നല്ല മനുഷ്യൻ ഒരു പാഴ്സ്വപ്നമല്ല

നല്ല മനുഷ്യൻ ഒരു പാഴ്സ്വപ്നമല്ല

അബദ്ധങ്ങൾ പിണയുകയെന്നത് മനുഷ്യ ജീവിതത്തിൽ സംഭവിച്ചേക്കാവുന്നതാണ്. രക്തമൊഴുകുന്നിടത്തെല്ലാം പിശാചിന്റെ സാന്നിധ്യമുണ്ടായിരിക്കെ തെറ്റിനോടുള്ള അഭിനിവേശം വിടാതെ പിന്തുടരും.

അതിനാൽ തെറ്റു ചെയ്യുന്നത് ഗുരുതരമല്ലെന്നല്ല, തെറ്റു ചെയ്യാനുള്ള ന്യായീകരണമായ് അതിനെ കാണരുത്. ഇത്തരം മനുഷ്യദൗർബല്യങ്ങൾ പരിഗണിച്ചാണ് തന്ത്രശാലിയായ അല്ലാഹു വിധിവിലക്കുകൾ നിർദേശിച്ചിട്ടുള്ളത്. അവൻ ഒരാളോടും അവർക്ക് താങ്ങാവുന്നതിലപ്പുറം ആജ്ഞാപിച്ചിട്ടില്ല(ബഖറ 286).

ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ വ്യക്തമായിക്കഴിഞ്ഞു. നിർണയിക്കപ്പെട്ട ആ സീമകൾ ലംഘിക്കാവതല്ല. ലംഘിക്കുന്നവർ ശിക്ഷാർഹരാണ്. പക്ഷേ, കരുണാർദ്രനായ അല്ലാഹു ഏതു വലിയ തെറ്റുകാർക്കും തെളിവും തികവുമുള്ള നല്ല ജീവിതത്തിന് അവസരമൊരുക്കുന്നുണ്ട്.

ജീവിതത്തെ റീബൂട്ട് ചെയ്യാനുള്ള അത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തുന്ന ധാരാളം പേരുണ്ട്; അവരാണ് വിജയികൾ. അതിഭീകരമായ കുറ്റങ്ങൾ ചെയ്ത എത്ര പേരാണ് അറയ്ക്കുന്ന കാലുഷ്യങ്ങളിൽനിന്ന് വിശ്വാസത്തിന്റെ വിശുദ്ധിയിലേക്ക് തിരിച്ചു നടന്നത്!

നോക്കൂ, നമ്മൾ പല കോലക്കാരല്ലേ? തെറ്റുകൾ എത്ര പെരുകിയാലും അതേ കുറിച്ച് തരിമ്പ് ഭയമോ വേവലാതിയോ ഇല്ലാത്തവരായി ചിലർ. മാത്രമല്ല ചിലപ്പോ അവരതിനെ ന്യായീകരിക്കുകയും ചെയ്യും. ചെകുത്താൻ സേനക്കാർ, കരിമ്പാറ ഹൃദയരാണവർ(കരിമ്പാറകളിൽ പലതിലും തെളിനീർ കിനിക്കാറുണ്ട്, ഇവരോ അതിനെക്കാൾ കടുത്തു പോയവരാണെന്ന് ഖുർആൻ തന്നെ വിമർശിച്ചിട്ടുണ്ട്).
മറ്റു ചിലർ പെട്ടു പോവുകയാണ്. മാനസിക അസന്തുലിതത്വം, സാമ്പത്തിക പരാധീനത, പശ്ചാതല സമ്മർദം തുടങ്ങി നിരവധി കാരണങ്ങളുടെ അടിമകളായാണ് അവർ തെറ്റിലേക്ക് നയിക്കപ്പെടുന്നത്.

ചിലർ ആകസ്മികമായി ചെയ്ത് പോകുന്നതാണ്. മറ്റു ചിലർക്ക് തെറ്റാണെന്ന ബോധമില്ലാതെ അബദ്ധം പിണയുന്നവരാണ്. ചിലർ ഗുരുതരമല്ലെങ്കിലും അനഭിലഷണീയമായത് നിരന്തരം ചെയ്യുന്നവരാണ്.

അങ്ങനെ പലതോതിൽ തെറ്റു ചെയ്യുന്നവർ. സഹൃദയരേ, തെറ്റിന്റെ കാഠിന്യത്തിൽ പല തട്ടിലുള്ള എല്ലാവരോടുമുള്ള അല്ലാഹുവിന്റെ നിലപാട്- സംശുദ്ധമായ ജീവിതത്തിന് നിങ്ങൾക്കും അവസരമുണ്ട് – എന്നതാണ്. അഥവാ അല്ലാഹു എല്ലാവരെയും വിളിക്കുന്നത് പാപമോചനത്തിലേക്കും അതേ തുടർന്ന് സ്വർഗത്തിലേക്കുമാണ്.

തെറ്റുകളോർത്ത് ദുഃഖിച്ച് മനസിനും ശരീരത്തിനും അമിതഭാരം കൊടുത്ത് ശേഷിക്കുന്ന കാലവും ശോഷിച്ച് തീരാൻ വിടരുത്. അതീവ ഗുരുതരമായ തെറ്റുകൾ ചെയ്തവരിൽ പലരുടെയും വിശുദ്ധ ജീവിതത്തിലേക്കുള്ള മടങ്ങിവരവ് ചരിത്രത്തിലുണ്ട്.

കാലങ്ങളോളം പെരുംകൊള്ള നടത്തി ആളുകളുടെ സമ്പത്ത് അന്യായമായി അപഹരിച്ചിരുന്ന ഫുളൈൽ എന്ന സമർഖന്ദിന്റെ പേടിസ്വപ്നം, ചരിത്രമൊരിക്കലും മറക്കാത്ത ഫുളൈൽ ബ്നു ഇയാള്(റ) എന്ന സ്വൂഫീവര്യനിലേക്കെത്തിയത് അങ്ങനെയാണ്. സൂറ:ഹദീദിന്റെ വചനങ്ങൾ ഫുളൈലിനെ തിരുത്തുകയായിരുന്നു. ഇസ്ഹാഖുബ്നു ഇബ്റാഹിമു ത്വബരിയും (റ) മിഹ്റാനുബ്നു അബ്ദുൽ അസദും(റ) ഫുളൈലിന്റെ(റ) കണ്ണീരിൽ കുതിർന്ന പ്രാർഥനകളുടെ ദൃക്സാക്ഷ്യം രേഖപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ നാഥനോട് പാപ മോചനത്തിനായി പ്രാർഥിക്കുക. പശ്ചാതപിക്കുക. നിശ്ചയം എന്റെ നാഥൻ കരുണാവാരിധിയാണ്, ഏറെ സ്നേഹിക്കുന്നവനാണ് (11 / 90) എന്ന ശുഐബ് നബിയുടെ നിർദേശം ശ്രദ്ധേയമാണ്. ഗുരുതരമായ തെറ്റു സംഭവിച്ചവരോട് പോലും “അവർ അല്ലാഹുവിനോട് പശ്ചാതപിക്കുകയും പാപമോചനത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നില്ലേ, അല്ലാഹു ഏറെ പൊറുക്കുന്നവനും മഹാകാര്യണ്യവാനുമാണ്'(5 / 74) എന്ന് ഖുർആൻ ഓർമപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പൊറുക്കലിന്റെ പ്രവിശാലമായ വാതായനങ്ങളാണ് നമുക്കു മുന്നിൽ മലർക്കെ തുറന്നിട്ടിരിക്കുന്നത്. അതുകൊണ്ട് തൗബക്കൊരുങ്ങിയേ പറ്റൂ.
“ഉത്വ ്ലുബ് മതാബൻ ബിന്നദാമതി മുഖ്്ലിഅൻ’ എന്ന് തുടങ്ങുന്ന അദ്കിയയുടെ വരികൾ തൗബയുടെ പ്രായോഗിക രീതി പഠിപ്പിക്കുന്നുണ്ട്.
1. ചെയ്ത പാപങ്ങളോർത്ത് ഹൃദയം വിങ്ങിപൊട്ടണം
2. തെറ്റുകൾക്ക് പൂർണ വിരാമമിടണം
3. പിഴക്കാത്ത ഭാവിയെ ഹൃദയത്തിൽ ദൃഢപ്പെടുത്തണം
4. സഹജീവികളോടുള്ള സർവ ബാധ്യതകളിൽ നിന്നും മുക്തനാവണം

ഇത്രയുമാവുമ്പോഴാണ് ഒരാളിലെ തൗബ പൂർത്തിയാവുന്നത്.
നമ്മൾ പല നേരങ്ങളിൽ തൗബ ചെയ്തിട്ടുണ്ട്. പക്ഷേ, വീണ്ടും വഴുതിവീണു കൊണ്ടിരിക്കുന്നതെന്ത് കൊണ്ടായിരിക്കും?
ആ ആശങ്കയുടെ കാരണം എന്നെപ്പോലെ നിങ്ങൾക്കുമറിയാം. നമ്മുടെ അശ്രദ്ധ തന്നെ. ജാഗ്രതയിൽ നിന്ന് നമ്മുടെ ചരടറുമ്പോൾ സംഭവിക്കുന്നതാണത്. മുഴുസമയ നിയന്ത്രണം നാമോരോരുത്തർക്കും ഉണ്ടായാൽ വിശുദ്ധ ജീവിതത്തിന്റെ വഴി എളുപ്പമാകും. അല്ലാഹു നമ്മെ സഹായിക്കട്ടെ നമുക്ക് സാധ്യമാവുന്ന ചില നിയന്ത്രണങ്ങളെ കുറിച്ച് പറയാം:

1. തെറ്റിന്റെ സാഹചര്യങ്ങളിൽനിന്ന് മാറിനിൽക്കുക
പലപ്പോഴും കാഴ്ചയും കേൾവിയും ആലോചനകളുമാണ് തെറ്റിലേക്കുള്ള താക്കോൽ പഴുതാവാറുള്ളത്. ത്രസിപ്പിക്കുന്ന കാഴ്ചയായോ ആവേശം കൊള്ളിക്കുന്ന ശബ്ദമായോ ആഹ്ലാദിപ്പിക്കുന്ന വിചാരമായോ നമുക്ക് മുമ്പിൽ അത് നൃത്തംചവിട്ടും. പുതിയ കാലത്ത് സാധാരണ അങ്ങാടിയെക്കാൾ പ്രശ്നം ടെക്നിക്കൽ അങ്ങാടികളാണ്. ടെക്നോളജി വ്യാപനം നമ്മുടെ കൈവെള്ളയിൽ ചുവന്ന തെരുവുകളെ ഉണ്ടാക്കുന്നു. അങ്ങാടികൾ പിശാചിന്റെ കേന്ദ്രമാണെന്നും അവിടുത്തേക്ക് പ്രവേശിക്കുമ്പോൾ ജഗന്നിയന്താവിനോട് കാവൽ തേടണമെന്നും അമിത നേരം അവിടെ ചിലവഴിക്കരുതെന്നും പറഞ്ഞ പ്രവാചകാധ്യാപനത്തിന്റെ വൃത്തത്തിനുള്ളിൽ പെട്ടതത്രേ വിർച്വൽ അങ്ങാടികൾ. വേണ്ടതും വേണ്ടാത്തതും കച്ചവടം നടത്തുകയും പ്രദർശിപ്പിക്കുകയും ആഭാസങ്ങളും വിവരക്കേടുകളും പതച്ചു പൊങ്ങുകയും ചെയ്യുന്ന ഇ-തെരുവുകളിൽ കരുതലോടെ മാത്രമേ കയറിയിറങ്ങാവൂ. അമിത നേരം നിൽക്കാനൊക്കാത്ത ഇടമാണത്. ഒരു സിനിമ/അശ്ലീല ചിത്രം കണ്ടേക്കാമെന്ന് , ഒരു മ്യൂസിക്കൽ സോംഗ് കേട്ടേക്കാമെന്ന്, നമ്മുടെ ആലോചന പരിധി വിടുന്ന നേരത്ത് കൈയിലെ ഫോൺ സ്വിച്ച് ഓഫ് ചെയ്യലാണ് ആ സാഹചര്യത്തിൽ നിന്നുള്ള മാറിനിൽക്കൽ.

2. ആത്മനിയന്ത്രണം ശീലിക്കുക
സംഗീതോപകരണത്തിന്റെ നേരിയ ശബ്ദം പോലും കേൾക്കാതിരിക്കാൻ വിരലുകൾ ചെവിയിൽ തിരുകിയ, അനാവശ്യം ഉരിയാടാതിരിക്കാൻ വായിൽ കല്ലു നിറച്ച , വേണ്ടാത്തത് കണ്ണിൽ തറക്കാതിരിക്കാൻ കൺ താഴ്ത്തി നടന്ന നല്ല മനുഷ്യരുടെ നിയന്ത്രണ മാതൃകകൾ തന്നെയാണ് നമുക്കും പുണരാനുള്ളത്. നോക്കാൻ കൊള്ളാത്ത ചിത്രങ്ങളും പോസ്റ്ററുകളും കേൾക്കാൻ കൊള്ളാത്ത പാട്ടും കൂത്തരങ്ങുകളും നിറഞ്ഞ കവലകൾ നമ്മെ നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് സുഹൃത്തുക്കളെ. സൂക്ഷിക്കുക, കൺ താഴ്ത്തിയിടുക, ചെവിയടച്ചു വെക്കുക.

ഹിജാബടക്കമുള്ള സുരക്ഷിത വസ്ത്രധാരണക്കെതിരെ ശബ്ദിക്കുന്ന, സ്വതന്ത്ര ലൈംഗികതക്ക് മുറവിളി കൂട്ടുന്ന സാമൂഹ്യാന്തരീക്ഷമാണല്ലോ നമുക്ക് ചുറ്റുമുള്ളത്. തീക്കനൽ കൈ വെള്ളയിലെരിയുന്നതിനേക്കാൾ കഠിനമായിരിക്കും വിശ്വാസം നിത്യനിഷ്ഠയാക്കിയവരുടെ ഭൗതിക ജീവിതമെന്ന് റസൂൽ നേരത്തെ പറഞ്ഞതാണല്ലോ. പ്രലോഭിപ്പിക്കുന്ന സാമ്പത്തിക രംഗങ്ങളും വശീകരിക്കുന്ന ഇസങ്ങളും വിശ്വാസ ജീവിതത്തിന്റെ കഴുത്ത് ഞെരിച്ചു കൊണ്ടേയിരിക്കും

3. സൽകർമങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കാതിരിക്കുക
ക്രിയാത്മകമായ പ്രവർത്തികളിൽ നിന്ന് ഒഴിഞ്ഞിരിക്കുമ്പോഴാണ് തെറ്റിന്റെ കനലെരിയുന്നത്. ഒഴിവുവേളകളെന്നത് ചതിക്കുഴിയിലകപ്പെടുത്തുന്ന അനുഗ്രഹമാണെന്ന് റസൂൽ(സ) ഓർമപ്പെടുത്തിയതുമാണ്. കാര്യമായൊന്നും ചെയ്യാനില്ലാത്ത നേരത്ത് (വിടപറയുംമുമ്പേ പിടിപ്പത് ചെയ്യാനുള്ള വിശ്വാസിജീവിതത്തിൽ അങ്ങനെയൊന്ന് ഉണ്ടാവാൻ തരമില്ല) നമ്മൾ പുതിയ പണിയുണ്ടാക്കണം.

ഉചിതമായൊരു ടൈം പാസ് ആവശ്യമുള്ളവന് ഖുർആൻ തന്നെ ധാരാളമെന്ന് റസൂൽ പറഞ്ഞതാണ്. ഒത്തിരി സ്വലാതു ചൊല്ലാം, അല്ലെങ്കിൽ നല്ലൊരു പുസ്തകം കൈയിലെടുക്കാം, വീട്ടിലെ/ഓഫീസിലെ ഒരിടം വൃത്തിയാക്കാം, കൃഷിയിടത്തിലിറങ്ങാം, ചെടി നടാം, പൂന്തോട്ടമുണ്ടാക്കാം; പരിപാലിക്കാം, നല്ലൊരു പ്രഭാഷണം/പാട്ട് കേൾക്കാം, സ്വന്തം റൂം പെർഫക്ടായി ക്രമീകരിക്കാം, ഭാവിയിലെ ഒരു പ്രൊജക്ട് ആലോചിക്കാം, നല്ലൊരു ഭക്ഷണം പാചകം ചെയ്യാം അങ്ങനെ തുടങ്ങി ക്രിയാത്മകമായ ഏതെങ്കിലും കാര്യവുമായ് ഇടപെട്ടുകൊണ്ടിരുന്നാൽ (ഒരേ പ്രവർത്തനത്തിൽ നിന്ന് മാറി വൈവിധ്യങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്) തെറ്റായ കാര്യങ്ങളോട് പുറംതിരിഞ്ഞ് നിൽക്കാൻ ഒരു പരിധിവരെ കഴിഞ്ഞേക്കും. തെറ്റു സംഭവിച്ചാൽ സ്വഹാബികൾ പശ്ചാതപിക്കുകയും പ്രത്യേക സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യാറുണ്ടായിരുന്നു. കഅ്ബുബ്നു മാലിക് (റ) പശ്ചാതപിച്ച ശേഷം തന്റെ സമ്പത്തിന്റെ സിംഹഭാഗവും ദാനം ചെയ്തതും അബൂലുബാബ പശ്ചാതാപത്തിനു ശേഷം സമ്പത്ത് മുഴുക്കെ സംഭാവന കൊടുത്തതും ചരിത്രത്തിലുണ്ട്. നന്മകൾ തിന്മകളെ ഇല്ലായ്മ ചെയ്യുന്നു എന്ന് ഖുർആൻ വ്യക്തമാക്കിയതുമാണ്.

4. ഒറ്റപ്പെടൽ ഒഴിവാക്കുക
ഒറ്റപെടുന്നവനെ ചെന്നായ പിടിക്കും; റസൂൽ ഇതോർമപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്വസ്ഥമായ ദൈവിക സ്മരണക്കും ആരാധനകൾക്കും വേണ്ടി ഒഴിഞ്ഞിരിക്കാം. അത്തരം ഘട്ടങ്ങളിൽ ഏകാന്തതയെ തിരഞ്ഞെടുത്ത മഹത്തുക്കളുണ്ട്. സത്യത്തിൽ ഒറ്റക്കിരിക്കുന്ന പണ്ഡിതനെക്കാൾ റബ്ബിനിഷ്ടം ജനക്കൂട്ടത്തിനിടയിൽ പ്രവർത്തിക്കുന്ന പണ്ഡിതനെയാണുതാനും. വ്യക്തിവിശുദ്ധിയോടൊപ്പം സാമൂഹികവിശുദ്ധി കൂടി അവർ ഏറ്റെടുക്കുന്നു എന്നതാണവരുടെ മേന്മ. അതീവ ജാഗ്രത പാലിക്കേണ്ട ഇടമായി പൂർവസ്വൂരികൾ പറഞ്ഞത് ഒറ്റക്കാകുന്ന നേരത്താണെന്നാണ്. അഥവാ നീ ഒറ്റക്കാണെന്നും ആരും നിരീക്ഷിക്കാൻ വരില്ലെന്നുമുള്ള വികല ധാരണയുടെ നേരത്താണ് കതകടച്ച് തെറ്റു ചെയ്യാൻ പിശാച് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്. ആൾക്കൂട്ടത്തിനിടയിലാവുമ്പോൾ അത്തരം അബദ്ധങ്ങളിൽ ചെന്നു ചാടില്ല. സംഘടനാ പ്രവർത്തനങ്ങളും മറ്റു ജനസേവന പ്രവർത്തനങ്ങളിലും സ്ഥിരം സാന്നിധ്യമായാൽ നല്ല ശീലങ്ങളിലേക്കും സദ്്വിചാരങ്ങളിലേക്കും എളുപ്പത്തിൽ പാലം പണിയാൻ കഴിയും. അവിടെയും നല്ല കൂട്ടുകെട്ടുകളെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ വേണം. തിരഞ്ഞെടുപ്പ് പിഴച്ചാൽ വേലിയിലിരിക്കുന്ന പാമ്പിനെ കഴുത്തിലെടുത്ത് ചുറ്റിയ പോലെ വലിയ ദുരന്തമാവും ക്ഷണിച്ചു വരുത്തുന്നത്. നല്ല പുതിയ സൗഹൃദങ്ങൾ വികസിപ്പിക്കുന്നത് നമ്മുടെ വളർച്ചയെ ഗുണകരമായി സ്വാധീനിക്കും. തെറ്റുകാരോടൊപ്പം ഇരിക്കരുത്; അവനു മേലിറങ്ങുന്ന ദൈവികാതൃപ്തികൾ നമുക്കുമേറ്റേക്കും.

5. റൂം / ഓഫീസ് സജ്ജീകരണം
വൃത്തിഹീനമായ പശ്ചാതലം മടി വരുത്താനും തെറ്റായ ആലോചനകൾക്കും വഴിവെക്കും. വൃത്തിയില്ലാത്തയിടമാണല്ലോ പിശാചിനു പ്രിയം. ചന്തകളിലും ശൗചാലയങ്ങളിലും കൂടുതൽ സമയമിരിക്കരുതെന്നും പിശാചിൽനിന്ന് കാവൽ തേടണമെന്നുമാണല്ലോ റസൂൽ അധ്യാപനം.
നാം ഇടപെടുന്ന സ്ഥലങ്ങൾ മാലിന്യങ്ങളിൽ നിന്നും ദുർഗന്ധങ്ങളിൽ നിന്നും മുക്തമാവണം. വസ്തുക്കൾ അടുക്കും ചിട്ടയിലുമായിരിക്കണം. (നിസ്ക്കാരത്തിൽ നാം പുലർത്തുന്ന അടുക്കും ചിട്ടയും പിശാചിനെതിരെയുള്ള കരുനീക്കം കൂടിയാണ്) പ്രചോദിപ്പിക്കുന്ന/ ജാഗ്രതയുണർത്തുന്ന സന്ദേശങ്ങളോ ചിത്രങ്ങളോ നമ്മൾ സ്ഥിരമായ് നോക്കുന്നിടത്ത് സംവിധാനിക്കണം. ഖുർആൻ, തസ്ബീഹ് മാല, നല്ല പുസ്തകങ്ങൾ കൈയെത്തും ദൂരത്ത് ഒരുക്കി വെക്കണം.

6. നമ്മുടെ ഇഷ്ടവും ദേഷ്യവും
അല്ലാഹുവിന്റെ മാർഗത്തിലാണ് നമ്മുടെ ഇഷ്ടവും ദേഷ്യവും രൂപപ്പെടുത്തേണ്ടത്. തെറ്റ് എത്ര നിസാരമാണെങ്കിലും അത് നികൃഷ്ടമാണ്. അതിനെ ആ രൂപത്തിൽ കണ്ടാൽ മതി. നന്മകൾ എത്ര ചെറുതാണെങ്കിലും അത് ഹൃദ്യമാണ്. അതിനെ അനുകരിച്ച് കൂടെച്ചേർക്കാൻ ശ്രമിക്കണം.

7. ഡയറിയെഴുത്ത്
ഓരോ ദിവസവും പ്രധാനമായി ചെയ്ത കാര്യങ്ങൾ എഴുതി വെച്ചാൽ വരും ദിനങ്ങളിലെ നിലവാരം മെച്ചപ്പെടുത്താൻ സാധിക്കും. ഇന്നും ഇന്നലെയും ഒരുപോലെയാവുമ്പോൾ അത് പരാജയമാണ്. ദിവസങ്ങൾ ഒരുപോലെയാവരുതെന്ന് റസൂലിന്റെ ഓർമപ്പെടുത്തലുണ്ട്. ഇന്നത്തെക്കാൾ മികച്ച നാളെയുണ്ടാകാൻ ഡയറിയെഴുത്തിനെ ക്രിയേറ്റിവായി ഉപയോഗപ്പെടുത്തുന്നവർക്ക് സാധിക്കും. എഴുതുന്നത് അഹംഭാവത്തിനോ പ്രദർശനപരതക്കോ വേണ്ടിയാവരുത് . സ്വന്തം വളർച്ച മാത്രമാണ് ലക്ഷ്യമിടേണ്ടത് . ഡയറി പ്രൈവസിയോടെ സൂക്ഷിച്ചുവെക്കുന്നതാണ് നല്ലത്.

8. ശീലങ്ങളുടെ ചാർട്ട്
പോസിറ്റീവും നെഗറ്റീവുമായി ജീവിതത്തിൽ ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങൾ വിശദമായി ലിസ്റ്റ് ചെയ്യുക. ദിനേന നെഗറ്റീവുകളോരോന്നും ജീവിതത്തിൽ നിന്ന് വെട്ടിമാറ്റുകയും നന്മകളോരോന്നും മെച്ചപ്പെടുത്തി കൊണ്ടുവരികയും ചെയ്യുക. പോസിറ്റീവ് ലിസ്റ്റിൽ പുതിയ നല്ല ശീലങ്ങൾ ചേർക്കാനും ശ്രദ്ധയുണ്ടാവണം. ഈ പരീക്ഷണം നമ്മുടെ ലക്ഷ്യങ്ങളെ സാർഥകമാക്കുന്ന തരത്തിൽ നല്ല ഫലം നൽകിയിരിക്കും.

9. മരണ വിചാരം
സമാദരണീയരായ ഉമർ(റ) മരണമോർമിപ്പിക്കാൻ കൂലി കൊടുത്ത് ആളെ നിർത്തിയിരുന്നു. മരണ വിചാരത്തിന്റെ കുറവാണ് ചിലപ്പോഴെങ്കിലും തെറ്റു ചെയ്യാൻ സന്നദ്ധമാകുന്നത്. ഒരുപക്ഷേ ഇതായിരിക്കുമെന്റെ അവസാന നിമിഷമെന്ന ബോധമുളള ആർക്കാണ് തെറ്റു ചെയ്യാൻ തോന്നുക?

10. പെരുമാറ്റം
നല്ല പെരുമാറ്റം ഹൃദയ വിശുദ്ധിയുടെ അടയാളമാണ്. സഹജീവികളോടുള്ള ഇടപെടലുകൾ മുഖപ്രസന്നതയോടെയും സന്തോഷപൂർവവുമാവുമ്പോൾ തെറ്റായ ആലോചനകളിൽ നിന്ന് ഹൃദയം വിമലീകരിക്കപ്പെടും. ഹൃദ്യമായൊരു പുഞ്ചിരി, മനസറിഞ്ഞ സലാം, മധുരതരമായ സംസാരം എല്ലാം നമ്മിലെ തെറ്റിന്റെ തോത് കുറച്ച് കൊണ്ടുവരും. വീർപ്പിച്ച മുഖവും അടഞ്ഞ സ്വഭാവവും വെറുപ്പിക്കുന്ന സംസാരങ്ങളും ഹൃദയം കടുപ്പിക്കും. അത്തരക്കാരെ വലയിലാക്കാൻ പിശാചിന് എളുപ്പമാണ്.

11. കൃത്യനിഷ്ഠ
സമയബോധമില്ലാത്തവർക്ക് സ്വന്തത്തെ കുറിച്ചോ ജീവിതലക്ഷ്യത്തെ കുറിച്ചോ ക്രിയാത്മകമായ ആലോചന ഒട്ടുമുണ്ടാവില്ല. അബദ്ധങ്ങൾ സംഭവിക്കുന്നത് അവർ നിസ്സാരമായെ കാണുകയുള്ളൂ. തെറ്റുകൾ ചെയ്യുന്നതിൽ അവർക്ക് പരിതാപമുണ്ടാവില്ല. എന്നാൽ കൃത്യമായ ആസൂത്രണത്തോടെയും സമയനിഷ്ഠയോടെയും കാര്യങ്ങൾ ചെയ്യുന്നവരുടെ ജീവിതത്തിന് ആഴവും അർഥവുമുണ്ടാവും. അവർക്ക് തെറ്റു ചെയ്യാനാകില്ല. നാളെ ചെയ്യാനുള്ള കാര്യങ്ങൾ ഒരു തുണ്ട് കടലാസിൽ കുറിച്ച് വെച്ച് തലയിണക്കടിയിൽ സൂക്ഷിക്കുന്നതും ഉണരുമ്പോൾ തന്നെ അത് നോക്കി അത് പൂർത്തീകരിക്കുന്നതിലെ കുറിച്ച് ധാരണയുണ്ടാക്കുന്നതും ഏറെ നന്നാവും. ഒഴിവുവേളകളെ വിടാതെ ഉപയോഗപ്പെടുത്തുന്ന വിധമാവണം ലിസ്റ്റ് തയാറാക്കേണ്ടത്.

12. ഭക്ഷണ നിയന്ത്രണം
ഭക്ഷണം മനുഷ്യന്റെ വൈകാരികാവസ്ഥകളെ സ്വാധീനിക്കും. അമിത ഭോജനം മടി പിടിപ്പിക്കും തെറ്റായ വികാരങ്ങളെ ഉത്തേജിപ്പിക്കും. മിതഭോജനമാണ് എല്ലാവർക്കുമഭികാമ്യം. ശരീരം നിലനിർത്താനാവശ്യമുള്ള ഭക്ഷണമേ കഴിക്കേണ്ടതുള്ളൂ. ഏറിയാൽ വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും മറ്റൊരു ഭാഗം ഒഴിഞ്ഞുമിരിക്കണം. അത് വൈകാരിക ഹോർമോണുകളുടെ സന്തുലിതമായ പ്രവർത്തനത്തെ സഹായിക്കും. തെറ്റിനോടുള്ള ശാരീരിക ചോദന ഒരു പരിധി വരെ ഇങ്ങനെ നിയന്ത്രിക്കാൻ കഴിഞ്ഞേക്കും. നന്മകളോട് മടുപ്പുണ്ടാക്കുകയെന്നത് പൈശാചിക പ്രവർത്തനമാണ്. ശരീരത്തിന് ദോഷം ചെയ്യുന്ന ഭക്ഷണ ശീലങ്ങൾ ഉണ്ടാവരുത്. അന്യായമായതൊന്നും ഭക്ഷിക്കരുത്. ഹലാലോ ഹറാമോ എന്ന് സംശയാസ്പദമായ ഭക്ഷ്യപദാർഥങ്ങൾ കഴിക്കരുത്. മാതാപിതാക്കൾ അന്യായമായി കഴിച്ച ഭക്ഷണത്തിന്റെ പേരിൽ ബുദ്ധിമുട്ടേണ്ടി വന്ന മക്കളുടെ കഥകളും ചരിത്രത്തിലുണ്ട്.

ഒതുക്കിപ്പറഞ്ഞാൽ, തെറ്റില്ലാത്ത ജീവിതം എന്നത് പാഴ്സ്വപ്നമല്ല. നമ്മളൊരുക്കമാണോ, എന്നാൽ ഉറപ്പാണ്. ജാഗ്രതയിൽ ജീവിച്ച് തുടങ്ങിയാൽ അല്ലാഹു നമ്മെ കൂടുതൽ സഹായിക്കും. ജീവിതത്തിലെ ചലന നിശ്ചലനങ്ങളിലെല്ലാം ശ്രദ്ധാപൂർവം മുന്നോട്ട് പോകാൻ ശീലിക്കണം. നമ്മളിനി അതിനുള്ള ഗൃഹപാഠത്തിലാവട്ടെ. നല്ല ജീവിതം അകലെയല്ല. ദാ… അടുത്തുണ്ട്.

ഫള് ലുറഹ് മാൻ സുറൈജ് സഖാഫി തിരുവോട്

You must be logged in to post a comment Login