ഉദ്യോഗസ്ഥരേ, സകാത് കൊടുക്കണ്ടേ?

ഉദ്യോഗസ്ഥരേ, സകാത് കൊടുക്കണ്ടേ?

ഉദ്യോഗസ്ഥർക്കിടയിൽ സകാത് ബോധം ഇയ്യിടെയായി കൂടിവന്നതായി നിരീക്ഷിക്കപ്പെടുന്നു, നല്ലത്. എന്നാൽ മുപ്പതിലേറെ വർഷങ്ങൾ ഔദ്യോഗിക സേവനത്തിലിരിക്കുകയും സകാത് വീട്ടേണ്ടതായ തുക അക്കൗണ്ടിൽ കുമിയുകയും ചെയ്തിട്ട് അതേപ്പറ്റി അശേഷം ബോധമില്ലാതെ കഴിയുന്ന ആളുകളും നമുക്കിടയിലുണ്ട്, മോശം !! ജന്മികൾക്കും ധനാഢ്യർക്കും കച്ചവടക്കാർക്കും മാത്രമാണ് സകാത് ബാധകമാകുന്നത്, നമുക്കൊക്കെ എന്ത് സകാത് എന്ന കാഴ്ചപ്പാട് ഇപ്പോഴും പൊതുസമക്ഷം ഇല്ലാതില്ല. സേവനത്തിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ സകാത് നിർണയത്തിന് സഹായകമാകുന്ന കാര്യങ്ങളാണ് പറയാൻ പോവുന്നത്.
ശമ്പളത്തിന് സകാതുണ്ടോ? എന്നാണ് ആളുകൾ ചോദിക്കുക. അങ്ങനെ ചോദിക്കരുത്! ഇത്ര ശമ്പളത്തിന് ഇത്ര ടാക്സ് എന്ന പറയുമ്പോലെ ഇത്ര ശമ്പളത്തിന് ഇത്ര സകാത് എന്ന് പറയാൻ കഴിയില്ല, അങ്ങനെയില്ല. പണത്തിനാണ് സകാതുള്ളത്. അത് ശമ്പളമായാലും, സ്വത്ത് വിറ്റ് കിട്ടിയതായാലും, റെമ്യൂണറേഷൻ/ ഓണറേറിയം/ റോയൽറ്റി വക ആയാലും, വെറുതെ കിട്ടിയതായാലും, ഇക്കാക്ക അയച്ചു തന്നതായാലും, പൊന്ന് വിറ്റ് കിട്ടിയതായാലും … ഏത് വകയിലുളളതായാലും ശരി. നിങ്ങളുടെ ഉടമസ്ഥതയിൽ, നിങ്ങളുടേത് എന്നു പറയാവുന്ന പണം ഉണ്ടോ? എങ്കിൽ ഇരിക്ക്. സംസാരിക്കാം.
പണം കൈയിലുണ്ടാവുമ്പോഴേക്ക് സകാത് കൊടുക്കണോ? വേണ്ട. രണ്ട് നിബന്ധനകൾ ഒത്തുവെങ്കിൽ മാത്രം കൊടുത്താൽ മതി. ഒന്ന്. നോമിനൽ അമൗണ്ട് (നിസ്വാബ്) ഉണ്ടാവണം. രണ്ട്, ഒരു വർഷം വെറുതെ കൈയിലിരിക്കണം.

നോമിനൽ എമൗണ്ട് എത്ര?
ഇത് ഡയനമിക് ആണ്. ഫിക്സ്ഡ് അല്ല. അതതു കാലയളവിലെ സ്വർണ, വെള്ളികളുടെ മാർക്കറ്റ് റേറ്റിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. സ്വർണം വെച്ച് കൂട്ടാൻ നിന്നാൽ തുകയുടെ തോത് ഉയർന്നിരിക്കും. ഫലത്തിൽ സകാത് തുകയുടെ ഓവറോൾ പ്രൊഡക്ഷൻ കുറയും. സകാതിനർഹരായവരുടെ പാത്രം കാലിയായിത്തന്നെ കിടക്കും. ആകയാൽ നല്ലത് വെള്ളിയുടെ വില ചേർത്തുകൂട്ടുന്നതാണ്.
ഇനി കണക്കിലേക്ക് വരാം. ഇന്നത്തെ വെള്ളിയുടെ വില ആർക്കെങ്കിലുമറിയാമോ. ഗൂഗിളിനോട് ചോദിക്കാം; കിലോക്ക് 71000. ശരി.

600 ഗ്രാം വെള്ളിയുടെ, കിറുകൃത്യമായി പറഞ്ഞാൽ 595 ഗ്രാം വെളളിയുടെ വിലയാണ് നിസ്വാബ്. ഇന്നത്തെ അഥവാ ഇതെഴുതുന്ന ഏപ്രിൽ 5/2022 ലെ കണക്കുപ്രകാരം അത് 42245 രൂപയാണ്. ഇത്രയും രൂപ കൈയിലുണ്ടോ? കളി കാര്യത്തിലാകാനായിട്ടില്ല. ഇത്രയും തുക ഒരു വർഷം നിങ്ങൾ വെറുതെ കൈയിൽ വെച്ചിരിക്കുന്നുവോ? എങ്കിലതിന്റെ 2.5 ശതമാനം അഥവാ1056 രൂപ സകാത് കൊടുക്കണം.
ഇനി ഉദ്യോഗസ്ഥരുടെ ജീവിതാവസ്ഥകളിലേക്ക് വരാം. ഇവരെ മൂന്ന് ഉപ സ്പീഷീസുകളാക്കി തിരിക്കാം.

A. സാലറി കിട്ടുമ്പോഴേക്ക് പൊടിച്ച് തീർക്കുന്നവർ.
B. നേരാംവണ്ണം കാപ്പി പോലും കുടിക്കാതെ പിശുക്കി ജീവിക്കുന്നവർ.
C. മിശ്രവർഗം.

ആദ്യം ചോദിച്ച ചോദ്യത്തിലേക്ക് തിരിച്ചുവരാം. ശമ്പളത്തിന് സകാതുണ്ടോ? ഇതിൽ രണ്ടാം വിഭാഗത്തിന് വേഗം നിസ്വാബ് തികയുകയും നല്ലതുക സകാതായി നൽകേണ്ടതായും വരും. മൂന്നാം വിഭാഗത്തിന് വൈകി നിസ്വാബ് തികയുകയും മിതമായ സംഖ്യ സകാതായി ഒടുക്കേണ്ടതായും വരും. എന്നാൽ ഒന്നാം വിഭാഗത്തിന് ആറക്ക സംഖ്യ കൈയിൽ കിട്ടിയിട്ടെന്താ / സ്വർണക്കണക്കനുസരിച്ച് തന്നെ നിസ്വാബ് തികഞ്ഞിട്ടെന്താ ഒരു വർഷം പോയിട്ട് മര്യാദക്ക് ഒരു വാരം പോലും കാശ് കൈയിലിരിക്കില്ല. പിന്നെവിടെ സകാത്? അപ്പോൾ ശമ്പളത്തിന്റെ സകാത് എന്നതിന്റെ ഇരിപ്പ് പിടികിട്ടിയില്ലേ?

ഇനി എല്ലാ ഉദ്യോഗസ്ഥർക്കും നിർബന്ധമായും ബാധകമാകുന്ന സകാത് ഇനങ്ങളെപ്പറ്റി താഴെ പറയാം.

ഒന്ന് : പി എഫ്. പ്രൊവിഡണ്ട് ഫണ്ട്. സർക്കാർ / എയ്ഡഡ് / പ്രൈവറ്റ് സ്ഥാപനങ്ങൾ ഇത് നടപ്പിലാക്കിവരുന്നു. ഉദ്യോഗസ്ഥന്റെ സേവനാനന്തര ജീവിതത്തിലെ സാമ്പത്തികഭദ്രതയ്ക്കു വേണ്ടി മാസാമാസം കുറേശെ പിടിച്ച് കരുതൽ ഉണ്ടാക്കുന്ന പരിപാടിയാണിത്. ശമ്പളത്തിനനുസരിച്ച് നിർബന്ധമായും മിനിമം ഇത്ര ഇട്ടുകൊള്ളണം എന്ന നിർണയമുണ്ട്. ആളിന്റെ ഇഷ്ടാനുസാരം എത്രയും കൂട്ടിയിടാം.
അപ്പോൾ പി എഫിന്റെ മാസത്തവണകൾ ചേർന്ന് എപ്പോഴാണ് നിസ്വാബ് തികഞ്ഞത് എന്ന് ആദ്യം കണ്ടെത്തണം. തുടർന്ന് ഏതു മാസത്തിലാണ് ഒരു വർഷം പൂർത്തിയാകുന്നത് എന്ന് കൂട്ടിക്കാണണം. അതുവരെയുള്ളതിന്റെ സകാത് കൊടുക്കണം. തുടർന്നുള്ള ഓരോ മാസവും സകാത് വരും; കൊച്ചു കൊച്ചു സംഖ്യകൾ. മാസാമാസം നുള്ളിനുള്ളിക്കൊടുക്കുന്നത് അനിഷ്ടകരമായി തോന്നുന്നുവെങ്കിൽ ഒരു കൊല്ലത്തേത് അഡ്വാൻസായി ആദ്യമേ കൊടുക്കാവുന്നതാണ്. വാങ്ങിയആൾ വർഷാവസാനം ആവുമ്പോഴേക്ക് സകാത് കിട്ടിക്കിട്ടി സമ്പന്നനാവാതിരുന്നാൽ മതി.
പി എഫ് പിൻവലിക്കാം; രണ്ട് വിധത്തിൽ. തിരിച്ചടക്കണമെന്ന നിബന്ധന പ്രകാരവും അല്ലാതെയും. ആദ്യത്തേത് അനുസരിച്ച് പിൻവലിച്ച തുക ഒരു കടം വാങ്ങിയതുപോലുള്ള അവസ്ഥയിലാണ്. ആയതിനാൽ സകാത് കൂട്ടുമ്പോൾ അതും ഉൾപ്പെടും. അതേസമയം നോൺ റീ ഫണ്ടബ്ൾ ആയി എടുത്ത പണം കൊണ്ട് വണ്ടിവാങ്ങുക / വീടുപണിയുക / ദാനം ചെയ്യുക തുടങ്ങിയവയിലേക്ക് വിനിയോഗിച്ചാൽ പിന്നെ സകാതിന്റെ കാര്യം ഉദിക്കുന്നില്ല. അതേസമയം, ആ തുക പിന്നെയും മടിയിൽ കൊണ്ടുനടക്കുകയാണെങ്കിൽ സകാതായി നൽകേണ്ടിവരും .

രണ്ട് : എസ് എൽ ഐ
മൂന്ന് : ജി ഐ എസ്
നാല് : മെഡിസെപ്

മൂന്നു തരം ഇൻഷുറൻസുകളാണിവ. സർക്കാർ നിയമനങ്ങളിൽ നിർബന്ധമായവ. ഇൻഷുറൻസ് പറ്റുമോ. പറ്റില്ലേ എന്നത് വേറെ വിഷയമാണ്. ഒറ്റയടിക്ക് പറഞ്ഞാൽ പറ്റില്ല. പക്ഷേ, നിയമത്തിന് വഴങ്ങുക എന്ന നിലക്ക് മറ്റു വഴികളില്ലാതെ വരും. ഉദാഹരണത്തിന് വാഹനത്തിന്റെ കാര്യമെടുക്കാം. വാഹനം നിരത്തിലിറക്കണമെങ്കിൽ മൂന്നാലൊരു ഇൻഷുറൻസ് എടുത്തേ പറ്റൂ. ഇതിൽ ഏറ്റവും നോമിനൽ ആയിട്ടുള്ളത് തേർഡ് പാർട്ടി ഇൻഷൂറാണ്. അതേ പാടുള്ളൂ. അതും മറ്റു നിൽക്കക്കള്ളിയില്ലായ്കയാൽ. എന്നാൽ ചിലർ അതൊന്നും ശ്രദ്ധിക്കാതെ മുട്ടിയാലും തട്ടിയാലും ഒന്നായിങ്ങ് പോരട്ടെ എന്ന് കരുതി മുന്തിയ തരം ഇൻഷൂറുകൾ ചെയ്യാറുണ്ട്. അറിവില്ലായ്മയുടെ പ്രശ്നമാണിത്. ഞാൻ എന്റെ വണ്ടി നിരത്തിലൂടെ ഓടിച്ചു പോവുന്നു, അത് ഇടിച്ചാലും മറിഞ്ഞാലും നിങ്ങൾക്കെന്തുചേതം എന്ന് പറഞ്ഞ് ഇൻഷൂർ രഹിതനായി വണ്ടിനിരത്തിലിറക്കാൻ പറ്റാത്ത പോലെ സർക്കാർ ജോലിയിലും ഇൻഷൂർ വിരുദ്ധനായി കാലെടുത്തുവെക്കാൻ സാധ്യമല്ല. അതൊരുതരം നിയമപരമായ നിവൃത്തികേടാണ്. പക്ഷേ, അവിടെ ഒരു ഉപായമുണ്ട്. ഇൻഷൂറിന്റെ പേരിൽ നാം അർഹിക്കാത്ത മുതൽ ഒരുമാതിരി ലോട്ടറിനാറ്റത്തോടുകൂടി അനുഭവിക്കുന്നിടത്താണ് പ്രശ്നത്തിന്റെ കാതൽ കിടക്കുന്നത്. അതുകൊണ്ട് അത് ഒരു തരം സാദാ ഇൻവെസ്റ്റ്മെന്റ് ആയി കണ്ട് എത്രയാണോ നിക്ഷേപിച്ചത് അത്രമാത്രം പോരുമ്പോൾ വാങ്ങി പടിയിറങ്ങിയാൽ മതി. പക്ഷേ, ആ തുകകളും പി എഫിനോട് ചേർത്തോ അല്ലാതെയോ കണക്കുകൂട്ടി സകാത് കൊടുത്തോളണം.

അഞ്ച്: കോൻട്രിബ്യൂട്രി പെൻഷൻ. ഇത് വല്ലാത്തൊരു കൊസ്രാക്കൊള്ളിയാണ്. ആദ്യകാലത്ത് സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ ആയിരുന്നു. 2013 ഏപ്രിൽ ഒന്നിനു ശേഷം അങ്ങോട്ട് കൊടുത്തിട്ട് വേണം ഇങ്ങോട്ട് കിട്ടാൻ എന്ന മട്ടത്തിലായി. ആകയാൽ ഓരോ ഉദ്യോഗസ്ഥനും മാസശമ്പളത്തിന്റെ പത്തു ശതമാനം തന്റെ സേവനനാനന്തര പെൻഷനിലേക്ക് ഇട്ടു കൊടുക്കണം. സർക്കാർ അതിന്റെ കൂടെ അത്രയും കൂടിച്ചേർത്ത് ബിസിനസിൽ ഇട്ട് പിന്നെയും ഇരട്ടിപ്പിച്ച് നേട്ടമുണ്ടാക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും വ്യക്തതക്കുറവുണ്ട്. ആകയാൽ ആ ഭാഗം അവിടെ കിടക്കട്ടെ. നാം നിക്ഷേപിക്കുന്ന പത്തു ശതമാനത്തിന് കണക്ക് കൂട്ടി സകാത് കൊടുക്കണം.

മറ്റു നിക്ഷേപങ്ങൾ
ഉദ്യോഗസ്ഥരായാലും അല്ലാത്തവരായാലും സകാത് കണക്കു കൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു സംഗതിയുണ്ട്. അഥവാ ഒന്നിൽ പിടിച്ച് നിസ്വാബ് തികയുന്നുണ്ടോ എന്ന് ഗണിക്കുന്നതിനിടെ മറ്റു ചില നിക്ഷേപങ്ങൾ ചാടിക്കടന്നെത്തി നിസ്വാബ് ഗോൾ അടിക്കാറുണ്ട്. ഉദാഹരണത്തിന് ഒരു അധ്യാപകൻ തന്റെ പി എഫ് കൂട്ടിനോക്കുമ്പോൾ 8 മാസം തികഞ്ഞാലേ നിസാബാവൂ എന്ന് കരുതിയിരിക്കയാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഒരു ബാങ്ക് നിക്ഷേപം ഉണ്ടായിരുന്നു. അതുകൂടി ചേർന്നപ്പോൾ ഏഴാം മാസം നിസാബാവുമെന്നായി. അപ്പോഴാണ്, ചങ്ങാതിക്ക് ഖത്തറിലേക്ക് ടിക്കറ്റെടുത്ത കൊടുത്ത വകയിൽ കിട്ടാനുള്ള തുക ഓർമ വന്നത്. അതും കൂട്ടിയപ്പോൾ അഞ്ചു മാസം കൊണ്ട് തന്നെ നിസ്വാബ് തികയുമെന്നായി. അങ്ങനെയിരിക്കവേയാണ് മദ്റസ കമ്മറ്റിക്ക് കടം കൊടുത്ത കാശ് ഓർമയിൽ മിന്നിയത്. അതും ചേർത്തപ്പോൾ ഇതാ നിസ്വാബിന്റെ കണക്ക് ഇതാ ഇങ്ങടുത്തെത്തി. അപ്പോഴാണ് തന്റെ പയറ്റുബുക്ക് ഓർമവന്നത്. മറിച്ചു നോക്കുമ്പോൾ കല്യാണത്തിനും കുടികൂടലിനുമായി താൻ പയറ്റിയ പണത്തിന്റെ കണക്ക് കിട്ടി. അതും കൂടി ചേർത്തങ്ങ് കൂട്ടിയപ്പോൾ ഇതാ ഈ മാസം തന്നെ നിസ്വാബ് തികഞ്ഞു.

സകാത് കണക്കുകൂട്ടുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് ഈ പയറ്റുകേസ്. രണ്ട് വിധത്തിലാണ് പയറ്റ്. ഒന്ന് ഒരു സഹായം എന്ന നിലക്ക് പയറ്റി ആൾ അതങ്ങ് വിട്ടേ പോകും. തനിക്ക് തിരിച്ചു കിട്ടണമെന്ന ചിന്തയേ ഇല്ല. എന്നാൽ മറ്റു ചിലർ, ഒന്നാം തരം ഇൻവെസ്റ്റുമെന്റായിട്ടാണ് ഇതിനെ കാണുന്നത്. എല്ലാ കല്യാണത്തിനും മൂപ്പർ പോയി പയറ്റും. മകളുടെ കല്യാണമാവുമ്പോൾ ഇവരൊക്കെ തിരിച്ചു പയറ്റുമെന്ന ആശ്വാസത്തിലായിരിക്കും ആൾ. അപ്പോൾ അതെല്ലാം കൊല്ലം നോക്കി വേറെ വേറെ എഴുതി നിസ്വാബിലേക്ക് ചേർക്കേണ്ടതാണ്, മുറപോലെ സകാത് കൊടുക്കേണ്ടതാണ്.
സകാതായി ഓട്ടോറിക്ഷ കൊടുത്താലോ? തട്ടുകട? സകാതായി കൊടുക്കുന്നത് പണമായിത്തന്നെ വേണോ അതോ ജീവനോപാധികളാക്കിക്കൊടുക്കാമോ? ഇതിനുത്തരം പറയുന്നതിന്റെ മുമ്പ് ഒന്നുരണ്ടു സാഹചര്യങ്ങൾ നമുക്ക് പരിശോധിക്കാം. റോഡ് പൊട്ടിപ്പാളീസായി ട്ട് കാലംകുറെയായി. അധികൃതരെ വിളിച്ചുപറഞ്ഞിട്ട് പരിഹാരം കാണുന്നില്ല. തെരുവുവിളക്കുകൾ കണ്ണടച്ചിട്ടു കാലമേറെയായി. ട്രാൻസ്ഫോമർ ആണെങ്കിൽ ഏതു സമയത്തും പൊട്ടി വീഴാം എന്നിടത്താണ്. നാട്ടുകാർ പണം പിരിച്ചു. റോഡ് നന്നാക്കി. വിളക്കുകൾ ശരിയാക്കി.ട്രാൻസ്ഫോമർ കാലുകൾ നേരെയാക്കി. ചെലവുകൾ എഴുതിയ കുറിപ്പ് ഫോട്ടോയെടുത്ത് പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക്/ കെഎസ്ഇബി ഓഫീസിലേക്ക് അയച്ചുകൊടുത്തു. ഞങ്ങളുടെ ടാക്സ്/ കറണ്ട് ബില്ല് എന്നിവ പ്രതീക്ഷിക്കേണ്ട. ഞങ്ങൾ അത് വളരെ പ്രായോഗികമായി

ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇത് നടക്കുമോ? ഇല്ല. സംഗതി ജനങ്ങൾ അടക്കുന്ന ടാക്സ് കൊണ്ടും ബില്ലു കൊണ്ടും ഒക്കെ തന്നെയാണ് സർക്കാർ കാര്യങ്ങൾ നടത്തുന്നത്. അതിനുപക്ഷേ അതിന്റെതായ രീതിയുണ്ട്. എന്നതുപോലെ ബാഹ്യമായി പ്രായോഗികം എന്നു തോന്നിയാൽ മാത്രം പോരാ അത് അതിന്റെ നിയമപരിധിയിൽ ആവുക തന്നെ വേണം. സകാത് തുക പൂർണമായും അവകാശിയുടെ സ്വന്തം ആണ്. അതിൽ നാം ചെന്ന് കൈയിട്ട് ഉള്ള കാഷ് ഓട്ടോറിക്ഷയാക്കി ആളാകാൻ പോവണ്ട.
സകാതിന് റമളാനുമായി നേർക്കുനേർ ബന്ധമില്ലെങ്കിലും പുണ്യകർമങ്ങൾക്ക് പതിഫലം ഏറെക്കിട്ടുന്ന കാലം എന്ന നിലക്ക് പലരും ഈ മാസത്തിൽ സകാത് നേരത്തെ കൊടുക്കാറുണ്ട്. നല്ലതു തന്നെ.

ഡോ. ഫൈസൽ അഹ്സനി ഉളിയിൽ

You must be logged in to post a comment Login