‘ഐ ഡി കാര്‍ഡ് കാണിക്കൂ, ഹിന്ദു ആണോ?’

‘ഐ ഡി കാര്‍ഡ് കാണിക്കൂ, ഹിന്ദു ആണോ?’

ജീവിതകാലം മുഴുവന്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയതെല്ലാം ഒരു നിമിഷംകൊണ്ട് കത്തിയമരുന്നത് കണ്ടിട്ടുണ്ടോ? കണ്‍മുന്നില്‍ വച്ച് സഹോദരന് വെടിയേറ്റപ്പോള്‍ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ടോ? വീട്ടിലെ പെണ്ണുങ്ങളുടെ മാനം കാക്കാന്‍ ഉറക്കമിളച്ച് കാവലിരുന്നിട്ടുണ്ടോ? വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിനിരയായവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നാവിറങ്ങിപ്പോയ ഞാനെന്ന മാധ്യമപ്രവര്‍ത്തകയുടെ അനുഭവക്കുറിപ്പാണിത്.
എനിക്കവരുടെ കണ്ണില്‍ നോക്കാന്‍ പേടി തോന്നി, ചോദ്യം ചോദിക്കാന്‍ ക്യാമറാമാന്‍ പറഞ്ഞപ്പോള്‍ തൊണ്ടയിടറി. ഭക്ഷണം വാങ്ങാന്‍ വീടിന് പുറത്തുപോയ മുദസിര്‍ ഖാന് വെടിയേറ്റ ശബ്ദം കേട്ടാണ് ഭാര്യ (കരച്ചിലിനിടയില്‍ പേര് ചോദിക്കാന്‍ തോന്നിയില്ല, മുംതാസെന്ന് വിളിക്കാം) പുറത്തേക്ക് ഓടിവന്നത്. സഹോദരന്റെ മടിയില്‍ ചലനമറ്റ്, ചോരയില്‍ കുളിച്ചുകിടന്ന ഭര്‍ത്താവിനെ കണ്ടപ്പോള്‍ അവരുടെ മനസ്സിലൂടെ എന്താണ് കടന്നുപോയതെന്ന് ഊഹിക്കാന്‍ പോലും എനിക്കാവില്ല.
ജിടിബി ആശുപത്രിയുടെ മുന്നില്‍ നിലത്ത് കുത്തിയിരുന്ന് വാവിട്ടുകരയുന്ന മുംതാസിനെ കണ്ടപ്പോള്‍ ഞാനും ക്യാമറാമാന്‍ എല്‍ദോ ജോസഫും പരസ്പരം നോക്കി. ‘ആ കുട്ടിക്ക് എന്നെക്കാള്‍ പ്രായം കുറവായിരിക്കുമല്ലേ എല്‍ദോ ചേട്ടാ?’ എന്റെ ചോദ്യത്തിന് ഒരു മൂളല്‍ മാത്രമായിരുന്നു മറുപടി. ബന്ധുവിന്റെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ച് ‘എല്ലാം കഴിഞ്ഞു അമ്മി, എന്നെ തനിച്ചാക്കി പോയി’ എന്ന് പറയുമ്പോള്‍ മുംതാസിന്റെ കണ്ണില്‍ പടര്‍ന്ന ഭീതി കണ്ട്, വെടിയേറ്റും കുത്തേറ്റും ആ ആശുപത്രിയില്‍ കിടന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ പോലെ ഞാനും മരവിച്ചുപോയി.
ബൈക്കുകളിലും ഓട്ടോയിലുമൊക്കെ അപ്പോഴും പരിക്കേറ്റവരെ എത്തിക്കുന്നുണ്ടായിരുന്നു. തലയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറിയ നിലയില്‍ രണ്ടുപേരുടെ തോളില്‍ കിടന്ന് ആശുപത്രിയിലേക്ക് നടന്നുവന്ന യുവാവിനെ കണ്ട് ലൈവിനിടയില്‍ പകച്ചുനിന്നു. ആശുപത്രിയില്‍ നിന്ന് ഓഫീസിലേക്ക് പോകുമ്പോള്‍ മനസ്സ് മുഴുവന്‍ മുംതാസായിരുന്നു, സങ്കടമായിരുന്നു, കുറ്റബോധമായിരുന്നു.
ചൊവ്വാഴ്ച്ച രാവിലെ അഞ്ചേ മുക്കാലിന് ഡല്‍ഹി കലാപത്തിന്റെ ഫോണോ വേണമെന്ന് ഡെസ്‌ക്കില്‍ നിന്ന് വിളി വന്നപ്പോള്‍ ഈ ജോലിയുടെ പല പല സാഹചര്യങ്ങളോര്‍ത്ത് കൊണ്ടാണ് എഴുന്നേറ്റത്. കോലാഹലങ്ങളെല്ലാം കഴിഞ്ഞ് ഒന്‍പത് മണിയോടു കൂടി മൗജ്പൂരിലെത്തി. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ നാട്ടുകാര്‍ സംസാരിക്കാന്‍ തയാറായി.
‘പേര് ചോദിച്ചാണ് അക്രമിക്കുന്നത്. അവരുടെ മതമല്ലെങ്കില്‍ കമ്പിപ്പാരയും ഹോക്കി സ്റ്റിക്കും ഉപയോഗിച്ചാണ് മര്‍ദ്ദനം’
‘പൊലീസ് കയ്യും കെട്ടി നോക്കി നില്‍ക്കും. ചിലപ്പോള്‍ അവര്‍ക്കൊപ്പം കൂടും’
‘ഞാന്‍ ജനിച്ചുവളര്‍ന്ന മണ്ണാണിത്. ഇവിടുന്ന് എങ്ങോട്ട് പോകാന്‍? മോള്‍ പറയൂ, ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്?..’
‘അക്രമം അഴിച്ചുവിടുന്നത് ഇവിടത്തുകാരല്ല, ഞങ്ങളാരും അവരെയിവിടെ ഇതിന് മുന്‍പ് കണ്ടിട്ടില്ല.’
കേട്ടപ്പോള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നി.
അവിടെ നിന്ന് പോയത് കബീര്‍ നഗറിലേക്കാണ്. വഴിയില്‍ വച്ച് ഒരാള്‍ കാര്‍ തടഞ്ഞ് ചോദിച്ചു: ‘മുസ്ലിം ആണോ? എങ്കില്‍ അങ്ങോട്ട് പോകരുത്.’ ഞങ്ങളുടെ ഡ്രൈവര്‍ യൂസഫ് എന്നെ നോക്കി, ഒന്നുമുണ്ടാകില്ലെന്ന് യൂസഫ് ഭായിയെ ആശ്വസിപ്പിച്ച് കാര്‍ മുന്നോട്ടെടുക്കാന്‍ പറഞ്ഞു. കത്തിയെരിയുന്ന ബൈക്കുകളാണ് ഞങ്ങളെ വരവേറ്റത്. സകല ദൈവങ്ങളെയും മനസ്സില്‍ വിചാരിച്ച് പുറത്തേക്കിറങ്ങിയപ്പോള്‍ നെറ്റിയില്‍ കാവി കുറി തൊട്ട കുറേപേര്‍ നില്‍ക്കുന്നത് കണ്ടു. എവിടെ നിന്നാണെന്ന് ചോദിച്ചപ്പോള്‍ കേരളത്തില്‍ നിന്നാണെന്ന സേഫ് കാര്‍ഡ് വീണ്ടും പ്രയോഗിച്ചു. അതിലൊരാള്‍ ഐഡി കാര്‍ഡ് ചോദിച്ചു. ക്യാമറാമാന്‍ ഐഡി കാണിച്ചപ്പോള്‍ രൂക്ഷമായൊന്ന് നോക്കി. അപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളെ സൈഡിലേക്ക് വിളിച്ചു കൊണ്ടുപോയി. ‘മലയാളികള്‍ അല്ലെ? ഹിന്ദുവാണോ?’ അതെയെന്ന് ഞാന്‍ തലയാട്ടി. ”നിങ്ങള്‍ ഇവിടെ നിന്ന് വേഗം പൊയ്‌ക്കൊളൂ, വീണ്ടും കലാപമുണ്ടാകാന്‍ പോവുകയാണ്.’ അപ്പോഴാണ് ഐഡി കാര്‍ഡ് എന്തിനാണ് വാങ്ങിയതെന്ന് മനസ്സിലായത്. ദൃശ്യങ്ങള്‍ പകര്‍ത്താനും സമ്മതിച്ചില്ല. മറ്റു നിര്‍വാഹമില്ലാതെ മടങ്ങുമ്പോള്‍ നാട്ടുകാര്‍ നേരത്തെ സൂചിപ്പിച്ചവരെ അവിടെ കണ്ടു.

ഉച്ചയോടുകൂടി ഗോകുല്‍പുരിയിലേക്ക് പുറപ്പെട്ടു. പുക വരുന്നതിന്റെ ദിശയിലേക്ക് പോകാന്‍ പറഞ്ഞു. പേടിച്ചുപേടിച്ച് യുസഫ് ഭായി വണ്ടിയെടുത്തു. ഫ്‌ലൈ ഓവറിന് സമീപത്താണ് വലിയ തീ കണ്ടത്. താഴെ കുറേപേര്‍ മുഖം മൂടിക്കെട്ടിനില്‍ക്കുന്നു. കയ്യില്‍ കമ്പിവടികളും, പെട്രോള്‍ ബോംബും. വണ്ടി സേഫായൊരു സ്ഥലത്ത് നിര്‍ത്തി ചാടിയിറങ്ങി. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ക്യാമറാമാന്‍ എന്നോട് വേഗം ഒരു ഡെഫ് ലൈവ് എടുക്കാന്‍ പറഞ്ഞു. ഉള്ളിലുണ്ടായിരുന്ന വിറയല്‍ പുറത്തുവന്നു. വിറച്ച്, പകച്ച് ഡെഫ് എടുക്കുമ്പോള്‍ പിന്നണിയില്‍ ക്യാമറ മാറ്റാന്‍ ആക്രോശങ്ങള്‍ മുഴങ്ങുന്നുണ്ടായിരുന്നു.
ഗോകുല്‍പുരിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ സവാദ് മുഹമ്മദിനെ (റിപ്പോര്‍ട്ടര്‍) വിളിച്ച് ഇങ്ങോട്ട് വരല്ലേയെന്ന് പറയുമ്പോള്‍ എന്റെ ഉള്ളിലെ പേടി ഇരട്ടിച്ചു.
ഓഫീസിലെത്തിയപ്പോഴേക്കും തളര്‍ന്നിരുന്നു. പക്ഷേ, നിലവിളികള്‍ അവസാനിച്ചിട്ടില്ല, ആള്‍ക്കൂട്ടങ്ങള്‍ ആര്‍പ്പുവിളികളുമായി അലഞ്ഞുനടക്കുന്ന, കാഴ്ചക്കാരായി നില്‍ക്കുന്ന പൊലീസുകാരുള്ള കലാപഭൂമിയിലേക്കാണ് നാളെ വീണ്ടും പോകേണ്ടതെന്ന് മാത്രമാണ് ആശങ്ക. അതു പേടിയല്ല, മറിച്ച് ഇരയാക്കപ്പെടുന്ന നിസ്സഹായ മനുഷ്യരെക്കുറിച്ചുള്ള ആധിയാണ്. പക്ഷേ, ഒന്നുറപ്പാണ്, അക്രമികളെ പിന്തിരിപ്പിക്കേണ്ട അധികൃതരുടെ ഇടപെടല്‍ എത്തുംവരെ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടെയുണ്ടാകും. ഞാനല്ലെങ്കില്‍, മറ്റൊരാള്‍.

(ഫെബ്രുവരി 26, മനോരമ ന്യൂസ്‌ഡോട്‌കോം)

ഹരിത മുകുന്ദന്‍

You must be logged in to post a comment Login