ്പോള്‍ സ്വതന്ത്രചിന്തകര്‍ ധാര്‍മികത പുലര്‍ത്തുന്നവരാകണമെങ്കില്‍ വീഗന്മാരായാല്‍ മാത്രം മതിയാവില്ല; പച്ചക്കറി പോലും തൊട്ടുപോകരുത്. പട്ടിണികിടന്ന് ചാവുകതന്നെ!
അപ്പോഴും പ്രശ്‌നമുണ്ട്; അതുവരെ ശ്വസിക്കണമല്ലോ. ശ്വസിക്കുമ്പോള്‍ നമ്മുടെ ചുടുള്ള നിശ്വാസവായു ഏറ്റ് എത്ര ലക്ഷം ബാക്ടീരിയകളാണ് ദിവസവും ചത്തൊടുങ്ങുന്നത്.
ലക്ഷക്കണക്കിന് ജീവനുകളെ കൊന്നിട്ട് നമ്മളായിട്ട് ജീവിക്കണമോ!
സ്വതന്ത്രചിന്തക്ക് ഏറ്റവും നല്ലത് ആത്മഹത്യയാണ്. ആത്മഹത്യ സ്വതന്ത്രചിന്തയില്‍ പാപവുമല്ലല്ലോ…

ഡോ.ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login