ജസ്റ്റിസ് കട്ജുവിന്റെ സമകാലിക പ്രസക്തി

ജസ്റ്റിസ് കട്ജുവിന്റെ  സമകാലിക പ്രസക്തി

ജസ്റിസ് കട്ജു ഏപ്രില്‍15 മുതല്‍ രാജ്യവ്യാപകമായ ഒരു മൂവ്മെന്റിന് തുടക്കം കുറിച്ചിരിക്കുകയാണ്. The Court of Last Resort എന്നാണ് ഈ സന്നദ്ധ സംഘടനയുടെ പേര്. നീതിക്കായുള്ള അവസാന താവളം.പ്രശസ്ത അഭിഭാഷകരായ ഫാലി എസ് നരിമാന്‍, മജീദ് മേമന്‍, ഫിലിം നിര്‍മാതാവ് മഹേഷ്ഭട്ട്, സോഷ്യല്‍ ആക്ടിവിസ്റ് ആഫിസ് ആസ്മി തുടങ്ങിയവര്‍ ജസ്റിസ് കട്ജുവിന് ഈ ഉദ്യമത്തില്‍ സഹായികളായി ഉണ്ടാവുമ്പോള്‍ മനുഷ്യാവകാശ സംക്ഷണത്തിന്റെ കാര്യത്തില്‍ അതൊരു പുതിയ കാല്‍വെപ്പാകുമെന്ന് പ്രതീക്ഷിക്കണം.
ശാഹിദ്

    2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു സെമിനാറായിരുന്നു വേദി. പ്രഭാഷകരിലൊരാളായ സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ജസ്റിസ് മാര്‍ക്കാണ്ഡേയ കട്ജു സംസാര മധ്യേ പറഞ്ഞു: ‘തൊണ്ണൂറ് ശതമാനം ഇന്ത്യക്കാരും വിഡ്ഢികളാണ്. അപ്പോള്‍ ആരുമത് കാര്യമാക്കിയെടുത്തില്ല. ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് ഒരു വക്കീല്‍ നോട്ടീസ് കിട്ടി. തന്യ താക്കൂര്‍ എന്ന നിയമവിദ്യാര്‍ത്ഥിയും അനുജന്‍ പതിനൊന്നാം ക്ളാസുകാരന്‍ ആദിത്യ താക്കൂറുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തൊണ്ണൂറ് ശതമാനം ഇന്ത്യക്കാരും വിഡ്ഡികളാണെന്ന് അധിക്ഷേപിച്ചതിന് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്.

   നീണ്ടകാലം പരമോന്നത നീതി പീഠത്തിന്റെ തലപ്പത്തിരുന്ന ജസ്റിസ് കട്ജുവിന് കിട്ടിയ നിമിഷം വേണമെങ്കില്‍ ആ നോട്ടീസ് ചവറ്റുകൊട്ടയില്‍ വലിച്ചെറിയാമായിരുന്നു. അല്ലെങ്കില്‍ ‘നിങ്ങള്‍ പോയി കേസ് കൊടുക്ക് മക്കളേ’ എന്നു പറഞ്ഞു ആ വിദ്യാര്‍ത്ഥികളെ അവഗണിക്കാമായിരുന്നു. ജസ്റിസ് കട്ജു അതു ചെയ്തില്ല. എന്നല്ല. തനിക്ക് ലീഗല്‍ നോട്ടീസ് അയച്ച കുട്ടികളെ ചിലത് ഓര്‍മിപ്പിക്കാനാണ് അദ്ദേഹം ആ അവസരം പ്രയോജനപ്പെടുത്തിയത്.

  തൊണ്ണൂറു ശതമാനം ഇന്ത്യക്കാരും വിഡ്ഡികളാണെന്ന് പറയാന്‍ തന്നെ പ്രേരിപ്പിച്ച ചേതോവികാരമെന്താണെന്നും യഥാര്‍ത്ഥത്തില്‍ ഇങ്ങനെ വിഡ്ഢികളായി നടക്കേണ്ടവരാണോ നമ്മളെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും കാണിച്ച് അദ്ദേഹം നീണ്ടൊരു മറുപടി എഴുതി. ആരേയും വേദനിപ്പിക്കാനല്ല, മറിച്ച് ജനങ്ങളെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് ബോധവാ•ാരാക്കാനാണ് താന്‍ ഇങ്ങനെ പറഞ്ഞത് എന്ന് തുടങ്ങുന്ന മറുപടി ക്കത്തില്‍ യഥാര്‍ത്ഥ ഇന്ത്യ എന്താണെന്നും നമുക്ക് വഴി നഷ്ടപ്പെട്ടത് എവിടെ വെച്ചാണെന്നും എടുത്തു കാട്ടി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യത്തിലേക്കും ശാസ്ത്ര- സാങ്കേതിക മികവിന്റെ നഷ്ടപ്പെട്ട പൈതൃകത്തിലേക്കും ആ വിദ്യാര്‍ത്ഥികളെ കൈപിടിച്ചു കൊണ്ടു പോവുകയായിരുന്നു. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാം ഒരു കാലഘട്ടത്തിലെ കുരുന്നുകളെ എങ്ങനെ സ്വപ്നം കാണാന്‍ പഠിപ്പിച്ചുവോ അതേ ആവേശത്തോടെ വിഡ്ഢികള്‍ എന്ന് കേട്ടപ്പോഴേക്കും ഞെട്ടിയുണര്‍ന്ന ആ സഹോദരങ്ങളെ ന•യുടെ സ്നേഹസൌഭ്രാത്രത്തിന്റെ, പോയ്പ്പോയ നല്ല കാലത്തിന്റെ ഹരിതാഭമായ തീരത്തൂടെ നടത്തിച്ചു. സ്നേഹമസൃണമായ ഭാഷയാണ് അതിന് ഉപയോഗിച്ചത്. ചരിത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവാണ് അദ്ദേഹം ഇന്ധനമാക്കിയത്. എവിടെയാണ് നമുക്ക് പിഴച്ചതെന്ന് തൊട്ടുകാണിച്ചുകൊണ്ട് അദ്ദേഹം എഴുതി:

   ‘’ഞാന്‍ ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയത് ആരെയും അവഹേളിക്കാനല്ല. മറിച്ച്, ഞാന്‍ ഇന്ത്യയിലെ ജനങ്ങളെ സ്നേഹിക്കുന്നു. അവര്‍ എന്റെ ജനങ്ങളാണ്. അവര്‍ക്ക് സമൃദ്ധിയുണ്ടാവട്ടെയെന്നും അന്തസ്സുള്ള ജീവിതം കരഗതമാകട്ടെയെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ജാതീയതയും വര്‍ഗീയതയും അന്ധവിശ്വാസങ്ങളും ജനത്തെ പിടിപെട്ട മറ്റു മാനസിക അവസ്ഥാ വൈകൃതങ്ങളും കൈയൊഴിഞ്ഞാലേ ശാസ്ത്രീയമായ കാഴ്ചപ്പാട് രൂപപ്പെടൂ. ലോകത്തിലെ വ്യാവസായികമായി മുന്‍നിര രാഷ്ട്രമായി ഇന്ത്യയെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത്തരമൊരു ചുറ്റുപാടില്‍ ഇന്നു കാണുന്ന വ്യാപകമായ ദാരിദ്യ്രം, തൊഴില്ലായ്മ, വിലവര്‍ധന, അഴിമതി, കര്‍ഷക ആത്മഹത്യ, കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവ്, ആരോഗ്യസംരക്ഷണത്തിന്റെയും മികച്ച വിദ്യാഭ്യാസത്തിന്റെയും അഭാവം, ജാതീയത എന്നീ വിപത്തുകളില്‍ പെട്ട് നരകിക്കുന്നതിന് പകരം ഉയര്‍ന്ന ജീവിതനിലവാരം കരഗതമാക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ഞാന്‍ ഇമ്മട്ടിലൊരു പ്രസ്താവന നടത്തിയത് ഞാന്‍ സ്നേഹിക്കുന്ന, ഇന്ത്യയിലെ ജനങ്ങളെ ഉപദ്രവിക്കാനല്ല, മറിച്ച് അവര്‍ക്ക് ഉപകാരപ്പെടാനാണ്. സത്യം ചിലപ്പോള്‍ കയ്പേറിയതാവാം. ചിലപ്പോള്‍ രോഗിക്ക് കയ്പേറിയ മറുന്ന് കൊടുക്കേണ്ടി വന്നേക്കാം.’

   രണ്ടുവിദ്യാര്‍ത്ഥികളോട് ജസ്റിസ് മാര്‍ക്കാണ്‍ഡേയ കട്ജു ആവശ്യത്തിലധികം വാചാലമായതിനെ ഇവിടെ സവിസ്തരം പ്രതിപാദിക്കുന്നത് അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തിലേക്ക് വെളിച്ചം വീശാനാണ്. മുസ്ലിംകള്‍ക്കു വേണ്ടി പരിധിവിട്ടു വാദിക്കുന്ന, നിയമവ്യവസ്ഥയില്‍ അനാവശ്യമായി ഇടപെടുന്ന, വര്‍ഗീയ ചിന്താധാരകളെ പക്ഷം ചേര്‍ന്നു ആക്രമിക്കുന്ന, അടുത്തൂണ്‍ പറ്റിയിട്ടും അടങ്ങിയൊതുങ്ങി ജീവിക്കാന്‍ കൂട്ടാക്കാത്ത ഒരാള്‍ എന്ന തരത്തില്‍ അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ ആക്രോശങ്ങള്‍ നടത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം എന്താണ് എന്ന് മനസ്സിലാക്കാന്‍ പുതിയ തലമുറയോടുള്ള അദ്ദേഹത്തിന്റെ സംവാദമൊഴി ഉപകരിക്കാതിരിക്കില്ല. വാസ്തവത്തില്‍ കട്ജു ഇന്ന് രാജ്യത്തെ പൊതുവിചാരധാരയെ സ്വാധീനിക്കുന്നത് സാരോപദേശങ്ങള്‍ കൊണ്ടോ മുമ്പ് ടി എന്‍ ശേഷന്‍ നടത്തിയത് പോലുള്ള വാചാടോപ ഗിമ്മിക്കുകള്‍ കൊണ്ടോ അല്ല. സമകാലിക ഇന്ത്യനവസ്ഥയില്‍ അദ്ദേഹം പ്രസക്തനാവുന്നത് ഇതുവരെ ഒരു മുന്‍ജഡ്ജിയോ പ്രസ് കൌണ്‍സില്‍ അധ്യക്ഷനോ നടത്താത്ത ഇടപെടലുകളുടെ കലാപത്തിന്റെ കൊടുങ്കാറ്റ് തുറന്നുവിട്ട് കൊണ്ടാണ്. രാഷ്ട്രീയ അപചയങ്ങളും അപഭ്രംശങ്ങളും കണ്‍മുമ്പില്‍ കണ്ടിട്ടും പഠിച്ചുറപ്പിച്ച നിശബ്ദതയും തണുത്തുറഞ്ഞ നിസ്സംഗതയുമായി സുഖലോലുപതയുടെ സാമൂഹിക ജീവിതം നയിക്കുന്ന കപട ലോകത്ത് കട്ജുവിന്റെ ഒറ്റപ്പെട്ട അഭിപ്രായ പ്രകടനങ്ങള്‍ക്കും ധര്‍മരോഷമായി ഉയരുന്ന ഒച്ചപ്പാടുകള്‍ക്കും വലിയ സ്ഥാനമുണ്ട്. ഒഴുക്കിനൊത്ത് നീന്തുക ക്ഷിപ്രസാധ്യമായ ഏര്‍പ്പാടാണ്. എന്നാല്‍ ഇരകളോടൊപ്പം സഞ്ചരിക്കുക എന്നത് അങ്ങേയറ്റം ദുഷ്കരമായ സംഗതിയാണ്. നിയമജ്ഞനായ കട്ജു ഭരണകൂട ഭീകരതയുടെ ഇരകളോട് അനുതാപത്തോടെ പെരുമാറുമ്പോള്‍ മൃദുസ്വരം പോലും പ്രതിരോധത്തിന്റെ വീറായും പോര്‍നിലത്തിന്റെ വീര്യമായും നേരുകളുടെ നെഞ്ചുറപ്പായും അനുഭവപ്പെടുന്നത്. ഇതിനു മുമ്പ് മറ്റൊരു ജഡ്ജിയും ഈ കനല്‍പഥം തെരഞ്ഞെടുത്തിരുന്നില്ല എന്ന ഓര്‍മപ്പെടുത്തല്‍ നമ്മോട് സംവദിക്കുന്നത് കൊണ്ടാണ്.

   ദുര്‍ബലരും മര്‍ദിതരുമായ ജനത്തിനുവേണ്ടി ആരെങ്കിലും നിലകൊണ്ടാല്‍ വ്യവസ്ഥിതി അവരെ വെറുതെ വിടില്ല എന്നതിന് നമ്മുടെ മുന്നില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. 1960-62 കാലത്ത് കിഴക്കന്‍ പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കെതിരെ കൊലയും കൊള്ളിവെപ്പും തുടര്‍ന്നപ്പോള്‍ ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധിയായ ഫ്രാങ്ക് ആന്റണി പാര്‍ലമെന്റില്‍ പൊട്ടിത്തെറിക്കുകയുണ്ടായി. പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ പേരില്‍ കണ്ണീരൊഴുക്കുന്ന നമുക്ക് ഇന്ത്യയിലെ രണ്ടാംകിട പൌര•ാരെപോലെ ജീവിക്കുന്ന മുസ്ലിംകളുടെ അവസ്ഥയെക്കുറിച്ച് ഒന്നും പറയാനില്ലേ എന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെ സാക്ഷിനിര്‍ത്തി അദ്ദേഹം ചോദിച്ചു. എല്ലാ സമയവും ഇന്ത്യയിലെ മുസ്ലിംകള്‍ മരണത്തിന്റെ നിഴലിലാണ് നടന്നുനീങ്ങുന്നതെന്ന് ആന്റണി പറഞ്ഞു നിര്‍ത്തേണ്ട താമസം സഭ ഒന്നടങ്കം അദ്ദേഹത്തെ അടിച്ചിരുത്തി. പിന്നീട് ഒരിക്കല്‍ പോലും ആ പാര്‍ലമെന്റംഗത്തിന് ധൈര്യപൂര്‍വം സഭയില്‍ സംസാരിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ചരിത്രകാര•ാര്‍ എഴുതുന്നു. അന്ന് ഫ്രാങ്ക് ആന്റണി വെട്ടിത്തുറന്നു പറഞ്ഞതിന്റെ ആവര്‍ത്തനമാണ് ജസ്റിസ് കട്ജുവില്‍ നിന്ന് ഇന്ന് രാജ്യം കേള്‍ക്കുന്നത്. മുസ്ലിംകളുടെ മേല്‍ ഭീകരമുദ്ര ചാര്‍ത്തി ഭരണകൂടം വേട്ടയാടുകയാണെന്ന് കിട്ടാവുന്ന എല്ലാ വേദികളിലും അദ്ദേഹം തുറന്നടിക്കുന്നു. കഴിഞ്ഞാഴ്ച ഹൈദരാബാദില്‍ ദിഹിന്ദു പത്രം സംഘടിപ്പിച്ച ‘ഭീകരവാദം റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ എത്രമാത്രം സെന്‍സിറ്റീവ് ആണ്’ എന്ന സെമിനാറില്‍ സംസാരിക്കവെ അദ്ദേഹം വര്‍ത്തമാന കാല ഇന്ത്യയിലെ അരോചകമായ അനുഭവങ്ങളിലേക്ക് അനുവാചകരുടെ ശ്രദ്ധ തിരിച്ചുവിട്ടു. നിരുത്തരവാദപരമായ പത്രപ്രവര്‍ത്തന രീതി മുസ്ലിം സമുദായത്തെ രാക്ഷസവത്കരിച്ചിരിക്കുകയാണ്. എവിടെയെങ്കിലും ഒരു ബോംബ് സ്ഫോടനമുണ്ടായാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ മുജാഹിദിന്റെയോ ജെയ്ഷെ മുഹമ്മദിന്റെയോ ഹര്‍കത്തെ ജിഹാദെ ഇസ്ലാമിയുടെയോ അല്ലെങ്കില്‍ ഏതെങ്കിലും മുസ്ലിം പേരിലോ ഇ-മെയിലോ എസ്എംഎസോ ടിവി ചാനലുകള്‍ കാണിക്കാന്‍ തുടങ്ങും. പിറ്റേ ദിവസം അച്ചടി മാധ്യമങ്ങളിലും അത് പ്രസിദ്ധീകരിച്ചു വരും. ഇമെയിലോ എസ്എംഎസോ ഏത് തലതിരിഞ്ഞവനും അയക്കാം. അക്കാര്യം ആരും ചിന്തിക്കുന്നില്ല. എല്ലാ മുസ്ലിംകളും ഭീകരവാദികളാണ് എന്ന സന്ദേശമാണ് മീഡിയ കൈമാറുന്നത്. മാധ്യമപ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞ സദസ്സിനെ നോക്കി അദ്ദേഹം ശബ്ദമുയര്‍ത്തി :’’നിങ്ങള്‍ മുസ്ലിം സമൂഹത്തെ ഒന്നടങ്കം രാക്ഷസീയവത്കരിക്കുകയാണ്. വര്‍ഗീയത വളര്‍ത്തുകയുമാണ്. ഇതിന്റെയൊക്കെ ഫലമായി തങ്ങള്‍ കടുത്ത വിവേചനത്തിന് ഇരയാവുകയാണെന്ന തോന്നല്‍ മുസ്ലിം സമൂഹത്തെ വരിഞ്ഞു മുറുക്കുന്നുണ്ടെന്നും ജോലിയോ ബാങ്ക് വായ്പയോ എന്തിന് പട്ടണത്തില്‍ ഒരു വാടകവീടോ കിട്ടുന്ന കാര്യത്തില്‍ അവരോട് സര്‍ക്കാരും ജനങ്ങളും പക്ഷപാതം കാട്ടുകയാണെന്നും ഈ ന്യാധിപര്‍ രോഷം കൊള്ളുകയുണ്ടായി.

   ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് അരുതായ്മകള്‍ കാണുമ്പോള്‍ ആശാപാശം നഷ്ടപ്പെട്ട ദുര്‍ബല വിഭാഗങ്ങള്‍ അവസാനത്തെ അഭയകേന്ദ്രമായി ജസ്റിസ് കട്ജുവിലേക്കാണ് ഇന്ന് ഉറ്റുനോക്കുന്നത്. ഫെബ്രുവരി 21നുണ്ടായ ഹൈദരാബാദ് സ്ഫോടനത്തിനു ശേഷം ചോദ്യം ചെയ്യാനായി ആന്ധ്ര പോലീസ് ഏതാനും മുസ്ലിം ചെറുപ്പക്കാരെ കസ്റഡിയിലെടുത്തപ്പോള്‍ സംഭവത്തിന് പിന്നില്‍ മുസ്ലിം ഭീകരരാണെന്ന പ്രചാരണവുമായി തെലുഗ് മീഡിയ ആവേശപൂര്‍വം രംഗത്തു വന്നു. മക്ക മസ്ജിദ് സ്ഫോടനത്തിനു ശേഷം ഉടലെടുത്ത ഭീതിതമായ അന്തരീക്ഷം തിരിച്ചു വരുകയാണെന്ന് മുന്‍കൂട്ടി കണ്ട ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വജാഹത്ത് ഹബീബുല്ല, മാധ്യമങ്ങള്‍ ചെയ്യുന്ന നിരുത്തരവാദപരമായ നിലപാടില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് പ്രസ് കൌണ്‍സില്‍ ചെയര്‍മാന് എഴുതി. വജാഹത്ത് ഹബീബുല്ലാക്ക് ജസ്റിസ് കട്ജുവിന്റെ മുന്നില്‍ അവതരിപ്പിക്കാനുണ്ടായിരുന്നത് മാധ്യമങ്ങളുടെ പക്ഷപാതപരവും മുന്‍വിധിയോട് കൂടിയതുമായ സമീപനത്തെ കുറിച്ചായിരുന്നു. ‘എവിടെയെങ്കിലും ഒരു ഭീകരവാദ പ്രവര്‍ത്തനമുണ്ടായാല്‍ അതിന് പിന്നില്‍ മുസ്ലിമായിരിക്കണം. അവന്‍ മുസ്ലിമാണെങ്കില്‍ അവന്‍ ഇന്ത്യന്‍ മുജാഹിദീന്റെ അംഗമായിരിക്കും. ഇന്ത്യന്‍ മുജാഹിദീന്‍ ആണെങ്കില്‍ പാക്കിസ്ഥാന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന് (ഐഎസ്ഐ) വേണ്ടിയായിരിക്കും പ്രവര്‍ത്തിച്ചിട്ടുണ്ടാവുക. പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും മനോഗതി ആ നിലയിലാണ് ചലിക്കുന്നത്.’

   ന്യൂനപക്ഷ കമ്മീഷന്റെ ഉത്ക്കണ്ഠ പൂര്‍ണമായും ഉള്‍കൊണ്ട മാര്‍ക്കണ്ഡേ കട്ജു രാജ്യത്ത് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണെന്ന് മറുപടിയില്‍ വിശദീകരിക്കുന്നുണ്ട്. മുസ്ലിംകള്‍ തീവ്രവാദികളാണെന്ന ധാരണ ചില കേന്ദ്രങ്ങളില്‍ രൂഢമൂലമായതിനാല്‍ മുസ്ലിം ചെറുപ്പക്കാരെ പോലീസ് സംശയത്തിന്റെ പേരില്‍ അറസ്റ് ചെയ്യുകയാണ്. അങ്ങനെ അറസ്റ് ചെയ്യപ്പെട്ടാല്‍ ജാമ്യം ലഭിക്കാന്‍ പ്രയാസമാണ്. കാരണം പ്രതി ഭീകരവാദിയാണെന്നതിനാല്‍ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുന്നു. അങ്ങനെ ആ വ്യക്തി വര്‍ഷങ്ങളോളം ജയിലില്‍ നരകിക്കേണ്ടി വരുന്നു. അവസാനം അയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജയിലില്‍ വൃഥാവിലാക്കിയ നിരവധി വര്‍ഷങ്ങള്‍ ആര്‍ക്കെങ്കിലും തിരിച്ചുകൊടുക്കാന്‍ സാധിക്കുമോ? ആമിര്‍ എന്ന യുവാവിന്റെ ജീവിതകഥ ജസ്റിസ് കട്ജു ഉദാഹരണമായി എടുത്തുകാട്ടി. പതിനേഴാമത്തെ വയസിലാണ് ആമിര്‍ പോലീസിന്റെ പിടിയിലാവുന്നത്. പതിനാല് വര്‍ഷം കാരാഗൃഹവാസം അനുഭവിച്ച ശേഷമാണ് ഈ യുവാവ് നിരപരാധിയാണെന്ന് വിധിയെഴുതുന്നത്. താരുണ്യത്തിന്റെ പതികാലങ്ങള്‍ അഴിക്കുള്ളില്‍ ഹോമിച്ച ഈ ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും കൈമോശം വന്ന ശേഷമാണ് ജീവിതം തിരിച്ചുകിട്ടുന്നത്. പോലീസിന്റെ വര്‍ഗീയ മനോഭാവവവും കേസുകള്‍ തെളിയിക്കാനുള്ള പ്രാപ്തിക്കുറവുമാണ് സ്ഥിതിഗതികള്‍ ഇത്തരത്തിലുള്ള ദുരന്തത്തിലേക്ക് ആനയിക്കുന്നത്.

   പോലീസിന്റെ ഇമ്മട്ടിലുള്ള ക്രൂരതക്കും അനീതിക്കും എന്നും ഇരയാവുന്നത് ദുര്‍ബല വിഭാഗങ്ങളും പ്രാന്തവത്കൃത സമൂഹവുമാണ്. ഇവരെ സംബന്ധിച്ചിടത്തോളം നീതി പുനഃസ്ഥാപിച്ചുകിട്ടാന്‍, കോടതിയെ സമീപിക്കാന്‍ ആളോ അര്‍ത്ഥമോ ഉണ്ടായിരിക്കണമെന്നില്ല. പണം ഉണ്ടാക്കിക്കൊടുക്കാനോ ഭീകരവാദികളുടെ കാര്യമായത് കൊണ്ട് നിയമ സഹായം ലഭ്യമാക്കാനോ പല അഭിഭാഷകരും തയ്യാറാവണമെന്നില്ല. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരെ ദേശവിരുദ്ധരെന്നോ രാജ്യദ്രോഹിയെന്നോ മുദ്രകുത്തുക ഇന്ത്യന്‍ സാഹചര്യത്തില്‍ എളുപ്പമാണ്. അത്യന്തം ദൌര്‍ഭാഗ്യകരമായ ഇത്തരമൊരു സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങളും നിസ്സഹായാവസ്ഥയും മനസ്സിലാക്കി ജസ്റിസ് കട്ജു ഏപ്രില്‍15 മുതല്‍ രാജ്യവ്യാപകമായ ഒരു മൂവ്മെന്റിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഠവല രീൌൃ ീള ഹമ ൃലീൃ എന്നാണ് ഈ സന്നദ്ധ സംഘടനയുടെ പേര്. നീതിക്കായുള്ള അവസാന താവളം. അമേരിക്കയിലെ പ്രശസ്ത നിയമജ്ഞനായിരുന്ന ഏല്‍ സ്റാന്‍ലി ഗാര്‍ഡനര്‍ (ഋമൃഹല ടമിേഹല്യ ഏമൃറിലൃ) 1948 കാലഘട്ടത്തില്‍ രൂപം കൊടുത്ത സംഘടന അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍പെട്ട് ജയിലില്‍ കുടുങ്ങിക്കിടന്നവരെയും അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചവരെയും മോചിപ്പിക്കുന്നതിലായിരുന്നുവത്രെ ശ്രദ്ധ കേന്ദ്രീകരിച്ചത്. നോവലിസ്റു കൂടിയായ ആ ക്രിമിനല്‍ അഭിഭാഷകന്‍ ഠവല രീൌൃ ീള ഹമ ൃലീൃ എന്ന പുസ്തകം രചിക്കുകയുണ്ടായി. അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട അരികുവത്കരിക്കപ്പെട്ട മനുഷ്യര്‍ക്ക് ഒടുവിലത്തെ അഭയകേന്ദ്രമായി മാറുന്ന ഈ പ്രസ്ഥാനത്തിന് എല്ലാ സംസ്ഥാനങ്ങളിലും ബ്രാഞ്ചുകളുണ്ടായിരിക്കുമത്രെ. പ്രശസ്ത അഭിഭാഷകരായ ഫാലി എസ് നരിമാന്‍, മജീദ് മേമന്‍, ഫിലിം നിര്‍മാതാവ് മഹേഷ്ഭട്ട്, സോഷ്യല്‍ ആക്ടിവിസ്റ് ആഫിസ് ആസ്മി തുടങ്ങിയവര്‍ ജസ്റിസ് കട്ജുവിന് ഈ ഉദ്യമത്തില്‍ സഹായികളായി ഉണ്ടാവുമ്പോള്‍ മനുഷ്യാവകാശ സംക്ഷണത്തിന്റെ കാര്യത്തില്‍ അതൊരു പുതിയ കാല്‍വെപ്പാകുമെന്ന് പ്രതീക്ഷിക്കണം.

   അടുത്ത കാലത്ത് മാര്‍ക്കണ്ഡേയ കട്ജു വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് മുംബൈ സ്ഫോടന കേസില്‍ സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് മാപ്പു നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് കത്തയച്ചതോടെയാണ്. 1990ലെ ഹൈദരാബാദ് കലാപവേളയില്‍ പോലിസ് അസി.കമ്മീഷണര്‍ സത്യയെ വെടിവെച്ചു കൊന്ന കേസില്‍ അന്ന് കോണ്‍സ്റബിള്‍ ആയിരുന്ന അബ്ദുല്‍ ഖദീറിനെ 22 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച സ്ഥിതിക്ക് വിട്ടയക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന് പല കേന്ദ്രങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. അത്തരം വിമര്‍ശനങ്ങളെ ഭയപ്പെടുന്ന പ്രകൃതമല്ല ഈ മുന്‍ന്യാധിപന്റേത് എന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്. നരേന്ദ്രമോഡിയെ ഹിന്ദുത്വവാദികളും കോര്‍പറേറ്റ് ശക്തികളും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് നാളത്തെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചപ്പോള്‍ 2002ലെ മുസ്ലിം വിരുദ്ധ കലാപത്തിന്റെ ചോരക്കറ ഇപ്പോഴും കൈകളിലുണ്ടെന്നും അറേബ്യന്‍ സുഗന്ധങ്ങള്‍ കൊണ്ട് എത്ര കഴുകിക്കളയാന്‍ ശ്രമിച്ചാലും ആ കറ മാറില്ലെന്നും പ്രഖ്യാപിച്ച ആര്‍ജവം അപൂര്‍വതയുടേതാണ്. ആള്‍ക്കൂട്ടത്തില്‍ താന്‍ തനിയെ അല്ലെന്നും തന്റെ വിചാരഗതിയുമായി രഞ്ജിപ്പുള്ള എത്രയോ മനുഷ്യര്‍ രാജ്യത്തുണ്ടെന്നുമുള്ള വിശ്വാസം അദ്ദേഹത്തിന് പുതിയ കര്‍മവീഥികള്‍ വെട്ടിത്തെളിയിക്കാന്‍ ആത്മധൈര്യം പകരുന്നു.

   നമ്മുടെ ജനായത്ത – മതേതരക്രമം വിവിധ സമ്മര്‍ദ്ധശക്തികളുടെ (ദു)സ്വാധീനങ്ങളില്‍ പെട്ട് അതിവേഗം അപഥ സഞ്ചാരം നടത്തുമ്പോള്‍ സത്യം തുറന്നു പറയാനും നീതിക്കു വേണ്ടി വാദിക്കാനും ഒരു ന്യായാധിപന്‍ മുന്നോട്ടു വരുന്നത് ഘനാന്ധകാരത്തിലെ രജതരേഖയാണ്. നീതി പുലര്‍ന്നു കാണണമെന്ന് പ്രതീക്ഷിക്കാം. പലരാലും വേട്ടയാടപ്പെടുന്ന മുസ്ലിം ന്യൂനപക്ഷത്തെ സംബന്ധിച്ചിടത്തോളം നീതി സംസ്ഥാപനത്തിനായുള്ള ഏത് ചെറിയ ചുവടുവെപ്പിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് വ്യക്തിപരമായ ബാധ്യതയാണ്.

You must be logged in to post a comment Login