ഹൈദരാബാദിലെ റിക്ഷകള്‍: നഗരത്തിന്റെ ശബ്ദസഞ്ചാരങ്ങള്‍

ഹൈദരാബാദിലെ റിക്ഷകള്‍: നഗരത്തിന്റെ ശബ്ദസഞ്ചാരങ്ങള്‍

‘സിറ്റി സെന്ററിലെ റാംസെസ് പള്ളിക്ക് പുറത്ത് വെച്ച് ഒരു ടാക്സിയില്‍ ഞാന്‍ കയറിപ്പറ്റി. ഡ്രൈവര്‍ വണ്ടി റാംസെസ് സ്ട്രീറ്റിലെ തിരക്കേറിയ പാതയിലേക്ക് തിരിച്ചു. ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ചെറിയ വെല്‍വെറ്റ് ബോക്‌സില്‍ ഭദ്രമാക്കിവെച്ച ഖുര്‍ആനിന് തൊട്ടുതാഴെയായി ഡാഷ്‌ബോര്‍ഡിനടിയില്‍ ബോള്‍ട്ട് ചെയ്ത് വെച്ച പൊടിപിടിച്ച ടേപ്പ് പ്ലെയറില്‍ നിന്ന് ഏതോ ഉത്ബോധന പ്രസംഗം കേട്ടുകൊണ്ടിരിക്കുകയിരുന്നു അയാള്‍. പ്രസംഗകന്‍ തന്റെ ശബ്ദത്തില്‍ വരുത്തുന്ന താളാത്മകമായ ഉയര്‍ച്ച താഴ്ചകളും, അതോടൊപ്പം റെക്കോര്‍ഡിംഗിനിടയില്‍ സംഭവിക്കുന്ന വൈബ്രേഷനുകളും, ഇടര്‍ച്ചകളും, ശ്വാസോച്ഛ്വാസങ്ങളും എല്ലാം സ്പീക്കറില്‍ നിന്നും പുറത്ത് വരുന്ന ശബ്ദത്തില്‍ കേള്‍ക്കാം. മറ്റു വാഹനങ്ങളുടെ ഹോണുകളും, തെരുവില്‍ നിന്നുള്ള സംസാരങ്ങളും, അലര്‍ച്ചകളും, തുരുമ്പിച്ച എക്‌സ്‌ഹോസ്റ്റ് പൈപ്പുകളുടെ ശബ്ദവും പലപ്പോഴും സ്റ്റീരിയോയില്‍ നിന്നുള്ള ശബ്ദത്തെ കവച്ചുവെക്കുകയും, എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത തരത്തില്‍ അവ്യക്തമാക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഡ്രൈവര്‍ തന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച മറ്റൊരു കാറിനെ നോക്കി ഉച്ചത്തില്‍ ഹോണടിക്കുന്നതിനിടയില്‍ മരണത്തിന്റെ അനിവാര്യതയെക്കുറിച്ചുള്ള ഒരു ഖുര്‍ആന്‍ വാക്യം സ്റ്റീരിയോയിലൂടെ ഒഴുകിവന്നു: എല്ലാ ശരീരങ്ങളും മരണത്തെ രുചിക്കും. പശ്ചാതലത്തില്‍ ശ്രോതാക്കള്‍ കരയുന്ന ശബ്ദം ഉയര്‍ന്നു കേള്‍ക്കാം. മറികടന്നുപോകാന്‍ ശ്രമിച്ച കാറിനെ പിറകിലാക്കി മുന്നോട്ട് കുതിക്കുമ്പോള്‍ അയാളുടെ അധരങ്ങള്‍ മൃദുവായി മൊഴിയുന്നത് കേള്‍ക്കാമായിരുന്നു: ‘ലാ ഇലാഹ ഇല്ലല്ലാഹ്’.
‘പ്രസംഗകന്‍ സൗദി ആയിരിക്കണം. അവര്‍ക്ക് മനുഷ്യരെ ഭയപ്പെടുത്താന്‍ നന്നായിട്ടറിയാം’. പിറകിലെ സീറ്റിലിരുന്ന വ്യക്തി സംസാരം നിര്‍ത്തി ഡ്രൈവറോടായി പറഞ്ഞു. കൂട്ടുകാരനുമായുള്ള സംസാരത്തിലേക്ക് അയാള്‍ തിരികെ പോകുമ്പോള്‍ പ്രസംഗം പ്രാര്‍ഥനയിലേക്ക് വഴിമാറിയിരുന്നു. ഡ്രൈവര്‍ ടേപ്പിന്റെ വോള്യം നോബ് ക്രമീകരിച്ചു: ”ദൈവം നമുക്ക് മരണസമയത്തെ യാതനകള്‍ കുറച്ച് തരട്ടെ. ദൈവം നമ്മുടെ ഖബറുകള്‍ പ്രകാശിപ്പിക്കട്ടെ, വിധി ദിനത്തില്‍ ദൈവം നമ്മെ സംരക്ഷിക്കട്ടെ”. ഓരോ പ്രാര്‍ഥനക്കും ശേഷം സദസ്സില്‍ നിന്നും ഉച്ചത്തില്‍ ‘ആമീന്‍ ‘ കേള്‍ക്കാം. പിറകിലെ യാത്രക്കാരെ ഇറക്കി തിരികെ ട്രാഫിക്കിലേക്ക് ഊര്‍ന്നിറങ്ങി ഞങ്ങള്‍ മുഹന്ദേസിനിലേക്ക് യാത്ര തുടര്‍ന്നു. ‘ഖബറില്‍ തനിച്ചാവുമ്പോള്‍ നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് എന്തായിരിക്കും തോന്നുക?’ കാര്‍ റാമ്പിനടുത്തേക്ക് നീങ്ങുന്നതിനിടയില്‍ ടേപ്പിലെ ശബ്ദം ചോദിച്ചു. ഞങ്ങളെ മറികടന്നു പോയ കാറിന്റെ തുറന്ന വിന്‍ഡോ വഴി മൈക്കിള്‍ ജാക്സന്റെ ഏതോ ഹിറ്റ് ഗാനത്തിന്റെ ശബ്ദം പ്രസംഗത്തെ മറച്ച് കടന്നുപോയി. ”ഓ ഷെയ്ഖ്, ആ മൂന്ന് ചോദ്യങ്ങളിലേക്ക് വരൂ,” ആക്സിലേറ്ററില്‍ കാലമര്‍ത്തി ഡ്രൈവര്‍ പ്രസംഗകനോട് അപേക്ഷിക്കുന്ന മട്ടില്‍ പറഞ്ഞു. ഒരുപാട് തവണ കേട്ട പ്രസംഗത്തില്‍ തുടര്‍ന്ന് വരാനുള്ള ഭാഗങ്ങളെക്കുറിച്ച് അയാള്‍ക്ക് മനഃപാഠം അറിയാമായിരിക്കണം. കാര്‍ അപ്പോള്‍ പാലത്തിന് മുകളിലൂടെയായിരുന്നു ഓടിക്കൊണ്ടിരുന്നത്. ആ തിരക്കിനിടയിലും അയാള്‍ പ്രസംഗം ശ്രദ്ധിച്ച് കേള്‍ക്കുന്നുണ്ടായിരുന്നു'(ചാള്‍സ് ഹിഷ്‌കിന്ദ്- ദ എത്തിക്കല്‍ സൗണ്ട്സ്‌കേപ്പ്).

കഴിഞ്ഞ രണ്ടു വര്‍ഷമായി ഹൈദരാബാദില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ ചാടിക്കയറിയും, ഓട്ടോറിക്ഷയുടെ മുന്‍ ഭാഗത്ത് ഡ്രൈവറടക്കം നാലാമനായി ചെരിഞ്ഞിരുന്നുമുള്ള മടുപ്പിക്കുന്ന പതിവ് യാത്രകള്‍ക്കിടയിലാണ് നഗരത്തിന്റെ ഒച്ചപ്പാടുകളെക്കുറിച്ചും, ആര്‍ത്തനാദങ്ങളെക്കുറിച്ചും ആലോചിച്ച് തുടങ്ങുന്നത്. ‘കാഴ്ചകളാണ്’ (spectacles) പലപ്പോഴും നഗരങ്ങളെ രൂപപ്പെടുത്തുകയും, പ്രതിനിധീകരിക്കുകയും ചെയ്യുന്നത്. ആകാശം മുട്ടുന്ന കെട്ടിടങ്ങളുടെയും, ഫ്‌ളൈ ഓവറുകളുടെയും, ഭീമാകാരികളായ ഫാക്ടറികളുടെയുമെല്ലാം ചിത്രങ്ങളായിരിക്കും നഗരത്തെക്കുറിച്ചുള്ള ആലോചനകളില്‍ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുക. ദുബൈ നഗരത്തെക്കുറിച്ചുള്ള ഏത് ആലോചനയും ബുര്‍ജ് ഖലീഫയുടെ ചിത്രമില്ലാതെ പൂര്‍ണമാവാത്തത് പോലെ. അതുകൊണ്ടായിരിക്കണം നഗരാസൂത്രണം/ശുചീകരണം/സൗന്ദര്യ വല്‍ക്കരണം തുടങ്ങിയവയെല്ലാം നഗരത്തിന്റെ കാഴ്ചാനുഭവങ്ങളുടെ പരിഷ്‌ക്കരണങ്ങളും നവീകരണങ്ങളുമായി മാറുന്നത്. അതേസമയം നഗരത്തിന്റെ ശബ്ദങ്ങള്‍, വാസനകള്‍ ഒന്നും എന്തുകൊണ്ടാവും നമ്മുടെ ഓര്‍മയില്‍ തങ്ങി നില്‍ക്കുകയോ, അവ പ്രധാനമാണ് എന്ന് നമുക്കോ അധികാരികള്‍ക്കോ തോന്നുകയോ ചെയ്യാതിരിക്കുന്നത്?
പൂര്‍വ്വാധുനിക നഗരങ്ങള്‍ വ്യവസായവല്‍കൃത ആധുനിക നഗരങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ നഗരക്കാഴ്ചകള്‍ക്ക് മാത്രമല്ല അവിടങ്ങളില്‍ ഉയര്‍ന്നു കേട്ട ശബ്ദങ്ങള്‍ക്കും വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. പള്ളിമണികള്‍ക്ക് പകരം ഫാക്ടറികളില്‍ നിന്നുള്ള സൈറണുകളും, യന്ത്രങ്ങളുടെ സീല്‍ക്കാരങ്ങളും, മുഴക്കങ്ങളും ശബ്ദമണ്ഡലത്തിന്റെ പുതിയ അവകാശികളായി മാറി. ഇന്ന് പക്ഷേ ഫാക്ടറികളുടെ മുഴക്കങ്ങള്‍ക്ക് പകരം നമ്മള്‍ കേള്‍ക്കുന്നത് മോട്ടോര്‍ വാഹനങ്ങളുടെ എഞ്ചിന്‍ ശബ്ദങ്ങളും, ഹോണുകളുമായിരിക്കും. പ്രത്യേകിച്ചും ഹൈദരാബാദ് പോലെ ഐടി വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കപ്പെടുന്ന നഗരങ്ങളില്‍ എയര്‍ കണ്ടീഷണറുകളുടെ പതിഞ്ഞ ശബ്ദത്തിനപ്പുറം ഉയര്‍ന്നുകേള്‍ക്കുന്നത് ലോക്കല്‍ ട്രെയിനുകളും, ഓട്ടോ റിക്ഷകളും, ബസ്സുകളും അടക്കമുള്ള ഗതാഗത സംവിധാനങ്ങളുടേത് മാത്രമാണ് എന്ന് പറയാം. അവയില്‍ ഏറ്റവും ഉച്ചത്തില്‍ ശബ്ദം പുറത്ത് വിടുന്നത് തുടര്‍ച്ചയായി ഹോണടിച്ച്, അകത്ത് ഘടിപ്പിച്ച ഹൈ വോള്‍ട്ട് ബോക്സുകളില്‍ നിന്നും നിലക്കാതെ ഒഴുകുന്ന സംഗീതവുമായി ട്രാഫിക്കിനിടയിലൂടെ കുതറിയോടുന്ന ഓട്ടോ റിക്ഷകളായിരിക്കും. ഈ ഓട്ടോ റിക്ഷകളായിരിക്കും ഒരുപക്ഷേ ഇന്ത്യന്‍ നഗരങ്ങളുടെ, ഏറ്റവും ചുരുങ്ങിയത് ഹൈദരാബാദിന്റെ എങ്കിലും, ശബ്ദമണ്ഡലത്തെ രൂപപ്പെടുത്തുന്നത്.

ഇ എഫ് എല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍ ആയിരുന്ന (അന്നത്തെ CIEFL) ജാവേദ് ആലം ഹൈദരാബാദ് നഗരത്തിന്റെ വളര്‍ച്ചയെയും മാറ്റങ്ങളെയും അടയാളപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ ‘ആധുനികതയുടെ ഇതിഹാസത്തിന്റെ രണ്ട് അസാധാരണമായ ചിഹ്നങ്ങളിലാണ്’. ഒന്ന് നഗരത്തിന്റെ ഏറ്റവും ആധുനികവല്‍ക്കരിക്കപ്പെട്ടതും സമ്പന്നവുമായ ഇടങ്ങളില്‍ പോലുമുള്ള പര്‍ദയുടെ സാന്നിധ്യവും, രണ്ട് ഏറ്റവും ദരിദ്രമായ തെരുവുകളില്‍ പോലുമുള്ള സൈക്കിള്‍ റിക്ഷകളുടെ അസാന്നിധ്യവും. പര്‍ദയെ സംബന്ധിച്ചിടത്തോളം തൊണ്ണൂറുകളിലെ ഗള്‍ഫിലേക്കുള്ള ഒഴുക്കിന്റെ ഫലമായി ഉണ്ടായ സാമ്പത്തിക അഭിവൃദ്ധിയുടെ ആദ്യ ഗുണഭോക്താക്കളായി മാറിയത് പെണ്‍കുട്ടികളായിരുന്നു. ആണ്‍കുട്ടികള്‍ എത്രയും പെട്ടെന്ന് ഗള്‍ഫിലേക്ക് കുടിയേറാനുള്ള ശ്രമങ്ങളില്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ കോളജുകളിലും, ഐടി കോച്ചിംഗ് സെന്ററുകളിലും ചേര്‍ന്ന് പഠിച്ചു. സ്‌കൂട്ടികളില്‍ കറങ്ങുകയും, ഐസ്‌ക്രീം പാര്‍ലറുകളിലും, സലൂണുകളിലും സാന്നിധ്യം അറിയിക്കുകയും ചെയ്തു. ‘ഈ പെണ്‍കുട്ടികള്‍ മുസ്ലിംകളാണ് എന്ന് മനസ്സിലാക്കാന്‍ എളുപ്പമാണ്, എന്നാല്‍ അവരുടെ മുഖം നമുക്ക് കാണാനാവുന്നില്ല, മുഖങ്ങള്‍ മറഞ്ഞതാണെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങളും, ജോലികളും മറ്റുള്ളവരെപ്പോലെത്തന്നെ പ്രത്യക്ഷമാണ്. ആധുനിക ലോകത്ത് അവരുടെ ആധുനികത അനിര്‍വചനീയമായി തന്നെ അവശേഷിക്കുന്നു’- ജാവേദം ആലം എഴുതുന്നു.

ഹൈദരാബാദിന്റെ സൗണ്ട്സ്‌കേപ്പിനെക്കുറിച്ചുള്ള നമ്മുടെ ആലോചനയില്‍ കൂടുതല്‍ പ്രധാനം ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം സൈക്കിള്‍ റിക്ഷകളുണ്ടായിരുന്ന ഒരു കാലത്ത് ‘റിക്ഷകളുടെ നഗരം’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നഗരത്തില്‍ നിന്നുമുള്ള അവയുടെ അപ്രത്യക്ഷമാവലും, ആ സ്ഥാനം കയ്യടക്കിയ ഓട്ടോറിക്ഷകളുടെ സാന്നിധ്യവുമാണ്. തൊള്ളായിരത്തി എഴുപതുകളുടെ മധ്യത്തോടെയാണ് ഓട്ടോറിക്ഷകള്‍ കടന്നുവരുന്നത്. പുതിയ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യാനില്ലാതെ തകര്‍ന്നുകൊണ്ടിരിക്കുന്ന നഗരമായിരുന്നു അക്കാലത്ത് ഹൈദരാബാദ്. തൊഴിലന്വേഷിച്ച് പുറം രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ വര്‍ധിച്ച സമയം കൂടി ആയിരുന്നു അത്. തൊണ്ണൂറുകളിലാണ് നഗരത്തിന് പുതിയ ജീവന്‍ ലഭിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മൊത്തമായും, ഹൈദരാബാദിനെ പ്രത്യേകിച്ചും പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ വിഷന്‍ 2020 അവതരിപ്പിക്കുകയും, ഹൈടെക് സിറ്റിക്ക് തുടക്കം കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ സംരംഭകരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുകയും ചെയ്തു. അതോടെ ഹൈദരാബാദിന് പുതിയ ജീവന്‍ ലഭിച്ചു. ഭീമന്‍ ഓഫീസ് കെട്ടിടങ്ങളും, ഫ്‌ളൈ ഓവറുകളും, ഷോപ്പിംഗ് മാളുകളും നിലവില്‍ വന്നു. അതോടെ സൈക്കിള്‍ റിക്ഷകളുടെ സ്ഥാനത്ത് നിരത്തുകളില്‍ ഓട്ടോറിക്ഷകള്‍ ആധിപത്യം നേടിത്തുടങ്ങി. ഓട്ടോറിക്ഷകളുടെ കടന്നുവരവിന് സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലം കൂടെയുണ്ട്. ദളിത്, മുസ്ലിം, ഒബിസി വിഭാഗക്കാരായിരുന്നു പ്രധാനമായും സൈക്കിള്‍ റിക്ഷകള്‍ വരുമാനമാര്‍ഗമായി കണ്ടിരുന്നത്. വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളിലെ പുതിയ അവസരങ്ങള്‍ ലഭ്യമായതോടെ രൂപപ്പെട്ട സാമ്പത്തികവും, സാമൂഹികവുമായ വികാസം അവരെ റിക്ഷകള്‍ ഉപേക്ഷിക്കാന്‍ സഹായിച്ചു. ഇക്കൂട്ടരില്‍ പല കാരണങ്ങളാല്‍ വിദഗ്ധ തൊഴിലിടങ്ങളിലേക്ക് കടന്നു ചെല്ലാന്‍ കഴിയാതെ പോയവരാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരായി മാറിയത്. ഈ ഒരു സാമൂഹിക പശ്ചാത്തലം പൊതുവിടങ്ങളിലേക്ക് ഓട്ടോറിക്ഷകള്‍ തുറന്നുവിടുന്ന ശബ്ദത്തിന്റെ സ്വഭാവം, അവ നിര്‍വഹിക്കുന്ന സാമൂഹികവും, സാംസ്‌കാരികവുമായ ധര്‍മങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതില്‍ പ്രധാനമാണ്.

സദാ തിരക്കിട്ട് ഓടികൊണ്ടിരിക്കുന്ന ഓട്ടോയുടെ സഞ്ചാരങ്ങള്‍ക്ക് ശബ്ദത്തിന് സമാനമായ ചില പ്രത്യേകതകളുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. റോഡുകളുടെ അതിര്‍ത്തികളും, ട്രാഫിക്ക് ലൈറ്റിന്റെ നിബന്ധനകളും ഭേദിച്ച് പായുന്ന ഓട്ടോറിക്ഷകള്‍ പലപ്പോഴും ജലത്തിന്റെ തുളുമ്പല്‍ പോലെയാണ് അനുഭവപ്പെടാറുള്ളത്. ഉരുണ്ട വെള്ളത്തുള്ളികള്‍ക്ക് സമാനമായ രൂപവും, ഒഴുകുന്ന ഇടത്തിന്റെ പരിമിതികളില്‍ നിന്നും തെറിച്ച് പുറത്തേക്കൊഴുകാനും, നിയന്ത്രണങ്ങളെ അതിലംഘിക്കാനുള്ള പ്രവണതയും ഓട്ടോറിക്ഷകളെ ഫ്‌ളൂയിടാക്കി പരിവര്‍ത്തിപ്പിക്കുന്നുണ്ടാവണം. ഓട്ടോകള്‍ റോഡിലൂടെ ഓടുന്നതായല്ല, മറിച്ച് അവ പരന്നൊഴുകുന്നതായാണ് കാഴ്ചക്കാരന് അനുഭവപ്പെടുക. ശബ്ദത്തെപ്പോലെത്തന്നെ പ്രതിബന്ധങ്ങളെ മറികടന്ന്, വിടവുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി മുന്നില്‍ കാണുന്ന ഇടങ്ങളിലൂടെയെല്ലാം പരന്നൊഴുകി ഒരിക്കലും മുന്‍കൂട്ടി നിശ്ചയിക്കാന്‍ പറ്റാത്ത വിധം ആകസ്മികതകള്‍ നിറഞ്ഞതാണ് ഓട്ടോയുടെ സഞ്ചാരങ്ങള്‍. ശബ്ദത്തിന്റെ കാര്യമെടുത്താല്‍ അതിനെ അതിരുകള്‍ നിര്‍ണയിച്ച് ഒരിടത്ത് തളച്ചിടാനുള്ള ശ്രമങ്ങള്‍ പലപ്പോഴും പരാജയമായി മാറുന്നത് കാണാം. ഉത്ഭവത്തില്‍ നിന്നും പരിസരങ്ങളിലേക്ക് തുളുമ്പിത്തെറിക്കാനുള്ള പ്രവണത പ്രകാശത്തെ അപേക്ഷിച്ച് കൂടുതലാണ് ശബ്ദത്തിന്. പ്രകാശ തരംഗങ്ങള്‍ നേര്‍രേഖയില്‍ മാത്രം സഞ്ചരിക്കുമ്പോള്‍ ശബ്ദ തരംഗങ്ങള്‍ക്ക് അത്തരം നിബന്ധനകളൊന്നും തന്നെയില്ല. ഓട്ടോറിക്ഷകളുടെ സഞ്ചാരങ്ങള്‍ക്കും അതില്‍ നിന്നും വലിയ വ്യത്യാസങ്ങളൊന്നുമില്ല എന്നതാണ് വാസ്തവം.

ഹൈടെക്ക് സിറ്റി മെട്രോ സ്റ്റേഷനില്‍ നിന്ന് ഓഫീസിലേക്കുള്ള ഓട്ടോയാത്രകളില്‍ പലപ്പോഴും പിറക് വശം മൊത്തമായി മറക്കാന്‍ മാത്രം വലിയ സൗണ്ട് ബോക്സുകളില്‍ നിന്നും ഉച്ചത്തില്‍ സംഗീതവുമുണ്ടാവും കൂട്ടിനായി. ഡ്രൈവറുടെ അഭിരുചിക്കനുസരിച്ച് ഗസലുകളും, ഖവ്വാലികളും മുതല്‍ പഞ്ചാബി റാപ്പുകളും ബോളിവുഡ് ഗാനങ്ങള്‍ വരെ ഇങ്ങനെ കേള്‍ക്കാനാവും. ഒരിക്കല്‍ പിറക് വശത്തിരിക്കുന്ന സ്ത്രീ പാട്ടിന്റെ വോള്യം കുറക്കാനായി ഡ്രൈവറോട് ആവശ്യപ്പെട്ടു, ഡ്രൈവര്‍ കുറക്കുകയും ചെയ്തു, ഒന്ന് രണ്ട് തവണ ഇത് തന്നെ ആവര്‍ത്തിക്കുകയും ഇതാണ് ഏറ്റവും ചെറിയ വോള്യം, ഇനി കുറക്കാന്‍ പറ്റില്ല എന്ന് ഡ്രൈവര്‍ മറുപടി പറയുകയും ചെയ്തു. ബോക്സില്‍ നിന്നുള്ള ശബ്ദം അപ്പോഴും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മുന്നില്‍ ഡ്രൈവറുടെ സൈഡിലായി ഇരിക്കുകയായിരുന്ന ഞാന്‍ എന്നാല്‍ നിങ്ങള്‍ക്ക് അത് അല്പസമയത്തേക്ക് ഓഫ് ചെയ്ത വെക്കാമല്ലോ എന്ന് സൂചിപ്പിച്ചു. ‘അത് പറ്റില്ല, മണിക്കൂറുകളോളം ട്രാഫിക്കില്‍ കെട്ടിക്കിടക്കുന്ന ഞങ്ങളുടെ ജീവിതത്തിന് താളം നല്‍കുന്നത് ഈ പാട്ടാണ്’ എന്നായിരുന്നു അയാളുടെ മറുപടി. ഇവിടെ ഹൈടെക്ക് സിറ്റി മുതല്‍ കൊത്തഗുഡ വരെയുള്ള രണ്ട് കിലോമീറ്റര്‍ ഓടാന്‍ നാല് ട്രാഫിക്ക് ലൈറ്റുകള്‍ കഴിഞ്ഞുകടക്കണം എന്ന് ഓര്‍ക്കണം. പാട്ടുകളില്‍ മാത്രമല്ല, പലപ്പോഴും അവസരത്തിലും, അനവസരത്തിലുമുള്ള ഹോണുകളിലും ഈ ഒരു താളം കണ്ടെത്താനുള്ള ശ്രമങ്ങള്‍ കാണാനാവും. എച്ച് സി യുവിലേക്കുള്ള യാത്രയില്‍ മുന്നില്‍ ആരും ഇല്ലാതിരിക്കെ തന്നെ ഡ്രൈവര്‍ താളത്തില്‍ ഹോണടിക്കുന്നുണ്ടായിരുന്നു. എന്തിനാണ് ആവശ്യമില്ലാതെ ഹോണടിച്ചുകൊണ്ടിരിക്കുന്നത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു (ശബ്ദ മലിനീകരണത്തിനെതിരെ പൊരുതാന്‍ മനസ്സില്‍ അറിയാതെ മുളപൊട്ടിയ ആഗ്രഹമായിരിക്കാം ആ ചോദ്യം രൂപപ്പെടുത്തിയത്). ഹോണുകള്‍കൊണ്ട് നമ്മള്‍ മനസ്സിലാക്കിയ ആവശ്യങ്ങള്‍ മാത്രമായിരിക്കണം എന്നില്ലല്ലോ അതിന്റെ ധര്‍മത്തെ നിര്‍ണയിക്കുന്നത്.
ഹോണുകളും, സംഗീതങ്ങളും ഉപയോഗിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ തങ്ങളുടെ ജീവിതത്തിനും, വിശാലാര്‍ഥത്തില്‍ നഗരത്തിന് തന്നെയും നല്‍കുന്ന താളം നഗരങ്ങളിലെ ശബ്ദവും അവിടങ്ങളില്‍ ജീവിക്കുന്ന മനുഷ്യരും തമ്മിലുള്ള ഇടപാടുകളെക്കുറിച്ചുള്ള ആലോചനകളില്‍ പുതിയ സാധ്യതകള്‍ തുറന്നു തരുന്നുണ്ട്. നഗരങ്ങളുടെ ആര്‍ത്തനാദങ്ങള്‍ക്കിടയില്‍ നിസ്സഹായരായിട്ടാണ് പലപ്പോഴും മനുഷ്യരെ ചിത്രീകരിക്കപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ അനാവശ്യമായ ഈ ഒച്ചപ്പാടുകള്‍ എങ്ങനെ ഇല്ലായ്മ ചെയ്യാം/കുറക്കാം എന്നതാണ് പലപ്പോഴും ശബ്ദവുമായി ബന്ധപ്പെട്ടുള്ള നാഗരാസൂത്രണ സംവിധാനങ്ങളുടെ ജോലി. ഷാന്‍ഡല്‍ അക്കെര്‍മാന്‍ സംവിധാനം ചെയ്ത News from Home ഈ വേദനാജനകമായ നിസ്സഹായത കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. 1976ലെ ന്യൂ യോര്‍ക്ക് നഗരത്തിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ട് പോകുന്ന documentary ഒരുപക്ഷേ വിഷ്വലുകളെക്കാള്‍ കൂടുതല്‍ ശ്രദ്ധയോടെ ഒപ്പിയെടുക്കുന്നത് നഗരത്തിന്റെ ശബ്ദങ്ങളെയാണ്. പശ്ചാത്തലത്തില്‍ വായിക്കപ്പെടുന്ന അമ്മയുടെ കത്ത് പലപ്പോഴും സ്‌ക്രീനിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ബഹളം മൂലം നമുക്ക് കേള്‍ക്കാനാവുന്നില്ല. വിദൂര നഗരത്തിലേക്ക് തൊഴിലന്വേഷിച്ച് പോയ മകളെക്കുറിച്ചുള്ള അമ്മയുടെ ഉത്കണ്ഠകളെയും, വിരഹ ദുഖങ്ങളെയുമെല്ലാം നഗരത്തിന്റെ ശബ്ദം കവര്‍ന്നെടുക്കുന്നു. എന്താണ് കത്ത് പറയുന്നത് എന്നറിയാന്‍ ശ്രദ്ധയോടെ കേള്‍ക്കാനുള്ള പ്രേക്ഷകന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. നഗരത്തിന്റെ ആര്‍ത്തനാദങ്ങള്‍ക്കിടയില്‍, അതിന്റെ ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ അപ്രസക്തമായിപ്പോകുന്ന ബന്ധങ്ങളെയും, മനുഷ്യന്റെ നിസ്സഹായതയെയുമെല്ലാം അടയാളപ്പെടുത്തുകയാവും ശബ്ദത്തിന്റെ ഈ അതിക്രമിച്ച് കടക്കലുകള്‍ ചെയ്യുന്നത്.

മനുഷ്യനെ കീഴ്പ്പെടുത്താനും നിസ്സഹായനാക്കാനുമുള്ള ശബ്ദത്തിന്റെ കഴിവിനെക്കുറിച്ചുള്ള ബേജാറുകള്‍ ജ്ഞാനോദയാനന്തര ചിന്തകളില്‍ പരക്കെ കാണപ്പെടുന്ന തീമുകളിലൊന്നാണ്. ആധുനിക ചിത്ര കലാകാരനായ എഡ്വേര്‍ഡ് മഞ്ചിന്റെ the scream എന്ന ചിത്രം ആധുനിക മനുഷ്യന്റെ ശബ്ദത്തെ കുറിച്ചുള്ള ആകുലതകള്‍ വ്യക്തമാക്കുന്നുണ്ട്. സ്‌ക്രീമില്‍ നമ്മള്‍ കണ്ടുമുട്ടുന്ന വ്യക്തി അന്തരീക്ഷത്തിന്റെ ഭയാനതകള്‍ മൂലം നിലവിളിക്കുകയല്ല, മറിച്ച് നഗര പരിസരത്തിന്റെ അട്ടഹാസത്തില്‍ നിന്ന് രക്ഷനേടാനായി തന്റെ ചെവി പൊത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്. മഞ്ച് തന്റെ ചിത്രത്തെക്കുറിച്ച് എഴുതുന്നത് ‘I stood there trembling with anxiety and I felt a vast infinite scream through nature.’ എന്നാണ്. മഞ്ചിന് അനുഭവപ്പെട്ട ഈ ഉത്കണ്ഠക്കുള്ള കാരണം പലരും കണ്ടെത്തുന്നത് അദ്ദേഹം തന്റെ വ്യക്തി ജീവിതത്തില്‍ കടന്നുപോയ അനുഭവങ്ങളിലാണ്. ഇത്തരം വിശദീകരണങ്ങള്‍ക്കപ്പുറം നഗര പരിസരങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒച്ചപ്പാടുകളെയും, ബഹളങ്ങളെയും കുറിച്ച് ആധുനിക മനുഷ്യന്‍ പങ്കുവെക്കുന്ന ഭയപ്പാടുകള്‍ കൂടി ഇരുചെവികളും മുറുകെ പൊത്തിപ്പിടിക്കുന്ന ഈ ചിത്രം കോറിയിടുന്നുണ്ട്. ഹൈടെക്ക് സിറ്റിയില്‍ നമ്മള്‍ കാണുന്ന ഏറ്റവും വലിയ ആര്‍ട്ട് ഇന്‍സ്റ്റലേഷനുകളിലൊന്ന് ഇലകള്‍കൊണ്ടും, വള്ളികള്‍കൊണ്ടും ശ്രദ്ധാപൂര്‍വം ചെവികള്‍ മറച്ചുവെക്കപ്പെട്ട വലിയ ഒരു തലയുടെ രൂപമാണ്. ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകം സന്ദര്‍ശിക്കുമ്പോഴാണ് തടാകത്തിന് മധ്യത്തിലായി സ്ഥാപിക്കപ്പെട്ട ബുദ്ധ പ്രതിമയുടെ അടഞ്ഞ കണ്ണുകളോടൊപ്പം നീണ്ട ചെവികള്‍ ശ്രദ്ധയില്‍ പെടുന്നത്. ബുദ്ധ പ്രതിമകളുടെ നീണ്ട ചെവികള്‍ക്കും, അടഞ്ഞ കണ്ണുകള്‍ക്കുമുള്ള വിശദീകരണങ്ങളിലൊന്ന് അവ യഥാക്രമം ജ്ഞാനത്തെയും, ബൗദ്ധിക ലോകത്തിന്റെ നിരാസത്തെയും സൂചിപ്പിക്കുന്നു എന്നതാണ്. അതേസമയം ആധുനികത കടന്നുവരുന്നത് കേള്‍വിയെ കേന്ദ്രീകരിച്ചുള്ള പാരമ്പര്യ ജ്ഞാന വ്യവസ്ഥയുടെ സ്ഥാനത്ത് കണ്ണിനെ കേന്ദ്രീകരിച്ചുള്ള പുതിയ വിമര്‍ശനാത്മകമായ ജ്ഞാന സമ്പ്രദായത്തെ സ്ഥാപിച്ചുകൊണ്ടാണ്. അംബേദ്ക്കറിന് തുറന്ന കണ്ണുകളുള്ള ബുദ്ധന്റെ ചിത്രം പ്രധാനമാകുന്നത് ഈ പശ്ചാതലത്തില്‍ കൂടിയാവണം.
വ്യക്തിയുടെ ഓട്ടോണമിയെ വെല്ലുവിളിക്കുന്നു എന്നതിനാല്‍ ശബ്ദത്തെ സംശയത്തോടെ സമീപിക്കുന്ന ആധുനിക ചിന്തകരുടെ നിലപാട് വോള്‍ഫ്ഗാങ് വെല്‍ഷിന്റെ Undoing aestheticsല്‍ കാണാം. വെല്‍ഷ് എഴുതുന്നു:
‘കാഴ്ചയില്‍ നിന്ന് വ്യത്യസ്തമായി കേള്‍വി ലോകത്തെ ദൂരേക്ക് മാറ്റിനിര്‍ത്തുന്നില്ല, മറിച്ച് അതിലേക്ക് ചേര്‍ന്ന് നില്‍ക്കുകയാണ് ചെയ്യുന്നത്. ശബ്ദം ദൂരങ്ങളെ ഭേദിച്ച് നമ്മിലേക്ക് തുളഞ്ഞു കയറുന്നു.’ അത്തരം കടന്നുകയറ്റങ്ങളും, ദുര്‍ബലരാക്കി മാറ്റലും കേള്‍വിയുടെ സവിശേഷതയാണ്… നമുക്ക് കണ്‍പോളകളുണ്ട്, പക്ഷേ ചെവിക്ക് അത്തരം മറകളില്ല. കേള്‍വിയുടെ കാര്യത്തില്‍ നാം സുരക്ഷിതരല്ല. കേള്‍വി എന്നത് കടുത്ത നിഷ്‌ക്രിയത്വത്തിന്റെ ഇന്ദ്രിയ ബോധമാണ് എന്ന് മാത്രമല്ല, ശബ്ദ നിബിഢമായ അന്തരീക്ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ വഴികളൊന്നുമില്ല. അതുകൊണ്ടാണ് നമുക്ക് ശബ്ദത്തില്‍ നിന്നും പ്രത്യേകം സംരക്ഷണം ആവശ്യമായി വരുന്നത് ‘.
വെല്‍ഷിനെ സംബന്ധിച്ചിടത്തോളം ശബ്ദം പ്രശ്നമായി മാറുന്നത് പ്രധാനമായും അത് കാഴ്ചയെ അപേക്ഷിച്ച് സമയത്തില്‍ നിലനില്‍ക്കാതെ മാഞ്ഞു പോകുന്നു, നിയന്ത്രണങ്ങളെ അപ്രസക്തമാക്കി തുളഞ്ഞു കയറുന്നു, അഥവാ മനുഷ്യന്റെ ഏജന്‍സിയെയും ഓട്ടോണമിയെയും വെല്ലുവിളിക്കുന്നു, പാസിവിറ്റിയെ നിര്‍മിക്കുന്നു തുടങ്ങിയ കാരണങ്ങളാലാണ്. ഈ വാദങ്ങളെ 1979ല്‍ വാക്ക്മാന്‍ എന്ന പേരില്‍ സോണി വിപണിയിലിറക്കിയ കൊണ്ടുനടക്കാവുന്ന പേഴ്‌സണല്‍ സ്റ്റീരിയോകളുടെ പശ്ചാതലത്തില്‍ മിഖായേല്‍ ബുള്‍ പുനഃപരിശോധിക്കുന്നുണ്ട്. വാക്ക്മാന്‍ രംഗത്ത് വന്നതോട് കൂടി ശബ്ദം ഒരിടത്ത് തന്നെ നില്‍ക്കുകയോ, മാഞ്ഞുപോവുകയോ ചെയ്യുക എന്ന അവസ്ഥക്ക് മാറ്റം വരുകയും ശബ്ദം നമ്മോടൊപ്പം സഞ്ചരിക്കാന്‍ തുടങ്ങുകയും ചെയ്തു. നമുക്ക് ഇഷ്ടമുള്ള സംഗീതത്തിന്റെയും മറ്റും ശബ്ദം കേട്ട് കൊണ്ട് തന്നെ സഞ്ചരിക്കാം എന്നത് ഇഷ്ടമില്ലാത്ത ശബ്ദത്തെ ഉപേക്ഷിക്കാനുള്ള/തടഞ്ഞു നിര്‍ത്താനുള്ള സ്വാതന്ത്ര്യം കൂടിയാണ് നമുക്ക് നല്‍കുന്നത്. കണ്ണിന് ആവശ്യമില്ലാത്ത കാഴ്ചകളെ തടയാന്‍ കണ്‍പോളകള്‍ (eyelid) ഉള്ളപോലെ ചെവിക്ക് ഇയര്‍ഫോണ്‍ (earbuds) എന്ന പുതിയ സംവിധാനം അത്തരം സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ പേഴ്‌സണല്‍ സ്റ്റീരിയോകള്‍ വെല്‍ഷ് അടക്കമുള്ളവരുടെ ശബ്ദത്തിനെതിരെയുള്ള വാദങ്ങളെ അപ്രസക്തമാക്കുന്നുണ്ട് എന്ന് മിഖായേല്‍ ബുള്‍ നിരീക്ഷിക്കുന്നുണ്ട്. ഇയര്‍ഫോണുകള്‍ക്ക് സമാനമായി ഓട്ടോകളിലെ സഞ്ചരിക്കുന്ന സൗണ്ട് ബോക്സുകള്‍ നഗരത്തിന്റെ ശബ്ദത്തിന് മുന്നില്‍ നിസ്സഹായരായി കേട്ടുനില്‍ക്കുന്നതിന് പകരം തങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് ശബ്ദത്തെ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നുണ്ട്.

ഇനി നമുക്ക് തുടക്കത്തില്‍ പരാമര്‍ശിച്ച ചാള്‍സ് ഹിഷ്‌കിന്തിന്റെ അനുഭവം പരിശോധിക്കാം. ഈജിപ്തിലെ കൈറോ നഗരത്തില്‍ മതപ്രഭാഷണങ്ങളുടെ ഓഡിയോ കേസറ്റുകള്‍ എങ്ങനെയാണ് എത്തിക്കല്‍ സെല്‍ഫ് മേക്കിങ്ങിന് സഹായകമാകുന്നത് എന്നാണ് ഹിഷ്‌കിന്ദ് ethical osundscape-ല്‍ പരിശോധിക്കുന്നത്. സൗണ്ട് സ്‌കേപ്പിനെക്കുറിച്ചുള്ള പഠനങ്ങളില്‍ പൊതുവെ കാണുന്ന പാസ്സീവും, പലപ്പോഴും നിസ്സഹായനുമായ കേള്‍വിക്കാരന്‍ എന്നതില്‍ നിന്ന് മാറി വളരെ ആക്ടീവായി കേള്‍ക്കുകയും, ശബ്ദത്തെ സ്വഭാവ സംസ്‌കരണത്തിനും, ജീവിതത്തെ ധാര്‍മികമായി പരിവര്‍ത്തിപ്പിക്കുന്നതിനുമുള്ള ഡിസിപ്ലിനിംഗ് ടൂള്‍ (ടെക്‌നോളജീസ് ഓഫ് സെല്‍ഫ്) ആക്കി മാറ്റുകയും ചെയ്യുകയാണ് ടാക്സി ഡ്രൈവര്‍മാര്‍ അടക്കമുള്ള ശ്രോതാക്കള്‍ ചെയ്യുന്നത് എന്ന് ഹിഷ്‌കിന്ത് സൂചിപ്പിക്കുന്നു. ഇവിടെ നിസ്സഹായനല്ല എങ്കില്‍ പോലും ശബ്ദമണ്ഡലത്തിന്റെ ഭാഗമായി റസീവിംഗ് എന്‍ഡിലാണ് ടാക്സി ഡ്രൈവറെ നമ്മള്‍ കണ്ടുമുട്ടുന്നത്. ഹൈദരാബാദിലെ ഓട്ടോ ഡ്രൈവര്‍മാരെ പക്ഷേ നഗരത്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്ക് അകത്ത് ഇടപെടാന്‍ ശ്രമിക്കുന്നവരായിട്ട് മാത്രമല്ല, മറിച്ച് ആ ശബ്ദത്തെ നിര്‍ണയിക്കുന്നവരായി കൂടി കാണേണ്ടതുണ്ട്. അഥവാ നഗരത്തിന്റെ ശബ്ദം ഓട്ടോറിക്ഷകള്‍ പുറത്തുവിടുന്ന എഞ്ചിന്‍ ശബ്ദവും, സംഗീതവും, ഹോണുകളുമായി മാറുമ്പോള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പാട്ടും, ഹോണും കേട്ടുകൊണ്ടിരിക്കുകയല്ല, മറിച്ച് നഗരത്തിന് ശബ്ദം നല്‍കുകയും, സ്വന്തം ജീവിതത്തോടൊപ്പം നഗരാന്തരീക്ഷത്തിന്റെ താളം രൂപപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
ഹൈടെക്ക് സിറ്റിയും, ബഞ്ചാര ഹില്‍സും അടക്കമുള്ള നഗരത്തിന്റെ ഏറ്റവും സമ്പന്നമായ ഇടങ്ങള്‍ മുതല്‍ ഗല്ലികള്‍ വരെ ശബ്ദമുഖരിതമാക്കിക്കൊണ്ട് തെറിച്ചൊഴുകുന്ന ഓട്ടോറിക്ഷകള്‍ അവ കടന്നുവരുന്ന ദളിത് മുസ്ലിം കോളനികളുടെ ഒച്ചകളെ തന്നെയാണ് നഗരത്തിന്റെ സൗണ്ട്സ്‌കേപ്പിനെ രൂപപ്പെടുത്തുന്ന തരത്തിലേക്ക് വികസിപ്പിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. (മുംബൈയിലെ സൗത്ത് മുംബൈ അടക്കമുള്ള സമ്പന്ന ഇടങ്ങളില്‍ ഓട്ടോകള്‍ക്ക് പ്രവേശനമില്ല എന്ന വസ്തുത ഇവിടെ പ്രധാനമാണ് എന്ന് തോന്നുന്നു. എന്തുകൊണ്ടാണ് സൗത്ത് മുംബൈയില്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രവേശനമില്ലാത്തത് എന്ന ചോദ്യത്തിന് നല്‍കപ്പെട്ട ഉത്തരങ്ങളിലൊന്ന് Rickshaws cause os much chaos and confusion in the suburbs with their unruly driving and lack of road sense എന്നാണ്. മറ്റൊരാള്‍ എഴുതുന്നു: Autorickshaws have the reputation of causing chaos and nseaking into spaces just as a bike does, due to its shape). സ്റ്റീവ് ഗുഡ്മാന്‍ പലതരത്തിലുള്ള ലോ ഫ്രീക്വന്‍സി ശബ്ദ തരംഗങ്ങള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ വഴി ഭരണകൂടങ്ങള്‍ നിര്‍മിക്കുന്ന ഭയത്തിന്റേതായ പരിസ്ഥിതിയെ (ecology of fear) നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലും, ദരിദ്രമായ ഗല്ലികളിലും ജീവിക്കുന്ന മനുഷ്യര്‍ ഹൈ ബാസിലുള്ള സംഗീതവും, നൃത്തങ്ങളും, ആഘോഷങ്ങളും ഉപയോഗിച്ച് വെല്ലുവിളിക്കുന്നതെങ്ങനെ എന്ന് പരിശോധിക്കുന്നുണ്ട്. ‘ബാസ് കള്‍ച്ചര്‍’ എന്നാണ് ഉച്ചത്തിലുള്ള സംഗീത സാന്ദ്രമായ ഇത്തരം ജീവിതാഘോഷങ്ങളെ അദ്ദേഹം വിളിക്കുന്നത്. ഹൈദരാബാദിലെ ദളിത്, മുസ്ലിം ഗല്ലികളിലെ പൂജകളും, വിവാഹങ്ങളുടെ ഭാഗമായ മര്‍ഫകളും, സൂഫി ഉറൂസുകളും ഇങ്ങനെ ഉച്ചത്തിലുള്ള സംഗീതങ്ങളും, ആരവങ്ങളും അത്തരം ബാസ് കള്‍ച്ചറിന്റെ പകര്‍പ്പുകളാണ് എന്ന് പറയാം. ഈ ശബ്ദ സംസ്‌കാരത്തിന്റെ തുടര്‍ പതിപ്പുകളാണ് മൂലധന ആധുനികതയുടെ നഗരത്തിലെ ശബ്ദത്തെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് ഖവ്വാലികളും, റാപ്പ് സംഗീതങ്ങളും ഉച്ചത്തില്‍ മുഴക്കി നഗരത്തിന് കുറുകെ പാഞ്ഞുകൊണ്ടിരിക്കുന്ന ഓട്ടോറിക്ഷകള്‍. ദിലൂസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുതരം നൊമാഡിക് റിബലുകള്‍…

KHALEEL MASHKOOR

You must be logged in to post a comment Login