ശമരിയ പട്ടണം ഉണ്ടാകുന്നതിന് മുമ്പ് ശമരിയക്കാരനോ?

ശമരിയ പട്ടണം ഉണ്ടാകുന്നതിന് മുമ്പ് ശമരിയക്കാരനോ?

സാമിരി (ശമരിയക്കാരന്‍) ആണ് ഇസ്രയേല്‍ സന്തതികള്‍ക്ക് പശുക്കുട്ടിയുടെ സ്വര്‍ണവിഗ്രഹം നിര്‍മിച്ച് കൊടുത്തതെന്ന് ഖുര്‍ആന്‍. ഇസ്രയേല്യര്‍ ഈജിപ്തില്‍നിന്ന് വരികയും സീനായില്‍ യാത്ര ചെയ്യുകയും ചെയ്ത കാലത്ത് ശമരിയാ പട്ടണം തന്നെ ഉണ്ടായിരുന്നില്ല. പിന്നെയെങ്ങനെയാണ് അന്ന് സാമിരി പശുക്കുട്ടിയെ നിര്‍മിച്ചു എന്ന് വിശ്വസിക്കുക?

ഖുര്‍ആന്‍ മനുഷ്യനിര്‍മിതിയാണെന്ന് കാട്ടാന്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണിത്.ശമരിയ പട്ടണത്തില്‍ വസിക്കുന്നവനാണ് ‘സാമിരി’ എന്ന മുന്‍വിധിയില്‍നിന്നാണ് ഈ ചോദ്യം ഉദ്ഭവിക്കുന്നത്. ആദ്യം അക്കാര്യം പരിശോധിക്കണം.

സുമേറിയന്‍സ് ആരാണ് എന്നത് അവരുടെ ശത്രുക്കളുടെ അഭിപ്രായങ്ങള്‍ വെച്ച് പഠിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു അബദ്ധത്തില്‍ ചാടുന്നത്.
എന്‍സൈക്ലോപീഡിയ ജൂദായിക്ക പറയുന്നു: ‘യോസേഫിന്റെ ഗോത്രങ്ങളായ എഫ്രയീമിന്റെയും മനാശ്ശെയുടെയും നേരിട്ടുള്ള പിന്‍ഗാമികളാണ് ശമരിയക്കാര്‍. അഹറോണില്‍നിന്ന് തുടങ്ങി എലിസറിലൂടെയും ഫിനെഹാസിലൂടെയുമുള്ള മഹാപൗരോഹിത്യവും ക്രിസ്താബ്ദം പതിനേഴാം നൂറ്റാണ്ടുവരെ അവര്‍ അവകാശമാക്കിയിരുന്നു. ഫലസ്തീന്റെ കേന്ദ്രഭാഗത്തുള്ള പുരാതന ഭൂപ്രദേശത്ത് മറ്റ് ഇസ്രായീലി ഗോത്രങ്ങളുമായി സമാധാനത്തില്‍ കഴിയുകയായിരുന്നു ശമരിയക്കാരെന്നും ശേഖേമില്‍ നിന്ന് ശിലോഹിലേക്ക് മാറ്റിക്കൊണ്ട് ഉത്തര ഉപാസനാരീതികളെ തകിടം മറിക്കുകയും ചില ഉത്തര ഇസ്രായേലികളെ തന്റെ പുതിയ ആരാധനാ സമ്പ്രദായത്തിലേക്ക് മാറ്റുകയും ചെയ്ത ഏലിയുടെ കാലംവരെ ഇത് തുടര്‍ന്നുവെന്നുമാണ് അവര്‍ വാദിക്കുന്നത്. (‘Samaritans’ The Encyclopaedia Judai a CD Rom Edition)

യോസേഫിന്റെ പിന്‍ഗാമികളാണ് എന്ന് സ്വയം വാദിക്കുന്നവരാണവര്‍. ശമരിയക്കാര്‍ എന്ന് അവര്‍ സ്വയം വിളിക്കുന്നില്ല.സത്യം ആചരിക്കുന്നവര്‍ എന്നര്‍ഥമുള്ള ഷാ മെറിന്‍ (Shamerin) എന്നാണവര്‍ സ്വയം വിളിക്കുന്നത്.

ഒരു കാര്യം വ്യക്തമായി; സാമിരി എന്നാല്‍ ശമരിയക്കാരന്‍ അല്ല. ഇതു മാത്രമല്ല, അവര്‍ മൂസാനബിയുടെ കാലത്തുണ്ടായിരുന്നു വെന്നും വ്യക്തമായി. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു; ബൈബിള്‍ പറയാത്ത ആ ശില്‍പിയെ മുഹമ്മദ് നബിക്ക് കിട്ടിയതെങ്ങനെ?

ഇത്തരം ലളിതമാണ്. ‘ഇത് ലോകരക്ഷിതാവായ അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമായതത്രെ.’
ഇനി മറ്റൊരു ചോദ്യം: മോശയുടെ സമൂഹം പശുക്കുട്ടിയെ ഉണ്ടാക്കിയ കഥ പറയുന്നിടത്ത് സമ്മയേല്‍ വിഗ്രഹത്തിനുള്ളില്‍ ഒളിച്ചിരിക്കുകയും മുക്രശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു എന്ന് യഹൂദ ഗ്രന്ഥമായ പിര്‍ഗി റബ്ബി ഏലിംയസമില്‍ പറയുന്നുണ്ട്. ഈ സമ്മയേല്‍ തെറ്റിദ്ധരിച്ചോ മാറ്റം വരുത്തിയോ ആണ് മുഹമ്മദ് സാമിരിയെ കണ്ടുപിടിച്ചതെന്ന അരോപണവുമുണ്ട്, അതിനെ എങ്ങനെ കാണുന്നു?
ഒരു യഹൂദ /ക്രൈസ്തവ ഗ്രന്ഥത്തില്‍ ഉള്ള കാര്യങ്ങള്‍ അതേപടി അഥവാ ചെറിയ വ്യത്യാസങ്ങളോട് കൂടെ ഖുര്‍ആനില്‍ ഉണ്ടെങ്കില്‍ അത് ഖുര്‍ആനിലുള്ളത് തെറ്റാണ് എന്നതിന് തെളിവാകുന്നത് എങ്ങനെയാണ്?

ഖുര്‍ആനില്‍ മാത്രമല്ല; അതിന്റെയും മുമ്പ് അവതരിച്ച ഗ്രന്ഥങ്ങളില്‍ അക്കാര്യം പറഞ്ഞിട്ടുണ്ട് എന്നത് ഖുര്‍ആന്‍ പറഞ്ഞ കാര്യത്തിന്റെ സാധുതയെ ശാക്തീകരിക്കുകയല്ലേ ചെയ്യുന്നത്? അവയുടെ പഠനങ്ങളില്‍ ഒരു പോലെ കാണുക എന്നതല്ലേ സ്വാഭാവികത? വ്യത്യാസപ്പെടുമ്പോഴല്ലേ അതിന്റെ കാരണം അന്വേഷിക്കേണ്ടി വരുന്നുള്ളൂ? ഇനി കാര്യത്തിലേക്ക് കടക്കാം. ഖുര്‍ആന്‍ യഹൂദ ഗ്രന്ഥത്തില്‍ നിന്ന് പകര്‍ത്തിയതാണെന്ന വാദം നിലനില്‍ക്കണമെങ്കില്‍ അഞ്ച് കാര്യങ്ങള്‍ തെളിയിക്കണം. ഒന്ന് പകര്‍ത്തിയെടുക്കപ്പെട്ട ഗ്രന്ഥം നബിക്ക് മുമ്പ് രചിക്കപ്പെട്ടിരുന്നു. അത് മുഹമ്മദ് നബിക്ക്(സ) ലഭിച്ചിരുന്നു. അത് നബി വായിച്ചിരുന്നു. അതിലുള്ള തെറ്റുകള്‍ അടക്കം അപ്പടി പകര്‍ത്തിയിരുന്നു. ആ പുസ്തകത്തിലില്ലാത്ത കാര്യങ്ങള്‍ക്ക് മറ്റു പുസ്തകങ്ങളെ ആശ്രയിച്ചിരുന്നു.

മുഹമ്മദ് നബിയുടെ കാലത്ത് നബിക്ക് പകര്‍ത്താന്‍ അത്തരമൊരു ഗ്രന്ഥമുണ്ടായിരുന്നോ? ഇതാണ് ആദ്യം തെളിയേണ്ടത്.അതിന്ന് തെളിവില്ല! മറിച്ച് പില്‍ക്കാലത്ത് ഉണ്ടായതാണ് എന്നാണ് പലരുടെയും നിരീക്ഷണം!
അറേബ്യയിലേയും സ്പെയിനിലേയും എറാമിലേയും മുഹമ്മദന്‍ വിജയങ്ങളുടെ മൂന്ന് ഘട്ടങ്ങളെ കുറിച്ച്, ഫാത്വിമയുടെയും(റ) ആയിശ (റ) യുടെയും പേരുകള്‍ പരാമര്‍ശിക്കുന്ന ഗ്രന്ഥം എങ്ങനെ നബിയുടെ കാലത്തിന് മുമ്പുള്ള താകും? ഒമ്പതാം നൂറ്റാണ്ടില്‍ ഹാറൂന്‍ റശീദിന്റെ കാലത്ത് രചിക്കപ്പെട്ടതായിരിക്കാം ഈ ഗ്രന്ഥം എന്നാണ് The Jewsh Encyclopedia, 1905 നിരീക്ഷിക്കുന്നത്!

‘അവര്‍ അവരുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ അല്ലാഹു അവന്റെ പ്രകാശത്തെ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും’.

മുഹമ്മദ് നബിയുടെ കാലത്ത് അങ്ങനെയൊരു ഗ്രന്ഥമേ ഇല്ലായിരുന്നു എന്ന് വന്നാല്‍ നേരത്തെ നമ്മള്‍ പരിശോധിക്കണമെന്ന് പറഞ്ഞ അഞ്ചില്‍ അഞ്ചും നോക്കേണ്ടതില്ലല്ലോ. ബൈബിലുള്ളത് തിരുത്തുകയും അവയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും എഴുത്തും വായനയും അറിയാത്ത ഒരാള്‍ ഒരു ഗ്രന്ഥവുമായി വന്നാല്‍ എന്താണതിനര്‍ഥം? പകര്‍പ്പാക്ഷേപങ്ങള്‍ നിലനില്‍ക്കുന്നില്ല എന്ന് തന്നെ.
‘ലോകരക്ഷിതാവായ അല്ലാഹുവില്‍നിന്ന് അവതീര്‍ണമായതത്രെ ഇത്’.

ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login